ആൾമാറാട്ടം നടത്തി പണംതട്ടലും ഹണി ട്രാപ്പും; യുവതിക്കെതിരേ കേസെടുത്തു
1431198
Monday, June 24, 2024 1:05 AM IST
കാസര്‍ഗോഡ്: ആൾമാറാട്ടം നടത്തി സ്വർണവും പണവും തട്ടിയെടുക്കുകയും തിരിച്ചുചോദിച്ചാല്‍ ഹണിട്രാപ്പില്‍ കുടുക്കുകയും ചെയ്യുന്നത് പതിവാക്കിയ യുവതിക്കെതിരേ പോലീസ് ജാമ്യമില്ലാവകുപ്പ് പ്രകാരം കേസെടുത്തു. ചെമ്മനാട് കൊമ്പനടുക്കത്തെ ശ്രുതി ചന്ദ്രശേഖരനെ (32)തിരേയാണ് മേല്‍പറമ്പ് പോലീസ് കേസെടുത്തത്. ഇതേ സ്റ്റേഷന് പരിധിയിലെ 30കാരന് നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് യുവതിക്കെതിരെ ഐപിസി 406 (ക്രിമിനല്‍ വിശ്വാസലംഘനം), 420 (വ്യാജരേഖ ഹാജരാക്കി വഞ്ചന), 506 (ക്രിമിനല്‍ ഭീഷണി) എന്നീ വകുപ്പുകള്‍ പ്രകാരം കേസെടുത്തത്. ഏഴുവര്‍ഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റകൃത്യമാണിത്.
പരാതിക്കാരനായ യുവാവ് ഇന്‍സ്റ്റഗ്രാമിലൂടെയാണ് ശ്രുതിയെ പരിചയപ്പെടുന്നത്. ഐഎസ്ആര്‍ഒയില്‍ അസി.എന്‍ജിനിയര്‍ ആണെന്നു പറഞ്ഞാണ് യുവാവുമായി അടുപ്പം സ്ഥാപിക്കുന്നത്. ഐഎസ്ആര്‍ഒയുടെ വ്യാജ തിരിച്ചറിയല്‍ കാര്‍ഡും യുവതി കാണിച്ചിരുന്നു. അടുപ്പം മുതലെടുത്താണ് യുവാവിന്റെ പക്കല്‍നിന്നും ഒരുലക്ഷം രൂപയും ഒരു പവന് സ്വര്‍ണമാലയും ശ്രുതി കടമായി വാങ്ങിയത്. തിരികെ ചോദിച്ചപ്പോള്‍ പീഡന കേസില്‍പ്പെടുത്തുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് യുവാവ് പരാതി നല്‍കിയത്.
അഞ്ചുലക്ഷം
രൂപ പോയി;
ഒപ്പം ജയില്‍വാസവും
ശ്രുതിയുമായുള്ള സൗഹൃദം പുല്ലൂര്‍- പെരിയ പഞ്ചായത്തിലെ 29കാരനായ ജിം പരിശീലകന് സമ്മാനിച്ചത് അഞ്ചുലക്ഷം രൂപയുടെ നഷ്ടവും ഒപ്പം കാരാഗൃഹവാസവും. ഫോണ്‍വഴിയാണ് പരിചയപ്പെടുന്നത്. ഐഎസ്ആര്‍ഒ ഉദ്യോഗസ്ഥയാണെന്നും അവധിക്ക് നാട്ടില്‍ വന്നതാണന്നും ശരീരഭാരം കുറയ്ക്കാന്‍ പരിശീലനം തരണമെന്നുമായിരുന്നു ആവശ്യം. അടുപ്പം പിന്നീട് വളര്‍ന്നു. ഇതിനിടെ തന്റെ വിവാഹം നിശ്ചയിച്ചെന്നു പറഞ്ഞ് ഒരു കല്യാണക്കത്ത് കാണിച്ചു. ഈ വിവാഹത്തിനു തനിക്ക് താത്പര്യമില്ലെന്നും യുവാവിനെയാണ് തനിക്കിഷ്ടമെന്നും പറഞ്ഞു. വിവിധ ആവശ്യങ്ങള്‍ പറഞ്ഞ് പണവും സ്വര്‍ണവുമായി അഞ്ചുലക്ഷം രൂപയാണ് ശ്രുതി തട്ടിയെടുത്തത്. യുവാവിന്റെ അമ്മയുടെ മാല ഒരു മണിക്കൂര്‍ നേരത്തേക്ക് എന്നു പറഞ്ഞാണ് ശ്രുതി കൈക്കലാക്കിയത്.
യുവാവിന് പിന്നീട് ചെക്ക് നല്‍കിയെങ്കിലും ഇതെല്ലാം വണ്ടിച്ചെക്കായിരുന്നു. ചതിക്കപ്പെട്ടതായി മനസിലാക്കിയ യുവാവ് പണം തിരികെ ചോദിച്ചപ്പോള്‍ ശ്രുതി മേല്‍പറമ്പ് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. പരാതിയില്‍ സംശയം തോന്നിയ മേല്‍പറമ്പ് പോലീസ് കേസെടുത്തില്ല. പിന്നീട് കര്‍ണാടകയിലെ മംഗളൂരുവില്‍ ചികിത്സയിലായിരുന്നപ്പോള്‍ യുവാവ് തന്നെ പീഡിപ്പിച്ചെന്ന് ആരോപിച്ച് മംഗളൂരു ഈസ്റ്റ് പോലീസില്‍ പരാതി നല്കി. മേയ് 30നു യുവാവ് അറസ്റ്റിലായി. ഇപ്പോള്‍ ജാമ്യത്തിലിറങ്ങി.
പോലീസുകാരും
ഇരകള്‍
ശ്രുതിയുടെ തട്ടിപ്പിനിരയായി കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട്, തൃശൂര്‍ ജില്ലകളിലെ പോലീസ് ഉദ്യോഗസ്ഥരും. സിവില്‍ സര്‍വീസ് വിദ്യാര്‍ഥിനിയാണെന്ന് പറഞ്ഞാണ് പരിചയപ്പെട്ടത്. പിന്നീട് വിവാഹവാഗ്ദാനം നല്കി പല ആവശ്യങ്ങള്‍ പറഞ്ഞ് പണം തട്ടിയെടുത്തു.
പണം തിരികെ ചോദിച്ച രണ്ടു പോലീസുകാര്‍ ശ്രുതിയുടെ വ്യാജ പീഡനപരാതിയെതുടര്ന്ന് സസ്പെന്ഷന് നടപടി നേരിടുകയാണ്. അധികം പേരും തട്ടിപ്പ് വിവരം മനസിലാക്കിയിട്ടും മാനഹാനി ഭയന്ന് വിവരം മറച്ചുവച്ചിരിക്കുകയാണ്.