ADVERTISEMENT
ADVERTISEMENT
18
Thursday
September 2025
2:56 PM IST
IST
Deepika
com
The Largest Read Malayalam Internet Daily
Deepika.com
The Largest Read Malayalam Internet Daily
ADVERTISEMENT
GET IT ON
TODAY'S E-PAPER
TODAY'S E-PAPER
SECTIONS
Home
News
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
VIDEOS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
SHORTS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
CLASSIFIEDS
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
ANNUAL REPORT 2025
Dark
Light
ADVERTISEMENT
Local News
കൊല്ലം
KL2
select District
കൊല്ലം
തിരുവനന്തപുരം
കൊല്ലം
പത്തനംതിട്ട
ആലപ്പുഴ
കോട്ടയം
ഇടുക്കി
എറണാകുളം
തൃശൂര്‍
പാലക്കാട്
മലപ്പുറം
കോഴിക്കോട്
വയനാട്
കണ്ണൂര്‍
കാസര്‍ഗോഡ്
അപേക്ഷ ക്ഷണിച്ചു
1225657
Wednesday, September 28, 2022 11:02 PM IST
X
കൊല്ലം: ക്ഷീരവികസന വകുപ്പിന്റെ മില്‍ക്ക് ഷെഡ് വികസന പദ്ധതിയിലേക്ക് ഓണ്‍ലൈനായി അപേക്ഷിക്കാം. kshee rasree. kerala.gov.in.0474-2748098.
ADVERTISEMENT
മിഖായേൽ മാലാഖയുടെ തിരുനാളാഘോഷം 20 മുതൽ
പുനലൂർ: കേരളത്തിൽ നിന്നും നിരവധി തീർഥാടകർ എത്തുന്ന തെങ്കാശി സെന്റ് മൈക്കിൾ കത്തോലിക്കാ പള്ളിയിലെ വിശുദ്ധ മിഖായേൽ മാലാഖയുടെ തിരുനാളാഘോഷം 20 മുതൽ 30 വരെ നടക്കുമെന്ന് ഇടവക വികാരി ഫാ.എ. ജയിംസ്, ഫാ. ജോയി കല്ലറക്കൽ, പാരിഷ് കൗൺസിൽ അംഗം ജെ .ക്ലീറ്റസ് എന്നിവർ പത്ര സമ്മേളനത്തിൽ അറിയിച്ചു. 20ന് വൈകുന്നേരം 5.30ന് കോടിയേറ്റ്, തുടർന്ന് 26 വരെ വൈകുന്നേരം ആറിന് കുർബാന. 27ന് രാവിലെ 11 ന് ഫാ .ജോയി കല്ലറക്കലിന്റെമുഖ്യ കർമികത്വത്തിൽ മലയാളത്തിൽ കുർബാന, വൈകുന്നേരം 6. 30 ന് ഫാ. വി.കെ.എസ് അരുൾ രാജ് പാളയംകോട്ടയുടെ മുഖ്യ കാർമികത്വത്തിൽ തമിഴിൽ കുർബാന, തുടർന്ന് ദിവ്യകാരുണ്യ പ്രദക്ഷിണം. 28ന് രാവിലെ 11ന് സേവ്യർ തൈപാടത്തിന്റെ നേതൃത്വത്തിൽ മലയാളത്തിൽ കുർബാന, വൈകുന്നേരം 6.30ന് ശിവഗംഗ ബിഷപ് ഡോ .ലൂർദ് ആനന്ദത്തിന്റെ കർമികത്വത്തിൽ തമിഴിൽ കുർബാന. തുടർന്ന് വിശുദ്ധ മിഖായേൽ മാലാഖയുടെ സ്വരൂപം വഹിച്ചുകൊണ്ടുള്ള തേരെടുപ്പ്. 29ന് രാവിലെ 7.30ന് സമൂഹബലി. മധുര ആർച്ച് ബിഷപ് റവ .ഡോ .അന്തോണി സ്വാമി മുഖ്യ കാർമികനാകും. 10.30 ന് തിരുവനന്തപുരം അതിരൂപത സഹായ മെത്രാൻ റവ .ഡോ. ക്രിസ്തുദാസ് രാജപ്പന്റെ മുഖ്യകാർമികത്വത്തിൽ സമൂഹബലി. 12ന് ഫാ .അലോഷ്യസ് ദുരൈരാജിന്റെ കാർമികത്വത്തിൽ രോഗികൾക്കായുള്ള കുർബാന. സമാപനദിവസമായ 30ന് രാവിലെ ആറിന് ചേട്ടിക്കുളം വികാരി ഫാ .ജോമിക്സിന്റെ കാർമികത്വത്തിൽ കുർബാന, കൊടിയിറക്ക് .
താലൂക്ക് ആശുപത്രിയിലെ സിടി സ്കാനിംഗ് ഉടന്‍ പുനരാരംഭിക്കും
പുനലൂര്‍ : താലൂക്ക് ആശുപത്രിയില്‍ തകരാറിലായ സിടി സ്കാന്‍ യന്ത്രം ഉടന്‍ പ്രവര്‍ത്തിപ്പിക്കുമെന്ന് നഗരസഭാ ചെയര്‍പേഴ്സണ്‍ കെ. പുഷ്പലത, ആശുപത്രി സൂപ്രണ്ട് ഡോ. കെ.ആര്. സുനില്‍ കുമാര്‍ എന്നിവര്‍ അറിയിച്ചു. സ്വകാര്യ ലാബുകളെ അപേക്ഷിച്ച് തുച്ഛമായ തുകയാണ് ആശുപത്രിയില്‍ സ്കാനിംഗിന് ഈടാക്കുന്നത്. അതുകൊണ്ട് തന്നെ പുനലൂരിലെയും സമീപ പ്രദേശങ്ങളിലെയും ജനങ്ങള്‍ സ്കാനിംഗിനായി താലൂക്ക് ആശുപത്രിയെ ആണ് ആശ്രയിക്കുന്നത്. യന്ത്രത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ട്യൂബിനും ബോര്‍ഡിനുമാണ് തകരാര്‍ ഉണ്ടായത്. ഈ യന്ത്രഭാഗങ്ങള്‍ക്ക് മാത്രമായി ഏകദേശം ഒരു കോടി രൂപ ചെലവ് വരും. വാര്‍ഷിക മെയിന്റനന്‍സ് കരാറില്‍ ഏര്‍പ്പെട്ടിട്ടുള്ളതിനാല്‍ സൗജന്യമായി ഇത് മാറ്റിലഭിക്കും. പൂര്‍ണമായും ഇറക്കുമതി ചെയ്ത യന്ത്രമാണിത്. അതുകൊണ്ട് തന്നെ യന്ത്രഭാഗങ്ങള്‍ ഒന്നും തന്നെ ഇന്ത്യയില്‍ ലഭ്യമല്ല. ട്യൂബ് ലഭിക്കേണ്ടത് സിംഗപ്പൂരില്‍ നിന്നാണ്. യന്ത്രം തകരാറിലായ ഉടന്‍ വാര്‍ഷിക മെയിന്റനന്‍സ് കരാര്‍ നല്‍കിയിട്ടുള്ള കമ്പനിയെ അറിയിച്ചിരുന്നു. ഈ ആഴ്ചയുടെ അവസാനം യന്ത്രഭാഗങ്ങള്‍ സിംഗപ്പൂരില്‍ നിന്നും എത്തും. വരുന്ന ആഴ്ചയില്‍ ട്യൂബും ബോര്‍ഡും മാറ്റി വച്ച് സ്കാനിംഗ് യന്ത്രം പ്രവര്‍ത്തിപ്പിക്കാന്‍ കഴിയും. സ്വാഭാവികമായി യന്ത്രങ്ങള്‍ക്ക് ഉണ്ടാകുന്ന തകരാര്‍ മാത്രമാണ് ഇവിടെയും സംഭവിച്ചത്. യന്ത്രഭാഗങ്ങള്‍ ഇറക്കുമതി ചെയ്യപ്പെടേണ്ടതുള്ളതിനാല് മാത്രമാണ് തകരാര്‍ പരിഹരിക്കാന്‍ ചെറിയ കാലതാമസം ഉണ്ടായതെന്ന് മനസിലാക്കണമെന്നും വസ്തുതകള്‍ മനസിലാക്കാതെ ആശുപത്രി അധികൃതരെയും നഗരസഭാ അധികാരികളെയും കുറ്റപ്പെടുത്തുന്നവരെ തിരിച്ചറിയണമെന്നും ചെയര്‍പേഴ്സണ്‍ പറഞ്ഞു.
റോഡുകളുടെ അറ്റകുറ്റപ്പണികള്‍ക്ക് 1.95 കോടി രൂപ അനുവദിച്ചു
കരുനാഗപ്പള്ളി: നിയോജക മണ്ഡലത്തിലെ വിവിധ റോഡുകളുടെ അറ്റകുറ്റപണികള്‍ക്ക് 1.95 കോടി രൂപ അനുവദിച്ചതായി സി.ആര്. മഹേഷ് എംഎല്‍എ അറിയിച്ചു. പുതിയകാവ് - കാട്ടില്‍ക്കടവ് റോഡിന് 71 ലക്ഷം രൂപയും, മണപ്പള്ളി - ആനയടി, വവ്വാക്കാവ് - തഴവ, നാലുവിള – പാവുമ്പ, ചങ്ങൻകുളങ്ങര – വള്ളിക്കുന്നം, ചങ്ങന്‍കുളങ്ങര – വള്ളിക്കാവ്, എവിഎച്ച്എസ്. - കണ്ണംപ്പള്ളി പടിയിറ്റതില് എന്നീ റോഡുകള്‍ക്ക് 49 ലക്ഷം രൂപയും, എന്‍എച്ച് എസ്ആര്‍വി മാര്‍ക്കറ്റ് , പടനായാര്കുളങ്ങര – കാരൂര്‍ക്കടവ് , കരുനാഗപ്പള്ളി - ബ്ലോക്ക് ഹെഡ് ക്വാര്‍ട്ടേസ് , കുറ്റിപ്പുറം - മാലുമ്മേല്‍, ചിറ്റുമൂല – മാലുമ്മേല്‍ തുടങ്ങിയ റോഡുകള്‍ക്ക് 74.5 ലക്ഷം രൂപയുമാണ് അനുവദിച്ചത്. മണ്ഡലത്തിലെ നിരവധി റോഡുകളുടെ ദയനീയാവസ്ഥ നിരന്തരം പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ ശ്രദ്ധയില്പ്പെടുത്തിയതിന്റെഅടിസ്ഥാനത്തിലാണ് റോഡുകളുടെ അറ്റകുറ്റപണികള്‍ക്ക് തുക അനുവദിച്ചതെന്ന് എംഎല്‍എ അറിയിച്ചു.
കുളത്തൂപ്പുഴ പഞ്ചായത്തിന് മുഖ്യമന്ത്രിയുടെ പുരസ്കാരം
കുളത്തൂപ്പുഴ: സംസ്ഥാന സർക്കാർ ഹരിതകേരളം മിഷന്റെ ഭാഗമായി സംഘടിപ്പിച്ച പച്ചതുരുത്ത് പ്രവർത്തനങ്ങൾ മികച്ച നിലയിൽ സംഘടിപ്പിച്ചതിനുള്ള മുഖ്യമന്ത്രിയുടെ പുരസ്കാരം കുളത്തൂപ്പുഴ പഞ്ചായത്തിന്. മികച്ച സ്ഥാപനതല പച്ചതുരത്തുകളുടെ കാറ്റഗറിയിൽ കുളത്തൂപ്പുഴ പോസ്റ്റ്ഓഫീസ് പരിസരത്ത് നടന്നുവരുന്ന പച്ചതുരുത്തിനാണ് പുരസ്കാരം ലഭിച്ചത്. കുളത്തൂപ്പുഴ പോസ്റ്റ്ഓഫീസ് പരിസരത്തെ അരഏക്കർ സ്ഥലം ഏറ്റെടുത്ത് 217 ഫലവൃക്ഷങ്ങളും 13 ഔഷധ സസ്യങ്ങളും നട്ട് കഴിഞ്ഞ അഞ്ച് വർഷമായി പരിരക്ഷിച്ചാണ് ഈ മികച്ച നേട്ടത്തിന് പ്രാപ്തമായത്. സംസ്ഥാന സർക്കാർ പച്ചതുരുത്ത് പ്രവർത്തനങ്ങളിലൂടെ നടത്തിയ പരിസ്ഥിതി വീണ്ടെടുക്കൽ പ്രവർത്തനങ്ങളിൽ സംസ്ഥാനത്ത് മികവ് പുലർത്തിയവർക്കാണ് മുഖ്യമന്ത്രിയുടെ പുരസ്കാരം ഏർപ്പെടുത്തിയത്. പുരസ്കാര സമർപ്പണം കഴിഞ്ഞദിവസം തിരുവനന്തപുരം ടാഗോർ തീയറ്ററിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന മന്ത്രിമാർ മറ്റ് ജനപ്രതിനിധികൾ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്ത ചടങ്ങിൽ കുളത്തൂപ്പുഴ പഞ്ചായത്തിന് വേണ്ടി പ്രസിഡന്റ് ് പി.ലൈലാബീവി, മുൻ പ്രസിഡന്റ് പി.അനിൽകുമാർ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ചന്ദ്രകുമാർ, ഗ്രാമപഞ്ചായത്ത് അംഗം നദീറാ സെയ്ഫുദിൻ, ഹരിതകേരളം മിഷൻ ജില്ലാ കോഡിനേറ്റർ ഐസക്ക്, ആർ.പി.സ്മിത, ഇന്റോൻ മുംതാസ്, തൊഴിലുപ്പ് എൻജിനീയർ സിന്ധു എന്നിവർ ചേർന്ന് ഏറ്റുവാങ്ങി.
വിലവൂർക്കോണത്തെ പച്ചതുരുത്തിന് ജില്ലയിൽ മൂന്നാം സ്ഥാനം
പാരിപ്പള്ളി: ഹരിതകേരളം മിഷൻ സംസ്ഥാനതലത്തിൽ സംഘടിപ്പിച്ച പച്ചത്തുരുത്ത് പുരസ്കാര നിർണയത്തിൽ കല്ലുവാതുക്കൽ ഗ്രാമപഞ്ചായത്തിലെ വിലവൂർകോണം വാർഡിൽ സ്ഥാപിച്ചിട്ടുള്ള പച്ചത്തുരുത്ത് തദ്ദേശ സ്വയംഭരണ സ്ഥാപന വിഭാഗത്തിൽ ജില്ലയിലെ മികച്ച മൂന്നാമത്തെ പച്ചത്തുരുത്തായി തെരഞ്ഞെടുക്കപ്പെട്ടു. തിരുവനന്തപുരം ടാഗോർ തിയേറ്ററിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് എൻ.ശാന്തിനി, വൈസ് പ്രസിഡന്റ് പി.പ്രതീഷ് കുമാർ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഡി.സുഭദ്രാമ്മ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി എസ്.എൻ.അജിത്, ജിപ്സൺ, ജനപ്രതിനിധികളായഅജയകുമാർ,സുദീപ, പ്രമീള, റീനമംഗലത്ത്, മേഴ്സി , ചന്ദ്രിക, ഉഷാകുമാരി, ശുചിത്വ മിഷൻ കോർഡിറ്റർ ഷീല തൊഴിലുറപ്പ് വിഭാഗം ജീവനക്കാർ, മറ്റ് പഞ്ചായത്ത് ജീവനക്കാർ എന്നിവർ ചേർന്ന് പുരസ്കാരം ഏറ്റുവാങ്ങി. വിലവൂർകോണം വാർഡിൽ കാട് പിടിച്ച് കിടന്ന രണ്ടര ഏക്കർ സ്ഥലത്താണ്പച്ചത്തുരുത്ത് യാഥാർഥ്യമാക്കിയത്.
കൊട്ടിയത്ത് എംഡിഎംഎയുമായി മൂന്നുപേർ പിടിയിൽ
കൊട്ടിയം: എംഡിഎംഎ കടത്ത് സംഘാംഗങ്ങളായ മൂന്നു പേരെ കൊട്ടിയം പോലീസ് അറസ്റ്റ് ചെയ്തു. ഇവരിൽ നിന്നും 14.23 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. മുഖത്തല ഡീസന്റ് ജംഗ്ഷൻ വെറ്റിലത്താഴം മുരളി സദനത്തിൽ അനന്തു കൃഷ്ണൻ (29)നെ 2.45ഗ്രാം എം ഡി എം എ യുമായി കോടാലി മുക്കിൽ നിന്നും ആണ് അറസ്റ്റ് ചെയ്തത്. ഇയാൾ ലഹരി ഉപയോഗിച്ചു കൊണ്ടിരിക്കുകയായിരുന്നു. തുടർന്ന് അനന്തു കൃഷ്ണന് ഇത് നൽകിയ മുഖത്തല കിഴവൂർ കിഴക്കേവിള വീട്ടിൽ അരുൺ (27), പുന്തലത്താഴം വടക്കേവിള ചരുവിള വീട്ടിൽ ശരത് മോഹൻ (30) എന്നിവരെ രാത്രി കിഴവൂർ മദ്രസയ്ക്ക് സമീപത്തു നിന്നും11.78ഗ്രാം എം ഡി എം എ യുമായി പോലീസ് പിടികൂടുകയായിരുന്നു. അരുണും ശരത് മോഹനും രാസ ലഹരി കച്ചവടക്കാരാണ്. സിറ്റി പോലീസ് കമ്മീഷണർ കിരൺ നാരായണന് ലഭിച്ച വിവരത്തെ തുടർന്ന് കൊട്ടിയം എസ്എച്ച്ഒ പ്രദീപിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണവും അറസ്റ്റും. എസ്ഐ രഘുനാഥ്, സിപിഒ മാരായ പ്രശാന്ത്, ശംഭൂ, ഹരീഷ്, വിനോദ് എന്നിവർക്കൊപ്പം ഡാൻസാഫ് ടീംഅംഗങ്ങളുമുണ്ടായിരുന്നു. വൈദ്യ പരിശോധനയ്ക്ക് ശേഷം പ്രതികളെ കോടതിയിൽ ഹാജരാക്കി.
ഹരിതവർണമൊരുക്കി ഒന്‍പത് പച്ചത്തുരുത്തുകൾ
പുരസ്കാരം നൽകി മുഖ്യമന്ത്രി
കൊല്ലം : പരിസ്ഥിതി പുനഃസ്ഥാപന പ്രവർത്തനവുമായി ബന്ധപ്പെട്ടു ഹരിത കേരളം മിഷന്റെ ഏകോപനത്തിൽ ആരംഭിച്ച മികച്ച ഒന്‍പത് പച്ചത്തുരുത്തുകൾക്ക് മുഖ്യമന്ത്രിയുടെ പുരസ്കാരം. പുരസ്കാര വിതരണം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. സംസ്ഥാന തലത്തിൽ തദ്ദേശ സ്ഥാപനങ്ങൾക്കുള്ള പച്ചത്തുരുത്തിൽ കൊല്ലം കോർപറേഷനിൽ സ്ഥാപിച്ച തീരദേശ പച്ചത്തുരുത്തിനാണ് മൂന്നാം സ്ഥാനം. ജില്ലാ തലത്തിൽ തദ്ദേശസ്ഥാപന തലത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കൊല്ലം കോർപറേഷനിലെ തീരദേശം, വേളിയം പഞ്ചായത്തിലെ ഓടനാവട്ടം കല്ലുവാതുക്കലിലെ വിളവൂർകോണം പച്ചത്തുരുത്തുകൾക്കാണ്. സ്കൂളിൽ നിർമിച്ചവയിൽ മൈലം എൻഎസ്എസ്കെ എൽപിഎസിനും കലാലയങ്ങളിൽ ഗവ. ഐടിഐ ചന്ദനത്തോപ്പിനുമാണ് പുരസ്കാരങ്ങൾ. ദേവഹരിതം പച്ചത്തുരുത്ത് ഇനത്തിൽ തലവൂർ തൃക്കൊന്നമർക്കോട് ദേവസ്വം പച്ചത്തുരുത്തിനും. മറ്റ് സ്ഥാപനങ്ങളുടെ ഇനത്തിൽ ചവറ ഇന്ത്യൻ റെയർ എർത്ത് ലിമിറ്റഡ്, കുളത്തൂപ്പുഴ പോസ്റ്റ് ഓഫീസ് എന്നിവയ്ക്കുമാണ്. സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിൽ ശൂരനാട് തെക്ക് പഞ്ചായത്തിൽ കുമരംചിറയിൽ 28 സെന്റിൽ കെ.വി.സക്കീന ആരംഭിച്ച മനോഹരമായ പച്ചത്തുരുത്തിന് പ്രത്യേക പുരസ്കാരവും നൽകുന്നുണ്ട്. തദ്ദേശഭരണ സ്ഥാപനങ്ങൾ, സ്കൂൾ, കോളജ്, മറ്റ് സ്ഥാപനങ്ങൾ, ദേവഹരിതം പച്ചത്തുരുത്ത്, മുളത്തുരുത്ത്, കണ്ടൽ പച്ചത്തുരുത്ത്, കാവുകൾ എന്നീ വിഭാഗങ്ങളിലായി സംസ്ഥാനത്ത് 145 പച്ചത്തുരുത്തുകളാണ് തെരഞ്ഞെടുത്തത്. ജില്ലയിൽ പ്രത്യേക ജൂറികളുടെ നേതൃത്വത്തിൽ 11 ഇടങ്ങൾ സന്ദർശിച്ച് വിലയിരുത്തിയാണ് സംസ്ഥാനതല പുരസ്കാര നിർണയത്തിനായി തെരഞ്ഞെടുത്തത്. കഴിഞ്ഞ ഒന്‍പതു വർഷക്കാലത്ത് ഹരിത കേരളം മിഷൻ തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തിൽ വിവിധ വകുപ്പുകൾ ഏജൻസികൾ, വിവിധ സ്ഥാപനങ്ങൾ എന്നിവയുടെ സഹകരണത്തോടെ ജലസംരക്ഷണം, മാലിന്യ സംസ്കരണം, കൃഷി, പരിസ്ഥിതി പുനഃസ്ഥാപനം എന്നീ മേഖലകളിലായി സമഗ്ര പ്രവർത്തനങ്ങളാണ് ഏറ്റെടുത്തത്. പൊതുഭൂമിയിലും സ്വകാര്യ ഭൂമിയിലും ഒഴിഞ്ഞു കിടക്കുന്ന സ്ഥലങ്ങളിൽ വൃക്ഷവൽക്കരണം നടത്തി ജൈവ വൈവിധ്യത്തിന്റെ ചെറുതുരുത്തുകൾ സൃഷ്ടിക്കുന്ന പദ്ധതിയാണ് പച്ചത്തുരുത്ത്. ജില്ലയിൽ 76.11 ഏക്കറിലായി 286 എണ്ണമാണ് സ്ഥാപിച്ചിട്ടുള്ളത്.
