പണി തീരാതെ അഞ്ചലിലെ ലൈഫ് ഫ്ലാറ്റ് സമുച്ചയം; സർക്കാരിന്റെ സ്വപ്നപദ്ധതി എങ്ങുമെത്തിയില്ല
1429820
Sunday, June 16, 2024 11:24 PM IST
അഞ്ചല്‍ : ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് 2018-19 സാമ്പത്തിക വര്‍ഷത്തിലാണ് വീടും വസ്തുവുമില്ലത്തവര്ക്ക് സ്വന്തമായി ഒരുവീട് എന്ന നിലയില്‍ അഞ്ചല്‍ പഞ്ചായത്തിലെ തഴമേല്‍ വാര്‍ഡില്‍ ലൈഫ് ഫ്ലാറ്റ് സമുച്ചയത്തിന്റെ നിര്‍മാണം ആരംഭിച്ചത്.
പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള ഒരേക്കര്‍ അറുപത് സെന്റ് ഭൂമിയില്‍ നിന്നും വിട്ടുനല്‍കിയ ഒരേക്കര്‍ ഭൂമിയിലാണ് ഫ്ലാറ്റ് നിര്‍മ്മാണം ആരംഭിച്ചത്. നിര്‍മ്മാണം ആരംഭിച്ചു നാലുവര്‍ഷം പിന്നിടുമ്പോള്‍ കൊട്ടിഘോഷിച്ച് ഉദ്ഘാടനം നടത്തിയ സര്‍ക്കാരിന്റെ സ്വപ്ന പദ്ധതിയുടെ ഇപ്പോഴത്തെ അവസ്ഥ കാണുക. കൂറ്റന്‍ ഇരുമ്പ് തൂണുകളില്‍ എന്തെക്കെയോ ചിലത് കാട്ടിക്കൂട്ടി എന്നൊതൊഴിച്ചാല്‍ നിര്‍മാണ പ്രവര്‍ത്തികള്‍ നിലച്ചെന്നോ ഇഴഞ്ഞുനീങ്ങുന്നുവെന്നോ നിസംശയം പറയാം.
ഏഴ് നിലകളിലായി അറുപത്തി മൂന്നു ഫ്ലാറ്റുകള്‍. ഭിന്നശേഷിക്കാര്‍ക്കായി രണ്ട് ഫ്ലാറ്റുകള്‍ വേറെ. ഒരു ഫ്ലാറ്റില്‍ രണ്ടു കിടപ്പുമുറി, സ്വീകരണ മുറി, ബാല്‍ക്കണി, അടുക്കള, ശുചിമുറി എന്നിങ്ങനെ നാനൂര് ചതുരശ്രയടിയില്‍ ഒരു ഭവനം. വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനും മരണപ്പെട്ടാല്‍ അടക്കം ചെയ്യുന്നതിനും സ്ഥലം. ലിഫ്റ്റ് സൗകര്യം വേറെ. ഇത്തരത്തില്‍ വലിയ പ്രഖ്യാപനങ്ങളാണ് നടത്തിയത്.
ഏഴരക്കോടിയോളം രൂപയാണ് നിര്‍മാണത്തിനായി സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. നിര്‍മാണം ആരംഭിച്ചു നാല് വര്‍ഷം പിന്നിടുമ്പോഴും നിര്‍മാണം പൂര്‍ത്തീകരിക്കുന്നതിനോ നിര്‍മാണം വേഗത്തിലാക്കുന്നതിനോ വേണ്ട യാതിരുവിധ നടപടിയും സര്‍ക്കാരിന്റെയോ ഗ്രാമപഞ്ചായത്ത് അധികൃതരുടെയോ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല.
സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധിയാണ് ഫ്ലാറ്റ് നിര്‍മാണം വൈകാനുള്ള പ്രധാന കാരണമെന്നാണ് സൂചന. നിര്‍മാണ പുരോഗതി വിലയിരുത്തുന്നതിനോ ബന്ധപ്പെട്ട വകുപ്പുമായി ഏകോപനം ഉണ്ടാക്കി നിര്‍മ്മാണം വേഗത്തിലാക്കുന്നതിനോ വേണ്ട നടപടികള്‍ ഗ്രാമപഞ്ചായത്ത് അധികൃതരുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല.
സംസ്ഥാന സര്‍ക്കാരും പഞ്ചായത്തും വീടെന്ന സ്വപ്നം പേറിനടക്കുന്ന സാധാരണ ജനങ്ങളെ വെല്ലുവിളിവിളിക്കുകയാണെന്ന് ബ്ലോക്ക് പഞ്ചായത്ത് അംഗവും മുന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്കൂടിയായ സക്കീര്‍ ഹുസൈന് ആരോപിച്ചു.
അതേസമയം നിര്‍മാണം വേഗത്തില്‍ പൂര്‍ത്തീകരിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നാണ് സ്ഥിരം പല്ലവി തുടരുകയാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ .