ചരിത്രപ്രസിദ്ധമായ ഓച്ചിറക്കളി ഇന്നും നാളെയും
1429326
Friday, June 14, 2024 11:39 PM IST
കരുനാഗപ്പള്ളി: ഒണാട്ടുകരയുടെ പ്രധാന ഉത്സവങ്ങളിൽ ഒന്നായ ഓച്ചിറക്കളി ഇന്നും നാളെയും നടക്കും. കരുനാഗപ്പള്ളി കാർത്തികപ്പള്ളി മാവേലിക്കര താലൂക്കുകളിൽ ഉൾപ്പെട്ട 52 കരകളിൽപ്പെട്ടവരുടെ നേതൃത്വത്തിലാണ് ഓച്ചിറക്കളി നടന്നു വരുന്നത്. ഉത്സവത്തിനപ്പുറം ഇത് ഒരു ആയോധന കല കൂടിയാണ്.
രാജ ഭരണകാലത്ത് സൈനിക പരീശീലനങ്ങളും യുദ്ധമുറകളും അരങ്ങേറിയിരുന്നത് വിശാലമായ പടനിലങ്ങളിലായിരുന്നു. അത്തരത്തിൽ ഏറ്റവും പ്രസിദ്ധിയുള്ളതാണ് ഓച്ചിറ പടനിലം.
ചെറു രാജ്യങ്ങൾ തമ്മിൽ നടന്ന യുദ്ധത്തിന്റെ ഓർമ നിലനിറുത്തുന്നതു കൂടിയാണ് ഓച്ചിറക്കളി നടന്നു വരുന്നത്. വിവിധ കരകളിൽ നിന്ന് ആചാരാനുഷ്ഠാനങ്ങളോടെ വിവിധ കളിസംഘളിൽ ആശാന്മാരുടെ നേതൃത്വത്തിൻ യുദ്ധമുറകൾ അഭ്യസിച്ചാണ് ഓച്ചിറകളിയിൽ പങ്കെടുക്കുന്നത്.
പടയാളികൾ അന്നദാന മന്ദിരത്തിനു മുന്നിൽ നിന്നും ഋഷഭങ്ങൾ, വാദ്യമേളങ്ങളോടുകൂടി ഘോഷയാത്രയായി രണ്ട് ആൽത്തറകളും എട്ടുകണ്ടവും തകിടി കണ്ടവും വലം വച്ച്, ഗണപതി ആൽത്തറയിൽ തിരികെയെത്തി രണ്ട് കരകളായി പിരിഞ്ഞു.
തുടർന്ന് കളിയാശാൻമാരുടെ നേതൃത്വത്തിലാണ് ആദ്യ ദിവസത്തെ കളി അരങ്ങേറിയത്. കുട്ടികൾ മുതൽ വയോധികർ വരെ ആയോധനകലയിൽ പങ്കെടുക്കും.
ആദ്യം കരനാ ഥൻമാരുടെ നേതൃത്വത്തിൽ കരയിൽ തങ്ങളുടെ ആയോധനാഅഭ്യാസങ്ങൾ പ്രദർശിപ്പിക്കും തുടർന്ന് എട്ടു കണ്ടത്തിലേക്ക് ഇറങ്ങും. അഭ്യാസപ്രകടനങ്ങൾക്കു ശേഷം തകിടി കണ്ടത്തിലേക്കും യോദ്ധാക്കൾ പോരിനിറങ്ങും. കരനാ ഥൻമാർ കരപിരിഞ്ഞ് അടുത്ത ദിവസം എത്താമെന്ന് അറിയിച്ചു പിരിഞ്ഞു.
ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ ഉറപ്പുവരുത്തുന്നതിനായി ക്ഷേത്ര ഭരണസമിതിയും പോലീസും ആരോഗ്യവകുപ്പും നിദാന്ത ജാഗ്രതയോടെ ക്ഷേത്ര മൈതാനത്ത് ഉണ്ടായിരിക്കും.