കുണ്ടറയിൽ കഞ്ചാവ് പിടികൂടി
കുണ്ടറ : കുണ്ടറയിൽ നാലുപേരിൽ നിന്നായി എട്ടു കിലോയോളം കഞ്ചാവ് പിടികൂടി. ഇന്നലെ വൈകുന്നേരം 4.30 ഓടെ കേരളപുരം ഇഎസ്ഐക്ക് സമീപം വേ ബ്രിഡ്ജിനു മുമ്പിൽ സംശയകരമായ സാഹചര്യത്തിൽ കണ്ട യുവതിയുടെയും മൂന്നു യുവാക്കളുടെയും ബാഗ് പരിശോധിച്ചപ്പോഴാണ് രണ്ട് കിലോയോളം വരുന്ന നാല് കഞ്ചാവ് പൊതികൾ കണ്ടെടുക്കുന്നത്. എസ്ഐ പ്രദീപിന്റെ നേതൃത്വത്തിൽ കുണ്ടറ പോലീസ് ആണ് കഞ്ചാവ് പിടികൂടിയത്. പ്രബേഷൻ എസ് ഐ അതുൽ വസന്ത്, സി പി ഒ മാരായ അനീഷ്, റിയാസ്, സി പി ഒ രാജേഷ്, ഡബ്ലിയു സി പി ഒ ശരണ്യ എന്നിവരായിരുന്നു പോലീസ് സംഘത്തിൽ ഉണ്ടായിരുന്നത്.
ജിഎസ്ടി നിരക്കിളവ്: വ്യാപാരികൾക്ക് വമ്പൻ ഓഫറുകളുമായി കമ്പനികൾ
പരവൂർ: ജിഎസ്ടി നിരക്കിളവ് പ്രാബല്യത്തിൽ വരുന്ന 22 ന് മുമ്പ് സ്റ്റോക്കുകൾ പരമാവധി വിറ്റഴിക്കാൻ വ്യാപാരികൾക്ക് വമ്പൻ ഓഫറുകളുമായി എഫ്എംസിജി കമ്പനികൾ. സോപ്പ്, ടൂത്ത് പേസ്റ്റ്, ഷാംപൂ, ഹെയർ ഓയിൽ തുടങ്ങി നിരവധി നിത്യോപയോഗ സാധനങ്ങൾക്ക് അമ്പരപ്പിക്കുന്ന വിലക്കുറവാണ് കമ്പനികൾ വാഗ്ദാനം ചെയ്തിട്ടുള്ളത്. ചില ഉത്പന്നങ്ങൾക്ക് ചില്ലറ വിൽപ്പനക്കാർക്ക് അടക്കം 20 ശതമാനം വരെ വിലയിൽ ഡിസ്കൗണ്ട് ഏർപ്പെടുത്തിയിട്ടുണ്ട്. ഇപ്പോൾ 12 മുതൽ 18 ശതമാനം വരെയുള്ള പല ഉത്പന്നങ്ങളുടെയും ജിഎസ്ടി അഞ്ച് ശതമാനമായി കുറയ്ക്കാനാണ് ജിഎസ്ടി കൗൺസിൽ തീരുമാനിച്ചിട്ടുള്ളത്. ഇക്കാരണത്താൽ പ്രോക്ടർ ആന്റ്ഗാംബിൾ ഇന്ത്യ, ഹിന്ദുസ്ഥാൻ യൂണിലിവർ, ഡാബർ ഇന്ത്യ, ലോറിയൽ ഇന്ത്യ, ഹിമാലയ വെൽനെസ് തുടങ്ങിയ നിരവധി പ്രമുഖ കമ്പനികൾ അവരുടെ കൈവശം സ്റ്റോക്കുള്ള ഉയർന്ന ജിഎസ്ടി രേഖപ്പെടുത്തിയ ഉത്പന്നങ്ങൾ പൂർണമായും വിറ്റഴിക്കാൻ കഴിയാത്ത അവസ്ഥയിലാണ്. ഇക്കാരണത്താലാണ് കമ്പനികൾ അവിശ്വസനീയമായ രീതിയിൽ വമ്പൻ ഡിസ്കൗണ്ടുകൾ നൽകി സ്റ്റോക്കുകൾ വിറ്റഴിക്കുന്നത്. ജിഎസ്ടിയിൽ ഇളവ് ഏർപ്പെടുത്തിയിട്ടുള്ള നിരവധി ഉത്പന്നങ്ങൾക്ക് ഇത്തരത്തിൽ വിലക്കുറവ് ലഭിക്കും.
കണക്ട് കുണ്ടറ' പദ്ധതിയുടെ നാലാംഘട്ട ഉദ്ഘാടനവും കോമേഴ്സ് കരിയർ കോൺക്ലേവും
കുണ്ടറ: കുണ്ടറ നിയോജക മണ്ഡലത്തിലെ വിദ്യാർഥികളുടെ സമഗ്ര വിദ്യാഭ്യാസ വികസനം ലക്ഷ്യമിട്ടു കഴിഞ്ഞ മൂന്ന് വർഷമായി പി. സി. വിഷ്ണുനാഥ് എംഎൽഎ യുടെ നേതൃത്വത്തിൽ നടപ്പിലാക്കി വരുന്ന 'കണക്ട് കുണ്ടറ' പദ്ധതിയുടെ നാലാംഘട്ട ഉദ്ഘാടനം കുണ്ടറ എം ജി ഡി ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ചടങ്ങിൽ രാജു നാരായണസ്വാമി നിർവഹിച്ചു. പി .സി .വിഷ്ണുനാഥ് എം എൽ എ അധ്യക്ഷത വഹിച്ച ചടങ്ങിൽ സാമൂഹിക, വിദ്യാഭ്യാസ രംഗത്തെ പ്രമുഖർ പങ്കെടുത്തു. കേവലം പണം നേടാനുള്ള കരിയർ വളർത്തിയെടുക്കാനുള്ള ഒരു വഴിയായി മാത്രം വിദ്യാഭ്യാസത്തെ കാണാതെ, സ്വന്തം പ്രതിഭ കണ്ടെത്തുന്നതിനുള്ള, അതിനെ പരിപോഷിപ്പിക്കുന്നതിനുള്ള അചഞ്ചലമായ അടിസ്ഥാനമായി വിദ്യാഭ്യാസത്തെ മാറ്റണമെന്ന സന്ദേശം ഉദ്ഘടന പ്രസംഗത്തിൽ രാജു നാരായണസ്വാമി പറഞ്ഞു. കുണ്ടറയിലെ എല്ലാ വിദ്യാർഥികളെയും ലോകത്തിനുമുഴുവൻ മാതൃകയാകുന്ന ഭാവി വാഗ്ദാനങ്ങളാക്കി മാറ്റണം എന്ന സ്വപ്നയാത്രയുടെ കപ്പിത്താന്മാർ തന്റെ മുന്നിലുള്ള വിദ്യാർഥികളാണെന്നും അവരിലുള്ള തന്റെ വിശ്വാസത്തിന്റെയും പ്രതീക്ഷയുടെയും പ്രതിഫലനമാണ് പദ്ധതി നാലാം ഘട്ടത്തിലേക്ക് പ്രവേശിക്കുന്നതിലൂടെ വ്യക്തമാകുന്നതെന്നും എംഎൽഎ അഭിപ്രായപ്പെട്ടു. മണ്ഡലത്തിലെ ഓരോ വിദ്യാലയങ്ങളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട ഹയർ സെക്കൻഡറി കോമേഴ്സ് വിദ്യാർഥികൾക്കായുള്ള കോമേഴ്സ് കരിയർ കോൺക്ലേവിലൂടെ 2025-2026 അധ്യയന വർഷത്തെ പ്രവർത്തനങ്ങൾക്കും തുടക്കം കുറിച്ചു. കോമേഴ്സ് മേഖലയിലെ ഭാവിസാധ്യതകളെക്കുറിച്ചും, യുവാക്കളുടെ പങ്കിനെക്കുറിച്ചും, ഉന്നത വിദ്യാഭ്യാസ അവസരങ്ങളെ കുറിച്ചുമുള്ള വിവരങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ട് നടത്തിയ കോൺക്ലേവിൽ 180ലധികം വിദ്യാർഥികൾ പങ്കെടുത്തു. കൊല്ലം ജില്ലാ ഹയർ സെക്കൻഡറി സ്കൂൾ ടീച്ചേർസ് കോർഡിനേറ്റർ പോൾ ആന്റണി, സ്കൂൾ പ്രിൻസിപ്പൾ സജി വറുഗീസ്, പ്രധാനാധ്യാപകൻ ഫിലിപ് എം. ഏലിയാസ്, പബ്ലിക് പോളിസി അനലിസ്റ്റ് അഖിൽ കുര്യൻ, ഷെറിൻ കളത്തിൽ, കണക്ട് കുണ്ടറ പ്രൊജക്റ്റ് കോർഡിനേറ്റർ അതുൽകൃഷ്ണ എന്നിവർ പ്രസംഗിച്ചു.
കൊല്ലം സ്വദേശിനി ആതിര റാമിന് 26.38 കോടിയുടെ യുകെ ഫെലോഷിപ്പ്
കൊല്ലം : വയോധികരുടെ അസ്ഥിരോഗ ചികിത്സയുമായി ബന്ധപ്പെട്ടു നാനോ ടെക്നോളജിയിലെ ഗവേഷണത്തിനു കൊല്ലം സ്വദേശിനിക്ക് 26.38 കോടി രൂപയുടെ യുകെ റിസർച് ആൻഡ് ഇന്നവേഷൻ ഫ്യൂച്ചർ ലീഡേഴ്സ് ഫെലോഷിപ്പ്. പാരിപ്പള്ളി കിഴക്കനേല സ്വദേശിനി ആരതി രാം ആണ് ഫെലോഷിപ്പിന് അർഹയായിരിക്കുന്നത്. നാല് വർഷത്തേക്ക് ഉള്ള ഗവേഷണത്തിന് 2.2 മില്യൻ പൗണ്ട് ( 26.38 കോടി രൂപ) യാണ് ആരതിക്ക് ലഭിക്കുക. യുകെ ബ്രാഡ്ഫഡ് സർവകലാശാലയിൽ ലൈഫ് സയൻസ് അസിസ്റ്റന്റ് പ്രഫസറായ ആരതി റാം 2020ൽ 2.70 കോടി രൂപയുടെ മേരി ക്യൂറി ഫെലോഷിപ്പ് നേടിയിട്ടുണ്ട്. കിഴക്കനേല ഗവ. എൽപി സ്കൂൾ, കടമ്പാട്ടുകോണം എസ്കെവി എച്ച്എസ്, പാളയംകുന്ന് എച്ച്എസ്എസ് എന്നിവിടങ്ങളിലായിരുന്നു ആരതി റാമിന്റെ സ്കൂൾ പഠനം. കേരള സർവകലാശാലയിൽ നിന്ന് എംഎസ്സി ഫിസിക്സ്, കുസാറ്റിൽ നിന്ന് എംഫിൽ, സൗത്ത് കൊറിയയിൽ നിന്നു പിഎച്ച്ഡി എന്നിവ നേടിയ ശേഷമാണ് ആരതി യുകെയിൽ എത്തുന്നത്. പാരിപ്പള്ളി കിഴക്കനേല അയോധ്യയിൽ റിട്ട. സുബേദാർ മേജർ പരേതനായ രാമചന്ദ്രക്കുറുപ്പിന്റെ യും ശശികലയുടെയും മകളാണ്. ഭർത്താവ് അഭീഷ് രാജൻ ഉണ്ണിത്താൻ ബ്രാഡ്ഫഡ് സർവകലാശാലയിൽ ലക്ചററാണ്. മകൾ ആരുഷി.
ഹെഡ് പോസ്റ്റ് ഓഫീസുകളിൽ തപാൽ ബുക്കിംഗ് സമയം ദീർഘിപ്പിച്ചു
കൊല്ലം: കൊല്ലം പോസ്റ്റൽ ഡിവിഷന് കീഴിലുള്ള കൊല്ലം, കരുനാഗപ്പള്ളി, കൊട്ടാരക്കര എന്നീ ഹെഡ് പോസ്റ്റ് ഓഫീസുകളുടെ തപാൽ ബുക്കിംഗ് സമയം ജനങ്ങളുടെ സൗകര്യാർഥം ദീർഘിപ്പിച്ചതായി കൊല്ലം പോസ്റ്റൽ സൂപ്രണ്ട് അറിയിച്ചു. കൊല്ലം ഹെഡ് പോസ്റ്റ് ഓഫീസിൽ തിങ്കൾ മുതൽ ശനി വരെ രാവിലെ 8.30 മുതൽ രാത്രി 9.30 വരെയും ഞായർ രാവിലെ 10.00 മുതൽ വൈകുന്നേരം നാലുവരെയും ആണ് പുതുക്കിയ തപാൽ ബുക്കിംഗ് സമയം. കരുനാഗപ്പള്ളി ഹെഡ് പോസ്റ്റ് ഓഫീസിൽ തിങ്കൾ മുതൽ ശനിവരെ രാവിലെ ഒന്പതുമുതൽ മുതൽ രാത്രി ഏഴുവരെയും, കൊട്ടാരക്കര ഹെഡ് പോസ്റ്റ് ഓഫീസിൽ തിങ്കൾ മുതൽ ശനി വരെ രാവിലെഒന്പതുമുതൽ രാത്രി ഏഴുവരെയുമാണ് പുതുക്കിയ സമയം.
ഗാന്ധിജയന്തിക്ക് ജില്ലയില്‍ വിപുലമായ പരിപാടികള്‍
കൊല്ലം: മഹാത്മാഗാന്ധി ജില്ല സന്ദര്‍ശിച്ചതിന്റെ 100-ാം വാര്‍ഷികത്തില്‍ ഗാന്ധിജയന്തി ആഘോഷങ്ങള്‍ ജില്ലയില്‍ വിപുലമായി സംഘടിപ്പിക്കുമെന്നു ജില്ലാ കളക്ടര്‍ എന്‍. ദേവിദാസ്. ജില്ലാ ഭരണകൂടം, ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ്, കൊല്ലം കോര്പ്പറേഷന്, ഗാന്ധി പീസ് ഫൗണ്ടേഷന് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പരിപാടികള്‍. ഒക്ടോബര്‍ രണ്ടിനു രാവിലെ 7.30 ന് ചിന്നക്കട പൊതുമരാമത്ത് വിശ്രമകേന്ദ്രത്തില്‍നിന്ന് തുടങ്ങുന്ന പദയാത്ര ചിന്നക്കട അടിപാത-ബീച്ച് റോഡ് വഴി ഗാന്ധിപാര്‍ക്കില്‍ സമാപിക്കും. ഗാന്ധിപ്രതിമയില്‍ ഹാരാര്‍പ്പണവും സര്‍വമത പ്രാര്‍ഥനയും ദേശീയോദ്ഗ്രഥന പ്രതിജ്ഞയും ജില്ലാതല പരിപാടികള്‍ക്കും തുടക്കമാകും. മന്ത്രിമാരും ഇതര ജനപ്രതിനിധികളും പങ്കെടുക്കും. സ്കൂള്‍/കോളജ് വിദ്യാര്‍ഥികള്‍, എന്‍സിസി, എന്‍എസ്എസ്, വൊളന്റിയേഴ്സ്, അധ്യാപകര്‍, സന്നദ്ധസംഘടനകള്‍ ഉള്‍പ്പെടെ പങ്കെടുക്കും. ഹോട്ടല്‍ ആന്റ് റെസ്റ്റോറന്റ് അസോസിയേഷന് പ്രഭാതഭക്ഷണം നല്‍കും. കൊല്ലം കോര്‍പ്പറേഷന്റെ പരിധിയില്‍ വരുന്ന സര്‍ക്കാര്‍ ഓഫീസുകളിലേയും ജീവനക്കാര്‍ പങ്കെടുക്കും. ഗാന്ധിപാര്‍ക്കും പരിസരവും വൃത്തിയാക്കുന്നതിനും അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കുന്നതിനും കോര്പറേഷന് സെക്രട്ടറിയെ ചുമതലപ്പെടുത്തി. ഹരിത പെരുമാറ്റചട്ടങ്ങള്‍ പാലിച്ചാകും പരിപാടി. ഒക്ടോബര്‍ രണ്ടിനു സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കു കണ്സഷന് ഉറപ്പാക്കാന്‍ ആര്‍ടിഒ യെ ചുമതലപ്പെടുത്തി. ആഘോഷങ്ങളുടെ ഭാഗമായി ഒക്ടോബര്‍ നാലിനു ഗാന്ധി കലോത്സവം സംഘടിപ്പിക്കും. ഹൈസ്കൂള്‍ വിഭാഗം വിദ്യാര്‍ഥികള്‍ക്കായി പ്രശ്നോത്തരി, എല്‍പി, യുപി, എച്ച്എസ് വിഭാഗക്കാര്‍ക്കായി ചിത്രരചന, യുപി, എച്ച്എസ് വിഭാഗത്തിന് കവിതാലാപന മത്സരങ്ങള്‍ എന്നിവയുണ്ടാകും. ഗാന്ധിജയന്തിദിനാചരണത്തിന് മുന്നോടിയായി 29, 30 തീയതികളില്‍ ജില്ലയിലെ വിവിധ സ്ഥാപനങ്ങളും സര്‍ക്കാര്‍ ഓഫീസുകളും ആരോഗ്യ വകുപ്പിന്റെയും ജില്ലാ ശുചിത്വമിഷന്റെയും നേതൃത്വത്തില്‍ ശുചിയാക്കുന്നതിനും തീരുമാനിച്ചു. എഡിഎം ജി.നിര്‍മല്‍കുമാര്‍, ഗാന്ധി പീസ് ഫൗണ്ടേഷന് വര്‍ക്കിംഗ് ചെയര്മാന് പോള്‍ മത്തായി, സെക്രട്ടറി ജി.ആര്.കൃഷ്ണകുമാര്‍, ഹോട്ടല്‍ ആന്റ് റെസ്റ്റോറന്റ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ആര്. ചന്ദ്രശേഖരന്, സെക്രട്ടറി ഇ. ഷാജഹാന്, ടി.എസ്. ബാഹുലേയന് തുടങ്ങിയവര്‍ പങ്കെടുത്തു.
കൊല്ലത്ത് യുഡിഎഫ് ജില്ലാ നേതൃയോഗം ബഹിഷ്കരിച്ച് മുസ്ലിം ലീഗ്
കൊല്ലം: യുഡിഎഫ് കൊല്ലം ജില്ലാ നേതൃയോഗത്തില്‍ മുസ്ലിം ലീഗ് പങ്കെടുത്തില്ല. പ്രതിപക്ഷ നേതാവും യുഡിഎഫ് കൺവീനറും പങ്കെടുക്കുന്ന യോഗത്തിൽ നിന്നാണ് ലീഗ് നേതാക്കൾ വിട്ടുനിന്നത്. ഏറെ നാളായി മുന്നണിയില്‍ കൊല്ലത്ത് നിലനില്‍ക്കുന്ന അസ്വാരസ്യങ്ങൾക്കിടയിലാണിത്. വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ ജില്ലയിൽ രണ്ടു സീറ്റുകൾ വേണമെന്ന ആവശ്യം ലീഗ് മുന്നോട്ടു വെച്ചിട്ടുണ്ട്. ഇതിനിടെ, യുഡിഎഫ് നേതൃയോഗത്തിന്റെ പോസ്റ്ററില്‍ ജില്ലയിലെ ലീഗ് നേതാക്കളെ ഒരാളെ പോലും ഉള്‍പ്പെടുത്തിയിരുന്നില്ല. ഇത് ജില്ലാ ലീഗ് നേതൃത്വത്തിന്റെ പ്രതിഷേധത്തിന് ഇടയാക്കി. പ്രതിപക്ഷ നേതാവും യുഡിഎഫ് കണ്‍വീനറും പങ്കെടുക്കുന്ന യോഗത്തിൽ പങ്കെടുക്കാതെ പ്രതിഷേധം അറിയിക്കാൻ മുസ്ലീം ലീഗ് ജില്ലാ നേതൃത്വം തുടർന്ന് തീരുമാനം എടുക്കുകയായിരുന്നു. കോണ്‍ഗ്രസ് ജില്ലാ നേതൃത്വം ഏറെക്കാലമായി അവഗണിക്കുകയാണെന്ന് ലീഗ് കൊല്ലം ജില്ലാ ജനറല്‍ സെക്രട്ടറി സുല്‍ഫിക്കര്‍ പറഞ്ഞിട്ടുണ്ട്. രേഖാമൂലം ഇക്കാര്യത്തിൽ യു ഡി എഫ് ചെയര്‍മാനും കണ്‍വീനര്‍ക്കും പരാതി എഴുതി നൽകിയിട്ടുണ്ടെന്നും പ്രതിഷേധം തുടർന്നും ഉണ്ടാവുമെന്നും സുല്‍ഫിക്കര്‍ പറയുന്നു.
