കൊല്ലം: കേരളത്തിലെ സാധാരണക്കാരന്റെ പോക്കറ്റ് അടിയ്ക്കുകയാണ് ധനകാര്യമന്ത്രി ബജറ്റിലൂടെ ചെയ്തിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ.
തുടർഭരണത്തിൽ അധികാരത്തിലേറ്റിയ ജനതയ്ക്ക്മേൽ 4000 കോടി രൂപയുടെ അധിക നികുതി ബാധ്യത അടിച്ചേൽപ്പിച്ചിരിക്കുകയാണ് സർക്കാർ. നികുതി കൊള്ള നടത്താൻ സർക്കാരിനെ പ്രതിപക്ഷം അനുവദിക്കുകയില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
പെട്രോൾ - ഡീസൽ സെസ് വർധനയിലൂടെ വിലകയറ്റവും ഉണ്ടാകുമെന്നും കുടുംബ ബജറ്റിന്റെ താളംതെറ്റുമെന്നും അദ്ദേഹം പറഞ്ഞു.
വിദേശമദ്യത്തിന്റെ നികുതി വർധന മൂലം മറ്റ് ലഹരി ഉൽപന്നങ്ങളിലേക്ക് ആളുകൾ തിരിയുമെന്നും ഇത് കേരളത്തിലെ സാധാരണക്കാരന്റെ നടുവൊടിക്കുന്ന ബജറ്റാണെന്നും പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ കുറ്റപ്പെടുത്തി.
ജില്ലാ കോണ്ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സാധാരണക്കാരന്റെ നടുവൊടിച്ച ബജറ്റിന് എതിരെ ജില്ലാ കോണ്ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചിന്നക്കട സിവിൽ സപ്ലൈസ് പെട്രോൾ പന്പിലേക്ക് നടത്തിയ പ്രതിഷേധ പ്രകടനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്.
എഐസിസി അംഗം ബിന്ദുകൃഷ്ണ അധ്യക്ഷത വഹിച്ചു. കോണ്ഗ്രസ് നേതാക്കളായ സൂരജ് രവി, കെ. സുരേഷ്ബാബു, എസ്. വിപിനചന്ദ്രൻ, എൻ. ഉണ്ണികൃഷ്ണൻ, കൃഷ്ണവേണി ശർമ, ആദിക്കാട്മധു, ഗീതാശിവൻ, ആർ. രമണൻ, കോതേത്ത് ഭാസുരൻ, ഡി. ഗീതാകൃഷ്ണൻ, സന്തോഷ് കടപ്പാക്കട, മോഹൻബോസ്, ശിവപ്രസാദ്, എം.എ. റഷീദ്, വി. എസ്. ജോണ്സണ് തുടങ്ങിയവർ പ്രസംഗിച്ചു.