കാട്ടാനക്കൂട്ടം ജനവാസ മേഖലയിൽ; ഉറക്കം നഷ്ടപ്പെട്ട് അമ്പതേക്കർ നിവാസികൾ
1396251
Thursday, February 29, 2024 2:27 AM IST
കുളത്തൂപ്പുഴ: കുളത്തൂപ്പുഴ ഗ്രാമപഞ്ചായത്തിൽ രാപകൽ വ്യത്യാസം ഇല്ലാതെ കാട്ടാനക്കൂട്ടം ജനവാസ മേഖലയിൽ എത്തിയതോടെ ഉറക്കം നഷ്ടപ്പെട്ട് അമ്പതേക്കർനിവാസികൾ. സെറ്റിൽമെന്റ് കോളനി ഉൾപ്പെടുന്ന പ്രദേശത്ത് പാതയോരത്താണ് കഴിഞ്ഞ ഏതാനും ദിവസങ്ങളായി കാട്ടാനക്കൂട്ടം നിലയുറപ്പിച്ചിരിക്കുന്നത്.
കഴിഞ്ഞ ദിവസം പട്ടാപകൽ നാട്ടുകാർ നോക്കി നിൽക്കെയാണ് പ്രധാന പാത മുറിച്ചു കടന്ന് ആനക്കൂട്ടം സമീപത്തെ തേക്ക് പ്ലാന്റേഷനിൽ കടന്നത്.
വനം വകുപ്പ് സെൻട്രൽ നഴ്സറിയുടെ തോട്ടത്തിൽ നിന്നും അൻപതേക്കർ പാലത്തിനു സമീപത്ത് കൂടിയാണ് കാട്ടാനകൾ പോകാറുള്ളത്. ആഴ്ചകൾക്ക് മുമ്പ് നേഴ്സറിക്ക് ചുറ്റുമുള്ള വനം വകുപ്പ് സ്ഥാപിച്ചിട്ടുള്ള സൗരോർജ വേലി മറികടന്നാണ് പോകുന്നത്.
ആനക്കൂട്ടം പുറത്തിറങ്ങി പുലർച്ചവരെ ആദിവാസി കോളനിയോട് ചേർന്നുള്ള കൃഷിയിടങ്ങളിലും സമീപത്തെ വനത്തിലുമായി നിൽക്കുകയായിരുന്നു. പ്രദേശത്ത് കാട്ടുപോത്തുക്കളുടെ സാന്നിധ്യവും ജനജീവിതത്തിന് സ്വൈരം കെടുത്തുന്നു. ഈ പ്രദേശത്തേക്കുള്ള രാത്രി യാത്ര ഭയത്തോടെയാണ് നിവാസികൾ കാണുന്നത്. കുളത്തൂപ്പുഴ ടൗണിൽ നിന്നും അവരുടെ താമസ സ്ഥലത്തേക്ക് ജോലിയും മറ്റും കഴിഞ്ഞ് കടന്നുപോകുന്നത് ജീവൻ പണയം വച്ചാണ്. കാട്ടുമൃഗങ്ങളെ ജനവാസ മേഖലയിൽ നിന്നും തുരത്തുന്നതിന് വേണ്ട നടപടികൾ വനംവകുപ്പ് അടിയന്തരമായി കൈക്കൊള്ളണമെന്നാണ് പ്രദേശത്തെ താമസക്കാരുടെ ആവശ്യം.