രാജ്യത്തെ ആദ്യ ഡിജിറ്റൽ കുടുംബക്കോടതി ശാസ്താംകോട്ടയിൽ ആരംഭിക്കുന്നു
ശാസ്താംകോട്ട: രാജ്യത്തെ ആദ്യത്തെ ഡിജിറ്റൽ കുടുംബക്കോടതി ശാസ്താംകോട്ടയിൽ 20 മുതൽ പ്രവർത്തനമാരംഭിക്കും. പൂർണമായും പേപ്പർലെസ് സംവിധാനത്തിലായിരിക്കും കോടതിയുടെ പ്രവർത്തനം. 24 മണിക്കൂറും പ്രവർത്തിക്കുമെന്നതിനാൽ ഏതു സമയത്തും കേസുകൾ ഫയൽ ചെയ്യുന്നതിനും വിവരങ്ങൾ അറിയാനുമുള്ള സംവിധാനവും ഉണ്ടായിരിക്കും. സാധാരണ കുടുംബക്കോടതികളിൽ 36 ജീവനക്കാർ വേണ്ടിടത്ത് ഡിജിറ്റൽ കോടതിയിൽ ഒന്‍പതു ജീവനക്കാർ മാത്രമേ ആവശ്യമായി വരുന്നുള്ളു. ചവറ കുടുംബ കോടതിയിൽ കുന്നത്തൂർ താലൂക്കിൽ നിന്നും നിലവിലുള്ള 2000 കേസുകൾ ശാസ്താംകോട്ടയിലേക്കു മാറ്റും. ഇതിനൊപ്പം കൊട്ടാരക്കര താലൂക്കിലെ പുത്തൂർ,പവിത്രേശ്വരം വില്ലേജുകളിലെയും കൊല്ലം താലൂക്കിലെ ഈസ്റ്റ് കല്ലടയിലെ കേസുകളും ഇവിടേക്കു മാറ്റപ്പെടും.ഇതോടെ മൂവായിരത്തിലധികം കേസുകൾ എത്തുമെന്നാണ് കരുതുതുന്നത്. രാജ്യത്തെ ആദ്യത്തെ മോഡൽ ഡിജിറ്റൽ കുടുംബ കോടതിയുടെ ഉദ്ഘാടനം ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എ.മുഹമ്മദ് മുഷ്താഖ് നിർവഹിക്കും. ധനകാര്യ മന്ത്രി കെ.എൻ. ബാലഗോപാൽ സമ്മേളനം ഉദ്ഘാടനം ചെയ്യും. ഡിജിറ്റൽ സാങ്കേതികയുടെ സ്വിച്ച് ഓൺ കർമം ജില്ലയുടെ ചുമതല വഹിക്കുന്ന ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സതീഷ് നൈനാൻ നിർവഹിക്കും. ചടങ്ങിൽ കോവൂർ കുഞ്ഞുമോൻ എംഎൽഎ അധ്യക്ഷത വഹിക്കും. കൊടിക്കുന്നിൽ സുരേഷ് എംപി,സംസ്ഥാന വയോജന കമ്മീഷൻ ചെയർമാൻ കെ.സോമപ്രസാദ് എന്നിവർ മുഖ്യ പ്രഭാഷണം നടത്തും.കൊല്ലം ജില്ലാ പ്രിൻസിപ്പൽ ജഡ്ജി എൻ.വി രാജു സ്വാഗതവും ശാസ്താംകോട്ട മോഡൽ ഡിജിറ്റൽ ഫാമിലി കോടതി ജഡ്ജ് നന്ദിയും പറയും.
പിണറായിസം പാർട്ടിയിൽ നടപ്പാക്കിയാൽ മതി : ജെബി മേത്തർ എംപി
ചാത്തന്നൂർ : പിണറായിസം സംസ്ഥാനത്ത് നടപ്പാക്കാമെന്ന് വ്യാമോഹിക്കേണ്ടെന്നും അത് സ്വന്തം പാർട്ടിയിൽ നടപ്പാക്കിയാൽ മതിയെന്നും മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ജെബി മേത്തർ എംപി. മഹിളാ സാഹസ് യാത്രയ്ക്ക് ചാത്തന്നൂരിൽ നല്കിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു ജെബി മേത്തർ. കേരളത്തിലെ സമസ്ത മേഖലകളിലും അഴിമതിയും സ്വജന പക്ഷപാതവും നടപ്പാക്കി വരുന്ന പിണറായി വിജയൻ സംസ്ഥാന സർക്കാരിനെ കുത്തഴിഞ്ഞ നിലയിലെത്തിച്ചു. സംസ്ഥാനത്തെ ആഭ്യന്തര വകുപ്പ് ഇന്ന് ആരാണ് കൈകാര്യം ചെയ്യുന്നതെന്ന് ഇടതുപക്ഷ മന്ത്രിമാർക്ക് പോലും അറിയാത്ത അവസ്ഥയാണ്.പോലീസ് അതിക്രമങ്ങൾ ചൂണ്ടി കാട്ടിയാൽ അത് ഒറ്റപ്പെട്ട സംഭവമെന്ന് പറഞ്ഞു പൊതു സമൂഹത്തെ അവഹേളിക്കുന്ന ഒരു മുഖ്യമന്ത്രിയും സിസ്റ്റത്തിന്റെ തകരാറാണെന്ന് പറയുന്ന മന്ത്രിമാരുമാണിന്ന് സംസ്ഥാനം ഭരിക്കുന്നതെന്ന് ജെബി മേത്തർ കുറ്റപ്പെടുത്തി. കെപിസിസി സെക്രട്ടറി തൊടിയൂർ രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് അമ്പിളി രത്നകുമാർ അധ്യക്ഷത വഹിച്ചു. മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് അഡ്വ.ഫേബ സുദർശനൻ, ചാത്തന്നൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ബിജുവിശ്വരാജൻ, സിസിലി സ്റ്റീഫൻ, പി.പ്രദീഷ് കുമാർ, മഹിളാ കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റുമാരായ അഡ്വ.വാഹിദ, ജയലക്ഷ്മി ദത്തൻ, ലക്ഷ്മി അനിൽ, ലാലീരാജീസ്, ജില്ലാ ജനറൽ സെക്രട്ടറിമാരായ അഡ്വ.സിന്ധു വിനോദ്, ഷീല ബിനു, രേഖ എസ്.ചന്ദ്രൻ, പൂയപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് എസ്.മായ തുടങ്ങിയവർ പ്രസംഗിച്ചു.
എംഡിഎംഎയുമായി യുവാവ് പിടിയിൽ
നീണ്ടകര : നീലേശ്വരം തോപ്പ് ഭാഗത്ത് എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ 6.408 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ. സ്കൂൾ -കോളജ് വിദ്യാർഥികൾക്ക് രാസലഹരി വിൽപ്പന നടത്തിവന്ന നീണ്ടകര നീലേശ്വരം തോപ്പ് കുരിശടി പുതുവൽവീട്ടിൽ അപ്പു എന്ന് വിളിക്കുന്ന റോഷനെ (24) ആണ് അറസ്റ്റ് ചെയ്തത്. ഇയാളിൽ നിന്ന് ഒമ്പത് ഗ്രാം കഞ്ചാവും കണ്ടെടുത്തു. കരുനാഗപ്പള്ളി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പി. അനിൽ കുമാറിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ എ. അജിത് കുമാർ, പ്രിവന്റീവ് ഓഫീസർ ആർ.മനു , സിവിൽ എക്സൈസ് ഓഫീസർമാരായ എസ്.അൻഷാദ്, എസ്. സഫേഴ്സൻ, എസ്. ശ്രീവാസ്, വനിതാ സിവിൽ എക്സൈസ് ഓഫീസർ വി. മോളി, ഡ്രൈവർ പി.എം. മൻസൂർ എന്നിവർ പങ്കെടുത്തു.
വധശ്രമക്കേസിലെ പ്രതികളെ വെറുതെവിട്ടു
കൊല്ലം: വീട്ടിൽ അതിക്രമിച്ചു കയറി കന്പി വടി, വടിവാൾ എന്നീ മാരകായുധങ്ങൾ കൊണ്ട് ആക്രമിച്ച് മാരകമായി പരിക്കേൽപിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചുവെന്ന കേസിലെ പ്രതികളെ വെറുതെവിട്ട് കരുനാഗപ്പള്ളി അഡീഷണൽ അസിസ്റ്റന്റ് സെഷൻസ് കോടതി ജഡ്ജി സന്തോഷ്ദാസ് ഉത്തരവായി. വള്ളികുന്നം ഇലിപ്പക്കുളം മനുലാൽ, അഖിൽദേവ് എന്നിവരെയാണ് വെറുതെ വിട്ടത്. 2015 ഡിസംബറിലാണ് കേസിനസ്പദമായ സംഭവംനടന്നത്. പ്രതികൾക്കുവേണ്ടി അഭിഭാഷകരായ എ. നൗഷാദ്, എം. ഷാനവാസ്,എം. ഇബ്രാഹിംകുട്ടി, കെ.സൈഫുദ്ദീൻ എന്നിവരാണ് ഹാജരായി.
സെന്റ് മാർക്ക് സിഎസ്ഐ പള്ളിയിൽ മോഷണം
കുളത്തുപ്പുഴ : ചന്ദനക്കാവ് എ പി എൻഎം സിഎംഎസ് യുപി സ്കൂളിലും സെന്റ്് മാർക്ക് സി എസ് ഐ പള്ളിയിലും കഴിഞ്ഞദിവസം രാത്രി മോഷണം നടന്നു. സ്കൂളിലെ ഓഫീസ് റൂം, സ്റ്റാഫ് റൂം, സ്റ്റോർ എന്നിവയുടെ പൂട്ട് പൊളിക്കപ്പെട്ടു. അലമാരകളും മേശകളും കുത്തിത്തുറന്ന നിലയിലാണ് കണ്ടെത്തിയത്. രാവിലെ സ്കൂൾ പരിസരം വൃത്തിയാക്കാൻ എത്തിയ ജീവനക്കാരാണ് ഓഫീസിന്റെ പൂട്ട് കുത്തിപ്പൊളിച്ച നിലയിൽ കാണുന്നത്. സ്കൂൾ മാനേജർ റവ. ബിൻ ജോസഫ് മാത്യു അറിയിച്ചതനുസരിച്ച് കുളത്തൂപ്പുഴ പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തിയെങ്കിലും വിലപിടിപ്പുള്ള ഒന്നും നഷ്ടപ്പെട്ടില്ല എന്ന് സ്ഥിരീകരിച്ചു. പള്ളിയുടെ സെമിത്തേരി ഭാഗത്തുള്ള വാതിൽ കുത്തി പൊളിച്ച് അകത്തുകളന്ന മോഷ്ടാവ് ചാരിറ്റി ബോക്സിൽ ഉണ്ടായിരുന്ന പണം അപഹരിച്ചു. കുളത്തുപ്പുഴ പോലീസ് കേസ് എടുത്തു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു വേണ്ട നടപടികൾ സ്വീകരിക്കുമെന്ന് കുളത്തൂപ്പുഴ എച്ച് എസ് ഒ പറഞ്ഞു. ഏതാനും മാസങ്ങൾക്ക് മുമ്പ് പോലീസ് സ്റ്റേഷന് സമീപത്തുള്ള മലങ്കര പള്ളിയുടെ കുരിശടിയിൽ മോഷണം ശ്രമം നടന്നിരുന്നു.
ഇടമുളക്കല്‍ ജവഹര്‍ ഹൈസ്കൂളിൽ മഞ്ഞപ്പിത്തം : കുട്ടികള്‍ക്കു രോഗബാധയില്ലെന്ന് ഉറപ്പാക്കിയ ശേഷം സ്കൂള്‍ തുറക്കാന്‍ തീരുമാനം
അഞ്ചല്‍ : ഇരുപതോളം കുട്ടികള്‍ക്കു മഞ്ഞപ്പിത്ത ബാധ സ്ഥിരീകരിച്ചതിന് തുടര്‍ന്ന് അടച്ചിട്ട ഇടമുളക്കല്‍ ജവഹര്‍ ഹൈസ്കൂളിലെ കുട്ടികള്‍ക്കു രോഗബാധ ഇല്ലെന്നുറപ്പാക്കിയശേഷം പൂര്‍ണമായും തുറക്കാന്‍ തീരുമാനം. പി.എസ്.സുപാല്‍ എം എല്‍ എ യുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണു തീരുമാനം. നിലവില്‍ ക്ലോറിനേറ്റ് ചെയ്തിട്ടുള്ള കിണറിലെ ജലം ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ ശേഖരിച്ചു തിരുവനന്തപുരം പബ്ലിക് ഹെല്‍ത്ത് ലാബിലും വാട്ടര്‍ അഥോറിട്ടിയുടെ വാളകം ലാബിലും പരിശോധനയ്ക്ക് അയക്കാനും ഇതിന്റെ പരിശോധന വരുന്ന 20 വരെ സ്കൂളിന് അവധി നല്‍കുന്നതിന് ഡിഡിയോടും ഡിഇഒ യോടും അനുമതി വാങ്ങാനും തീരുമാനിച്ചു. എംഎല്‍എ ഫണ്ടില്‍ ഉള്‍പ്പെടുത്തി പുതിയ ടോയ്ലറ്റ് ബ്ലോക്ക് അനുവദിക്കുമെന്ന് എംഎല്‍എ ഉറപ്പ് നല്കി. കുടിവെള്ള പൈപ്പ് ലൈന്‍ അടുത്ത ദിവസങ്ങള്‍ക്കുള്ളില്‍ സ്ഥാപിക്കും. ചികിത്സയിലുള്ള കുട്ടികളുടെ ക്ഷേമം ഉറപ്പുവരുത്തുന്നതിനും മുഴുവന്‍ കുട്ടികള്‍ക്കും സ്കൂളില്‍ ആരോഗ്യവിദഗ്ധരുടെ സാന്നിധ്യത്തില്‍ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു. ക്യാമ്പില്‍ മുഴുവന്‍ കുട്ടികളുടെ യും പങ്കാളിത്തം ഉറപ്പാക്കും. മെഡിക്കല്‍ ക്യാമ്പിനൊപ്പം ബോധവല്‍ക്കരണം, ശുചീകരണം ഉള്‍പ്പടെയുള്ളവ നടത്തും. യോഗത്തില്‍ ഇടമുളക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര്യലാല്‍, ഇടമുളക്കല്‍ പി എച്ച്സി മെഡിക്കല്‍ ഓഫീസര്‍ ഡോ. ഷമീര്‍ സലാം, വാര്‍ഡ് മെമ്പര്‍, പിടിഎ ഭാരവാഹികള്‍, രക്ഷിതാക്കള്‍, സ്കൂള്‍ ഹെഡ്മാസ്റ്റര് ,അധ്യാപകര്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്തു.
ഹൈവേ അഥോറിട്ടിക്കെതിരെ ജനരോഷം ഇരമ്പി; റിലേ സത്യഗ്രഹം ഇന്നുമുതൽ
ചാത്തന്നൂർ: തിരുമുക്കിലെ അശാസ്ത്രീയ അടിപ്പാത വിഷയത്തിൽ ഹൈവേ അഥോറിട്ടിയ്ക്കെതിരെ ജനരോഷം ഇരമ്പി . സ്ത്രീകളും വിദ്യാർഥികളും ഉൾപ്പെടെയുള്ളവർ മനുഷ്യ ചങ്ങലയിൽ കണ്ണികളായി. കടകമ്പോളങ്ങൾ അടഞ്ഞുകിടന്നു. വലിയ വാഹനങ്ങൾക്ക് കടന്നുപോകുവാൻ കഴിയുന്ന തരത്തിൽ പുനർനിർമിക്കണമെന്ന് ആവശ്യപ്പെട്ട് തിരുമുക്ക് അടിപ്പാത സമരസമിതി നേതൃത്വത്തിൽ സംഘടിപ്പിച്ച മനുഷ്യച്ചങ്ങല ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ചാത്തന്നൂർ, നെടുങ്ങോലം , പരവൂർ മേഖലകളിൽ വ്യാപാരി വ്യവസായി സംഘടനകൾ ആഹ്വാനം ചെയ്തിരുന്ന ഹർത്താൽ പൂർണമായിരുന്നു. കടകമ്പോളങ്ങൾ അടച്ച് വ്യാപാരികൾ മനുഷ്യച്ചങ്ങലയിൽ കണ്ണികളായി. വൈകുന്നേരം അഞ്ചിന് തിരുമുക്ക് മുതൽ ചാത്തന്നൂർ വരെയാണ് മനുഷ്യചങ്ങല തീർത്തത്.പരവൂർ മുനിസിപ്പൽ മുൻ ചെയർമാൻ കെ.പി.കുറുപ്പ് ആദ്യ കണ്ണിയായി. നാടിന്റെ പൊതുവായ ആവശ്യം നേടിയെടുക്കുന്നതിനായി ജനപ്രതിനിധികൾ ,രാഷ്ട്രീയ സാമൂഹ്യ -സാംസ്ക്കാരിക സംഘടനാ പ്രവർത്തകർ, വ്യാപാരി വ്യവസായികൾ, കുടുംബശ്രീ പ്രവർത്തകർ, യുവജന വിദ്യാർഥി, മഹിളാ സംഘടനകൾ, പൊതുജനങ്ങൾ, തുടങ്ങിയവരെല്ലാം ചങ്ങലയിൽ കണ്ണികളായി. ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.കെ.ശ്രീകുമാർ പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുക്കുകയും സർവകക്ഷി യോഗം ഉദ്ഘാടനം ചെയ്യുകയും ചെയ്തു. ചാത്തന്നൂർ വികസന സമിതി ചെയർമാൻ ജി.രാജശേഖരൻ അധ്യക്ഷത വഹിച്ചു. പരവൂർ പ്രൊട്ടക്ഷൻ ഫോറം പ്രസിഡന്റ് അഡ്വ.സത്ജിത് ആമുഖ പ്രഭാഷണം നടത്തി. പരവൂർ മുനിസിപ്പൽ ചെയർപേഴ്സൺ പി.ശ്രീജ, കൊല്ലം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജാ ഹരീഷ്, ചാത്തന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.കെ.ചന്ദ്രകുമാർ സി പി എം ജില്ലാ സെക്രട്ടറിയേറ്റംഗങ്ങളായ ബി.തുളസീധരക്കുറുപ്പ് ,കെ.സേതുമാധവൻ, സിപിഐ മണ്ഡലം സെക്രട്ടറി അഡ്വ.ആർ.ദിലീപ് കുമാർ, കെപിസിസി മെമ്പർ നെടുങ്ങോലം രഘു ,സി പിഎം ചാത്തന്നൂർ ഏരിയാ സെക്രട്ടറി പി.വി.സത്യൻ, ബിജെപി നേതാവ് സന്തോഷ് ,കോൺഗ്രസ്മണ്ഡലം കമ്മിറ്റി പ്രസിഡന്റ് ഇക്ബാൽ, സിപിഎം ചാത്തന്നൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറി ടി.ദിജു, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ്ശശിധരൻ , പരവൂർ കൂട്ടായ്മയുടെ സന്തോഷ് പാറയിൽ കാവ്, പരവൂർ യുവജന കൂട്ടായ്മയ്ക്ക് വേണ്ടി ഷൈൻ എസ് .കുറുപ്പ്, സുധീർ ചെല്ലപ്പൻ, എൻ സദാനന്ദൻ പിള്ള, എൻ.രവീന്ദ്രൻ, വി.സണ്ണി ,പി.കെ.മുരളീധരൻ തുടങ്ങിയവർ പ്രസംഗിച്ചു. പരവൂർ ഉണ്ണി കവിതാലാപനം നടത്തി. തിരുമുക്ക് അടിപ്പാത സമരസമിതി കൺവീനർ കെ.കെ.നിസാർ സ്വാഗതവും. ചാത്തന്നൂർ വികസന സമിതി കൺവീനർ ജി.പി.രാജേഷ് നന്ദിയും പറഞ്ഞു. തിരുമുക്കിൽ ആരംഭിക്കുന്ന റിലേ സത്യഗ്രഹ ആദ്യ ദിവസമായ ഇന്ന് സമരസമിതി ജനറൽ കൺവീനർ കെ.കെ.നിസാറും തുടർന്ന് സതീഷ് വാവറ, ഷിബിനാഥ് , ഷൈൻ എസ്.കുറുപ്പ് തുടങ്ങിയവരും സത്യഗ്രഹികളാകും. രാവിലെ 10 ന് ബിജെപി ദക്ഷിണമേഖലാ പ്രസിഡന്റ് ബി.ബി.ഗോപകുമാർ റിലേ സത്യഗ്രഹ സമരം ഉദ്ഘാടനം ചെയ്യും.
