നൊന്പരമായി അഭിരാമിയുടെ സ്മരണകൾ
1225255
Tuesday, September 27, 2022 10:44 PM IST
പത്തനംതിട്ട: അഭിരാമി മരിച്ചുവെന്ന് വിശ്വസിക്കാൻ ഇന്നും അവർക്കാകുന്നില്ല. പെരുനാട് ചേർത്തലപ്പടി ഷീനാ ഭവനിൽ ഹരീഷ് - രജനി ദന്പതികളുടെ മകളായ അഭിരാമി(12)യാണ് കേരളത്തിൽ തെരുവുനായയുടെ ആക്രമണത്തിൽ മരിച്ച ഏറ്റവും ഒടുവിലത്തെ ഇര. പ്രതിരോധ കുത്തിവയ്പുകൾ കൃത്യമായി സ്വീകരിച്ചിട്ടും അഭിരാമി എന്ന കൊച്ചുമിടുക്കിയെ കഴിഞ്ഞ സെപ്റ്റംബർ അഞ്ചിന് മരണം മാടിവിളിച്ചു. മരണത്തിനു പിന്നാലെ പേ വിഷ ബാധ സ്ഥിരീകരിച്ച റിപ്പോർട്ട് കൂടി വന്നതോടെ ആധുനിക വൈദ്യശാസ്ത്രവും ഞെട്ടി.
അഭിരാമി ഒപ്പമുണ്ടെന്നു വിശ്വസിക്കുകയാണ് ഇന്നും ആ കുടുംബം. മൈലപ്ര എസ്എച്ച് സ്കൂളിലെ കൂട്ടുകാരും തങ്ങളുടെ പ്രിയപ്പെട്ട അഭിരാമിയുടെ സ്മരണകളിൽ നിന്നു മോചിതരായിട്ടില്ല. അഭിരാമിയുടെ കൊച്ചു സഹോദരൻ കാശിനാഥൻ കഴിഞ്ഞദിവസം മുതലാണ് സ്കൂളിലെത്തി തുടങ്ങിയത്. ചേച്ചിയില്ലാത്ത സ്കൂളിലേക്കു പോകാൻ മടിച്ചിരിക്കുകയായിരുന്നു കാശിനാഥൻ. ചേച്ചിയുടെ മുറിയിലാണ് കാശിനാഥന്റെ പുസ്തകങ്ങൾ വച്ചിരുന്നത്. ആഴ്ചകളോളം അവൻ അത് എടുത്തിരുന്നില്ല. പിന്നീട് അധ്യാപകരുടെ നിർബന്ധവും മാതാപിതാക്കളുടെ സ്നേഹപൂർവമായ ഉപദേശവും സ്വീകരിച്ച് ഒടുവിൽ സ്കൂളിലേക്ക് അവൻ പോകുകയായിരുന്നു.
കഴിഞ്ഞ ഓഗസ്റ്റ് 13നു രാവിലെയാണ് അഭിരാമിക്ക് നായയുടെ കടിയേറ്റത്. വീട്ടിൽ നിന്നും പാൽ വാങ്ങുന്നതിനായി റോഡിലൂടെ നടന്നുപോകുന്പോഴാണ് നായ ആക്രമിച്ചത്. ദേഹമാസകലം മുറിവേറ്റു. മുഖത്തും കടിയേറ്റു. പേ വിഷബാധയ്ക്കെതിരേയുള്ള മൂന്ന് ഡോസുകളും അഭിരാമി സ്വീകരിച്ചിരുന്നു.
കടിയേറ്റ അന്നു തന്നെ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലും മൂന്നാംദിവസവും ഏഴാംദിവസവും പെരുനാട് കുടുംബാരോഗ്യ കേന്ദ്രത്തില്‍നിന്ന് പ്രതിരോധ കുത്തിവെയ്പെടുത്തത്. എന്നാൽ പിന്നീടു നില വിഷളാകുകയായിരുന്നു.
കോട്ടയം മെഡിക്കൽ കോളജിൽ മൂന്നു ദിവസങ്ങളോളം വെന്റിലേറ്ററിൽ കിടന്നു. കഴിഞ്ഞ അഞ്ചിനു മരിച്ചു. ഏഴിനായിരുന്നു സംസ്കാരം. മൈലപ്ര എസ്എച്ച് സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിനിയായിരുന്ന അഭിരാമി പഠനത്തിലും പാഠ്യേതര പ്രവർത്തനങ്ങളിലുമെല്ലാം മികവ് പുലർത്തിയിരുന്നു. അതുകൊണ്ടുതന്നെ അധ്യയനവർഷത്തിന്റെ ആദ്യപാദത്തിലെ ഈ മരണം സ്കൂളിലെ അധ്യാപകരെയും സഹപാഠികളെയുമെല്ലാം ഏറെ വിഷമത്തിലാഴ്ത്തി.
ഓണത്തിനു തൊട്ടു മുന്‍പായിരുന്നു മരണം. അഭിരാമിയുമായും കുടുംബവുമായും സ്നേഹബന്ധത്തിലായിരുന്നവരെല്ലാം ഇക്കൊല്ലം ഓണം തന്നെ ഉപേക്ഷിച്ചു.
ഡബ്ല്യുഎച്ച്ഒ
പ്രതിനിധി സംഘം
അന്വേഷണത്തിനെത്തി
അഭിരാമിയുടെ മരണത്തെത്തുടർന്നുള്ള വിവാദങ്ങൾക്കിടെ ഡബ്ല്യുഎച്ച്ഒ പ്രതിനിധി സംഘം പെരുനാട്ടിലെ വീട്ടിലെത്തി അന്വേഷണം നടത്തിയതായി ഹരീഷ് പറഞ്ഞു.മരിച്ച അഭിരാമിയുടെ അച്ഛൻ ഹരീഷ്, മാതാവ് രജനി എന്നിവരിൽ നിന്നാണ് വിവരശേഖരണം നടത്തിയത്. നായയുടെ കടിയേറ്റ അഭിരാമി മൂന്ന് ഡോസ് വാക്സിനുകളും കൃത്യമായി സ്വീകരിച്ചെങ്കിലും പേ വിഷബാധയേറ്റു മരിക്കാനിടയായ സാഹചര്യമാണ് സംഘം അന്വേഷിച്ചത്. നായയുടെ കടിയേറ്റതിനുശേഷം അഭിരാമിക്ക് ചികിത്സ വൈകിയെന്ന് ആരോപണം ഉയർന്നിരുന്നു. ഇതേക്കുറിച്ച് അന്വേഷണസംഘം വിശദമായി ചോദിച്ചറിഞ്ഞു.
പെരുനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിൽ രാവിലെ കുത്തിവയ്പ് എടുക്കാനാകാതെ വന്നതോടെ പത്തനംതിട്ട ജനറൽ ആശുപത്രിയിലാണ് അഭിരാമിയെ എത്തിച്ചത്. അവിടെയും കാലതാമസം ഉണ്ടായതായി കുടുംബം ആരോപിച്ചിരുന്നു.
പ്രതിരോധ വാക്സിൻ സ്വീകരിച്ചിട്ടും അഭിരാമി മരിക്കാനിടയായ സാഹചര്യം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബാംഗങ്ങൾ ആരോഗ്യവകുപ്പിലും പോലീസിലും പരാതി നൽകിയിരുന്നു. പരാതിയിൽ പെരുനാട് പോലീസും പ്രാഥമികാന്വേഷണം നടത്തി.