മെഡിസെപ്പ്; ചെലവായ തുക പോളിസി ഉടമക്ക്
1429548
Sunday, June 16, 2024 3:29 AM IST
കൊല്ലം: ആശുപത്രിയുടെ ഭാഗത്ത് നിന്നുള്ള അവഗണനയുടെയും ഉത്തരവാദിത്തമില്ലായ്മയുടെയും ഫലമായി മെഡിസെപ്പ് ആനുകൂല്യം ലഭിക്കാതെ പോയ ആൾക്ക് കണ്ണിന്റെ ശസ്ത്രക്രിയക്ക് ചെലവായ തുക റിഇമ്പേഴ്സ് ചെയ്യണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.
മെഡിസെപ്പ് ആനുകൂല്യം ലഭിക്കാനുള്ള രജിസ്ട്രേഷൻ നടപടികൾ പോലും പൂർത്തിയാക്കാത്ത ആശുപത്രിയെ പദ്ധതിയുടെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തുന്നതിന് പര്യാപ്തമാണെന്നും കമ്മീഷൻ അംഗം വി.കെ. ബീനാകുമാരി ഉത്തരവിൽ പറഞ്ഞു. ആശുപതിയുടെ നിഷേധാത്മക നിലപാടിൽ കർശന നടപടിയെടുക്കണമെന്നും കമ്മീഷൻ ധനം( ഹെൽത്ത് ഇൻഷ്വറൻസ് ) പ്രിൻസിപ്പൽ സെക്രട്ടറിക്ക് നിർദ്ദേശം നൽകി.തുടർ നടപടി റിപ്പോർട്ട് ഒരു മാസത്തിനകം കമ്മീഷന് സമർപ്പിക്കണം.
കരിങ്ങാനൂർ അക്കൽ സ്വദേശി എം. അബ്ദുൾ അസീസ് സമർപ്പിച്ച പരാതിയിലാണ് നടപടി.
ധന വകുപ്പ് സെക്രട്ടറിയിൽ നിന്നും കമ്മീഷൻ റിപ്പോർട്ട് വാങ്ങി. പരാതിക്കാരന്റെ കേസ് ആശുപത്രി അധിക്യതർ ഇൻഷ്വറൻസ് പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. എന്നാൽ മെഡിസെപ്പ് നിഷേധിച്ചതിന്റെ തെളിവുകൾ പരാതിക്കാരൻ ഹാജരാക്കിയിട്ടില്ല. കരാർ പ്രകാരം ആശുപത്രികളെ എംപാനൽ ചെയ്യുന്നത് ഇൻഷ്വറൻസ് കമ്പനിയാണ്. ഇക്കാര്യത്തിൽ ആശുപത്രിയാട് വിശദീകരണം തേടാൻ ഇൻഷ്വറൻസ് കമ്പനിക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറഞ്ഞു.
2023 സെപ്റ്റംബറിൽ ആശുപത്രിയിലെത്തിയ ഹർജിക്കാരനോട് മെഡി സെപ്പിൽ ശസ്ത്രക്രിയ നടത്താൻ നാലു മാസം കാത്തിരിക്കണമെന്ന് ആശുപത്രി അധിക്യതർ പറഞ്ഞതായി പരാതിക്കാരൻ അറിയിച്ചു. സ്വന്തം ചെലവിൽ ശസ്ത്രക്രിയ നടത്താൻ തയാറാണെന്ന് ആശുപത്രി അധിക്യതർ എഴുതി വാങ്ങിയതായും പരാതിക്കാരൻ അറിയിച്ചു.
നൽകണം: മനുഷ്യാവകാശ കമ്മീഷൻ