കാർ തോട്ടിലേക്ക് മറിഞ്ഞ് പരിക്കേറ്റ അഭിഭാഷകൻ മരിച്ചു
ആര്യനാട്: ഓടിക്കൊണ്ടിരുന്ന കാർ തോട്ടിലേക്ക് തലകീഴായി മറിഞ്ഞ് പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു. പറണ്ടോട് കീഴ്പാലൂർ രതീഷ് നഗർ ഉഷസിൽ വി. ഗംഗാധരന്റെയും പി. വസന്തകുമാരിയുടെയും മകൻ വഞ്ചിയൂർ കോടതിയിലെ അഭിഭാഷകൻ അഡ്വ. വി. ജി. ആനന്ദ് (44) ആണ് മരിച്ചത്. കഴിഞ്ഞദിവസം കീഴ്പാലൂരിൽ നിന്നും ആര്യനാട്ടേക്ക് പോകവെ ഉച്ചയ്ക്ക് 12ന് ഇറവൂർ ഏറപ്പുളിമൂട്ടിൽ വളവിനു സമീപം തോട്ടിലേക്ക് കാർ മറിയുകയായിരുന്നു. ശബ്ദം കേട്ട് ഓടിക്കൂടിയ നാട്ടുകാരും അതുവഴി വന്ന വനംവകുപ്പ് ആർ. ആർ. ടീമും കൂടി ആദ്യം ആര്യനാട് ഗവ. ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരം കിംസ് ആശുപത്രിയിലും എത്തിച്ചെങ്കിലും ഇന്നലെ മരണമടഞ്ഞു. മൃതദേഹം രാത്രിയോടെ വീട്ടുവളപ്പിൽ സംസ്കരിച്ചു. ഭാര്യ: വി. ജി. അശ്വതി. മക്കൾ: വൈഗ ആനന്ദ്, നീരവ് ആനന്ദ്. സഞ്ചയനം ഞായർ രാവിലെ എട്ടിന്.
അതുല്യയുടെ മരണം: ക്രൈംബ്രാഞ്ചിന്റെ അപേക്ഷ 23ന് പരിഗണിക്കും
കൊല്ലം: ഷാര്‍ജയില്‍ മരിച്ച ചവറ തേവലക്കര കോയിവിള സ്വദേശിനി അതുല്യയുടെ കേസിൽ ഭര്‍ത്താവ് സതീഷ് ശങ്കറിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടു ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച അപേക്ഷയില്‍ കേസ് പരിഗണിക്കുന്നത് 23ലേക്കു മാറ്റി. അതുല്യയുടെ ശരീരത്തിലെ മുറിവുകളുടെ ചിത്രങ്ങളുടേയും സതീഷ് ഉപദ്രവിക്കുന്നതിന്റെ വിഡിയോ ദൃശ്യങ്ങളുടേയും ഫോറന്‍സിക് പരിശോധനാഫലം വൈകിയതിനെ തുടര്‍ന്നാണ് പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി എന്‍.വി രാജു വാദം മാറ്റിവച്ചത്. 23ന് കേസ് പരിഗണിക്കുമ്പോൾ കേസ് ഡയറി ഹാജരാക്കാൻ കോടതി പ്രോസിക്യൂഷനോട് ആവശ്യപ്പെട്ടു. കഴിഞ്ഞ ജൂലൈ 19നാണ് അതുല്യയെ ഷാര്‍ജയിലെ ഫ്ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. അതുല്യ ഭർത്താവിന്റെ ശാരീരിക, മാനസിക പീഡനത്തെ തുടർന്നാണ് ജീവനൊടുക്കിയതെന്ന മാതാപിതാക്കളുടെ പരാതിയിൽ ആദ്യം ലോക്കൽ പോലീസ് ആണ് അന്വേഷണം തുടങ്ങിയത്. പിന്നീട് അന്വേഷണ ചുമതല ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു. മുൻകൂർ ജാമ്യം നേടിയ സതീഷിനെ ഷാർജയിൽ നിന്ന് എത്തിയപ്പോൾ അറസ്റ്റ് ചെയ്തു വിട്ടയച്ചിരുന്നു.
‘ഗൃഹസമൃദ്ധി വീട്ടമ്മയ്ക്കൊരു കൈത്താങ്ങ് ’പദ്ധതിയുമായി പത്തനാപുരം ബ്ലോക്ക് പഞ്ചായത്ത്
പത്തനാപുരം: സ്ത്രീകള്‍ക്കു സാമ്പത്തിക ഭദ്രത ഉറപ്പാക്കാന്‍ ‘ഗൃഹസമൃദ്ധി വീട്ടമ്മയ്ക്കൊരു കൈത്താങ്ങ്' പദ്ധതിയുമായി പത്തനാപുരം ബ്ലോക്ക്പഞ്ചായത്ത്. പിറവന്തൂര്‍, പട്ടാഴി, പട്ടാഴി വടക്കേക്കര, വിളക്കുടി, പത്തനാപുരം, തലവൂര്‍ പഞ്ചായത്തുകളിലെ വനിതാ വ്യക്തിഗത ഉപഭോക്താക്കളുടെ ക്ലസ്റ്റര്‍ ബ്ലോക്ക് തലത്തില്‍ രൂപീകരിച്ച് ഒരു കറവപശുവും എട്ടുമാസം പ്രായമായ പെണ്ണാടും 10 മുട്ടക്കോഴികളും നല്കുന്ന പദ്ധതിയാണിത്. പശു വളര്‍ത്തലിനു പ്രോത്സാഹനം, സുരക്ഷിത ഭക്ഷ്യവസ്തുക്കളുടെ ഉല്പാദനവും വിപണനവും, ആട് - കോഴി വളര്‍ത്തലിലൂടെ അധികവരുമാനം, പുതിയ തലമുറയെ കാര്‍ഷിക വൃത്തിയിലേക്ക് ആകര്‍ഷിക്കുക തുടങ്ങിയവയാണ് ലക്ഷ്യം. ഗൃഹസമൃദ്ധി പദ്ധതിയിലൂടെ 60000 രൂപ വിലവരുന്ന ഒരു കറവപ്പശുവിനെയും 9000 രൂപ വിലവരുന്ന എട്ടുമാസം പ്രായമായ പെണ്ണാടിനെയും ബാങ്ക് ലോണ്‍ മുഖേനയാണ് നല്‍കുന്നത്. വികസനഫണ്ടില്‍ നിന്നും 9,45000 രൂപയാണ് വിനിയോഗിക്കുക. കറവ പശുവിനെ 30000 രൂപ സബ്സിഡിയിലും പെണ്ണാടിനെ 4500 രൂപ സബ്സിഡിയിലും മുട്ടക്കോഴി കുഞ്ഞുങ്ങളെ 500 രൂപ സബ്സിഡിയിലുമാണ് നല്‍കുന്നത്. പദ്ധതി പ്രകാരം ഒരു ഗുണഭോക്താവിന് ലഭിക്കുന്നത് 35,000 രൂപ സബ്സിഡിയാണ്. ക്ഷീരസംഘങ്ങള്‍ വഴി പാല് വിപണത്തിന് സംവിധാനവും ഒരുക്കിയിട്ടുണ്ട്.2020-21 മുതല്‍ 2024-25 വരെയുള്ള അഞ്ചു വര്‍ഷങ്ങളിലായി 386 വനിതകള്‍ക്ക് കറവ പശുവിനെ വാങ്ങാനാണ് സഹായം നല്‍കിയത്. കഴിഞ്ഞ അഞ്ചു വര്‍ഷങ്ങളിലായി രണ്ടു കോടി എഴുപത് ലക്ഷം രൂപയുടെ ബാങ്ക് ലോണ്‍ നല്കി. എല്ലാ വര്‍ഷങ്ങളിലും ശരാശരി ഒരു കോടി രൂപയാണ് ക്ഷീര മേഖലയ്ക്കായി പഞ്ചായത്ത് മാറ്റി വയ്ക്കുന്നത്. പദ്ധതിയുടെ വിപുലീകരണമാണ് ഇനി ലക്ഷ്യമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ. ആനന്ദവല്ലി പറഞ്ഞു.
വയോധികയുടെ താലിമാല പൊട്ടിച്ച കേസ്: രണ്ടാം പ്രതി അറസ്റ്റില്‍
അഞ്ചല്‍ : ബൈക്കില്‍ എത്തി വഴി ചോദിക്കാന്‍ എന്ന വ്യാജേന നിര്‍ത്തുകയും വയോധികയുടെ രണ്ടരപവന്‍ തൂക്കം വരുന്ന താലിമാല പൊട്ടിച്ചു കടന്നുകളഞ്ഞ കേസിലെ രണ്ടാം പ്രതിയും അറസ്റ്റില്‍. കോഴിക്കോട് സ്വദേശി അനസാണ് പിടിയിലായത്. ഇടമുളക്കല്‍ നീറായിത്തോട് വീട്ടില്‍ ഗിരിജ ദേവിയുടെ മാലയും താലിയുമാണ് ഇപ്പോള്‍ പിടിയിലായ അനസ് ഉള്‍പ്പെട്ട രണ്ടംഗസംഘം ബൈക്കില്‍ എത്തി പൊട്ടിച്ചു കടന്നു കളഞ്ഞത്. ഇക്കഴിഞ്ഞ ഏപ്രിലിലായിരുന്നു സംഭവം. ഗിരിജയുടെ പരാതിയില്‍ കേസെടുത്ത അഞ്ചല്‍ പോലീസ് പ്രധാന പ്രതിയായ തിരുവനന്തപുരം സ്വദേശി അനസിനെ ജൂലൈ മാസത്തില്‍ പിടികൂടിയിരുന്നു. ഇയാളെ ചോദ്യം ചെയ്തതില്‍ നിന്നാണ് ഇപ്പോള്‍ പിടിയിലായ അനസിനെകുറിച്ചു വിവരം ലഭിക്കുന്നത്. ഇയാള്‍ക്കായി അന്വേഷണം തുടരുന്നതിനിടെ മറ്റൊരു കേസില്‍ അനസ് പൊന്നാനി പോലീസിന്റെ പിടിയിലായതായി അഞ്ചല്‍ പോലീസിന് വിവരം ലഭിക്കുന്നത്. ഇതോടെ പൊന്നാനിയില്‍ എത്തി കോടതിയുടെ അനുമതിയോടെ ഇയാളെ കസ്റ്റഡിയില്‍ എടുക്കുകയും അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു.ബൈക്ക് കവര്‍ച്ച മാല പൊട്ടിക്കല്‍ ഉള്‍പ്പെടെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ മുപ്പതിലധികം കേസുകളില്‍ പ്രതിയാണ് അനസ് എന്ന് എസ്ഐ പ്രജീഷ്കുമാര് പറഞ്ഞു. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ സ്ഥലത്തെത്തിച്ചു തെളിവെടുപ്പ് നടത്തി. താന്‍ ഈ സ്ഥലത്തു എത്തിയിട്ടേ ഇല്ലന്നു അനസ് പറഞ്ഞുവെങ്കിലും സമീപത്തെ വീട്ടില്‍ നിന്നും ലഭിച്ച സിസിടിവി ദൃശ്യങ്ങള്‍ അനസിന് കുരുക്കായി. വീട്ടമ്മ ഇയാളെ തിരിച്ചറിയുകയും ചെയ്തു. പിന്നീട് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. എസ്ഐ പ്രജീഷ് കുമാര്‍ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ബിബിന്‍, അഭിലാഷ്, സിവില്‍ പോലീസ് ഓഫീസര്‍ ജിജോ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
ഇടിമിന്നലിൽ വീടുകൾക്ക് നാശം
കൊട്ടാരക്കര: വെട്ടിക്കവല ഉളിയനാട് കിഴക്ക് ഇടിമിന്നലിൽ വീടുകൾക്കു നാശമുണ്ടായി. അലൻവില്ലയിൽ ബിജു യോഹന്നാന്റെ വീടിന്റെ ഭിത്തിയുടെ ഒരുഭാഗം തകർന്നു. ഹാളിലുണ്ടായിരുന്ന വൈദ്യുതോപകരണങ്ങൾ പൊട്ടിത്തെറിച്ചു. ബിജുവിന്റെ ഭാര്യ ഷീജ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. വീടിന്റെ പിൻഭാഗത്തുള്ള തെങ്ങിലും ഇടിയേറ്റു. സമീപവാസികളായ കുഞ്ഞേലി, ഉമ്മൻ ഇടിക്കുള എന്നിവരുടെ വീടുകളിലെ വൈദ്യുതോപകരണങ്ങളും നശിച്ചു. ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെയായിരുന്നു സംഭവം. അലൻവില്ലയിൽ ഹാളിന്റെ ഭിത്തിതകർന്ന് കോൺക്രീറ്റ്ഭാഗങ്ങൾ ചിതറിത്തെറിച്ചു. ടിവിയുടെ സ്റ്റെബിലൈസർ പൊട്ടിത്തെറിച്ചു. മറ്റുമുറികളുടെ ഭിത്തികളും ഷെയ്ഡും വിണ്ടുകീറി. ഹാളിലുണ്ടായിരുന്ന ഷീജ അപകടത്തിനു തൊട്ടു മുമ്പ് അടുത്ത മുറിയിലേക്കു പോയതിനാൽ ആളപായമുണ്ടായില്ല.
കോവിൽത്തോട്ടം സെന്റ് ആൻഡ്രൂസ് പള്ളിയിൽ കൊൺഫ്രിയ തിരുനാൾ 18 മുതൽ
ചവറ : കോവിൽത്തോട്ടം സെന്റ് ആൻഡ്രൂസ് പള്ളിയിൽ പരിശുദ്ധ ഉപഹാര മാതാവിന്റെ കൊൺഫ്രിയ തിരുനാൾ 18 മുതൽ 28 വരെ നടക്കും.രാവിലെ ഏഴിന് വികാരി ഫാ. ജോസഫ് ഡാനിയേൽ പതാക ഉയർത്തും. തുടർന്നുള്ള ദിവ്യബലിക്ക് മോൺ.വിൻസന്റ് മച്ചാഡോ മുഖ്യകാർമികത്വം വഹിക്കും. റവ.ഡോ. റോൾഡൻ ജേക്കബ് വചന സന്ദേശം നൽകും. തുടർന്ന് പരിശുദ്ധ ഉപഹാര മാതാവി െ ന്റതിരുസ്വരൂപം പരസ്യ വണക്കത്തിനായി പ്രതിഷ്ഠിക്കും.19 മുതൽ 23 വരെയുള്ള ദിവസങ്ങളിൽ രാവിലെ ആറിനും ഉച്ചയ്ക്ക് 12 നും ദിവ്യബലി. വൈകുന്നേരം 4.30 ന് ജപമാല, ലിറ്റിനി,ദിവ്യബലി, ദിവ്യകാരുണ്യ ആരാധന എന്നിവ ഉണ്ടായിരിക്കും. ഫാ. സൈജു സൈമൺ, ഫാ. മനോജ് ആന്റണി, ഫാ.പോൾ ആന്റണി, ഫാ. ജോസഫ് അംബ്രോസ്. ഫാ. ക്ലീറ്റസ്, ഫാ. ജോളി എബ്രഹാം, ഫാ. മാക്സ് വെൽ ജോസഫ്, ഫാ.അജയകുമാർ, ഫാ.ഡിക്സൺ ആന്റണി, ഫാ. സാജു വിൻസെന്റ് എന്നിവർ കർമ്മങ്ങൾക്ക് നേതൃത്വം നൽകും . 24ന് രാവിലെ ഏഴിനുള്ള ദിവ്യബലിക്ക് ഫാ. നിതിൻ ഫ്രാൻസിസും ഉച്ചയ്ക്ക് 12 നുള്ള ദിവ്യബലിക്ക് ഫാ. റൊമാൻസ് ആന്റണിയും വൈകുന്നേരം 4.30 നുള്ള ദിവ്യബലിക്കും വചനപ്രഘോഷണത്തിനും ഫാ. ഫെലിക്സും നേതൃത്വം നൽകും . 25, 26 തീയതികളിലെ തിരുകർമങ്ങൾക്ക് ഫാ. നിക്കോളസ് , ഫാ. ഫ്രാങ്ക്ളിൻ ഫ്രാൻസിസ്, ഫാ. ആന്റണി ഡിക്രൂസ് എന്നിവർ കാർമികത്വം വഹിക്കും. 26നു രാവിലെ 6.30 ന് ലത്തോർ പ്രദക്ഷിണവും വൈകുന്നേരം നാലിനു സന്തമേശയും നടക്കും. രാത്രി ഏഴിനു ഭക്തിനിർഭരമായ കായൽ പ്രദക്ഷിണം 27ന് രാവിലെഏഴിന് ഇടവകയിലെ കുട്ടികളുടെ പ്രഥമ ദിവ്യകാരുണ്യ സ്വീകരണം നടക്കും. ദിവ്യബലിക്ക് ഫാ. ബേണി വർഗീസ് മുഖ്യകാർമികത്വം വഹിക്കും. ഫാ.എബിൻ പാപ്പച്ചൻ വചന സന്ദേശം നൽകും . വൈകുന്നേരം 4.30 നുള്ള ആഘോഷമായ വേസ്പരയ്ക്കും ദിവ്യബലിക്കും ഫാ. ആൽഫോൺസ് മുഖ്യകാർമികത്വം വഹിക്കും. ഫാ.ജാക്സൺ ജെയിംസ് വചനപ്രഘോഷണം നടത്തും. തുടർന്ന് ഭക്തിസാന്ദ്രമായ തിരുനാൾ പ്രദക്ഷിണം. തിരുനാൾ സമാപന ദിനമായ 28ന് രാവിലെ ആറിനു ദിവ്യബലി. രാവിലെ 9.30 നുള്ള ആഘോഷമായ പൊന്തിഫിക്കൽ ദിവ്യബലിക്ക് ബിഷപ്പ് ഡോ.സ്റ്റാൻലി റോമൻ മുഖ്യകാർമികത്വം വഹിക്കും. ഫാ. സെബാസ്റ്റ്യൻ തൊബിയാസ് തിരുനാൾദിന വചന സന്ദേശം നൽകും. രൂപത ചാൻസിലർ ഫാ. ജോൺ ജെറി ഐസക്ക്, ഇടവക വികാരി ഫാ. ജോസഫ് ഡാനിയൽ എന്നിവർ സഹകാർമ്മികരായിരിക്കും. വൈകുന്നേരം നാലിനു ഫാ. ജോസഫ് ജോൺ കൃതജ്ഞതാ ബലിക്ക് നേതൃത്വം നൽകും . ഫാ.അഗസ്റ്റിൻ സേവ്യർ വചനപ്രഘോഷണം നടത്തും. തുടർന്ന് കൊടിയിറക്കോട് കൂടി തിരുനാൾ സമാപിക്കുമെന്ന് ഇടവക വികാരി ഫാ. ജോസഫ് ഡാനിയേൽ, തിരുനാൾ പ്രസിദേന്തി നെപ്പോളിയൻ ആന്റണി എന്നിവർ പറഞ്ഞു.
ബാർ ജീവനക്കാരനെ മർദിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച സഹപ്രവർത്തകൻ അറസ്റ്റിൽ
കൊല്ലം: മുൻ വൈരാഗ്യത്തെ തുടർന്നു ബാർ ജീവനക്കാരനെ മർദിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ സഹപ്രവർത്തകൻ അറസ്റ്റിൽ. കൊല്ലം ആശ്രാമം പുളിമൂട്ടിൽ ഹൗസിൽ അനീഷ് എന്ന് വിളിക്കുന്ന നിതിനെ (37) യാണ് വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. കോട്ടയം കോരുത്തോട് കല്ലൂരത്ത് വീട്ടിൽ സാബു എന്നു വിളിക്കുന്ന കെ.വി. മാത്യുവിനാണ് (50) മർദനമേറ്റത്. ഇരുവരും കളക്ടറേറ്റിനു സമീപത്തെ ബാറിലെ ജീവനക്കാരാണ്. ഈ മാസം ആറിന് രാത്രി 11.30 ന് ബാറിൽ വച്ചായിരുന്നു ആക്രമം. പ്രതി മാത്യുവിനെ ക്രൂരമായി മർച്ചിച്ച ശേഷം തള്ളിയിട്ട് കൊലപ്പെടുത്താൻ ശ്രമിച്ചു എന്നാണ് കേസ്. പുറമേ പരിക്കുകൾ ഒന്നും ഇല്ലാതിരുന്ന മാത്യുവിനെ ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടതിനെ തുടർന്ന് 12ന് ഉച്ചകഴിഞ്ഞ് ബാറിലെ ജീവനക്കാർ നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിശോധനയിൽ തലയിൽ രക്തം കട്ടപിടിച്ചു കിടക്കുന്നതായി ബോധ്യപ്പെട്ടു. തുടർന്ന് ഇയാളെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഇക്കാര്യം 12 നാണ് ബാറിലെ ജീവനക്കാർ മാത്യുവിന്റെ വീട്ടുകാരെ അറിയിച്ചത്. പിന്നീട് മാത്യുവിന്റെ ജ്യേഷ്ഠ സഹോദരൻ സിജോ എത്തിയാണ് വെസ്റ്റ് പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. മാത്യു ഇപ്പോൾ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ് ഓപ്പറേറ്റീവ് വാർഡിൽ ചികിത്സയിലാണ്. ആശുപത്രിയിൽ വച്ച് തെന്നി വീണ് പരിക്കേറ്റു എന്നാണ് ബാർ ജീവനക്കാർ ആദ്യം ഇയാളുടെ ബന്ധുക്കളെ അറിയിച്ചത്. മാത്യുവിന്റെ പരിക്ക് ഗുരുതരമാണെന്ന് പോലീസ് പറഞ്ഞു. ഇയാളുടെ ശരീരത്തിന്റെ ഒരു ഭാഗത്തിന് ചലനശേഷിയില്ലാത്ത അവസ്ഥയാണ്.വെസ്റ്റ് സിഐ ആർ. ഫയാസ്, എസ്ഐ അൻസർ ഖാൻ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ദീപുദാസ്, സുജിത്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
എംഎസ്സി എൽസ-3 കപ്പൽ ഉയർത്താനുള്ള ദൗത്യം ദുഷ്കരം
കൊല്ലം: കൊച്ചി തീരത്തിനടുത്ത് മുങ്ങിയ എംഎസ്സി എൽസ -3 കപ്പൽ ഉയർത്താനും അതിലെ വസ്തുക്കൾ കണ്ടെടുക്കാനുമുള്ള ദൗത്യം ദുഷ്കരം. ഒരു മാസം മുമ്പ് ആരംഭിച്ച ദൗത്യം അധികം മുന്നോട്ട് കൊണ്ടുപോകാനാവാതെ സംഘം നാലാം തവണയും മടങ്ങി. കൊല്ലം തുറമുഖത്തുനിന്ന് രണ്ടു കപ്പലുകളിലായി ഉൾകടലിലേക്കു പുറപ്പെട്ട സംഘമാണ് ഇന്നലെ വീണ്ടും മടങ്ങിയെത്തിയത്. ഉൾകടൽ പ്രക്ഷുബ്ദമായി തുടരുന്നതിനാൽ കാര്യമായ പ്രവർത്തനം സാധ്യമാകുന്നില്ലെന്നാണ് വിലയിരുത്തൽ. അതേസമയം വെള്ളവും ഡീസലുമടക്കം സമാഹരിക്കാനാണ് കപ്പലുകൾ എത്തിയതെന്നും അധികം വൈകാതെ അവർ കടലിലേക്ക് മടങ്ങുമെന്ന് കൊല്ലം തുറമുഖ അധികൃതർ പറഞ്ഞു.ഇനി എന്ന് അവർ വീണ്ടും കടലിലേക്ക് പോകുമെന്നത് സംബന്ധിച്ചു തീരുമാനമായില്ല. 105 അംഗങ്ങളാണ് സാൽവേജ് സംഘത്തിലുള്ളത്.
