പുനലൂർ: ആയിരങ്ങളുടെ സാന്നിധ്യത്തിൽ മുൻ എംഎൽഎയും കെപിസിസി നിർവാഹക സമിതി അംഗവുമായ പുനലൂർ മധുവിന്റെ സംസ്കാരം വീട്ടുവളപ്പിൽ നടത്തി. കഴിഞ്ഞ ദിവസം രാവിലെ 7 ന് തിരുവനന്തപുരത്തുനിന്ന് വിലാപയാത്രയായാണ് മൃതദേഹം പുനലൂരിലേക്ക് കൊണ്ടുവന്നത്.
കോളേജ് യൂണിയൻ ചെയർമാനായി കെഎസ്യു വിലൂടെ പ്രവർത്തനം ആരംഭിച്ച പുനലൂർ മധുവിനെ ഒരു നോക്കു കാണാൻ നിലമേൽ ജംഗ്ഷൻ മുതൽ ചടയമംഗലം, ആയൂർ, ഇടമുളക്കൽ, പനച്ചിവിള, അഞ്ചൽ, അഗസ്ത്യക്കോട്, കുരുവിക്കോണം, കരവാളൂർ തുടങ്ങിയ സ്ഥലങ്ങളിൽ കാത്തുനിന്ന നൂറുകണക്കിന് പാർട്ടി പ്രവർത്തകർ മൃതദേഹത്തിൽ ആദരാഞ്ജലികൾ അർപ്പിച്ചു.
പുനലൂർ മധു തന്നെ മുൻകൈയെടുത്ത് ആരംഭിച്ച പുനലൂർ രാജിവ് ഭവനിൽ രാവിലെ 11 ഓടുകൂടിയാണ് വിലാപയാത്ര എത്തിയത്. നൂറുകണക്കിന് പാർട്ടി പ്രവർത്തകർ നിറകണ്ണുകളോടെ പുനലൂർ മധുവിന് യാത്രാമൊഴി നൽകി. തുടർന്ന് നഗരസഭ ഹാളിൽ പൊതുദർശനത്തിന് വച്ച മൃതദേഹത്തിൽ സമൂഹത്തിലെ നാനാ തുറയിലുള്ള ആളുകൾ അന്ത്യോപചാരമർപ്പിച്ചു.
ഉച്ചയ്ക്ക് തൊളിക്കോട് വേമ്പനാട്ട് വീട്ടിൽ കൊണ്ടുവന്ന മൃതദേഹത്തിൽ വിവിധ രാഷ്ട്രീയ പാർട്ടികളിലെയും സാമൂഹ്യ -സാംസ്കാരിക മണ്ഡലങ്ങളിലെയും സാമുദായിക മേഖലകളിലെയും ആയിരക്കണക്കിനാളുകൾ അന്ത്യോപചാരമർപ്പിക്കാൻ എത്തിയിരുന്നു .
പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ, കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ, എഐസിസി പ്രസിഡന്റ് സ്ഥാനാർഥിയും തിരുവനന്തപുരം എംപിയുമായ ശശി തരൂർ, മന്ത്രി മാരായ കെ. എൻ.ബാലഗോപാൽ, ചിഞ്ചു റാണി, ആർഎസ്പി സംസ്ഥാന സെക്രട്ടറി എ.എ. അസീസ്, എംപിമാരായ കൊടിക്കുന്നിൽ സുരേഷ്, എൻ. കെ. പ്രേമചന്ദ്രൻ, അടൂർ പ്രകാശ്, ആന്റോ ആന്റണി, എംഎൽഎമാരായ പി. എസ്. സുപാൽ, പി. സി.വിഷ്ണുനാഥ്, സി.ആർ. മഹേഷ്, എം .വിൻസെന്റ് ഡിസിസി പ്രസിഡന്റ് പി. രാജേന്ദ്രപ്രസാദ്, പത്തനംതിട്ട ഡിസിസി പ്രസിഡന്റ് പ്രഫ. സതീഷ് കൊച്ചുപറമ്പിൽ, കെപിസിസി ഭാരവാഹികളായ ജി.എസ്. ബാബു,വി. പ്രതാപചന്ദ്രൻ, എം. എം. നസീർ, പഴകുളം മധു, എം.ലിജു, ജോസി സെബാസ്റ്റ്യൻ, വി. പി .സജീന്ദ്രൻ,ജയ്സൺ ജോസഫ്, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി രാഹുൽ മാങ്കുട്ടത്തിൽ, ആർ. രാജശേഖരൻ, എഴുകോൺ നാരായണൻ, ബിന്ദുകൃഷ്ണ, കെ.സി.രാജൻ, ശൂരനാട് രാജശേഖരൻ, ഭാരതീപുരം ശശി, എൻ .അഴകേശൻ, ഐഎൻടിയുസി പ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ, മുൻ എംഎൽഎമാരായ ശബരീനാഥൻ, പന്തളം സുധാകരൻ, ടി. ശരത് ചന്ദ്രപ്രസാദ്, കെ. പ്രകാശ് ബാബു, ജ്യോതികുമാർ ചാമക്കാല, ഐഎൻടിയുസി ജില്ലാ പ്രസിഡന്റ് എ. കെ. ഹഫീസ്, കെ.സുരേഷ് ബാബു, സിപിഎം ജില്ലാ സെക്രട്ടറി സുദേവൻ, സംസ്ഥാന കമ്മിറ്റി അംഗം കെ. രാജഗോപാൽ, എസ് .ജയമോഹൻ, ജോർജ് മാത്യു, ജില്ലാ പഞ്ചായത്ത് പ്രസിഡണന്റ് സാം .കെ. ഡാനിയൽ, ആർഎസ്പി ജില്ലാ സെക്രട്ടറി കെ .എസ് . വേണുഗോപാൽ, കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റ് അറയ്ക്കൽ ബാലകൃഷ്ണപിള്ള, ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് ജി.രാമൻ നായർ, നഗരസഭ ചെയർപേഴ്സൺ നിമ്മി എബ്രഹാം, മുൻ ചെയർമാൻ എം. എ .രാജഗോപാൽ, പഞ്ചായത്ത് പ്രസിഡന്റുമാർ, ജില്ലാ കോൺഗ്രസ് കമ്മിറ്റി ഭാരവാഹികൾ, ജനപ്രതിനിധികൾ അടക്കം ആയിരക്കണക്കിനാളുകൾ പുനലൂർ മധുവിന്റെ വസതിയിൽ എത്തി അനുശോചനം അറിയിച്ചു.
എഐസിസി സംഘടന ജനറൽ സെക്രട്ടറി കെ. സി .വേണുഗോപാൽ, മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവർക്ക് വേണ്ടി മൃതദേഹത്തിൽ റീത്ത് സമർപ്പിച്ചു. പുനലൂർ മധുവിനോടുള്ള ആദരസൂചകമായി ഉച്ചകഴിഞ്ഞ് പുനലൂരിൽ കടകമ്പോളങ്ങൾ അടച്ച് ഹർത്താൽ ആചരിച്ചു. പുനലൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് വൈകുന്നേരം 5 ന് പോസ്റ്റ്ഓഫീസ് ജംഗ്ഷനിൽ അനുശോചന സമ്മേളനം ചേരും.