സ്വന്തം ലേഖകന്‍
കാസര്‍ഗോഡ്: മുസ്ലിംലീഗും ബിജെപിയും നേര്‍ക്കുനേര്‍ ഏറ്റുമുട്ടുന്ന, കോണ്‍ഗ്രസിനും സിപിഎമ്മിനുമൊന്നും വലിയ റോള്‍ ഇല്ലാത്ത കാസര്‍ഗോഡ് നിയോജകമണ്ഡലത്തില്‍ കരുത്ത് വീണ്ടെടുത്ത് യുഡിഎഫ്. കഴിഞ്ഞ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിലും നിയമസഭ തെരഞ്ഞെടുപ്പിലും പ്രതീക്ഷിച്ച നേട്ടം കൈവരിക്കാതിരിക്കുന്ന മുസ്ലിംലീഗ് ലോക്സഭ തെരഞ്ഞെടുപ്പില്‍ ശക്തമായ തിരിച്ചുവരവ് നടത്തിയപ്പോള്‍ രാജ്മോഹന്‍ ഉണ്ണിത്താന് കാസര്‍ഗോഡ് നിയോജകമണ്ഡലത്തില്‍ നിന്നും 73,407 വോട്ടും 26,375 വോട്ടിന്റെ ഉജ്വല ഭൂരിപക്ഷവും സ്വന്തം. ഉണ്ണിത്താന് ഏറ്റവുമധികം ഭൂരിപക്ഷം സമ്മാനിച്ച നിയോജകമണ്ഡലം ഇത്തവണയും കാസര്‍ഗോഡ് തന്നെയാണ്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഈ നിയോജകമണ്ഡലത്തില്‍ നിന്നും ആകെ 69,790 വോട്ട് നേടിയപ്പോള്‍ 23,160 ലീഡായിരുന്നു യുഡിഎഫിന് ലഭിച്ചത്. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് 3,617ഉം നിയമസഭ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് 10,111ഉം വോട്ടുകള്‍ യുഡിഎഫ് അധികമായി നേടി.
രണ്ടാംസ്ഥാനക്കാരായ ബിജെപി ഉദുമ മുതല്‍ കല്യാശേരി വരെയുള്ള മണ്ഡലങ്ങളില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ചപ്പോള്‍ അവരുടെ പരമ്പരാഗതശക്തികേന്ദ്രമായ കാസര്‍ഗോട്ട് പ്രതീക്ഷയ്ക്കൊത്ത പ്രകടനം കാഴ്ചവെയ്ക്കാന്‍ സാധിച്ചില്ല. കഴിഞ്ഞതവണത്തെ അപേക്ഷിച്ച് 402 വോട്ടുകള്‍ മാത്രമാണ് അവര്‍ക്ക് അധികമായി നേടാന്‍ കഴിഞ്ഞത്. 46,630 വോട്ടുകളാണ് അവര്‍ നേടിയതെങ്കില്‍ ഇത്തവണ അത് 47,032 ആയി ഉയര്‍ന്നു. എന്നാല്‍ കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപി 50,395 വോട്ടുകള്‍ നേടിയിരുന്നു. അതിനേക്കാള്‍ 3,363 വോട്ടുകള്‍ കുറവാണ് ഇത്തവണ ലഭിച്ചത്. മൂന്നാംസ്ഥാനക്കാരായ എല്‍ഡിഎഫിന്റെ പ്രകടനം പരമദയനീയമായിരുന്നു. യുഡിഎഫിന് കിട്ടിയ ഭൂരിപക്ഷം പോലും ആകെ വോട്ടായി അവര്‍ക്ക് ലഭിച്ചില്ല. 26,162 വോട്ടുകള്‍ മാത്രമാണ് അവര്‍ക്ക് ലഭിച്ചത്. ലോക്സഭ തെരഞ്ഞെടുപ്പിനേക്കാള്‍ 2,405ഉം നിയമസഭ തെരഞ്ഞെടുപ്പിനേക്കാള്‍ 2,161ഉം വോട്ടുകളുടെ കുറവാണ് അവര്‍ക്കുണ്ടായത്.