ബിഷപ്പ് ജെറോം ഇൻസ്റ്റിറ്റ്യൂട്ടിൽ ഐഇഡിസി കോൺക്ലേവ്
കൊല്ലം: ബിഷപ് ജെറോം ഇൻസ്റ്റിറ്റ്യൂട്ടിലെ ഐഇഡിസി സെൽ സംഘടിപ്പിക്കുന്ന ഐഇഡിസി സ്റ്റാർട്ടപ്പ് ആൻഡ് ഇന്നോവേഷൻ കോൺക്ലേവ് 2025 ബിഷപ് ജെറോം ഇൻസ്റ്റിറ്റ്യൂട്ട് കാമ്പസിൽ 20ന് രാവിലെ ഒന്‍പതിന് ആരംഭിച്ച് വൈകുന്നേരം നാലിനു സമാപിക്കുമെന്നു ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. കാമ്പസിൽ ഉരുത്തിരിയുന്ന ആശയങ്ങളെ ആഗോള തലത്തിലേക്ക് ഉയർത്തിക്കൊണ്ട് വരിക എന്നപ്രമേയത്തിലൂന്നിയാണ് കോൺക്ലേവ് സംഘടിപ്പിക്കപ്പെടുന്നത്.മുഖ്യ പ്രഭാഷണങ്ങൾ, സംവാദങ്ങൾ, വിജയകരമായ സ്റ്റാർട്ടപ്പ് സ്ഥാപകരുടെ അനുഭവ വിവരണങ്ങൾ എന്നിവയാണ് പരിപാടിയുടെ മുഖ്യആകർഷണം. കേരള സ്റ്റാർട്ടപ്പ് മിഷൻ അസി.മാനേജർ കൃഷ്ണകുമാർ എം. കോൺക്ലേവ് ഉദ്ഘാടനം ചെയ്യും. ജോയി സെബാസ്റ്റ്യൻ, എൽ.എസ്. ശ്രീക്കുട്ടൻ, എസ്. അനന്തു എന്നിവർ പ്രഭാഷണം നടത്തും. ട്രൈ ഇ വി ഡയറക്ടറും ടെക്നോളജി ചീഫ് ഓഫീസറുമായ ഡോ. എം.എ.എസ്. സെന്തിൽ ശരവണൻ ആണ് ചർച്ചകളുടെ മോഡറേറ്റർ. കേരളത്തിലെ സ്റ്റാർട്ടപ്പ് രംഗത്തെയുവസംരംഭകരായ അതുൽ മോഹൻ, അശ്വിൻ പി.കുമാർ ,നവദീപ് സതീഷ് , മുഹമ്മദ് റൈഹാൽ പി. ജോയൽ എറ്റെസ് അരുൺ , നന്ദു എസ്. നായർ തുടങ്ങിവയവർ പങ്കെടുക്കും. പത്രസമ്മേളനത്തിൽ കോളജ് പ്രിൻസിപ്പൽ ഡോ.എ.ആർ.അനിൽ, ഐഇഡിസി കോ-ഓർഡിനേറ്റർ പ്രഫ. നെവിൻ നെൽസൺ, അക്കാഡമിക് കോ-ഓർഡിനേറ്റർ പ്രഫ. എസ്. റോയി, പിആർഒ. ബിബി ഫിലിപ്പ് തുടങ്ങിയവർ പങ്കെടുത്തു.
തിരുമുക്കിലെ അശാസ്ത്രീയ അടിപ്പാത: ഹർത്താലും മനുഷ്യച്ചങ്ങലയും ഇന്ന്
ചാത്തന്നൂർ : തിരുമുക്കിലെ അശാസ്ത്രീയ അടിപ്പാത വലിയ വാഹനങ്ങൾക്ക് കടന്നുപോകുവാൻ കഴിയുന്ന തരത്തിൽ പുനർ നിർമിക്കണമെന്ന് ആവശ്യപ്പെട്ട് തിരുമുക്ക് അടിപ്പാത സമരസമിതി നേതൃത്വത്തിൽ സംഘടിപ്പിച്ചിട്ടുള്ള ഹർത്താലും മനുഷ്യച്ചങ്ങലയും ഇന്ന് നടക്കും. ഉച്ചയ്ക്ക് ഒന്നു മുതൽ ചാത്തന്നൂർ നെടുങ്ങോലം പരവൂർ മേഖലകളിലെ കടകമ്പോളങ്ങൾ അടച്ച് ഹർത്താൽ ആചരിക്കുവാൻ വ്യാപാരി വ്യവസായി സംഘടനകൾ ആഹ്വാനം ചെയ്തിട്ടുണ്ട്. വൈകുന്നേരം അഞ്ചിന് തിരുമുക്ക് മുതൽ ചാത്തന്നൂർ വരെയാണ് മനുഷ്യചങ്ങല തീർക്കുന്നത്. ജനപ്രതിനിധികൾ, രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക സംഘടനാ പ്രവർത്തകർ, വ്യാപാരി വ്യവസായികൾ, കുടുംബശ്രീ പ്രവർത്തകർ, യുവജന വിദ്യാർഥി, മഹിളാസംഘടനകൾ, പൊതുജനങ്ങൾ, തുടങ്ങിയവരെല്ലാം ചങ്ങലയിൽ കണ്ണികളാകും. തുടർന്ന് തിരുമുക്കിൽ നടക്കുന്നസർവകക്ഷി പൊതുയോഗത്തിൽ പരവൂർ മുനിസിപ്പൽ ചെയർപേഴ്സൺ പി.ശ്രീജ, കൊല്ലം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജാ ഹരീഷ്,ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.കെ.ശ്രീകുമാർ , ചാത്തന്നൂർ പഞ്ചായത്ത് പ്രസിഡന്റ് എസ്.കെ.ചന്ദ്രകുമാർ, സി പി എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ.സേതുമാധവൻ, സിപിഐ മണ്ഡലം സെക്രട്ടറി അഡ്വ.ആർ.ദിലീപ് കുമാർ, കെപിസിസി മെമ്പർ നെടുങ്ങോലം രഘു , സിപിഎം ചാത്തന്നൂർ ഏരിയാ സെക്രട്ടറി പി.വി.സത്യൻ, ബിജെപി സഹകരണ സെൽ ജില്ലാ പ്രസിഡന്റ് എസ്.വി.അനിത്ത് കുമാർ ,ആർഎസ്പി മണ്ഡലം കമ്മിറ്റി സെക്രട്ടറി ഷാലു .വി .ദാസ് പരവൂർ നഗരസഭാ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എസ്.ശ്രീലാൽ ,കോൺഗ്രസ് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് ഇക്ബാൽ, സിപിഎം ചാത്തന്നൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറി ടി.ദിജു,വ്യാപാരി വ്യവസായി ഏകോപന സമിതി നേതാക്കളായ ബി. പ്രേമാനന്ദ് ,ശശിധരൻ ,വ്യാപാരി വ്യവസായി സമിതി പ്രസിഡന്റ് ജയചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു പ്രസംഗിക്കും. നിവേദനങ്ങൾ സമർപ്പിച്ചിട്ടും ബന്ധപ്പെട്ട അധികാരികളുമായി ചർച്ചകൾ നടന്നിട്ടും തിരുമുക്കിലെ അശാസ്ത്രിയ അടിപ്പാത സംബന്ധിച്ച് ഇതുവരെയും ദേശീയ പാത അഥോറിട്ടി കണ്ണ് തുറന്ന് ജനങ്ങൾക്ക് അനുകൂലമായ ഒരു തീരുമാനം ഉണ്ടാക്കാൻ തയ്യാറായിട്ടില്ല. ഹൈക്കോടതിയിൽ നിരവധി കേസുകൾ നിലനിൽക്കുകയും ചെയ്യുന്നുണ്ട്. ഈ സാഹചര്യത്തിൽ സമരം കൂടുതൽ ശക്തമാക്കുന്നതി െന്റ ഭാഗമായി അടുത്ത ദിവസം മുതൽ തിരുമുക്കിൽ റിലേ സത്യാഗ്രഹം ആരംഭിക്കുമെന്ന് തിരുമുക്ക് അടിപ്പാത സമരസമിതി ഭാരവാഹികൾ അറിയിച്ചു.
പോലീസ് മെഡൽ ജേതാവിനെ ആദരിച്ചു
കൊട്ടിയം : കൊട്ടിയം നിത്യസഹായമാതാ ദേവാലയത്തിൽ നടന്ന വേളാങ്കണ്ണി മാതാവി െ ന്റ തിരുനാൾ സമാപനത്തോട് അനുബന്ധിച്ച് ചേർന്ന ചടങ്ങിൽ മുഖ്യമന്ത്രിയുടെ പോലീസ് മെഡലിന് അർഹനായ വൈ.സാബുവിനെ ഇടവക ആദരിച്ചു. കൊല്ലം സിറ്റി ഹെഡ് ക്വാർട്ടറിലെ യൂണിറ്റ് സെക്രട്ടറിയും കൊട്ടിയം എൻ എസ് എം ജി എച്ച് എസി ലെ എസ് പി സി ഡ്രിൽ ഇൻസ്ട്രക്ടറുമാണ് ഇടവക അംഗമായ വൈ.സാബു. ഇടവക വികാരി ടോമി കമൻസി െ ന്റ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ ഇടവക ജനങ്ങൾ അദ്ദേഹത്തിന് ആദരവ് അർപ്പിച്ചു. സഹവികാരി റോബിൻ ടൈറ്റസ്, ഫാ. ആഷ്ലിൻ ആൻധ്രു, ഫാ.ജിൻസൺ ഗ്രിഗറി, കൺവീനർ ഷാജി ബാബു, ടെസി അജിത്ത് എന്നിവരും ചടങ്ങിൽ പങ്കെടുത്തു. ഇടവക അംഗത്തിന്റെ ഈ നേട്ടം എല്ലാവർക്കും അഭിമാനകരമാണെന്ന് ഫാ. ടോമിൻ കമൻസ് പറഞ്ഞു.
കരുതലോണം ആഘോഷിച്ചു
കൊല്ലം :കരുതൽ അക്കാഡമി ഓഫ് മ്യൂസിക്, ഫൈൻ ആർട്സ് ആൻഡ് റിസർച്ച് സെന്ററി െ ന്റ ഓണാഘോഷമായ കരുതലോണം കരുതൽ അക്കാഡമി ഹാളിൽ നടന്നു. നാടക സിനിമാ നടനും ഗിന്നസ് ജേതാവുമായ കെപിഎസി ലീലാകൃഷ്ണൻ ഓണാഘോഷത്തി ന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. കരുതൽ അക്കാഡമി പ്രിൻസിപ്പൽ ബെറ്റ്സി എഡിസൺ അധ്യക്ഷത വഹിച്ച യോഗത്തിൽ ഗായകനും സംഗീതസംവിധായകനുമായ കേരളപുരം ശ്രീകുമാർ, ഗായകൻ കണ്ണൻ അയ്യപ്പൻ, കരുതൽ അക്കാഡമി മാനേജർ ജോർജ് എഫ്. സേവ്യർ വലിയവീട്, ചീഫ് അഡ്വൈസർ എഡിസൺ വിൻസന്റ്, ചീഫ് കോർഡിനേറ്റർ ജോസ്ഫിൻ ജോർജ് എന്നിവർ പ്രസംഗിച്ചു. സംഗീത അക്കാഡമി അവാർഡ് ജേതാവായ കേരളപുരം ശ്രീകുമാറിന് കർമ ശ്രേഷ്ഠ പുരസ്കാരം കെപിഎസി ലീലാകൃഷ്ണൻ സമ്മാനിച്ചു.കുട്ടികളും മാതാപിതാക്കളും അധ്യാപകരും ഉൾപ്പെടെ നിരവധിപേർ പങ്കെടുത്ത പരിപാടിയിൽ കുട്ടികളുടെ പെർഫോമൻസും ഓണസദ്യയും നടന്നു.
ഫാത്തിമ മാതാ കോളജിൽ ദൈവദാസൻ ജെറോം എം. ഫെർണാണ്ടസി െ ന്റ പ്രതിമ അനാച്ഛാദനം ചെയ്തു
കൊല്ലം: കൊല്ലം ഫാത്തിമ മാതാ നാഷണൽ കോളജിൽ അധ്യാപക രക്ഷാകർതൃ സമിതിയുടെ സാമ്പത്തിക സഹായത്തോടെ പുതുതായി നിർമിച്ച ഓപ്പൺ എയർ ഓഡിറ്റോറിയത്തി െ ന്റ ഉദ്ഘാടനം കൊല്ലം ബിഷപ് ഡോ.പോൾ ആന്റണി മുല്ലശേരി നിർവഹിച്ചു. ചടങ്ങിൽ കോളജ് സ്ഥാപകനായ ദൈവദാസൻ ജെറോം എം. ഫെർണാണ്ടസി െ ന്റ പ്രതിമ അനാച്ഛാദനം ചെയ്തു. ഉദ്ഘാടന ചടങ്ങിൽ കോളജ് മാനേജർ റവ.ഡോ.അഭിലാഷ് ഗ്രിഗറി, പ്രിൻസിപ്പൽ പ്രഫ. സിന്ത്യ കാതറീൻ മൈക്കിൾ, സെൽഫ് ഫിനാൻസിംഗ് വിഭാഗം അഡ്മിനിസ്ട്രേറ്റർ ഫാ. ജോൺപോൾ, പിടിഎ ഭാരവാഹികൾ, അധ്യാപകർ, വിദ്യാർഥികൾ എന്നിവർ പങ്കെടുത്തു. കോളജ് ലൈബ്രറിയിൽ മാനേജ്മെന്റിന്റെയും പിടിഎയുടെയും സഹകരണത്തോടെ ഉന്നതമത്സര പരീക്ഷകൾക്കുള്ള പഠനത്തിനും വായനയ്ക്കുമായി നവീകരിച്ച് തയാറാക്കിയ പോപ് ഫ്രാൻസിസ് സെന്റർ ഫോർ അഡ്വാൻസ്ഡ് ലേണിങ്ങിന്റെ ഉദ്ഘാടനവും ബിഷപ് നിർവഹിച്ചു. കേരള സംസ്ഥാന ഔഷധസസ്യ ബോർഡി െന്റ സഹകരണത്തോടെ കോളജിലെ ബോട്ടണി വിഭാഗം നടപ്പിലാക്കുന്ന അശോകവനം പദ്ധതിയുടെ ഉദ്ഘാടനം അശോക വൃക്ഷത്തൈ കോളജ് അങ്കണത്തിൽ നട്ടുകൊണ്ട് നിർവഹിച്ചു. കോളജിലെ സസ്യശാസ്ത്രവിഭാഗം അശോക വൃക്ഷത്തൈകൾ വിദ്യാർഥികൾക്ക് വിതരണം ചെയ്തു.
ബിഷപ് ജോസഫ് ഫെർണാണ്ടസ് മഹാനായ ഇടയശ്രേഷ്ഠൻ: ബിഷപ് പോൾ ആന്റണി മുല്ലശേരി
കൊല്ലം: കൊല്ലം രൂപതയെ നീണ്ട 23 വർഷക്കാലം നയിച്ച മഹാനായ ഇടയശ്രേഷ്ഠനാണ് ബിഷപ് ജോസഫ് ജി. ഫെർണാണ്ടസെന്നു രൂപത ബിഷപ് പോൾ ആന്റണി മുല്ലശേരി. കത്ത്രീഡ്രൽ പള്ളിയിൽ നടന്ന ബിഷപ് ജോസഫ് ജി ഫെർണാണ്ടസിന്റെ ജന്മശതാബ്ദി ആഘോഷ ചടങ്ങ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ബിഷപ്. കൊല്ലം രൂപതയുടെ അജപാലന ദൗത്യം കർമ ധീരതയോടെ നിർവഹിച്ച ബിഷപ് ജോസഫ്, ജില്ലയുടെ സാമൂഹിക,സാംസ്കാരിക, മാധ്യമ , ഭൗതീക വിദ്യാഭ്യാസ, ആരോഗ്യ മേഖലയിൽ വലിയ വളർച്ചയുണ്ടാക്കിയെന്നും ബിഷപ് കൂട്ടിച്ചേർത്തു. ഇടവക വികാരി ഫാ. ക്രിസ്റ്റഫർ ഹെൻട്രി, മോൺ.വിൻസന്റ് മച്ചാഡോ, റവ. ഡോ.അഭിലാഷ് ഗ്രിഹരി, ഫാ. ജോൺ പോൾ, ഫാ. ജെറി ഐസക്ക്, ഫാ. സീയോൺ. ഫാ. സെബാസ്റ്റ്യൻ, ഫാ. അരുൺ ആറാടൻ, ഫാ. നിഥീഷ് ഗോമസ്, സാജു കുരിശിങ്കൽ, അഡ്വ. ഇ. എമേഴ്സൺ, ലെസ്റ്റർ കാർഡോസ്, റോണാറി ബെറോ, സാലി, സുനിൽ ലോറൻസ്, ആഗ്നസ്, റോണ റിബൈറോ തുടങ്ങിയവർ പ്രസംഗിച്ചു. തുടർന്ന് കത്ത്രീഡൽ പള്ളിയിലെ കബറടത്തിൽ പുഷ്പാർച്ചനയും പ്രത്യേക പ്രാർഥനകളും നടന്നു.
ഏറനാട് എക്സ്പ്രസിന് പരവൂരിൽ സ്റ്റോപ്പ് അനുവദിക്കണമെന്ന്
പരവൂർ: ഏറനാട് എക്സ്പ്രസിന് പരവൂരിൽ സ്റ്റോപ്പ് അനുവദിക്കണമെന്ന് പ്രഭാകരൻ ഫൗണ്ടേഷൻ യോഗം ആവശ്യപ്പെട്ടു. റെയിൽവേ സഹമന്ത്രി ജോർജ് കുര്യൻ പരവൂരിൽ വന്ന് നിവേദനങ്ങൾ വാങ്ങിയപ്പോൾ ഏറനാടിന് പരവൂരിൽ സ്റ്റോപ്പ് അനുവദിക്കാമെന്ന് ഉറപ്പുനല്‍കിയതാണ്. ഈ സ്റ്റോപ്പിന് വേണ്ടി മാത്രം10 ഓളം നിവേദനങ്ങളാണ് അന്ന് മന്ത്രിക്ക് നല്‍കിയത്.നാളിതുവരെയും പരവൂരി െ ന്റ 15 വർഷത്തെ ആവശ്യം റെയിൽവേ അവഗണിക്കുകയാണ്. പുലർച്ചേ പരവൂരിലൂടെ 4.30 കടന്ന് പോകുന്ന ട്രെയിൻ രാവിലെ 6.15ന് ആലപ്പുഴയിൽ എത്തും. ആലപ്പുഴ മെഡിക്കൽ കോളജിൽ പോകുന്നവർക്കും മറ്റ് ബിസിനസ് ആവശ്യങ്ങൾക്ക് പോകുന്നവർക്കും വലിയ അനുഗ്രഹമായിരിക്കും സ്റ്റോപ്പ് അനുവദിക്കുന്നതിലൂടെലഭിക്കുന്നത്. കൂടാതെ രാവിലെ 7.15ന് എറണാകുളത്ത് എത്തുന്ന ട്രെയിൻ ഹൈക്കോടതിയിൽ ഉൾപ്പെടെ കേസിന് പോകുന്നതിന് വലിയ അനുഗ്രഹമാണ്. പോകുന്നവർക്ക് ഈ ട്രെയിനിൽ തന്നെ മടങ്ങി വരികയും ചെയ്യാം. കുറഞ്ഞ ചിലവിൽ സാധാരണക്കാരന് ഇത് വലിയ നേട്ടമായിരിക്കും. സ്ഥലം എം പി ഈ വിഷയത്തിൽ ഇടപെടണമെന്നും യോഗം അഭിപ്രയപ്പെട്ടു. ഡോ. അശോക് ശങ്കറി െ ന്റ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ പാരിപ്പള്ളി ഡേറ്റാ ബിജു , വക്കം മനോജ്, മീനമ്പലം സുധീർ, കൊച്ചുപാലം സന്തോഷ്, പരവൂർ ദുർഗാദാസ്, പരവൂർ സുരേഷ് തുടങ്ങിയവർ പ്രസംഗിച്ചു.
