തങ്കശേരിയിലെ യാത്രാക്ലേശം പരിഹരിക്കുവാൻ നടപടിയുണ്ടാകണം
1429555
Sunday, June 16, 2024 3:29 AM IST
കൊല്ലം :ജനങ്ങൾ തിങ്ങിപ്പാർക്കുകയും പ്രമുഖ സ്കൂളുകളിലായി പതിനായിരത്തിലേറെ വിദ്യാർഥികൾ അധ്യയനം നടത്തുകയും ചെയ്യുന്ന പ്രദേശമായ തങ്കശേരിയിലെ യാത്രാക്ലേശം പരിഹരിക്കുവാൻ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ആവശ്യംശക്തമായി. വിനോദസഞ്ചാരമേഖലയിൽ ഉൾപ്പെടെ വൻ വികസന സാധ്യതയുള്ള പ്രദേശമാണ് തങ്കശേരി.
പതിനഞ്ചോളം സ്വകാര്യ ബസ്സുകൾ സർവീസ് നടത്തുന്ന ഈ പ്രദേശത്ത് ആദ്യ ബസ് സർവീസ് ആരംഭിക്കുന്നത് രാവിലെ 7 .15നാണ്. വൈകുന്നേരം ആറുകഴിഞ്ഞാൽ ചിന്നക്കടയിൽ നിന്നും തങ്കശേരിയിലേക്ക് ബസ് സർവീസില്ല. ഇതുമൂലം ഏറ്റവും അധികം കഷ്ടപ്പെടുന്നത് വിദ്യാർഥികളും സ്വന്തമായി വാഹനം ഉപയോഗിക്കാൻ അറിയാത്ത സ്ത്രീകളുമാണ്.
നിരവധി പരാതികൾ നൽകിയിട്ടും യാതൊരു നടപടിയുമില്ല. ഉച്ചയ്ക്ക് ഒന്നിനും രണ്ടിനുമിടയിൽ ചിന്നക്കടയിൽ നിന്നും തങ്കശേരിയിലേക്ക് സർവീസ് മുടക്കുന്നതും പതിവാണ്. തങ്കശേരി ബസുകൾ അങ്ങോട്ട് പോകില്ല എന്ന് പറഞ്ഞ് തോപ്പിൽകടവിന് സമീപവും കെ എസ് ആർ ടി സി സ്റ്റാൻഡിന് സമീപവുമായി സർവീസ് അവസാനിപ്പിക്കുകയാണ് ചെയ്യുന്നത്.
തങ്കശേരിയിൽ കോർപറേഷൻ വക വിശാലമായ ബസ് സ്റ്റാൻഡ് ഉണ്ടെങ്കിലും ഒരു ബസ് പോലും അവിടെ പോകാറില്ല .നടു റോഡിൽ ഗതാഗത തടസ മുണ്ടാക്കി പോസ്റ്റ് ഓഫീസിന് സമീപം സർവീസ് നിർത്തുകയാണ് പതിവ്. കോവിഡ് കാലയളവിന് ശേഷം യാത്രക്കാർ സാധാരണ നിലയിലായെ ങ്കിലും വിദ്യാർഥികളെ ഒഴിവാക്കുവാനായി സ്കൂൾ സമയങ്ങളിൽ ബസുകൾ മനഃപൂർവം തങ്കശേരിയിലേക്കുള്ള സർവീസ് നിർത്തുന്നു. രാവിലെ ആറു മുതൽ രാത്രിഎട്ടുവരെ എങ്കിലും 15 മിനിറ്റ് ഇടവിട്ട് ബസുകൾ തങ്കശേരിയിൽ നിന്നും ഓപ്പറേറ്റ് ചെയ്യുവാൻ അധികൃതർ തയാറാകാണം. ഈ പ്രദേശത്ത് കൂടുതൽ സ്വകാര്യ ബസിന്റെ പെർമിറ്റ് അനുവദിക്കണമെന്നും ആവശ്യം ഉയർന്നിട്ടുണ്ട്.
നിലവിൽ ഒരു ഗ്രാമവണ്ടി ഒരു ട്രിപ്പ് മാത്രം ഓടുന്ന സ്ഥിതിമാറി കൂടുതൽ ട്രിപ്പ് അനുവദിച്ച് ചിന്നക്കട കച്ചേരി, തങ്കശേരി വാടി ബീച്ച് കോളജ് ജംഗ്ഷൻ വഴി സർക്കുലർ ബസ് സർവീസ് ആരംഭിക്കണം.
നഗര ഗതാഗതം മെച്ചപ്പെടുത്തുവാനായി തിരുവനന്തപുരം നഗരത്തിലെ സമാനമായ കൂടുതൽ ഇലക്ട്രിക് ബസുകൾ തങ്കശേരി ഉൾപ്പെടുന്ന പ്രദേശങ്ങളിൽ സിറ്റി സർവീസ് ആയി ഓടിക്കുവാൻ നടപടി സ്വീകരിക്കണമെന്നും ആവശ്യം ഉയർന്നിട്ടുണ്ട്.
തങ്കശേരി കാവൽ ജംഗ്ഷനിൽ നിന്നും ബിഷപ്പ് ഹൗസ് വരെയുള്ള റോഡ് ഈ അടുത്തകാലത്ത് ആധുനിക നിലവാരത്തിൽ പുതുക്കി നിർമിച്ചെങ്കിലും ബിഷപ്പ് ഹൗസ് തങ്കശേരിയിലേക്ക് പെർമിറ്റ് എടുത്തിട്ടുള്ള രണ്ട് സ്വകാര്യ ബസുകളും പാതിവഴിയിൽ സർവീസ് അവസാനിപ്പിക്കുകയാണ് ചെയ്യുന്നതെന്നും ആരോപണം ഉയർന്നിട്ടുണ്ട്.