രാജ്യത്ത് വിദ്യാഭ്യാസം വിൽപന ചരക്കാക്കുന്നു: പി.കബീർ
1431165
Sunday, June 23, 2024 10:54 PM IST
കൊല്ലം:രാജ്യത്തെ ഉന്നത വിദ്യാഭ്യാസ മേഖലയുടെ എല്ലാ മികവിനെയും തകർത്ത് വിദ്യാഭ്യാസം വിൽപ്പനചരക്കാക്കുന്ന നയമാണ് കേന്ദ്ര സർക്കാരിന്റെതെന്ന് എ ഐ എസ് എഫ് സംസ്ഥാന സെക്രട്ടറി പി .കബീർ.രാജ്യത്തെ പ്രധാനപ്പെട്ട മത്സര-പ്രവേശന പരീക്ഷകളിൽ വ്യാപക അഴിമതിയും ക്രമക്കേടുമാണ് നടന്നിട്ടുള്ളത്.
യു ജി സി നെറ്റ് പരീക്ഷയുടെ ചോദ്യപേപ്പർ ചോർത്തി വിൽക്കുന്ന തരത്തിലുള്ള ഗുരുതരമായ പ്രശ്നങ്ങളാണ് നിലവിലുള്ളത്. ലക്ഷക്കണക്കിന് വിദ്യാർഥികളുടെ ഭാവി തകർച്ചയിലേക്ക് തള്ളിവിടുന്ന കേന്ദ്രസർക്കാരിന്റെ നിലപാട് അത്യന്തം പ്രതിഷേധാർഹമാണെന്നും ഏറ്റവും പ്രധാനപ്പെട്ട പരീക്ഷകളുടെ നടത്തിപ്പ് ചുമതലയുള്ള എൻ ടി എ യുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ വീഴ്ചകൾ ഗൗരവമേറിയതാണെന്നും സമഗ്രമായ അന്വേഷണം ഈ വിഷയത്തിൽ ഉണ്ടാകണമെന്നും മാർച്ച് ഉദ്ഘാടനം ചെയ്തുകൊണ്ട് പി കബീർ അഭിപ്രായപ്പെട്ടു.
രാജ്യത്തെ വിദ്യാഭ്യാസ മേഖലയുടെ വിശ്വാസ്യത തകർച്ചയിൽ ആയിരിക്കുകയാണ്.ഇത്രയും ഗൗരവമായ വിഷയങ്ങൾ ഉണ്ടായിട്ടും പ്രധാനമന്ത്രി യാതൊരു പ്രതികരണവും നടത്തിയിട്ടില്ല. ചോദ്യപേപ്പറുകൾ പോലും സംരക്ഷിക്കാൻ കഴിയാത്ത നിലയിലേക്ക് കേന്ദ്ര ഭരണകൂടം മാറിയിരിക്കുന്നുവെന്നും വരുംദിവസങ്ങളിൽ ശക്തമായ പ്രക്ഷോഭം എഐഎസ്എഫ് സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.മാർച്ചിന് എ ഐ എസ് എഫ് സംസ്ഥാന കമ്മിറ്റി അംഗം എസ് സുജിത്ത് കുമാർ അധ്യക്ഷത വഹിച്ചു.
ജില്ലാ സെക്രട്ടറി ജോബിൻ ജേക്കബ് ,എ .അധിൻ , ഇ .കെ. സുധീർ എന്നിവർ പ്രസംഗിച്ചു. എം എൻ സ്മാരകത്തിൽ നിന്നും ആരംഭിച്ച പ്രകടനം ടൗൺചുറ്റി ഹെഡ് പോസ്റ്റ് ഓഫീസിനു മുന്നിൽ സമാപിച്ചു.
പോസ്റ്റ് ഓഫീസിനുള്ളിലേക്ക് കയറാൻ ശ്രമിച്ച പ്രവർത്തകരും പോലീസുമായി സംഘർഷമുണ്ടായി. പോസ്റ്റ് ഓഫീസിനു മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കുകയായിരുന്നു.
പ്രകടനത്തിന് അർജുൻ പാരിപ്പള്ളി, സോഹൻ , എ .എസ് .കൃഷ്ണപ്രിയ,എം ഡി. അജ്മൽ, അക്ഷയ് ഷിജു, വിനായക്, അശ്വന്ത്,എം .ആർ .വിപിൻ അക്ഷയ് ബാബു,സാരംഗി, അഖിൽ പ്രതാപൻ,അഭിജിത് എന്നിവർ നേതൃത്വം നൽകി.