തെന്മല: പോലീസ് വകുപ്പിന്റെ യോദ്ധാവ് ആന്റി ഡ്രഗ് കാമ്പയിന്റെ ഭാഗമായി കൊല്ലം റൂറൽ ജില്ലാ പോലീസ് മേധാവി എംഎൽ സുനിലിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് റൂറൽ സ്പെഷൽ ടീം, തെന്മല പോലീസ് എന്നിവർ സംയുക്തമായി നടത്തിയ വാഹന പരിശോധനയിൽ ആന്ധ്രാപ്രദേശിൽ നിന്നും കടത്തി കൊണ്ടു വന്ന 25.352 കിലോഗ്രാം കഞ്ചാവുമായി രണ്ട് പേർ അറസ്റ്റിൽ.
കേരളപുരം മാമൂട് വയലിൽ പുത്തൻ വീട്ടിൽ ബെല്ലാരി സുനിൽ എന്ന് അറിയപ്പടുന്ന സുനിൽ. ജി, കൊല്ലം ഉളിയൻകോവിൽ ശ്രീഭദ്ര നഗറിൽ ആറ്റിയോചിറയിൽ നിഷാദ് എന്നിവരാണ് പിടിയിലായത്. പ്രതികൾ ആന്ധ്രയിൽ നിന്നും സംസ്ഥാനത്തേക്ക് മൊത്തവിൽപനയ്ക്കായി കഞ്ചാവ് കടത്തുന്നതായി രഹസ്യ വിവരം ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ചതിനെ തുടർന്ന് റൂറൽ സ്പെഷൽ ടീം, തെന്മല പോലീസ് എന്നിവർ സംയുക്തമായി നടത്തിയ വാഹന പരിശോധനയിൽ ആണ് ആര്യങ്കാവിൽ പ്രതികൾ സഞ്ചരിച്ച് വന്ന കാറിൽ ഒളിപ്പിച്ചു കടത്തുകയായിരുന്ന കഞ്ചാവ് പിടിച്ചെടുത്തത്.
പിടിയിലായ ബെല്ലാരി സുനിലിനെ മുൻപും ആര്യങ്കാവിൽ കഞ്ചാവുമായി പോലീസ് അറസ്റ്റ് ചെയ്തിട്ടുള്ളതാണ്. തെന്മല, കുണ്ടറ പോലീസ് സ്റ്റേഷൻ പരിധികളിലെ കഞ്ചാവ്, നരഹത്യാശ്രമം, ഗൂഡാലോചന കേസുകളിലും, കൊല്ലം എക്സൈസ് രജിസ്റ്റർ ചെയ്ത അഞ്ച് കഞ്ചാവ് കേസുകളിലും പ്രതിയാണ് ഇയാൾ.
ജില്ലയിലെ ചന്ദനത്തോപ്പ് മാമൂട് കേന്ദ്രീകരിച്ച് കഞ്ചാവ് കച്ചവടം നടത്തുന്ന ലോബിയുടെ പ്രധാനിയാണ് സുനിൽ. രണ്ടാഴ്ച്ചയ്ക്ക് മുൻപ് കുണ്ടറ പോലീസ് സ്റ്റേഷൻ പരിധിയിൽ നടന്ന നരഹത്യാശ്രമത്തിന് അറസ്റ്റിലായ സുനിൽ ജാമ്യത്തിൽ ഇറങ്ങി ഉടൻ തന്നെ ആന്ധ്രാപ്രദേശിലേക്ക് കടന്ന് കഞ്ചാവ് കടത്തിന് ശ്രമിക്കുകയായിരുന്നു.
ഇയാളുടെ മൊത്ത വ്യാപാര ശൃഖലകളെപ്പറ്റിയും സാമ്പത്തിക സോത്രസുകളെപ്പറ്റിയും കൂടുതൽ അന്വഷണവും കർശന നിയമ നടപടികളും ഉണ്ടാകും എന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു.
റൂറൽ സി-ബ്രാഞ്ച് ഡിവൈഎസ്പി എം.എം ജോസിന്റെ മേൽനോട്ടത്തിൽ സ്പെഷൽ ടീം രൂപീകരിച്ച് നടത്തിയ ഈ പരിശോധനയിൽ എഴുകോൺ എസ്എച്ച്ഒ ശിവപ്രകാശ്, തെന്മല എസ്എച്ച്ഒ ശ്യാം എസ്ഐ മാരായ സുബിൻ തങ്കച്ചൻ, അനിൽകുമാർ, എഎസ്ഐ മാരായ രാധാകൃഷ്ണപിള്ള, ലാലു, സഞ്ചീവ് മാത്യൂ, എസ് സിപിഒ സുനിൽ കുമാർ, സിപിഒ മാരായ സജുമോൻ റ്റി, മഹേഷ് മോഹൻ, അഭിലാഷ് പി.എസ്, അനീഷ് കുമാർ, സുജിത്ത് ഡി, ദിലീപ് എസ്, വിപിൻ ക്ലീറ്റസ്, മനു.ബി, വിഷ്ണു യു.കെ എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.