കിഴക്കന്‍ മേഖലയില്‍ ബ്ലേഡ് മാഫിയ സംഘം പിടിമുറുക്കുന്നു ; ആത്മഹത്യ വര്‍ധിക്കുമ്പോഴും അധികൃതർക്ക് അനക്കമില്ല
1429562
Sunday, June 16, 2024 3:29 AM IST
അഞ്ചല്‍ : ജില്ലയുടെ കിഴക്കന്‍ മേഖല കേന്ദ്രീകരിച്ചു കൊള്ളപലിശക്കാരുടെ സംഘം പിടിമുറുക്കുന്നു. ഇവരുടെ കൈകളില്‍ അകപ്പെട്ടു ജീവിതം വഴിമുട്ടിയ പലരും ഇന്ന് ജീവനോടെയില്ല. അടുത്തിടെ മലയോര മേഖലയില്‍ മാത്രം പണമിടപാടുമായി ബന്ധപ്പെട്ടു മരിച്ചത് ദമ്പതികള്‍ ഉള്‍പ്പടെ നാലുപേരാണ്.
പുനലൂരിലെ പൊതുപ്രവര്‍ത്തകയായ യുവതിയുടെ ആത്മഹത്യയാണ് ഓടിവിലത്തെ ഉദാഹരണം. ചിതറയില്‍ ദമ്പതികള്‍ മരിച്ചിട്ടും, ഏരൂരില്‍ ഒരാള്‍ ആത്മഹത്യ ചെയ്തിട്ടും ആഴ്ചകള്‍ മാത്രമേ ആകുന്നുള്ളൂ. മിക്കയിടത്തു നിന്നും ആത്മഹത്യ കുറിപ്പ് പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇതിലെല്ലാം സൂചിപ്പിക്കുന്നത് കൊള്ളപലിശക്കാരുടെ ക്രൂരത.
എന്നാല്‍ ഇതിലൊക്കെ നടപടി എവിടെവരെയായി എന്ന് ചോദിച്ചാല്‍ അധികൃതര്‍ക്ക് ഉത്തരം മുട്ടും. പലരും ബ്ലേഡ് മാഫിയകള്‍ക്ക് എതിരെ പരാതി പറയാറില്ല. ഇനി പോലീസിലോ മറ്റോ പരാതിപ്പെട്ടാല്‍ പണമിടപാട് കേസില്‍ ഇടപെടാന്‍ പരിമിതികള്‍ ചൂണ്ടിക്കാട്ടി പോലീസ് അധികൃതര്‍ പരാതികള്‍ സ്വീകരിക്കില്ല. ഇതിനിടെയുള്ള ബ്ലേഡ് മാഫിയകളുടെ ഭീഷണി വേറെയും. കോവിഡ് 19 ന് ശേഷമാണ് വീണ്ടും കേരളത്തില്‍ കൊള്ളപലിശക്കാര്‍ സജീവമായി തുടങ്ങിയത്. ഇവരെ അമര്‍ച്ച ചെയ്യാന്‍ ഓപറേഷന് കുബേര ഉള്‍പ്പടെയുള്ള നിരവധി നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചുരുന്നു എങ്കിലും ഇതെല്ലാം ഇപ്പോള്‍ ഓര്‍മയായി മാറുന്നു.
പലിശക്കാരുടെ ആക്രമണമോ ഭീഷണിയോ ആത്മഹത്യയോ ഉണ്ടായാല്‍ അത് വലിയ രീതിയില്‍ ചര്‍ച്ചയായാല്‍ മാത്രമാണ് ഏതെങ്കിലും അധികാരികള്‍ പ്രതികരിക്കുകയോ പേരിനെങ്കിലും എന്തെങ്കിലും നടപടികള്‍ സ്വീകരിക്കുകയോ ചെയ്യാറുള്ളത്.
ബ്ലേഡ് മാഫിയകള്‍ക്കെതിരെ പൊതുപ്രവര്‍ത്തകര്‍ ഉള്‍പ്പടെയുള്ളവരുടെ മൗനവും ശ്രദ്ധേയമാണ്. അടുത്തിടെ ആത്മഹത്യ ചെയ്തവരില്‍ നിന്നും ലഭിച്ച ആത്മഹത്യ കുറിപ്പുകളില്‍ പലിശക്കാരുടെ ഭീഷണിയും അപമാനിക്കലും, മര്‍ദനവും ഉള്‍പ്പടെയുള്ള ക്രൂരത വിവരിക്കുന്നുണ്ട്. ഇതൊക്കെ ലഭിച്ചിട്ടും മിക്കയിടത്തും പ്രേരണകുറ്റം ചുമത്തി കേസെടുക്കാന്‍ പോലും പോലീസ് തയാറായിട്ടില്ല. ബ്ലേഡ് മാഫിയകള്‍ക്ക് രാഷ്ട്രീയ ഉദ്യോഗസ്ഥര്‍ക്ക് ഇടയിലുള്ള സ്വാധീനമാണ് ഇതിനു കാരണമെന്ന ആക്ഷേപവും ഉയരുന്നുണ്ട്. അസുഖ ബാധിതരും ചെറുകിട വ്യാപാരികളുമൊക്കെ കടുംവെട്ട് പലിശക്കാരുടെ ഇരകളാണ്. ഇവരില്‍ പലര്‍ക്കും ഇന്ന് കിടപ്പാടം പോലും ഇല്ലാത്ത അവസ്ഥയാണുള്ളത്. സര്‍ക്കാര്‍ തലത്തില്‍ അനധികൃത പണമിടപാടുകാര്‍ക്കെതിരെ ശക്തമായ നടപടി ഉണ്ടാകണമെന്നാണു ആവശ്യം ഉയരുന്നത്
പി.സനിൽകുമാർ