പത്തനംതിട്ട: അപകടം ഒഴിവാക്കാനായി ഹോണടിച്ചതിന്റെ പേരിൽ സ്ത്രീ ഉൾപ്പെടെയുള്ള കുടുംബം സഞ്ചരിച്ച കാർ തടഞ്ഞ് മർദിച്ച സിപിഎം ബ്രാഞ്ച് സെക്രട്ടറി അടക്കം മൂന്നുപേർ പിടിയിൽ. സംഭവം അന്വേഷിച്ചെത്തിയ പോലീസ് സംഘത്തിനുനേരെയും ഇവർ ആക്രമണം അഴിച്ചുവിട്ടതിനും കേസുണ്ട്.
കൂടൽ കലഞ്ഞൂർ ഇടത്തറ സിപിഎം ബ്രാഞ്ച് സെക്രട്ടറി കൊടുംതറ രാജീവ് ഭവനിൽ രാജീവ് (43), ഇടത്തറ ചരുവിള പുത്തൻ വീട്ടിൽ സബി (43), ഇടത്തറ ചരുവിള പുത്തൻ വീട്ടിൽ അലൻ സാബു (23) എന്നിവരെയാണ് കൂടൽ പോലീസ് ഏറെനേരത്തെ ശ്രമത്തിനൊടുവിൽ കീഴടക്കിയത്. രാജീവ് നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയും, കാപ്പ നിയമവ്യവസ്ഥകൾ ലംഘിച്ചതിന്റെ പേരിൽ നിയമനടപടി നേരിടുന്നയാളുമാണെന്ന് പോലീസ് പറഞ്ഞു.
ഇന്നലെ ഉച്ചയ്ക്ക് 1.30ന് ഇടത്തറ ഉദയ ജംഗ്ഷനിലാണ് സംഭവം. കൂടൽ മുറിഞ്ഞകൽ സാബ്സൺ കോട്ടജിൽ ജോർജ് വർഗീസിന്റെ ഭാര്യ മിനി ജോർജിനും കുടുംബത്തിനുമാണ് മർദനമേറ്റത്.
മിനി ഓടിച്ച കാർ, പ്രതികളുടെ വാഹനം പിന്നോട്ട് എടുക്കുന്നതുകണ്ട് ഹോൺ മുഴക്കിയതിൽ പ്രകോപിതരായാണ് പ്രതികൾ, ഇറങ്ങിവന്ന് ഇവരെ കാറിൽ നിന്നും പിടിച്ചിറക്കി മർദിക്കുകയും, മിനിയെ കൈയേറ്റം ചെയ്ത് അപമാനിക്കുകയും ചെയ്തത്. പ്രതികൾ അസഭ്യം വിളിച്ചുകൊണ്ട്, കുടുംബാംഗങ്ങളെ പിടിച്ചിറക്കി മർദിക്കുന്നത് കണ്ട് തടയാൻ ശ്രമിച്ചപ്പോൾ മിനിയുടെ ഇടത് കൈപിടിച്ച് തിരിക്കുകയും പിടിച്ച് തള്ളുകയും ചെയ്തതായി പരാതിയിൽ പറയുന്നു. തുടർന്ന് രണ്ടാം പ്രതി സബി മിനിയുടെ മകൻ അനു ജോർജിനെയും മർദിച്ചു.
ഈസമയം അവിടെ ബൈക്കിലെത്തിയ മൂന്നാം പ്രതി അലൻ സാബു, മിനിക്ക് ഒപ്പമുണ്ടായിരുന്ന അരുണിന്റെ മുഖത്തും തലയിലും കൈകൊണ്ട് ഇടിക്കുകയും, ഒന്നാം പ്രതി കാർ ഓടിച്ചിരുന്ന ശ്രീനാഥിന്റെ നടുവിൽ ചവിട്ടുകയും ചെയ്തു.
വിവരമറിഞ്ഞു സ്ഥലത്ത് എത്തിയ കൂടൽ പോലീസ് സംഘത്തെയും പ്രതികൾ കൈയേറ്റം ചെയ്തു.
