ദേശീയപാത നിർമാണം; വെള്ളക്കെട്ട് ഒഴിവാക്കും
1431386
Monday, June 24, 2024 10:49 PM IST
ചവറ : ദേശീയപാത 66 ന്റെ നിർമാണവുമായി ബന്ധപ്പെട്ടുണ്ടാകുന്ന വെള്ളക്കെട്ട് ഒഴിവാക്കാനുള്ള നടപടികൾക്കായി സുജിത്ത് വിജയൻ പിള്ള എംഎൽഎയുടെ നേതൃത്വത്തിൽ വിവിധ ഇടങ്ങളിൽ സന്ദർശനം നടത്തി. മഴമൂലം വെള്ളക്കെട്ടുകള്‍ പലഭാഗത്തും രൂപംകൊണ്ടതിനാല്‍ റോഡ് അപകട സാധ്യതകള്‍ വര്‍ധിക്കുന്നു.
ഈ വിഷയം പൊതുമരാമത്ത് മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുകയും മന്ത്രി നേരിട്ട് റിപ്പോര്‍ട്ട് നല്കാന് നിര്‍ദേശിക്കുകയും ചെയ്തു.
ദേശീയപാതയുടെ രണ്ട് സൈഡിലും സര്‍വീസ് റോഡ് നിര്‍മാണംമൂലം നിലവിലുണ്ടായിരുന്ന വെള്ളമൊഴുക്ക് തടസപ്പെട്ടിരിക്കുന്നു. ദേശീയപാതയുടെ അടിയിലൂടെ വെള്ളം ഒഴുകി കൊണ്ടിരുന്ന ഓടകളും അടഞ്ഞതുമൂലം വെള്ളക്കെട്ടുകള്‍ രൂപം കൊള്ളുന്നു. ഇതുമൂലം റോഡിന്റെ ഇരുവശത്തുമുള്ള വീടുകളിലും സ്ഥാപനങ്ങളിലും പ്രവേശിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ്.
ഈ സ്ഥിതി പഠിച്ച് റിപ്പോര്‍ട്ട് തയാറാക്കാന്‍ ദേശിയപാത വിഭാഗം എഞ്ചിനിയര്‍മാര്‍, കരാർ കമ്പനിയുടെ എഞ്ചിനിയറന്മാരും സംയുക്തമായി ശക്തികുളങ്ങര, നീണ്ടകര, ചവറ, പന്മന എന്നിവിടങ്ങളില്‍ സന്ദര്‍ശിച്ചു. വെള്ളക്കെട്ട് ഒഴിവാക്കാനുള്ള നിര്‍ദേശങ്ങളും ഉള്‍പ്പടെയുള്ള റിപ്പോര്‍ട്ട് ഉടന്‍ തയ്യാറാക്കി നല്‍കുമെന്ന് ഡോ. സുജിത് വിജയന്‍പിള്ള എംഎല്‍എ അറിയിച്ചു.
ഇതോടൊപ്പം വേട്ടുതറ ഉള്‍പ്പടെ വിവിധ സ്ഥലങ്ങളില്‍ അടിപ്പാത നിര്‍മിക്കണമെന്ന ആവശ്യവും പഠന റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തും. എംഎല്‍എ യോടൊപ്പം നീണ്ടകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ആര്.രജിത്ത്, ചവറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര്.സുരേഷ്കുമാര്‍ എന്നിവരും ഉണ്ടായിരുന്നു.