ശാസ്താംകോട്ട: തടാകത്തിലെ ജലനിരപ്പ് ഉയരുന്നു
1431000
Sunday, June 23, 2024 5:46 AM IST
ശാസ്താംകോട്ട: തടാകത്തിലെ ജലനിരപ്പ് ഉയരുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി പെയ്യുന്ന കനത്ത മഴയെ തുടർന്നാണ് തടാകത്തിലെ ജലനിരപ്പ് ഉയർന്ന് തുടങ്ങിയത്. അമ്പലക്കടവിലെ കൽപ്പടവ് വരെ ജലം ഉയർന്നിട്ടുണ്ട്.കഴിഞ്ഞ മാർച്ചിൽ തടാകത്തിലെ ജലനിരപ്പ് ക്രമാതീതമായി കുറഞ്ഞ് അമ്പലകടവിലെ കൽപ്പടവിൽ നിന്ന് ഏറെ താഴെ വരെ എത്തിയിരുന്നു.
കടുത്ത വേനലാണ് ജലം കുറയാൻ കാരണമായത്.കഴിഞ്ഞ വർഷങ്ങളിൽ വേനൽക്കാലത്ത് സമുദ്രനിരപ്പിൽ നിന്നും 150.5 സെന്റീമീറ്റർ ആയിരുന്നു ജലനിരപ്പ് എങ്കിൽ ഈ വർഷം മാർച്ചിൽ കേവലം 37 സെന്റീമീറ്റർ ആയികുറഞ്ഞിരുന്നു.
കഴിഞ്ഞദിവസം ഇത് 112 ലേക്ക് എത്തിയിട്ടുണ്ട്. 2018 ലെ പ്രളയത്തിന് ശേഷം അമ്പലകടവിലെ കൽപ്പടവുകൾ വരെ ജലനിരപ്പ് ഉയർന്ന് നിന്നിരുന്നു. അമ്പലകടവിൽ നിന്ന് തടാകത്തിന്റെ തീരത്ത് കൂടി സഞ്ചരിക്കാൻ കഴിയാത്തവിധം ഈ ഭാഗങ്ങളിലും ജലം സമൃദ്ധമായിരുന്നു.കാൽ നൂറ്റാണ്ടിന് ശേഷമായിരുന്നു ഈ നിലയിൽ തടാകത്തിൽ ജലനിരപ്പ് ഉയർന്നത്.
എന്നാൽ ഇപ്പോൾ അമ്പലകടവിലെ കൽപ്പടവുകൾ വരെ ജലനിരപ്പ് ഉയർന്നെങ്കിലും തടാകത്തിന്റെ തീരത്ത് സഞ്ചരിക്കാവുന്ന അവസ്ഥയാണ് ഇപ്പോഴും .വർഷങ്ങൾക്ക് മുമ്പ് തടാകത്തിലെ ജലനിരപ്പ് ക്രമാതീതമായി താഴുകയും ഏക്കർ കണക്കിന് സ്ഥലം കരഭൂമിപോലെ ആവുകയും തടാകത്തിൽ നിന്നുള്ള വിവിധ കുടിവെള്ള പദ്ധതികളുടെ പമ്പിംഗ് പ്രതിസന്ധിയിലാവുകയും ചെയ്തിരുന്നു.
തടാകത്തിന്റെ പ്രാന്തപ്രദേശമായ പടിഞ്ഞാറേ കല്ലടയിൽ മണൽ ഖനനം മൂലം തടാകത്തിനേക്കാൾ താഴ്ച ഇവിടെ ഉണ്ടാവുകയും തടാകത്തിലെ ജലം ഇവിടേക്ക് ഉൾവലിഞ്ഞ് തടാകത്തിലെ ജലനിരപ്പ് കുറയുകയാണെന്നാണ് അനുമാനിച്ചിരുന്നത്. വർഷങ്ങളായി പടിഞ്ഞാറേ കല്ലടയിൽ മണൽ ഖനനം നടക്കുന്നില്ല.
ഇത് കാരണവും പ്രളയവും മൂലമാണ് കഴിഞ്ഞ ഏതാനും വർഷം തടാകത്തിലെ ജലനിരപ്പ് ഉയരാൻ കാരണമായത്. എന്നാൽ ഈ വർഷത്തെ കടുത്ത വേനലിനെ തുടർന്ന് തടാകത്തിലെ ജലനിരപ്പ് കുറയുകയായിരുന്നു.
കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജല തടാകമായ ശാസ്താംകോട്ട തടാകത്തെ ആശ്രയിച്ച് നിരവധി കുടിവെള്ള പദ്ധതികൾ നടക്കുന്നുണ്ട്. എന്നാൽ തടാക സംരഷണത്തിന് കാര്യമായ പ്രവർത്തനങ്ങൾ നടക്കുന്നില്ല. തടാക സംരക്ഷണത്തിന് വേണ്ടി കേന്ദ്ര - സംസ്ഥാന സർക്കാരുകളും വിവിധ ഏജൻസികളും കോടി കണക്കിന് രൂപയുടെ പദ്ധതികൾ പ്രഖ്യാപിക്കാറുണ്ടെങ്കിലും എല്ലാം ജലരേഖകളായി മാറുകയാണ് പതിവ്.