തകർന്ന് തരിപ്പണമായി കൊ ട്ടാരക്കര സ്വകാര്യ ബസ് സ്റ്റാന്റ്
1429317
Friday, June 14, 2024 11:39 PM IST
കൊട്ടാരക്കര: തകർന്നും പൊട്ടിപ്പൊളിഞ്ഞും വെള്ളം കയറിയും മൺകൂനകൾ നിറഞ്ഞും ദുരിതാവസ്ഥയിൽ കൊട്ടാരക്കര പ്രൈവറ്റ് ബസ് സ്റ്റാൻഡ്. നിർമാണോദ്ഘാടനം കഴിഞ്ഞിട്ട് രണ്ടര വർഷമായിട്ടും നവീകരണ ജോലികൾ തുടങ്ങാൻ കഴിഞ്ഞിട്ടില്ല.
തറയിലെ കോൺക്രീറ്റ് ഭാഗങ്ങൾ പലയിടത്തും പൊട്ടിപൊളിഞ്ഞിട്ടുണ്ട്. വാഹനങ്ങൾ കയറി താഴ്ന്ന സ്ഥലങ്ങളിലെല്ലാം വെള്ളം കയറി കിടക്കുന്നു. മണ്ണ് പരിശോധനക്കായി കുഴിച്ച സ്ഥലങ്ങളിലെല്ലാം മൺകൂനകൾ രൂപപ്പെട്ടിട്ടുണ്ട്. സ്റ്റാന്റിന്റെ മധ്യഭാഗത്തു കൂടിയുള്ള ഓടയുടെ സ്ലാബുകൾ പലയിടത്തും ഇളകി മാറായി. ചിലത് പൊട്ടിപൊളിഞ്ഞിട്ടുമുണ്ട്.
കൊട്ടാരക്കര നഗരസഭയുടെ നിയന്ത്രണത്തിലാണ് പ്രൈവറ്റ് ബസ് സ്റ്റാന്റ്. ദിനംപ്രതി നൂറിലധികം ബസുകളാണ് വന്നു പോകുന്നത്. ഒരോ ബസിൽ നിന്നും എല്ലാ ദിവസവും 20 രൂപ വെച്ച് നഗരസഭ ഈടാക്കിയും വരുന്നു. എന്നിട്ടും ബസ് സ്റ്റാന്റിന്റെ വികസനത്തിനായി ഒന്നും ചെയ്യുന്നില്ല. ജീവനക്കാർക്കായി ഒരു വിശ്രമമുറി പോലും ഇവിടെയില്ല.
ബസ് തൊഴിലാളികളുടെയും നാട്ടുകാരുടെയും നിരന്തര ആവശ്യത്തെ തുടർന്ന് സ്റ്റാന്റ് നവീകരണത്തിന് 75 ലക്ഷം രൂപ നഗരസഭ അനുവദിച്ചിരുന്നു. കരാർ നൽകിയ ശേഷം ഇതിന്റെ ഉദ്ഘാടനവും നടത്തി. മന്ത്രി കെ.എൻ ബാലഗോപാലായിരുന്നു ഉദ്ഘാടകൻ. ഉദ്ഘാടനം നടത്തിയെങ്കിലും പണി ഒരിഞ്ചുപോലും മുന്നോട്ടു പോകാൻ കഴിഞ്ഞില്ല. സങ്കേതിക പ്രശ്നങ്ങൾ മൂലമായിരുന്നു ആദ്യ മുടക്കം. അതു പരിഹരിക്കപ്പെട്ടെങ്കിലും കരാറുകാരൻ നിർമാണ ജോലികൾ തുടങ്ങാൻ തയാറായില്ല. ഉടൻ ജോലികൾ തുടങ്ങുമെന്നാണ് പുതിയ അറിയിപ്പ്.
കരാറുകാരൻ ജോലികൾ തുടങ്ങിയതാണ് തടസങ്ങൾക്ക് കാരണമെന്ന് നഗരസഭാ ചെയർമാൻ പറയുന്നു. ഇയാളെ ഒഴിവാക്കി പുതിയ കരാർ നൽകാൻ ആലോച്ചിരുന്നതാണ്. എന്നാൽ ഇയാളിപ്പോൾ അടുത്ത ആഴ്ചയിൽ ജോലി ആരംഭിക്കാമെന്ന് വ്യക്തമാക്കിയിട്ടുള്ളതായി ചെയർമാൻ എസ്.ആർ രമേശ് അറിയിച്ചു.