കൂടൽ പോലീസ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥരായ ഫിറോസ്, അരുൺ എന്നിവർക്കാണ് മർദനമേറ്റത്. പോലീസിനെ അസഭ്യം വിളിച്ചുകൊണ്ടു പ്രതികൾ പിടിച്ചുതള്ളുകയും, യൂണിഫോം വലിച്ചുകീറുകയും ചെയ്യുകയായിരുന്നു. മിനിയെ വീണ്ടും തല്ലാൻ ശ്രമിച്ച രാജീവിനെ തടഞ്ഞപ്പോൾ, ഫിറോസിന്റെ വലതുകൈ പിടിച്ചു തിരിച്ച ശേഷം മർദിക്കുകയായിരുന്നു. തടയാൻ ശ്രമിച്ച രുണിനെ പിടിച്ചുതള്ളുകയും, പോലീസ് വാഹനത്തിൽ പിടികയറ്റാൻ ശ്രമിച്ചപ്പോൾ മൂവരും ചേർന്ന് തള്ളി മാറ്റുകയും ചെയ്തു. വിവരം അറിയിച്ചതനുസരിച്ച് കൂടുതൽ പോലീസ് എത്തി വളരെ സാഹസപ്പെട്ടാണ് പ്രതികളെ പിടിച്ചുകയറ്റി സ്റ്റേഷനിൽ എത്തിച്ചത്.
പരിക്കേറ്റവരെ കോന്നി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അറസ്റ്റിലായ സംഘത്തെയും താലൂക്ക് ആശുപത്രിയിൽ മെഡിക്കൽ പരിശോധനയ്ക്കു വിധേയരാക്കിയശേഷമാണ് കോടതിയിൽ ഹാജരാക്കിയത്.
ബ്രാഞ്ച് സെക്രട്ടറി കാപ്പ കേസിൽ
അടിപിടി, ഗുണ്ടാ ആക്രമണം തുടങ്ങി നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് സിപിഎം ഇടത്തറ ബ്രാഞ്ച് സെക്രട്ടറി കൂടിയായ രാജീവ്. ഇന്നലെ അറസ്റ്റിലാകുന്പോൾ ഇയാൾ പോലീസ് വാഹനത്തിനുള്ളിലും, സ്റ്റേഷനിലും വച്ച് പരാക്രമം കാട്ടി. സ്ത്രീകൾക്ക് നേരെയുള്ള അതിക്രമം, ദേഹോപദ്രവം, കുറ്റകരമായ നരഹത്യാശ്രമം, തുടങ്ങിയ എട്ട് കേസുകളിൽ 2011 മുതൽ പ്രതിയാണ്.
ഏഴ് കേസും കുറ്റപത്രം സമർപ്പിച്ച് കോടതിവിചാരണ നടന്നുവരുന്നതുമാണ്. ഇയാൾ കൂടൽ പോലീസ് സ്റ്റേഷനിലെ അറിയപ്പെടുന്ന റൗഡി ലിസ്റ്റിൽ പെട്ടയാളുമാണ്, കാപ്പ നിയമനടപടിക്ക് വിധേയനായിട്ടുള്ളയാളുമാണെന്ന് പോലീസ് പറഞ്ഞു.
ഇയാളെ, കൂടൽ പോലീസ് സ്റ്റേഷൻ പരിധിയിൽ നടക്കുന്നത് നിരോധിച്ചുകൊണ്ട് തിരുവനന്തപുരം റേഞ്ച് ഐജി 2016 മാർച്ചിൽ ഉത്തരവായിരുന്നു.
എന്നാൽ ആ വർഷം സെപ്റ്റംബറിൽ ഇടത്തറ പ്ലാവിളയിൽ വീട്ടിൽ അനിൽ സാമൂവൽ എന്നയാളെ മർദിച്ചതിന്റെ പേരിൽ ഇയാൾക്കെതിരെ കൂടൽ പോലീസ് കാപ്പ വ്യവസ്ഥയുടെ ലംഘനവുമായി ബന്ധപ്പെട്ട വകുപ്പുകൾ കൂടി ചേർത്ത് കേസെടുത്തു നിയമനടപടി സീകരിച്ചിരുന്നു. ഇയാൾക്കെതിരെ ശക്തമായ നിയമനടപടികൾ തുടരുന്നതിന് കൂടൽ പോലീസ് ഇൻസ്പെക്ടർക്ക് ജില്ലാ പോലീസ് മേധാവി സ്വപ്നിൽ മധുകർ മഹാജൻ നിർദേശം നൽകി.