ബിഷപ് ജോസഫ് ജി. ഫെർണാണ്ടസിന്റെ ജന്മശതാബ്ദി ആഘോഷങ്ങൾക്ക് തുടക്കമായി
കൊല്ലം: ബിഷപ് ജോസഫ് ജി. ഫെർണാണ്ടസിന്റെ ജന്മ ശതാബ്ദി ആഘോഷങ്ങൾക്ക് മുന്നോടിയായി ബിഷപ് ബെൻസിഗർ ആശുപത്രിയിൽ ജോസഫ് പിതാവിനെ അനുസ്മരിച്ച് ദിവ്യബലിയർപ്പണവും പ്രാർത്ഥന ശുശ്രൂഷയും നടന്നു.ആത്മീയാനുഭവങ്ങൾ തേടിയുള്ള നിരന്തര യാത്രയിൽ രോഗി ശുശ്രൂഷയ്ക്ക് വളരെ വലിയ പങ്കുണ്ടെന്ന് തെളിയിച്ച എല്ലാരുടെയും പ്രിയപ്പെട്ട പിതാവായിരുന്ന ജോസഫ് തിരുമേനി എന്ന് ഫാ.ജോൺ ബ്രിട്ടോ അനുസ്മണ പ്രഭാഷണത്തിൽ പറഞ്ഞു. പണ്ടാരതുരുത്തിലെ കൊച്ചു കുട്ടിയിൽ നിന്ന് ആത്മീയ ലോകത്തി ിെ ന്റ ഔന്നത്യത്തിലേക്കു വളർന്ന് വലുതായി, ബിഷപ് ബൻസിഗർ ആശുപത്രിയുടെ വളർച്ചയുടെ ഭാഗമാവുകയായിരുന്നു ജോസഫ് തിരുമേനി. ബൻസിഗർ ആശുപത്രിയുടെ ഇന്ന് കാണുന്ന എല്ലാ വളർച്ചയും വികാസവും ഏറെ പ്രതേകിച്ച് മില്ലേനിയം ബ്ലോക്കും, ജോസഫ് പിതാവ് ആരോഗ്യ മേഖലയിലൂടെ കൊല്ലം ജനതയ്ക്ക് നൽകിയ സാമൂഹിക സംഭാവനയാണെന്നും ഫാ.ജോൺ ബ്രിട്ടോ കൂട്ടിചേർത്തു. ജോസഫ് പിതാവി െ ന്റ സ്മരണകളുണർത്തുന്ന ബൻസിഗർ ആശുപത്രിയിൽ നടന്ന ജന്മ ശതാബ്ദി ആഘോഷങ്ങളുടെ മുന്നോടിയായി അനുസ്മരണ സമ്മേളനവും പുഷ്പാർച്ചനയും നടത്തി. അനുസ്മരണ സമ്മേളനം ആശുപത്രി ഡയറക്ടർ ഫാ. ജോൺ ബ്രിട്ടോ ഉദ്ഘാടനം ചെയ്തു. ഹോസ്പിറ്റൽ അഡ്മിനിസ്ട്രേറ്റർ സിസ്റ്റർ. ജീനാ മേരി അധ്യക്ഷത വഹിച്ചു. അസോസിയേറ്റ് ഡയറക്ടർ ജെയിംസ്, നഴ്സിംഗ് സൂപ്രണ്ട്' സിസ്റ്റർ സിർളാ മേരി, മെഡിക്കൽ സൂപ്രണ്ട് ഡോ. ജി. മോഹൻ, അസിസ്റ്റന്റ് മെഡിക്കൽ സൂപ്രണ്ട് ഡോ. ബെന്നി ക്ലീറ്റസ് , ബെഞ്ചമിൻ എന്നിവർ പ്രസംഗിച്ചു.
പച്ചപ്പിൽ നിറഞ്ഞ് ജോമോന്റെ വീട്
ജോൺസൺ വേങ്ങത്തടം
കൊല്ലം: പൂക്കളും വര്‍ണാഭമായ ഇലകളും വ്യത്യസ്തമാര്‍ന്ന ചെടികളും നിറഞ്ഞ പൂന്തോട്ടം ആരുടെയും സ്വപ്നമാണ്. വീട്ടുമുറ്റത്ത് അഴകാര്‍ന്ന ഉദ്യാനം തീര്‍ത്തതുകൊണ്ടു തില്ലേരിനഗർ സ്വദേശി ജോമോൻ ജാക്കി വിസ്മയം സൃഷ്ടിക്കുകയാണ്. പച്ചപ്പിൽ കുളിച്ചുനിൽക്കുന്ന പൂന്തോട്ടത്തിനും പ്രത്യേതകൾ ഏറെയാണ്. വര്‍ഷത്തില്‍ രണ്ടോ മൂന്നോ സമയം പൂക്കുന്ന കാറ്റ്സ് ക്ലോ ക്രീപ്പർ മേൽക്കൂര വരെ മൂടി കിടക്കുകയാണ്. ഇതിന്റെ ഇടതൂര്‍ന്ന കരിംപച്ച ഇലകളുടെ സമൃദ്ധിയാണ് ഈ പൂന്തോട്ടത്തിന്റെ ഐശ്വര്യം. നഗരത്തിനുള്ളിലായതിനാൽ ചെറിയ സ്ഥലത്താണ് ജോമോന്റെ വീട്. സ്കൂട്ടർ മാത്രം കടന്നുവരുന്ന വഴി അവസാനിക്കുന്നിടത്തുള്ള വള്ളിച്ചെടികൾ കൊണ്ട് അലങ്കരിച്ച ഗേറ്റ് തന്നെ അകത്തെ കാഴ്ചകളുടെ ഏകദേശരൂപം പറഞ്ഞുതരും. അകത്തേക്കു കയറുന്പോൾ മനസു നിറയും കണ്ണുകൾക്കു വിസ്മയമാകും. ആരെയും ആകർഷിക്കുന്ന ഹരിതഭംഗി നിറഞ്ഞ പൂന്തോട്ടം. കൺസ്ട്രേഷൻരംഗത്തുള്ള ജോമോൻ പ്രധാനമായും ഇന്റിരീയൽ ഡെക്കറേഷനിൽ വിദഗ്ധനാണ്. വീടിന്റെ സ്വീകരണമുറി തന്നെ സ്റ്റുഡിയോയ്ക്കു തുല്യമാക്കിയിരിക്കുന്നു. ഇന്റിരിയൽ മാത്രമല്ല ഔട്ട് ഡോറിലും പ്രകൃതിയുമായി ഇണങ്ങിയ ചെടികളുടെ നിറസാന്നിധ്യമാണ് ദർശിക്കാനുള്ളത്. അക്വേറിയങ്ങൾകൊണ്ടു മനോഹരമായി അലങ്കരിച്ചിരിക്കുന്ന സ്വീകരണമുറിയൊന്ന് എടുത്തു പറയേണ്ടതാണ്. മീൻകുളങ്ങളും മുറ്റത്തിന്റെ സൗന്ദര്യംകൂട്ടുന്നു. കാറ്റ്സ് ക്ലോ ക്രീപ്പറും പോത്തോസിന്റെ വിവിധയിനങ്ങളും ഫിലോഡെൻഡ്രോണിന്റെ ചിലയിനങ്ങളുമാണ് മുറ്റത്തേക്കു കയറിയാൽ പ്രധാനമായി കാണുക. കാറ്റ്സ ക്ലോ ക്രീപ്പർ പൂവീട്ടിട്ടില്ല. പൂവിട്ടാൽ മഞ്ഞയിൽ കുളിച്ചുനിൽക്കുന്ന ഭൂമിയാണ്. നിലവിൽ പച്ചപ്പ് നിറഞ്ഞ അന്തരീക്ഷം. കണ്ണീനു കുളിർമ പകരുന്ന ദൃശ്യം. പച്ചനിറത്തിന്റെ വിവിധ ഷേഡുകളും വെള്ളയും തമ്മിലുള്ള കോംബിനേഷൻ എത്ര ഭംഗിയാണ് മഞ്ഞ കലർന്ന പച്ചയോടു കൂടിയ ഗോൾഡൻ പോത്തോസ്, വെള്ളയും പച്ചയും ഇടകലർന്ന മാർബിൾ ക്യൂൻ പോത്തോസ്, വെള്ളയും പച്ചയും കലർന്ന മറ്റൊരിനമായ എൻജോയ് പോത്തോസ്, മഞ്ജുള പോത്തോസ്, ഇളം മഞ്ഞയുടെ സൗന്ദര്യവുമായി നിയോൺ പോത്തോസ്... മണിപ്ലാന്റിന്റെ ഇലകളുടെ സൗന്ദര്യം പറഞ്ഞറിയാക്കാൻ പ്രയാസമാണ്. ഒരു വാട്ടർ ബോഡി പണിത് അതിൽ ആമസോൺ സ്വേഡ് പ്ലാന്റ്, പീസ് ലില്ലി തുടങ്ങിയ ചെടികൾ വച്ച് ഭംഗിയാക്കി.കോൺക്രീറ്റ് കൊണ്ട് ഒരു മരം ചെയ്ത് അതിന്റെ വേരുകൾക്കിടയിൽ വെള്ളം കെട്ടിനിൽക്കുന്നതുപോലെയാണ് അലങ്കാരക്കുളം സൃഷ്ടിച്ചത്. ദ്രവിച്ച തടി എവിടെക്കണ്ടാലും വിട്ടുകളയാറില്ല. തടി മാത്രമല്ല, ഉപയോഗശൂന്യമായ എന്തിലും ചെടിവയ്ക്കുന്ന സ്വഭാവം ജോമോനുണ്ട്. ചെറുപ്പം മുതലേ ചെടികളോട് ഭ്രമമാണ് ജോമോന്. കൂടാതെ കിളികൾ, പേർഷ്യൻ പൂച്ച, വിവിധയിനം നായ്ക്കൾ എന്നീ വളർത്തു മൃഗങ്ങളുടെ പരിപാലനവും ജോമോന്റെ പ്രിയപ്പെട്ട ഹോബിയാണ്. ഭാര്യ ജോമോളും മക്കളായ ജോമിതാ, ജ്യൂവാൻ, ഡിലൻ എന്നിവരും ജോമോന്റെ കൂടെ ചെടിപരിചരണത്തിനു കൂടെയുണ്ട്. കിളികളെയും വളർത്തുമൃഗങ്ങളെയും വാങ്ങാൻ വരുന്നവർ ചെടിയുടെ അഴകിൽ ആകൃഷ്ടരായി വാങ്ങിപ്പോകുന്നു. വിവാഹം, മാമോദീസ തുടങ്ങിയ വിശേഷദിവസങ്ങളിൽ വീട് അലങ്കരിക്കാൻ ചെടികൾ സെറ്റ് ചെയ്തു കൊടുക്കാറുമുണ്ട്. ഉണങ്ങിയതോ മഞ്ഞനിറമായതോ പുഴുക്കുത്തുള്ളതോ ആയ ഒരൊറ്റ ഇല പോലും ഇവിടെ കാണില്ല. ചെടികളെല്ലാം എപ്പോഴും ഉഷാറോടെ ഇരിക്കും. അഴകുള്ള തോട്ടത്തിന് കൃത്യമായ പരിപാലനം എന്നതു മാത്രമാണ് ജോമോന്റെ വിജയമന്ത്രം. ചെടികൾക്കൊപ്പം പഴവർഗച്ചെടികളായ അബിയു,വിവിധ തരത്തിലുള്ള മാവുകൾ, തയ്യലാൻഡ് ചാന്പകൾ എന്നിവയും ഈ ഭൂമിയിൽ തലയുയർത്തി നിൽക്കുന്നു.
അയത്തിൽ ജംഗ്ഷനിലുള്ളവരെ ‘വികസനം’ ചുറ്റിക്കറക്കുന്നു
കൊട്ടിയം: അയത്തിൽ ജംഗ്ഷനിലുള്ളവർക്ക് മറുവശത്ത് പോകണമെങ്കിൽ കിലോമീറ്ററുകൾ ചുറ്റണം.അയത്തിൽ ജംഗ്ഷനിൽ നിർമാണം പൂർത്തിയായ മേൽപ്പാലത്തി െ ന്റ ഇരുവശങ്ങളിലും അടിപ്പാതകൾ നിർമിക്കണമെന്ന നാട്ടുകാരുടെ ആവശ്യം വീണ്ടും ശക്തമായി. അയത്തിൽ ഫാക്ടറിക്ക് വടക്കോട്ടുള്ള വർക്ക് പള്ളിമുക്കിൽ പോകണമെങ്കിൽ ഏറെ അകലെയുള്ള പാൽക്കുളങ്ങര പോയി ചുറ്റിക്കറങ്ങി വീണ്ടും അയത്തിൽ ജംഗ്ഷന് തെക്കുവശമെത്തി പോകേണ്ട സ്ഥിതിയാണുള്ളത്. ജംഗ്ഷന് വടക്കുവശം ഉള്ളവർക്ക് കണ്ണനെല്ലൂർ റോഡിലേക്ക് പോകണമെങ്കിലും പാൽക്കുളങ്ങരയിൽ പോയി ചുറ്റിവരേണ്ട സ്ഥിതിയാണുള്ളത്. അയത്തിൽ ജംഗ്ഷനിൽ തൂണുകളിൽ ഉള്ള കൂടുതൽ അണ്ടർ പാസേജുകൾ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ജനകീയ സമിതി ഹൈക്കോടതിയെ സമീപിക്കുകയും സമിതിയുടെ നിവേദനത്തിൽ ഹൈവേ അഥോറിറ്റി നടപടി സ്വീകരിക്കുവാൻ ഹൈക്കോടതി ഉത്തരവിടുകയും ചെയ്തിരുന്നു. എന്നാൽ ഈ ഉത്തരവിന് ഹൈവേ അഥോറിറ്റി യാതൊരു വിലയും കൽപ്പിച്ചിട്ടില്ല. ഉയരപ്പാതയുടെ നിർമാണം അവസാനഘട്ടത്തിൽ എത്തിയപ്പോഴാണ് പള്ളിമുക്കിലേക്കും കണ്ണനല്ലൂരിലേക്കും പോകണമെങ്കിൽ ചുറ്റിക്കറങ്ങേണ്ട സ്ഥിതി ഉണ്ടായിരിക്കുന്നത്.വിഷയത്തിൽ പ്രത്യക്ഷ സമരത്തിനിറങ്ങാനാണ് നാട്ടുകാർ തീരുമാനിച്ചിട്ടുള്ളത്. ഇപ്പോൾ അടിപ്പാതയുടെ ഒരുവശം പോലീസ് അടച്ചത് അയത്തിൽ ജംഗ്ഷനിൽ വീണ്ടും വലിയ ഗതാഗതക്കുരുക്കിന് കാരണമാകുന്നു. കഴിഞ്ഞ ഏതാനും ദിവസം മുമ്പ് കളക്ടറുടെ നിർദേശപ്രകാരം ഗതാഗതത്തിനായി തുറന്ന അടിപ്പാതയുടെ ഒരു ഭാഗമാണ് പോലീസ് അടച്ചത്. അടിപ്പാതയുടെ ഒരു ഭാഗം അടച്ചതോടെ കണ്ണനല്ലൂർ ഭാഗത്ത് നിന്നും വരുന്ന സ്വകാര്യബസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ അയത്തിൽ പെട്രോൾ പമ്പിന് അടുത്ത് പോയി തിരിഞ്ഞ് വരേണ്ട സ്ഥിതിയാണുള്ളത്. അയത്തിൽ ജംഗ്ഷനിലുള്ള രണ്ട് സർവീസ് റോഡുകളും ഇടുങ്ങിയതായതിനാലും സർവീസ് റോഡുകളിൽ വാഹനപ്പെരുപ്പം വർധിച്ചതും ജംഗ്ഷനിൽ ഗതാഗതകുരുക്ക് രൂക്ഷമാക്കിയിട്ടുണ്ട്. സ്വകാര്യ ബസുകളും കെഎസ്ആർടിസി വേണാട് ബസുകളും പാലത്തിനടിയിലൂടെ കടന്നു കൊല്ലം ഭാഗത്തേക്ക് പോകുവാൻ അനുവദിക്കാത്തതിനാൽ സ്വകാര്യബസുകളുടെ ട്രിപ്പുകൾ മുടക്കുന്നുണ്ട്. ബസുകളുടെ ട്രിപ്പുകൾ മുടങ്ങുന്നത് പതിവായതോടെപല ബസുകളും പാതിവഴിയിൽ സർവീസ് അവസാനിപ്പിക്കുവാൻ നിർബന്ധമായിരിക്കുകയാണ്. ദീർഘദൂര സർവീസുകൾ ഒരു കിലോമീറ്റർ സർവീസ് നടത്തുന്നതിന് രണ്ടര മിനിറ്റാണ് അനുവദിച്ചിട്ടുള്ളത്. ഒരു മിനിറ്റ്, രണ്ടു മിനിറ്റ്, മൂന്നു മിനിറ്റ് ഗ്യാപ്പുകളിലാണ് കൊല്ലം കണ്ണനല്ലൂർ റൂട്ടിൽ സ്വകാര്യബസുകൾ സർവീസ് നടത്തുന്നത്.ബസുകളുടെ ട്രിപ്പുകൾ മുടങ്ങുന്നത് പതിവായതോടെ കൊല്ലം കണ്ണനല്ലൂർ സ്വകാര്യ ബസ് കൂട്ടായ്മയുടെ നേതൃത്വത്തിൽ കൂട്ടായ്മ കൺവീനർ ഹാഷിം, പൊതുപ്രവർത്തകനായ അയത്തിൽ നിസാം എന്നിവർ ചേർന്ന് കഴിഞ്ഞദിവസം ജില്ലാ കളക്ടറെ നേരിൽ കണ്ട് ജംഗ്ഷനിലെ സ്ഥിതിഗതികൾ വിശദീകരിച്ചു. ജംഗ്ഷനിൽ അടിയന്തരമായി സിഗ്നൽ ലൈറ്റ് സ്ഥാപിക്കുന്നതിനും കൂടുതൽ പോലീസിനെ നിയമിക്കുന്നതിനും ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും ജില്ലാ കളക്ടർ സ്ഥലം സന്ദർശിച്ച് നിലവിലെ സ്ഥിതി വിലയിരുത്തണമെന്നും നിവേദനത്തിലൂടെ ആവശ്യപ്പെട്ടുകയും ചെയ്തു. ഒരു വാഹനത്തിന് തന്നെ കഷ്ടിച്ചു പോകാവുന്ന നിലയിലാണ് ജംഗ്ഷനിൽ സർവീസ് റോഡ് നിർമിച്ചിരിക്കുന്നത്. സർവീസ് റോഡ് അരികിൽ നിർമിച്ചിട്ടുള്ള ഓടയ്ക്കു മുകളിലൂടെയാണ് പല വാഹനങ്ങളും കടന്നുപോകുന്നത്.പാലത്തിന്റെ അടിയിൽ പകുതി ഭാഗം അടച്ചു വച്ച നടപടി പുന:പരിശോധിക്കണമെന്നും ജംഗ്ഷനിൽ ഇരുവശങ്ങളിലും അടിപ്പാതകൾ നിർമിക്കണമെന്ന ആവശ്യവുമാണ് ഉയരുന്നത്.
കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി
അഞ്ചല്‍ : 55 കാരന്റെ മൃതദേഹം കിണറ്റില്‍ കണ്ടെത്തി. കുരുവിക്കോണം കുന്നുംപുറം സുജ വിലാസത്തില്‍ അനില്‍കുമാറിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. തിങ്കളാഴ്ച മുതല്‍ അനില്‍കുമാറിനെ കാണാനില്ലായിരുന്നു. ചൊവ്വാഴ്ച രാവിലെയോടെ വീടിന് ചേര്‍ന്നുള്ള കിണറിലെ വെള്ളം വറ്റിച്ച് നടത്തിയ പരിശോധനയിലാണ് മൃതദേഹം കിണറ്റിനുള്ളില്‍ കണ്ടെത്തിയത്. പിന്നീട് അഞ്ചല്‍ പോലീസ് സ്ഥലത്തെത്തി പുനലൂരില്‍ നിന്നുമെത്തിയ ഫയര്‍ഫോഴ്സ് സംഘത്തിന്റെ സഹായത്തോടെ മൃതദേഹം പുറത്തെടുക്കുകയായിരുന്നു. മേല്‍നടപടികള്‍ പൂര്‍ത്തിയാക്കിയ മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്കായി പാരിപ്പള്ളി മെഡിക്കല്‍ ആശുപത്രിയിലേക്ക് മാറ്റി. മരിച്ച അനില്‍കുമാറിന്റെ ഉടമസ്ഥയില്‍ നെടിയറയിലുള്ള വാസ്തു ഈട് വച്ചു സുഹൃത്തുക്കള്‍ ഉറുകുന്നു സര്‍വീസ് സഹകരണ ബാങ്കില്‍ നിന്നും വായ്പ എടുത്തിരുന്നു. ഇതില്‍ മൂന്നേമുക്കാല്‍ ലക്ഷം രൂപയോളം മുടക്കം വന്നതിനെ തുടര്‍ന്നു ബാങ്ക് അധികൃതര്‍ വസ്തു ജപ്തി അടക്കമുള്ള നടപടികളിലേക്കു നീങ്ങുകയും നോട്ടീസ് ഉള്‍പ്പടെ പതിക്കുകയും ചെയ്തിരുന്നു. ഇതിന്റെ മനോവിഷമത്തിൽ ജീവനൊടുക്കിയതാണെന്നും സംശയിക്കുന്നു. അസ്വാഭാവിക മരണത്തിന് കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ബിഷപ് ജോസഫ് ജി. ഫെർണാണ്ടസ് ആരാധനക്രമത്തിൽ ഊന്നി വിശ്വാസം പകർന്നു നൽകിയ പിതാവ്: ഡോ. പോൾ ആന്റണി മുല്ലശേരി
കൊല്ലം: ആരാധനക്രമത്തിൽ ഊന്നി വിശ്വാസം പകർന്നു നൽകി, സഭയെ കരുത്തോടെ നയിച്ച പിതാവായിരുന്നു ദിവംഗതനായ ബിഷപ് ജോസഫ് ജി . ഫെർണാണ്ടസെന്നു കൊല്ലം രൂപത ബിഷപ് ഡോ. പോൾ ആന്റണി മുല്ലശേരി. ബിഷപ് ജോസഫ് ജി . ഫെർണാണ്ടസിന്റെ ജന്മശതാബ്ദിവേളയിൽ അദ്ദേഹത്തെ അനുസ്മരിക്കുകയായിരുന്നു ബിഷപ് പോൾ ആന്റണി മുല്ലശേരി. വത്തിക്കാൻ സുനഹദോസ് പ്രമാണരേഖ ആഴത്തിൽ പഠിക്കുകയും സ്വന്തം രൂപതയിൽ പകർത്തുകയും ചെയ്ത ഇടയശേഷ്ഠനായിരുന്നു അദ്ദേഹം. കത്തോലിക്കവിശ്വാസത്തിനു പ്രധാന്യം നൽകുകയും ആരാധനക്രമത്തിനു കൃത്യതവരുത്തുകയും ചെയ്തുകൊണ്ടു നിയമാവലി തയാറാക്കി നൽകി. ദീർഘവീക്ഷണത്തോടെയും കൃത്യനിഷ്ഠയോടെയും കാര്യങ്ങളെ നിരീക്ഷിക്കാനും നടപ്പിലാക്കാനുമുള്ള കഴിവ് എടുത്തുപറയേണ്ടതാണ്. വിശ്വാസപ്രമാണമായാലും പ്രാർഥനകളായാലും വിശുദ്ധ കുർബാനയായാലും സഭ അംഗീകരിച്ചതുമാത്രമേ നടപ്പിലാക്കാൻ അനുവദിച്ചിരുന്നുള്ളു. തിരുവസ്ത്രങ്ങൾ പോലും എല്ലാവരും ഉപയോഗിക്കണമെന്ന് അദ്ദേഹത്തിനു നിർബന്ധമുണ്ടായിരുന്നു. വചനംപങ്കുവയ്ക്കാനും സഭ നിഷ്കർഷിച്ചിരിക്കുന്ന ആരാധനക്രമം നടപ്പിലാക്കാനും മാത്രം ശ്രദ്ധിച്ചു സദാപ്രാർഥനയിൽആയിരിക്കുവാൻ വൈദികന് ഇടവകഭരണം നൽകുന്പോൾ അദ്ദേഹം ഉപദേശിക്കുമായിരുന്നു. ഓരോ ഇടവകയെകുറിച്ചും അദ്ദേഹത്തിനു വ്യക്തമായ കാഴ്ചപ്പാടും അറിവുമുണ്ടായിരുന്നു. വൈദികരെ നിയോഗിക്കുന്പോൾ ശ്രദ്ധിക്കേണ്ടതായ കാര്യങ്ങൾ വ്യക്തമായ പറഞ്ഞുകൊടുക്കുമായിരുന്നു. വലതുകൈ ചെയ്യുന്നത് ഇടതുകൈ അറിയരുതെന്ന് അദ്ദേഹത്തിനു നിർബന്ധമുണ്ടായിരുന്നു. വൈദികരെയും സന്യസ്തരെയും പാവപ്പെട്ട ജനങ്ങളെയും രഹസ്യമായി സഹായിച്ചിട്ടുണ്ട്. അതുപോലെ പാവപ്പെട്ടവർക്കു സ്കൂളുകളിലും സ്ഥാപനങ്ങളിലും ജോലി കൊടുക്കാൻ ശ്രദ്ധിച്ചിരുന്നു. തന്നെ ദ്രോഹിക്കുന്നവരോടും അദ്ദേഹം ക്ഷമിച്ചു. ആരോടും വിരോധം വച്ചുപുലർത്തിയിരുന്നില്ല. കെസിവൈഎമ്മിനെ ശക്തിപ്പെടുത്തിയതു പിതാവായിരുന്നു. സംഗീതത്തെ ദൈവസ്തുതിക്കായി ആരാധനയ്ക്കുവേണ്ടി വിനിയോഗിച്ചു. നന്നായി പാടുകയും പിയാനോ നന്നായി വായിക്കുകയും ചെയ്യുമായിരുന്നു. ദൈവദാസൻ ബിഷപ് ജെറോമിന്റെ ശ്രമങ്ങളും ഉദ്യമങ്ങളും തുടരുക മാത്രമല്ല അതിനു പൂർണത നൽകിയ ഇടയശ്രേഷ്ടനുമായിരുന്നു. കേരള സഭ നേരിടേണ്ടി വന്ന ശക്തമായ ലിബറേഷൻ മൂവ്മെന്റ് വക്താക്കളെ സൗമ്യമായും ശാന്തതയോടും കൂടി അവരെ അഭിസംബോധന ചെയ്ത കർമയോഗി ആയിരുന്നു. തീരദേശ ബൈബിൾ കൺവൻഷൻ ആരംഭിക്കുകയും വിശ്വാസികളിൽ ഒരാളെ പോലെ അവരുടെ കൂടെയിരുന്നു അതിൽ ലയിച്ചിരിക്കുന്ന പിതാവിനെ കണ്ടിട്ടുണ്ടെന്നും ബിഷപ് പോൾ ആന്റണി മുല്ലശേരി പറഞ്ഞു.
ആടുമോഷണം; പ്രതി പിടിയിൽ
പരവൂർ : പരവൂരിലും പരിസര പ്രദേശങ്ങളിൽ നിന്നും ആടുകളെ മോഷ്ടിച്ച് കടത്തുന്ന കേസിൽ പ്രതി പിടിയിൽ.തമിഴ്നാട് സ്വദേശിയും പരവൂർ കല്ലുംകുന്ന് ചരുവിള കോളനിയിൽ താമസക്കാരനുമായ ഭരത് (23) ആണ് അറസ്റ്റിലായത്. പോലീസ് പറയുന്നത്- പ്രതിയായ ഭരതും മാതാവും , തന്റെ പിതാവിനെ ഉപേക്ഷിച്ച ശേഷം മോഷ്ടാവും പിടിച്ചു പറിക്കാരനുമായ രണ്ടാനച്ഛൻ മണ്ണുമാന്തി റഷീദിനോടൊപ്പമാണ് താമസം. രണ്ടാനച്ഛനിൽ നിന്നും പ്രചോദനമുൾക്കൊണ്ട് ഇയാളും മോഷണത്തിലേക്ക് തിരിയുകയായിരുന്നു. ആടുകളെ മോഷ്ടിക്കലിലായിരുന്നു പ്രതി ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. പരവൂർ, പൂതക്കുളം, ചിറക്കര , ഊന്നിൻ മൂട് പ്രദേശങ്ങളിൽ നിന്നും ആടുകളെ മോഷ്ടിച്ചിട്ടുള്ളതായി പറയപ്പെടുന്നു. പുതക്കുളം ഇടപ്പണ, ആശാരിമുക്ക് ഭാഗങ്ങളിൽ നിന്നും ആടുകളെ മോഷണം നടത്തിയതിന് രണ്ടു കേസുകളാണ് ഇയാൾക്കെതിരേ എടുത്തിരിക്കുന്നത്. മോഷണം നടത്തിയ ശേഷം തമിഴ് നാട്ടിലേക്ക് കടന്ന പ്രതിയുടെ മൊബൈൽ ടവർ ലൊക്കേഷൻ പിൻതുടർന്ന് നാഗർകോവിൽ , കന്യാകുമാരി എന്നിവടങ്ങളിൽ എത്തിയെങ്കിലും തലനാരിഴയ്ക്കാണ് ഇയാൾ രക്ഷപ്പെട്ടത്. അന്വേഷണ സംഘം കേരളത്തിലേക്ക് തിരിച്ചു വരുന്നതിനിടയിൽ വീണ്ടും ടവർ ലൊക്കേഷൻ പരിശോധിച്ചതിൽ പ്രതി തിരുവനന്തപുരത്ത് ഉള്ളതായി കണ്ടെത്തി. തുടർന്നു നടത്തിയ തെരച്ചിലിൽ തമ്പാനൂർ റെയിൽവേ സ്റ്റേഷൻ പരിസരത്തു നിന്നും ഭരതിനെ പിടികൂടുകയായിരുന്നു. വൈദ്യ പരിശോധനയ് ക്കും തെളിവെടുപ്പിനും ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഇയാളെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ മോഷണ വിവരങ്ങളും കടത്തിക്കൊണ്ടുപോകുന്ന ആടുകളെ ആർക്കാണ് കൈമാറുന്നതെന്നും കണ്ടെത്തേണ്ടതുണ്ടെന്ന് പരവൂർ പോലീസ് പറഞ്ഞു.
നിലമേലിൽ സ്കൂൾ ബസ് താഴ്ചയിലേക്കു പതിച്ചു
കൊല്ലം: നിലമേലില്‍ സ്കൂള്‍ബസ് അപകടത്തില്‍പ്പെട്ടു വിദ്യാര്‍ഥികള്‍ക്കു പരിക്ക്. കിളിമാനൂര്‍ പാപ്പാല വിദ്യാജ്യോതി സ്കൂളിലെ ബസാണ് റോഡരികിലെ താഴ്ചയിലേക്ക് പതിച്ച് അപകടമുണ്ടായത്. ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. 22 വിദ്യാര്‍ഥികളാണ് ബസിലുണ്ടായിരുന്നത്. ആരുടെയും പരിക്ക് ഗുരുതരമല്ല. ഡ്രൈവറടക്കം സാരമായി പരിക്കേറ്റ നാലുപേരെ പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 11 കുട്ടികളെ കടയ്ക്കല്‍ താലൂക്ക് ആശുപത്രിയിലും ഒൻപതു കുട്ടികളെ കടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇവരുടെ പരിക്ക് സാരമുള്ളതല്ല. ഇന്നലെ ഉച്ചയ്ക്ക് ക്ലാസ് കഴിഞ്ഞു വിദ്യാര്‍ഥികളുമായി യാത്രതിരിച്ച ബസാണ് അപകടത്തില്‍പ്പെട്ടത്. കയറ്റംകയറി വരുമ്പോൾ എതിര്‍ദിശയില്‍നിന്ന് വരികയായിരുന്ന വാഹനത്തിനു സൈഡ് നല്‍കാനായി ബസ് ഒതുക്കിയപ്പോഴാണ് പിറകോട്ടു ഉരുണ്ട് ഇരുപതടിയോളം താഴ്ചയിലേക്ക് പതിച്ചത്. ഒരു മരത്തിലിടിച്ചാണ് ബസ് നിന്നത്. മോട്ടാര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി ബസ് പരിശോധിച്ചു. അപകടത്തില്‍ അന്വേഷണം ആരംഭിച്ചു.
പിക്കപ്പ് വാൻ ചിറയിലേക്ക് മറിഞ്ഞു
അഞ്ചല്‍ : കെഎസ്ആര്‍ടിസി ബസിന് സൈഡ് കൊടുക്കവ് തകര്‍ന്ന പാതയോരത്ത് നിന്നും നിയന്ത്രണംവിട്ട പിക്കപ്പ് വാൻ ചിറയിലേക്ക് മറിഞ്ഞു. ഇന്ന് രാവിലെ 6.30ന് ആയിരുന്നു അപകടം. അഞ്ചൽ തടിക്കാട് - അറയ്ക്കൽ ചിറയിലേക്കാണ് പിക്കപ്പ് മറിഞ്ഞത്. വലിയ താഴ്ചയിലേക്ക് മറിഞ്ഞുവെങ്കിലും ഡ്രൈവര്‍ പരിക്കുകള്‍ ഏല്ക്കാതെ രക്ഷപ്പെട്ടു. പാതയോരത്ത് ചേര്‍ന്നുള്ള ചിറയുടെ വശങ്ങള് ഇടിഞ്ഞ് തകര്ച്ചയിലായിട്ടു നാളുകളേറെയായി. അപകടം കൂടി ഉണ്ടായതോടെ നാട്ടുകാര്‍ വലിയ പ്രതിഷേധത്തിലാണ്. ചിറയുടെ വശം അടിയന്തിരമായി പുനര്‍നിർമിച്ച് അപകടാവസ്ഥ ഒഴിവാക്കണമെന്നും അതുവരെ ബാരിക്കേഡ് സ്ഥാപിച്ചുകൊണ്ടു സംരക്ഷണം ഒരുക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.
‘മണ്‍ചട്ടിയില്‍ പച്ചക്കറി കൃഷി’ പദ്ധതിയിലൂടെ തൊടിയൂർ പച്ചക്കറി വിപ്ലവത്തിലേക്ക്
കരുനാഗപ്പള്ളി : തൊടിയൂര്‍ പഞ്ചായത്ത് രാസവളങ്ങള്‍ പരിമിതപ്പെടുത്തി ജൈവകൃഷി പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യംവയ്ക്കുന്നു. ‘മണ്‍ചട്ടിയില്‍ പച്ചക്കറി കൃഷി’ പദ്ധതിയിലൂടെ 200 കുടുംബങ്ങള്‍ക്ക് മണ്‍ചട്ടിയില്‍ നടീല്‍മിശ്രിതം നിറച്ച് പച്ചക്കറി തൈകള്‍ നട്ടാണ് വിതരണംചെയ്തത്. നാലു ലക്ഷം രൂപയാണ് പദ്ധതിക്കായി വകയിരുത്തിയത്. ഒരു കുടുംബത്തിന് 75 ശതമാനം സബ്സിഡി നിരക്കില്‍ 10 മണ്‍ചട്ടികള്‍ വീതമാണ് നല്‍കിയത്. വെണ്ട, വഴുതന, തക്കാളി, പച്ചമുളക് എന്നിവയുടെ തൈകളാണുള്ളത്. കൃഷി ഓഫീസര്‍ വീടുകള്‍തോറും സന്ദര്‍ശിച്ച് വിളപരിപാലനവുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ നല്കിപരിപാലനം ഉറപ്പാക്കുന്നു. നടപ്പ് സാമ്പത്തിക വര്‍ഷവും 8,16,000 രൂപ പദ്ധതിക്കായി വകയിരുത്തിയിട്ടുണ്ട്. ‘ഞങ്ങളും കൃഷിയിലേക്ക്' പദ്ധതിയിലൂടെ പഞ്ചായത്തില്‍ രജിസ്റ്റര്‍ ചെയ്ത ഏഴു വനിതാ കര്‍ഷക ഗ്രൂപ്പുകള്‍ക്ക് 75ശതമാനം സബ്സിഡി നിരക്കില്‍ തൈകള്‍ നല്കി. ഓരോ ഗ്രൂപ്പിനും വെണ്ട, തക്കാളി, പച്ചമുളക്, അമര, വഴുതന എന്നിവയുടെ 2575 തൈകളും 500 കിലോ ജൈവവളവും 70 കിലോ കുമ്മായവുമാണ് വിതരണംചെയ്തത്. വ്യവസായിക അടിസ്ഥാനത്തില്‍ കൃഷിചെയ്യാന്‍ 3,35,625 രൂപ വകയിരുത്തി. പദ്ധതിപ്രകാരം തൊടിയൂര്‍ പാടശേഖരത്തില്‍ മൂന്നു ഹെക്ടര്‍ സ്ഥലത്ത് ആറു ടണ്‍ പച്ചക്കറികള്‍ ഉത്പാദിപ്പിച്ചു. വിളവെടുത്ത പച്ചക്കറികള്‍ കുറ്റിപ്പുറം, ചക്കുവള്ളി, തഴവ എന്നിവിടങ്ങളിലെ ആഴ്ച ചന്തകളില്‍ വിറ്റഴിച്ച് വ്യക്തിഗതമായി 30,000 രൂപ വരെ വരുമാനം ലഭിച്ചു. ഈ സാമ്പത്തിക വര്‍ഷവും 1,82,500 രൂപ വകയിരുത്തിട്ടുണ്ട്.നാളികേര ഉത്പാദനം വർധിപ്പിക്കുന്നിതിനായി കേരകര്‍ഷകര്‍ക്കു ജൈവവളവും കുമ്മായവും വിതരണം ചെയ്തു. 149 കര്‍ഷകര്‍ക്ക് 75 ശതമാനം സബ്സിഡിയില്‍ 30 കിലോ ജൈവവളവും കുമ്മായവും നല്കി. ഈ സാമ്പത്തിക വര്‍ഷവും 4,00,800 രൂപ വകയിരുത്തിയിട്ടുണ്ട്. പഞ്ചായത്തിലെ 375 കര്‍ഷകര്‍ക്ക് 75 ശതമാനം സബ്സിഡിയില്‍ ഇഞ്ചിവിത്ത് വിതരണംചെയ്തു. കഴിഞ്ഞവര്‍ഷം 15 ടണ്‍ ഇഞ്ചി ഉല്പാദിപ്പിച്ച് വിറ്റഴിച്ച് ഓരോ കര്‍ഷകര്‍ക്കും 10,000 രൂപ വരെ വരുമാനവും ലഭിച്ചു. ഗ്രാമത്തെ മുഴുവന്‍ ജൈവകൃഷിയിലേക്ക് കൊണ്ടുവരാന്‍ തുടര്‍ വര്‍ഷങ്ങളിലും പദ്ധതികള്‍ ഒരുക്കുമെന്ന് തൊടിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു വിജയകുമാര്‍ അറിയിച്ചു.
കുണ്ടറ -റെയിൽവേ മേൽപ്പാല നിർമാണത്തിനായി അതിരടയാള കല്ലുകൾ സ്ഥാപിച്ചു
കുണ്ടറ : പളളിമുക്ക് റെയിൽവേ മേൽപ്പാല നിർമാണത്തിന് ആവശ്യമായ പ്രദേശത്ത് അതിരടയാള കല്ലുകൾ സ്ഥാപിച്ച് ഭൂമിയേറ്റെടുക്കൽ നടപടികൾ ആരംഭിച്ചതായി പി.സി.വിഷ്ണുനാഥ് എംഎൽഎ അറിയിച്ചു. എൻ.കെ. പ്രേമചന്ദ്രൻ എംപിയുടെയും പി.സി.വിഷ്ണുനാഥ് എംഎൽഎയുടെയും സാന്നിധ്യത്തിൽ നിർവഹണ ഏജൻസിയായ ആർബിഡിസികെ അതിരടയാള കല്ലുകൾ സ്ഥാപിച്ചു തുടങ്ങി. ഒരാഴ്ച്ചയ്ക്കുളളിൽ അതിരടയാള കല്ലുകൾ സ്ഥാപിച്ചതിന്റെ അലൈമെന്റ് ഡ്രോയിംഗ് തഹസീൽദാർക്ക് സമർപ്പിക്കും. പദ്ധതിയുടെ അവസാന രൂപരേഖ തയാറാക്കി സമർപ്പിട്ടുണ്ട്. പാലത്തിന്റെ ആകെ നീളം റോഡ് ഭാഗം വരെ 460 മീറ്റർ. അതിൽ പാലത്തിന്റെ നീളം 376 മീറ്ററും. റെയിൽവേയുടെ ഭാഗമായിട്ടുളള മേൽപ്പാല ഭാഗം 25 മീറ്റർ, പാലത്തിന്റെ വീതി 10 മീറ്റർ, നിർമാണത്തിനായി ഏറ്റെടുക്കുന്ന സ്ഥല വിസ്തീർണം193.44 സെന്റാണെന്നും എംഎൽഎ അറിയിച്ചു.
