റോ ഡ് നിർമാണം ഉപേക്ഷിച്ചു; കലുങ്ക് പണി മുടങ്ങി
1431371
Monday, June 24, 2024 10:48 PM IST
ശാസ്താംകോട്ട: വെറ്റമുക്ക് - താമരക്കുളം കിഫ് ബി റോഡ് നിർമാണം കരാറുകാരൻ പാതി വഴിയിൽ ഉപേക്ഷിച്ചതോടെ കലുങ്ക് നിർമാണം നടക്കാതെ പോയി. ഇതോടെ യാത്രക്കാർ അപകടത്തിൽപ്പെടുന്നത് നിത്യ സംഭവമായി. മൈനാഗപ്പള്ളി - തേവലക്കര റോഡിൽ വെട്ടിക്കാട്ട് ഏലായ്ക്ക് നടുവിൽ ഉള്ള കലുങ്ക് നിർമാണമാണ് നടക്കാതെ പോയത്. ഇവിടെ കലുങ്ക് ഉണ്ടായിരുന്നെങ്കിലും ഇതിന് ഉയരക്കുറവ് ആയതിനാൽ മഴക്കാലത്ത് കലുങ്ക് കവിഞ്ഞ് വെള്ളം ഒഴുകുമായിരുന്നു. മാത്രവുമല്ല റോഡ് പുതിയതായി ചെയ്തപ്പോൾ റോഡിന് ഉയരം കൂടുകയും കലുങ്ക് വീണ്ടും താഴ്ചയിലാവുകയും ചെയ്തു.
നിലവിലുണ്ടായിരുന്ന കലുങ്ക് പുതുക്കി പണിയേണ്ടത് അത്യന്താപേക്ഷിതമായതിനാൽ പ്രദേശവാസികൾ ഈ ഭാഗം ഒഴിച്ചിട്ട് നിർമാണ പ്രവർത്തനങ്ങൾ നടത്തിയാൽ മതിയെന്ന് കരാറുകാരനോട് നിർദേശിക്കുകയുമായിരുന്നു. റോഡും കലുങ്കിന്റെ ഭാഗവും തമ്മിൽ രണ്ട് അടിയോളം ഉയര വ്യത്യാസമുണ്ട്. 10 മീറ്ററിൽ അധികം ഇത്തരത്തിൽ നിർമാണം നടത്താതെ ഒഴിച്ചിട്ടിരിക്കുകയാണ്. ഈ ഭാഗം തകർന്നും കിടക്കുകയുമാണ്. എന്നാൽ ഈ ഭാഗം അങ്ങനെ കിടക്കുകയാണന്ന് അറിയാതെ റോഡിൽ കൂടി അമിത വേഗതയിൽ എത്തുന്ന വാഹനങ്ങൾ ഇവിടെ അപകടത്തിൽപ്പെടുന്നത് പതിവാണ്. പ്രത്യേകിച്ചും ഇരുചക്രവാഹന യാത്രികർ. രാത്രി കാലങ്ങളിലാണ് അപകടങ്ങൾ ഏറെയും. നാൽപതിൽ അധികം ആളുകൾക്ക് ഇങ്ങനെ പരിക്ക് പറ്റിയിട്ടുണ്ട്. കഴിഞ്ഞ രണ്ട് വർഷമായി ഇതാണ് അവസ്ഥ.
ഇതിനിടയിൽ കരാറുകാരൻ പണി ഉപേക്ഷിച്ച് പോയതിനാൽ സമീപകാലത്തൊന്നും ഇവിടെ കലുങ്ക് നിർമാണം നടക്കാൻ സാധ്യത ഇല്ല. ഇത് ആശങ്കയ്ക്ക് കാരണമാകുന്നുണ്ട്. കിഫ്ബി പദ്ധതി ആയതിനാൽ ത്രിതല പഞ്ചായത്തുകൾക്കോ മറ്റോ ഒന്നും ചെയ്യാൻ കഴിയില്ല. തത്ക്കാലം ഈ ഭാഗം ടാറിംഗ് ചെയ്താൽ അപകടം ഒഴിവാക്കാം. നിരവധി വാഹനങ്ങൾ കടന്ന് പോകുന്ന പ്രധാന പാത ആണിത്. അതിനാൽ അപകടങ്ങൾ ഒഴിവാക്കാൻ സാധ്യമായ അടിയന്തിര നടപടി സ്വീകരിക്കണമെന്നാണ് പ്രദേശവാസികളുടെയും യാത്രക്കാരുടെയും ആവശ്യം.