കൊല്ലം: മന്ത്രി പി.എ മുഹമ്മദ് റിയാസിന്റെ നിര്‍ദ്ദേശപ്രകാരം ജില്ലയുടെ റോഡുകളുടെ സ്ഥിതിവിവരം പരിശോധിക്കാന്‍ പൊതുമരാമത്ത് വകുപ്പിലെ ഉദ്യോഗസ്ഥ സംഘം. റോഡുകളുടെ നിലവിലെ അവസ്ഥ, പുരോഗമിക്കുന്ന പണികളുടെ അവലോകനം, പൂര്‍ത്തിയാക്കിയവയുടെ ഗുണനിലവാര പരിശോധന, നവീകരണ പ്രവര്‍ത്തനങ്ങള്‍ എന്നിവയാണ് വിലയിരുത്തിയത്.
11 നിയോജകമണ്ഡലങ്ങളിലെയും വിവിധ റോഡുകള്‍ പരിശോധനാ വിധേയമാക്കി. കുണ്ടറയിലെ മൂന്ന് റോഡുകള്‍, കുന്നത്തൂര്‍-കൊട്ടാരക്കര എട്ട് വീതം, പത്തനാപുരം- 11, ചടയമംഗലം-പുനലൂര്‍ 10 വീതം, കൊല്ലം- 13, ഇരവിപുരം എട്ട്, ചാത്തന്നൂര്‍ അഞ്ച്, ചവറ എട്ട്, കരുനാഗപ്പള്ളി- 20 ഉള്‍പ്പെടെ 103 റോഡുകളുടെ തൽസ്ഥിതിയും നിരീക്ഷിച്ചു.
പൊതുമരാമത്ത് പാലം നിര്‍മാണ വിഭാഗം ചീഫ് എൻജിനീയര്‍ അശോക് കുമാര്‍, റോഡ് വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അലക്സ് തോമസ്, മെയിന്റനന്‍സ് വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയര്‍ സുരേഷ് കുമാര്‍, കെഎസ്ടിപി സൂപ്രണ്ടിങ് എൻജിനീയര്‍ എസ്. ഹരീഷ് എന്നിവരായിരുന്നു സംഘത്തില്‍.