മ്യൂൾ അക്കൗണ്ട് തട്ടിപ്പ് വ്യാപകമാകുന്നു
കൊല്ലം: ബാങ്ക് അക്കൗണ്ട് വാടകയ്ക്ക് വാങ്ങി തട്ടിപ്പ് നടത്തുന്ന (മ്യൂൾ അക്കൗണ്ട് തട്ടിപ്പ് ) തട്ടിപ്പ് സംസ്ഥാനത്ത് പല തരം തന്ത്രങ്ങളുമായി സജീവം. ഇതിനെതിരേ ജാഗ്രതാ മുന്നറിയിപ്പുമായി കേരള പോലീസ് വീണ്ടും രംഗത്തെത്തി.അക്കൗണ്ട് വാടകയ്ക്ക് നൽകുകയാണെങ്കിൽ ട്രേഡിംഗ് നടത്തി വലിയ തുക സമ്പാദിക്കാമെന്ന വാഗ്ദാനങ്ങൾ നൽകിയും മറ്റുള്ളവരുടെ അക്കൗണ്ടും ഫോൺ നമ്പറുകളും കൈവശപ്പെടുത്തിയുമാണ് ഓൺലൈൻ തട്ടിപ്പ് നടത്തുന്ന സംഘം സംസ്ഥാനത്ത് സജീവമായിട്ടുള്ളത്. തട്ടിപ്പുസംഘം മറ്റുള്ളവരുടെ ബാങ്ക് അക്കൗണ്ടുകൾ ലക്ഷ്യം വയ്ക്കുകയാണിപ്പോൾ. സാമൂഹിക മാധ്യമങ്ങളിൽ പാർട്ട് ടൈം അല്ലെങ്കിൽ ഓൺലൈൻ ജോലികൾ തിരയുന്ന വിദ്യാർഥികൾ ഉൾപ്പെടെയുള്ളവരാണ് സൈബർ തട്ടിപ്പുസംഘങ്ങളുടെ വലയിൽ അകപ്പെടുന്നതിൽ ഭൂരിഭാഗവും. സ്വന്തമായി ബാങ്ക് അക്കൗണ്ടും ഗൂഗിൾ പേ അക്കൗണ്ടും ഉള്ളവർക്ക് ജോലി നൽകും എന്ന വാഗ്ദാനം നൽകിയാണ് ഇവർ പലരെയും കെണിയിൽ വീഴ്ത്തുന്നത്. അവരുടെ അക്കൗണ്ടുകളിലേക്ക് ട്രാൻസ്ഫർ ചെയ്ത് എത്തുന്ന പണം ഒരു ലക്ഷം രൂപ കടക്കുമ്പോൾ കമ്മീഷൻ എടുത്തശേഷം ബാക്കി തുക തട്ടിപ്പുകാർ ആവശ്യപ്പെടുന്ന അക്കൗണ്ടിൽ അയച്ചു നൽകണം എന്നതാണ് ഇവർ നൽകുന്ന ജോലിയുടെ പ്രധാന ഉത്തരവാദിത്വം. ഉയർന്ന കമ്മീഷനാണ് തട്ടിപ്പുകാർ ഇത്തരം ഇടപാടുകൾക്ക് വാഗ്ദാനം ചെയ്യുന്നത്. വിദ്യാർഥികൾ ഉൾപ്പെടെയുള്ളവരുടെ അക്കൗണ്ടുകൾ മ്യൂൾ അക്കൗണ്ടായി സൈബർ തട്ടിപ്പുകൾക്ക് വ്യാപകമായി ഉപയോഗിക്കുകയാണ്. ഇത്തരം കുറ്റകൃത്യങ്ങളേക്കുറിച്ച് ബോധവാൻമാരല്ലാത്ത യുവതീ - യുവാക്കൾ തങ്ങൾ അറിയാതെ തന്നെ തട്ടിപ്പുസംഘത്തിലെ അംഗമായി മാറുന്നു. ഇത്തരം സൈബർ തട്ടിപ്പുസംഘത്തിന്റെ വലയിൽ അകപ്പെടാതിരിക്കാൻ രക്ഷിതാക്കളും അധ്യാപകരും പൊതുസമൂഹവും അതീവജാഗ്രത പുലർത്തണമെന്ന് പോലീസ് മുന്നറിയിപ്പിൽ പറയുന്നു. നമ്മുടെ അക്കൗണ്ടിലൂടെ പണം കൈമാറ്റം നടത്തുന്നതിന് അപരിചിതരായ ആരെയും അനുവദിക്കരുത്. ഇത്തരം ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകൾ ശ്രദ്ധയിപ്പെട്ടാൽ ഉടൻ വിവരം 1930 ൽ അറിയിക്കണം. സൈബർ തട്ടിപ്പുകൾ വ്യാപകമായ സാഹചര്യത്തിൽ കൂടുതൽ ജാഗ്രത പാലിക്കണമെന്നും കേരള പോലീസ് അറിയിച്ചു. www. cybercrime.gov.in എന്ന വെബ്സൈറ്റിലും പരാതികൾ രജിസ്റ്റർ ചെയ്യാം.
കാട്ടുപോത്ത് കേടുപാടുകൾ വരുത്തിയ വാഹനത്തിന് നഷ്ടപരിഹാരം നല്‍കാനാവില്ലെന്ന് അധികൃതർ
കുളത്തൂപ്പുഴ: ഇരുചക്ര വാഹനം കാട്ടുപോത്ത് കുത്തിയെറിഞ്ഞ് നശിപ്പിച്ച സംഭവത്തില്‍ വനം വകുപ്പ് ഉദ്യോഗസ്ഥരുടെ ഉറപ്പിനെ തുടര്‍ന്ന് കടമായി പണം സംഘടിപ്പിച്ച് വാഹനത്തിന്റെ തകരാറുകള്‍ പരിഹരിച്ച പ്രദേശവാസി കടക്കെണിയില്‍. കുളത്തൂപ്പുഴ നെടുവന്നൂർക്കടവ് ബ്ലോക്ക് നമ്പർ 47 ൽ രാജീവിനാണ് ദുർഗതി. ഇക്കഴിഞ്ഞ ജൂലൈ 20ന് പുലര്‍ച്ചെ ജോലിക്കായി പോകവെയാണ് പൂമ്പാറ നെടുവന്നൂര്‍ക്കടവ് ഗ്രാമപാതയില്‍ വച്ച് കാട്ടുപോത്തിന്റെ ആക്രമണത്തിൽ ബൈക്ക് തകർന്നത്. പാതയോരത്ത് നിന്നിരുന്ന കാട്ടുപോത്ത് തന്റെ നേര്‍ക്ക് വരുന്നത് കണ്ട് വാഹനം ഉപേക്ഷിച്ച് രാജീവ് ഓടി രക്ഷപ്പെടുകയായിരുന്നു. ഓടിയെത്തിയ കാട്ടുപോത്ത് ഇരുചക്രവാഹനം കുത്തിയെറിഞ്ഞു. സംഭവം അറിഞ്ഞെത്തിയ വനംവകുപ്പ് സെക്ഷന്‍ ഉദ്യോഗസ്ഥര്‍ വാഹനം നന്നാക്കിയ ശേഷം രേഖകളുമായി അപേക്ഷ സമര്‍പ്പിക്കുവാനും നഷ്ടപരിഹാരം അനുവദിച്ചു കിട്ടുമെന്നും ഉറപ്പു നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ പലിശയ്ക്ക് പണം കടം വാങ്ങിയാണ് രാജീവ് വാഹനത്തിന്റെ കേടുപാടുകള്‍ തീർത്തത്. ശേഷം അപേക്ഷ സമര്‍പ്പിച്ച് മുന്നു മാസം കഴിഞ്ഞിട്ടും പണം ലഭിക്കാതെ വന്നതോടെ സെക്ഷന്‍ ഓഫീസിലും റെയിഞ്ച് ഓഫീസിലും അന്വേഷിച്ചതിനെ തുടര്‍ന്നാണ് വാഹനങ്ങള്‍ക്കുണ്ടാകുന്ന കേടുപാടുകള്‍ക്ക് വനംവകുപ്പ് നഷ്ടപരിഹാരം നല്കുകയില്ലെന്നറിയുന്നത്. നിര്‍ധനനായ രാജീവ് തന്റെ വാഹനത്തിന് തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സായിരുന്നു എടുത്തിരുന്നത്. അതിനാല്‍ ഇന്‍ഷുറന്‍സ് കമ്പനി നഷ്ടപരിഹാരം നല്കുകയുമില്ല. ജനവാസ മേഖലയില്‍ വച്ചുണ്ടാകുന്ന വന്യജീവി ആക്രമണങ്ങള്‍ക്ക് വനം വകുപ്പ് നഷ്ടപരിഹാരം നല്‍കണമെന്നിരിക്കെ വാഹനം ഉള്‍പ്പെടെയുള്ള സ്വത്തുവകകള്‍ക്ക് യാതൊരു സംരക്ഷണവും നല്‍കാനാവില്ലെന്ന വനംവകുപ്പ് നിലപാട് പ്രതിഷേധാര്‍ഹമാണെന്നും ഉന്നത ഉദ്യോഗസ്ഥര്‍ അടിയന്തിരമായി വിഷയത്തിൽ ഇടപെടണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.
വാഹന അപകടത്തിൽ മരിച്ച സിവിൽ ഡിഫൻസ് അംഗത്തിന് സേനാംഗങ്ങൾ അന്ത്യോപചാരം നൽകി
ചവറ : വാഹന അപകടത്തിൽ മരിച്ച അഗ്നിരക്ഷാ നിലയത്തിലെ സിവിൽ ഡിഫൻസ് അംഗത്തിന് സേനാംഗങ്ങൾ അന്ത്യോപചാരം നൽകി. മത്സ്യത്തൊഴിലാളി കൂടിയായ നീണ്ടകര പരിമണം തെക്ക് കൃഷ്ണാലയത്തിൽ വിശ്വൻ പിള്ള - ചിത്ര ദമ്പതികളുടെ മകൻ വി.ബൈജു (43) വിനാണ് അന്ത്യോപചാരം നൽകിയത്. കഴിഞ്ഞ ദിവസം പുലർച്ചെ നീണ്ടകര ജോയിന്റ് ജംഗ്ഷനിൽ വച്ചായിരുന്നു അപകടം. സ്കൂട്ടറിൽ റോഡ് മുറിച്ച് കടക്കുന്നതിനിടയിൽ കൊല്ലം ഭാഗത്തേക്ക് പോവുകയായിരുന്നു കാർ സ്കൂട്ടറിന് പിന്നിൽ ഇടിക്കുകയായിരുന്നു. റോഡിലേക്ക് തെറിച്ചുവീണ ബൈജുവിനെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൊല്ലം ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനുശേഷം വിലാപയാത്രയായി ചവറ അഗ്നിരക്ഷാ നിലയത്തിൽ മൃതദേഹം എത്തിച്ചു പൊതുദർശനത്തിന് വച്ചു. ജില്ലയിൽ നിന്നുമുള്ള സിവിൽ ഡിഫൻസ് അംഗങ്ങൾ, സേനാംഗങ്ങൾ ഉദ്യോഗസ്ഥർ തുടങ്ങി നിരവധിപേർ വി. ബൈജുവിന് അന്ത്യോപചാരം അർപ്പിക്കാൻ എത്തിയിരുന്നു. ഉച്ചയ്ക്ക് രണ്ടോടുകൂടി അഗ്നിരക്ഷാനിലയത്തിൽ നിന്നും വിലാപയാത്രയായി നീണ്ടകരയിലുള്ള വസതിയിൽ എത്തിച്ചു പൊതുദർശനത്തിനുശേഷം സംസ്കാരം നടത്തി. 2019 മുതൽ ചവറ അഗ്നിരക്ഷാ നിലയത്തിലെ സിവിൽ ഡിഫൻസ് അംഗമായിരുന്നു മരിച്ച വി.ബൈജു. ഭാര്യയും ഇതേ അഗ്നിരക്ഷാ നിലയത്തിലെ സിവിൽ ഡിഫൻസ് അംഗമാണ്. ഡിവിഷണൽ ഓഫീസർ സിദ്ധകുമാർ , കൊല്ലം ജില്ലാ ഫയർ ഓഫീസർ എൻ രാംകുമാർ, സ്റ്റേഷൻ ഓഫീസർ പി. എസ്. സാബുലാൽ, ചവറ പോലീസ്, ജനപ്രതിനിധികൾ നാട്ടുകാർ തുടങ്ങിയവർ അഗ്നിരക്ഷാനിലയത്തിലും വീട്ടിലും എത്തി അന്ത്യോപചാരം അർപ്പിച്ചു. ചവറ പോലീസ് സ്റ്റേഷന്റെ മുന്നിൽ വച്ചായിരുന്നു അന്ത്യോപചാരം അർപ്പിച്ചത്.
മൃഗങ്ങളെ കൊല്ലാനുള്ള നിയമം: കര്‍ഷക ജനതയെ കബളിപ്പിക്കാനെന്ന് കര്‍ഷക കോണ്‍ഗ്രസ്
അഞ്ചല്‍ : മനുഷ്യ ജീവന് ഭീഷണിയാകുന്ന വന്യ മൃഗങ്ങളെ കൊല്ലാന്‍ അനുമതി നല്കുന്ന നിയമത്തിന് അനുമതി നല്‍കിയത് കര്‍ഷക ജനതയെ കബളിപ്പിക്കാനെന്ന് കേരള കര്‍ഷക കോണ്‍ഗ്രസ് ആരോപിച്ചു. തെരഞ്ഞെടുപ്പ് മുന്നില്‍കണ്ട് മലയോര ജനതയെ ഒപ്പം നിർത്തുന്നതിന് വേണ്ടി നിലവിലുള്ള നിയമം പൊടിതട്ടിയെടുക്കുക മാത്രമാണ് ചെയ്തിട്ടുള്ളതെന്ന് കർഷക കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി വിളക്കുപാറ ദാനിയേൽ ആരോപിച്ചു. വന്യമൃഗങ്ങളുടെ ആക്രമണത്തിൽ മരണപ്പെട്ടവർക്ക് നിയമാനുസൃതം ലഭിക്കേണ്ട 24 ലക്ഷം രൂപ കൊടുക്കാതെ സർക്കാർ നിയമ ലംഘനം നടത്തുക വഴി മരിച്ചു പോയവരുടെ കുടുംബത്തെ കബളിപ്പിക്കുന്നത് വരുന്ന തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നും അദ്ദേഹം കൂട്ടിചേർത്തു.
തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പ്: മത്സരം 1698 സീറ്റിലേക്ക്
കൊല്ലം: തദ്ദേശസ്വയംഭരണസ്ഥാപന തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ ആകെ 1698 സീറ്റുകള്‍. ഇവയില്‍ പട്ടികജാതി/ വര്‍ഗം ഉള്‍പ്പെടെയുള്ള എല്ലാ വിഭാഗത്തിലുമുള്ള സ്ത്രീകള്‍ക്ക് 867 സീറ്റുകള്‍ സംവരണം ചെയ്തിട്ടുണ്ട്. പട്ടികജാതി വിഭാഗത്തിനു 221 സംവരണ സീറ്റുകളും 123 സീറ്റുകള്‍ പട്ടികജാതിയില്‍പ്പെട്ട സ്ത്രീകള്‍ക്കു മാത്രമായി സംവരണം ചെയ്തിട്ടുണ്ട്. പട്ടികവര്‍ഗ വിഭാഗത്തിനു സംവരണം ചെയ്തിരിക്കുന്നതു രണ്ട് സീറ്റുകളാണ്. ജില്ലയിലെ 68 ഗ്രാമപഞ്ചായത്തുകളില്‍ 1314 സീറ്റുകളുണ്ട്. ഇവയില്‍ പട്ടികജാതി/ വര്‍ഗം ഉള്‍പ്പെടെയുള്ള എല്ലാ വിഭാഗത്തിലുമുള്ള സ്ത്രീകള്‍ക്ക് 672 സീറ്റുകള്‍ സംവരണം ചെയ്തിരിക്കുന്നു. 177 സീറ്റുകള്‍ പട്ടികജാതി വിഭാഗത്തിനും 100 സീറ്റുകള്‍ പട്ടികജാതി സ്ത്രീകളുടെ സംവരണ വിഭാഗത്തിനുമാണ്. ഗ്രാമപഞ്ചായത്തുകളില്‍ രണ്ട് സീറ്റുകളാണ് പട്ടികവര്‍ഗ വിഭാഗത്തിന് സംവരണം ചെയ്തിരിക്കുന്നത്. ജില്ലയിലെ 11 ബ്ലോക്ക് പഞ്ചായത്തുകളില്‍ ആകെ സീറ്റുകളുടെ എണ്ണം 166 ആണ്. ഇവയില്‍ പട്ടികജാതി/ വര്‍ഗം ഉള്‍പ്പെടെയുള്ള എല്ലാ വിഭാഗത്തിലുമുള്ള സ്ത്രീകള്‍ക്ക് 85 സീറ്റുകള്‍ സംവരണം ചെയ്തിട്ടുണ്ട്. 22 സീറ്റുകള്‍ പട്ടികജാതിവിഭാഗത്തിനും 11 സീറ്റുകള്‍ പട്ടികജാതി സ്ത്രീകളുടെ സംവരണ വിഭാഗത്തിലുമാണ്. ജില്ലാ പഞ്ചായത്തില്‍ 27 സീറ്റുകളാണുള്ളത്. ഇവയില്‍ പട്ടികജാതി/ വര്‍ഗം ഉള്‍പ്പെടെയുള്ള എല്ലാ വിഭാഗത്തിലുമുള്ള സ്ത്രീകള്‍ക്ക് 14 സീറ്റുകള്‍ സംവരണം ചെയ്തിരിക്കുന്നു. പട്ടികജാതി വിഭാഗത്തിനു നാലു സീറ്റുകളും പട്ടികജാതി സ്ത്രീകള്‍ക്ക് രണ്ടു സീറ്റുകളും സംവരണം ചെയ്തിട്ടുണ്ട്. ജില്ലയിലെ നാലു മുനിസിപ്പാലിറ്റികളില്‍ നിന്നായി 135 ഒഴിവുകളാണ് തെരഞ്ഞെടുപ്പിലൂടെ നികത്തേണ്ടത്. ഇവയില്‍ പട്ടികജാതി/വര്‍ഗം ഉള്‍പ്പെടെയുള്ള എല്ലാ വിഭാഗത്തിലുമുള്ള സ്ത്രീകള്‍ക്കായി 68 സീറ്റും പട്ടികജാതി വിഭാഗത്തിന് 14 സീറ്റും സംവരണം ചെയ്തിട്ടുണ്ട്. പട്ടികജാതിയിലുള്‍പ്പെട്ട സ്ത്രീകള്‍ക്ക് മാത്രമായി സംവരണം ചെയ്തിരിക്കുന്നത് എട്ട് സീറ്റുകളാണ്. കൊല്ലം കോര്‍പറേഷനില്‍ ആകെ 56 സീറ്റുകളാണുള്ളത്. ഇവയില്‍ പട്ടികജാതി/ വര്‍ഗം ഉള്‍പ്പെടെയുള്ള എല്ലാ വിഭാഗത്തിലുമുള്ള സ്ത്രീകള്‍ക്കായി 28 സീറ്റുകള്‍ സംവരണം ചെയ്തിരിക്കുന്നു. പട്ടികജാതി വിഭാഗത്തിനായി നാല് സീറ്റും പട്ടികജാതിയിലുള്‍പ്പെട്ട സ്ത്രീകള്‍ക്ക് രണ്ട് സീറ്റുകളും സംവരണം ചെയ്തിട്ടുണ്ട്.
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ADVERTISEMENT
More from other section
1
ശബരിമലയിലെ സ്വർണപ്പാളിയിലുള്ള നാലു കിലോ സ്വർണം എവിടെപ്പോയി: കോടതി
Kerala
2
ശത്രുക്കളെ വീട്ടിൽ കയറി ആക്രമിക്കും, ആണവഭീഷണിയെ ഭയക്കുന്നില്ല; 75-ാം ജന്മദിനത്തിൽ മോദി
National
3
പാക്കിസ്ഥാനിൽ മരിയൻ തീർഥാടനത്തിനിടെ ക്രൈസ്തവ വിശ്വാസി വെടിയേറ്റ് മരിച്ചു
International
4
കേരള ബ്രാന്‍ഡ്: 10 ഉത്പന്നങ്ങള്‍ക്കായി സമഗ്ര സര്‍വേ പൂര്‍ത്തിയായി
Business
5
യുഎഇക്ക് എതിരായ മത്സരത്തിനായി ടീം ഹോട്ടല്വിടാതെ പാക് ടീമിന്റെ സമ്മര്‍ദതന്ത്രം
Sports
ADVERTISEMENT
LATEST NEWS
ബിഹാറിൽ തൊഴിൽ രഹിതരായ ബിരുദധാരികൾക്ക് പ്രതിമാസം 1,000 രൂപ അലവൻസ്
അടിസ്ഥാന രഹിതമായ ആരോപണങ്ങൾ രാഹുൽ ഗാന്ധിയുടെ ശീലമായി മാറി: അനുരാഗ് താക്കൂർ
ഓൺലൈനായി വോട്ട് നീക്കം ചെയ്യാൻ കഴിയില്ല; രാഹുൽ ഗാന്ധിയെ തള്ളി തെരഞ്ഞെടുപ്പ് കമ്മീഷൻ
സമസ്തയുടെ നൂറാം വാർഷിക ചടങ്ങിലേക്ക് പ്രധാനമന്ത്രിയെ ക്ഷണിച്ചിട്ടില്ല: ജിഫ്രി മുത്തുക്കോയ തങ്ങൾ
സതീശൻ അഹങ്കാരത്തിന് കൈയും കാലും വച്ച നേതാവ്: വെള്ളാപ്പള്ളി നടേശൻ
ADVERTISEMENT
ADVERTISEMENT
Latest News
Local News
Back
Local News
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
Kerala
National
International
Business
Sports
Obituary
Editorial
Leader Page
NRI
Back
NRI
GULF EDITION
AMERICAS
Europe
Australia & Oceania
Middle East & Gulf
Delhi
Banglore
Health
Back
Health
Family Health
Fitness
Ayurveda
Women's Corner
Doctor Speaks
Sex
University News
Samskarikam
Back
Samskarikam
Short Story
Article
Poetry
Book Review
Movies
Career
Travel
Agri
Book Review
TODAYS STORY
Special Feature
Special News
Charity News
Tax News
Religion
Cartoon
Maveli Nadu
Jeevitha Vijayam
Daily Quiz
Smart Student
Out of Range
Videos
Shorts
Viral
Back
Viral
Viral
Kauthukam
Special
Video
Letters
Responses
Trade Rate
Exchange Rate
Technology
Auto Spot
E-Shopping
Allied Publications
E-Paper
RASHTRA DEEPIKA
SUNDAY DEEPIKA
Back
SUNDAY DEEPIKA
Sunday Special
Vayanasala
Chintavishayam
Kauthukam
Feature
Family Vision
Special News
Youth Special
STHREEDHANAM
CAREER DEEPIKA
Chocolate
Student Reporter
Smart Student
English Edition
Deepika Matrimony
Deepika Calendar
Online Advertising
Classifieds
Back Issues
Court Notice
RDLERP
About Us
Send Your Greetings
Stringer Login
Annual Report 2025
Follow
Today's E-paper
Read Now
©2025 Deepika. All Rights Reserved
Powered by
RASHTRA DEEPIKA LTD