കൊട്ടാരക്കരയിൽ അതിഥി മന്ദിരം: പ്രാരംഭ പ്രവർത്തനം തുടങ്ങി
1429544
Sunday, June 16, 2024 3:26 AM IST
കൊട്ടാരക്കര: ബജറ്റിൽ പ്രഖ്യാപിച്ച കൊട്ടാരക്കരയിലെ പൊതുമരാമത്ത് വകുപ്പിന്റെ പുതിയ അതിഥി മന്ദിരം സംബന്ധിച്ച പ്രാരംഭ പ്രവർത്തനങ്ങൾക്ക് തുടക്കമായി. സ്ഥലം ന്ശ്ചയിക്കുന്നതിനുള്ള നടപടികളാണ് ഇപ്പോൾ ആരംഭിച്ചിട്ടുള്ളത്.
സംസ്ഥാന ബജറ്റിൽ അഞ്ച് കോടി രൂപയാണ് ഇതിനായി വകയിരുത്തിയിരുന്നത്. നിലവിൽ ഗവ.ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിന് സമീപത്തായാണ് കൊട്ടാരക്കരയിൽ പൊതുമരാമത്ത് റസ്റ്റ് ഹൗസ് പ്രവർത്തിക്കുന്നത്. മുൻ രാഷ്ട്രപതി എ.പി.ജെ .അബ്ദുൾ കലാമടക്കം സന്ദർശിച്ചിട്ടുള്ള ഇവിടെ മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരുമൊക്കെ താത്കാലിക വിശ്രമത്തിന് വന്നുപോകാറുണ്ട്. കാന്റീൻ സൗകര്യം പോലുമില്ലാത്തതാണ് ഈ റസ്റ്റ് ഹൗസിന്റെ പ്രധാന പോരായ്മ. അതിൽ നിന്ന് മാറ്റം ഉണ്ടാകുന്ന തരത്തിലാണ് പുതിയ വിശ്രമ കേന്ദ്രം വിഭാവനം ചെയ്യുന്നത്.
പൊതുമരാമത്ത് വകുപ്പിന്റെതായി നിലവിലുള്ള റസ്റ്റ് ഹൗസിന് സമീപത്ത് പുതിയ കെട്ടിടമൊരുക്കാൻ ഭൂമിയുണ്ട്. പഴമയുടെ മുസാവരി ബംഗ്ളാവ് ഇവടെ മേൽക്കൂര തകർന്ന് നശിക്കുകയാണ്. ഇത് പൊളിച്ച് നീക്കി പുതിയ കെട്ടിടം നിർമിക്കുന്നതടക്കം ആലോചിക്കുകുന്നത്. ഇതിനായുള്ള പoന പ്രവർത്തനങ്ങൾ ആരംഭിച്ചു. എസ്പി ഓഫീസ് പ്രവർത്തിച്ചിരുന്ന കെട്ടിടങ്ങളും ഇപ്പോൾ വെറുതെകിടന്ന് നശിക്കുകയാണ്. കെഐപി ഭൂമി നഗരസഭയുടെ ഓഫീസ് സമുച്ചയ നിർമാണത്തിനും മറ്റ് വികസന പദ്ധതികൾക്കുമായി വിട്ടുകിട്ടുന്നുണ്ട്. ആ കൂട്ടത്തിൽ പൊതുമരാമത്ത് വിശ്രമ കേന്ദ്രം നിർമിക്കാൻ കഴിയുമോയെന്നും പരിശോധിക്കുന്നുണ്ട്.
വിശാല സൗകര്യങ്ങളോടെയായിരിക്കും പുതിയ വിശ്രമ മന്ദിരം നിർമിക്കുക. കിടപ്പുമുറി, ഭക്ഷണശാല, ടോയ് ലറ്റ് സംവിധാനങ്ങൾ, ഇന്റർനെറ്റ് സൗകര്യങ്ങൾ എന്നിവയടക്കം സജ്ജമാക്കിക്കൊണ്ടാണ് പുതിയ വിശ്രമ കേന്ദ്രം .
മിനി ജിംനേഷ്യമടക്കം ഹൈടെക് സംവിധാനങ്ങൾ ഉൾപ്പെടുത്തും. മന്ത്രിമാർക്കും മറ്റ് ഉന്നതർക്കുമായി മുറികൾ ഒഴിച്ചിടുമെങ്കിലും മറ്റുള്ളവ ദിവസ വാടകയ്ക്ക് നൽകും. ടൂറിസ്റ്റുകളെ ആകർഷിക്കുന്നതിനുള്ള സൗകര്യങ്ങളാണ് ഈ മുറികളിൽ സജ്ജമാക്കുക. കെട്ടിലും മട്ടിലും ഉയർന്ന നിലവാരമുള്ള കെട്ടിടമാണ് നിർമിക്കുക. പ്രാരംഭ ഘട്ടത്തിലേക്കാണ് അഞ്ച് കോടി രൂപ അനുവദിച്ചിട്ടുള്ളത്.