സ്വന്തം ലേഖകൻ
കൊല്ലം: തീരദേശ പരിപാലന നിയമവുമായി ബന്ധപ്പെട്ട് കൊല്ലത്ത് അധികൃതർ നടത്തിയ പബ്ലിക് ഹിയറിംഗ് വഴിപാടായി. ഹിയറിംഗിൽ പങ്കെടുക്കാൻ കൊല്ലം, ആലപ്പുഴ ജില്ലകളിലെ വിവിധ പ്രദേശങ്ങളിൽ നിന്ന് ആയിരക്കക്കിന് ആൾക്കാരാണ് എത്തിയത്.
കളക്ടറേറ്റ് കോൺഫറൻസ് ഹാളിലാണ് ഹിയറിംഗ് സംഘടിപ്പിച്ചത്. ചെറിയ ഹാളിൽ ആൾക്കാർ തിങ്ങി നിറഞ്ഞ് വീർപ്പുമുട്ടി. ഇത്രയധികം ആൾക്കാർ എത്തുമെന്ന് അറിഞ്ഞിട്ടും അധികൃതർ ഒരു സംവിധാനവും ഒരുക്കിയില്ല. സ്ത്രീകളാണ് കൂടുതൽ എത്തിയത്. പലരും പ്രതിഷേധിച്ചെങ്കിലും ഉദ്യോഗസ്ഥർ കൈമലർത്തുകയായിരുന്നു. ഇക്കാര്യത്തിൽ ജില്ലാ ഭരണകൂടം ബോധപൂർവമായ വീഴ്ച വരുത്തിയെന്നാണ് ആക്ഷേപം.
ഇത്രയധികം ആൾക്കാർ എത്തിയ സ്ഥിതിക്ക് ഹിയറിംഗ് സമീപത്തെ ടി.എം. വർഗീസ് സ്മാരക ലൈബ്രറി ഹാളിലേക്ക് വേണമെങ്കിൽ മാറ്റാമായിരുന്നു. പക്ഷേ അതും ഉണ്ടായില്ല. പഞ്ചായത്ത് പ്രസിസന്റുമാർ, മറ്റ് ജനപ്രതിനിധികൾ, വിവിധ സംഘടനാ ഭാരാവാഹികൾ, പൊതുജനങ്ങൾ അടക്കം എത്തിയവരെല്ലാം അധികൃതരുടെ അനാസ്ഥയിൽ പ്രതിഷേധിച്ചു. ഹിയറിംഗ് റിപ്പോർട്ട് ചെയ്യാൻ എത്തിയ മാധ്യമ പ്രവർത്തകർ അടക്കമുള്ളവരും ഹാളിൽ പ്രവേശിക്കാൻ ഏറെ ബുദ്ധിമുട്ടി.
പ്രഹസനം: കെഎൽസിഎ
കൊല്ലം: കളക്ടറേറ്റിൽ നടന്ന തീരദേശ വികസന അതോറിറ്റിയുടെ പബ്ലിക് ഹിയറിംഗ് പ്രഹസനമായിരുന്നുവെന്ന് കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ കൊല്ലം രൂപതാ സമിതി. കേരള കോസ്റ്റൽ സോൺ മാനേജ്മെന്റ് അതോറിറ്റി പ്രസിദ്ധീകരിച്ച മാപ്പുകളെ കുറിച്ചോ സിആർഇസഡ് നിയന്ത്രണങ്ങളെ കുറിച്ചോ യാതൊരു ബോധവൽക്കരണ പരിപാടികളും സംഘടിപ്പിക്കാതെയാണ് നേരിട്ട് ഈ പബ്ലിക് ഹയറിംഗിലേക്ക് കടന്നത്.
ആലപ്പാട് മുതൽ പരവൂർ വരെയുള്ള തീരദേശത്തെ ആയിരക്കണക്കിന് മനുഷ്യരെ ഒരുമിച്ച് കളക്ടറേറ്റിലെ ഇടുങ്ങിയ ഹാളിൽ കുത്തിനിറച്ച് നടത്തിയ പരിപാടി പ്രഹസനവും ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതും ആയിരുന്നു. കളക്ടറേറ്റിന്റെ രണ്ടാം നിലയിലുള്ള കോൺഫറൻസ് ഹാളിലേയ്ക്ക് എത്തിച്ചേരുന്നതിന് പ്രായമുള്ളവരും ഭിന്നശേഷിക്കാരുമായ വളരെയധികം ബുദ്ധിമുട്ടുകൾ നേരിട്ടു. ഈ മാപ്പുകൾ ഓരോ പഞ്ചായത്തിലും കോർപ്പറേഷൻ ഏരിയകളിലും പ്രത്യേകം പ്രദർശിപ്പിക്കുകയും അതാത് ഇടങ്ങളിൽ പൊതുജനങ്ങൾക്ക് ബോധവൽക്കരണ പരിപാടികൾ നടത്തുകയും ചെയ്തതിനുശേഷം അതാത് പഞ്ചായത്തുകളിൽ തന്നെ ഹിയറിംഗ് സംഘടിപ്പിക്കാനുള്ള നടപടികൾ ചെയ്യണമെന്നും കെഎൽസിഎ ആവശ്യപ്പെട്ടു.
കൊല്ലം പട്ടണത്തിന്റെ തീരദേശ മേഖലയായ ഉദയമാർത്താണ്ഡം, പള്ളിത്തോട്ടം, പോർട്ട് കൊല്ലം എന്നീ ഡിവിഷനുകളുടെ തീരദേശ മേഖലകൾ നിലവിൽ പ്രസിദ്ധീകരിച്ച മാപ്പുകളിൽ ഒന്നിലും ഉൾപ്പെട്ടിട്ടില്ല എന്നതിന്മേൽ സംഘടന ആശങ്ക അറിയിച്ചു. ആ മേഖലകളെയും കൊല്ലം ജില്ലയിലെ മുഴുവൻ പഞ്ചായത്തുകളെയും സി ആർ ഇസഡ് 2 ൽ ഉൾപ്പെടുത്തി ജനങ്ങളുടെ ആശങ്കകൾ പരിഹരിക്കണമെന്ന് കെഎൽസിഎ ആവശ്യപ്പെട്ടു.
രൂപതാ പ്രസിഡന്റ് ലസ്റ്റർ കാർഡോസ്, അനിൽ ജോൺ ഫ്രാൻസിസ്, ജാക്സൺ നീണ്ടകര, ലക്റ്റീഷ്യ ജെ, വിൻസി ബൈജു, എഡിസൺ അലക്സ്, ആൻട്രുസ് സിൽവ, റോണാ റിബെറോ, അജിത ജോർജ്, പങ്ക്രാസ് പോർട്ട് കൊല്ലം, ജോർജ് കോയിവിള, എന്നിവർ പ്രസംഗിച്ചു.