മധൂരില്‍ മങ്ങി ബിജെപി
രൂപീകരണകാലം മുതല്‍ ബിജെപിയെ മാത്രം അധികാരത്തിലെത്തിച്ച കേരളത്തിലെ ഏക പഞ്ചായത്താണ് മധൂര്‍. നിലവില്‍ ഇവിടെയുള്ള 20 സീറ്റുകളില്‍ 13ഉം ബിജെപി മെംബര്‍മാരാണ്. എന്നാല്‍ ഇവിടെ ചരിത്രത്തിലെ തന്നെ ഏറ്റവും മോശം പ്രകടനമാണ് ബിജെപി കാഴ്ചവെച്ചത്. 306 വോട്ടിന്റെ ലീഡ് മാത്രമാണ് അവര്‍ക്ക് നേടാന്‍ കഴിഞ്ഞത്. എന്‍ഡിഎ 9,835 വോട്ട് നേടിയപ്പോള്‍ പഞ്ചായത്തില്‍ മൂന്നു സീറ്റുകള്‍ മാത്രമുള്ള യുഡിഎഫിന് 9,519 വോട്ടുകള്‍ നേടാന്‍ സാധിച്ചു. നാലു സീറ്റുകളുള്ള എല്‍ഡിഎഫിന് 3,290 വോട്ട് മാത്രമേ നേടാൻ കഴിഞ്ഞുള്ളൂ. വെറും രണ്ടു പഞ്ചായത്തുകളില്‍ മാത്രമാണ് ബിജെപി ലീഡ് രണ്ടക്കം കടന്നത്. ബെള്ളൂരില്‍ 1,420ഉം ബദിയഡുക്കയില്‍ 1,212ഉമാണ് അവരുടെ ലീഡ്. ബെള്ളൂരില്‍ എന്‍ഡിഎ 2,929ഉം എല്‍ഡിഎഫ് 1,509ഉം യുഡിഎഫ് 1,445ഉം വോട്ടാണ് നേടിയത്. ബദിയഡുക്കയില്‍ എന്‍ഡിഎ 9,276ഉം യുഡിഎഫ് 8,064ഉം
എല്‍ഡിഎഫ് 3000ഉം വോട്ട് നേടി. കാറഡുക്കയില്‍ 133ഉം കുംബഡാജെയില്‍ 416ഉം മാത്രമാണ് എന്‍ഡിഎയുടെ ഭൂരിപക്ഷം. 15 വാര്‍ഡുകളുള്ള കാറഡുക്ക പഞ്ചായത്ത് ആറു സീറ്റുകളുള്ള ബിജെപിയാണ് ഭരിക്കുന്നത്. ഇവിടെ എന്‍ഡിഎ 4,919 വോട്ട് നേടിയപ്പോള്‍ മൂന്നു സീറ്റുകള്‍ മാത്രമുള്ള യുഡിഎഫിന് 4,786 വോട്ടുകളേ നേടാന്‍ കഴിഞ്ഞുള്ളൂ. നാലു സീറ്റുകളുള്ള എല്‍ഡിഎഫ് 3,376 വോട്ടിലൊതുങ്ങി. കുംബഡാജെയില്‍
എന്‍ഡിഎ 3,890ഉം യുഡിഎഫ് 3,474ഉം എല്‍ഡിഎഫ് 1,700ഉം വോട്ടുകളാണ് നേടിയത്.
അഞ്ചിടത്തെ ലീഡ് തകര്‍ക്കാന്‍
ഒരേയൊരു ചെങ്കള
അഞ്ചു പഞ്ചായത്തുകളില്‍ നിന്നും ബിജെപിക്ക് ആകെ നേടാന്‍ കഴിഞ്ഞത് 3,827 വോട്ടിന്റെ ഭൂരിപക്ഷമാണെങ്കില്‍ ചെങ്കള എന്ന ഒറ്റ പഞ്ചായത്തില്‍ നിന്നും യുഡിഎഫ് നേടിയത് 14,449 വോട്ടിന്റെ ഭൂരിപക്ഷം! യുഡിഎഫ് 21,859 വോട്ട് നേടിയപ്പോള്‍ എല്‍ഡിഎഫിന് 7,410ഉം എന്‍ഡിഎക്ക് 3,756ഉം വോട്ടാണ് നേടാന്‍ കഴിഞ്ഞത്. മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്തില്‍ 3,935 വോട്ടിന്റെ ഭൂരിപക്ഷം യുഡിഎഫ് നേടി. യുഡിഎഫ് 8,022ഉം എന്‍ഡിഎ 4,087ഉം എല്‍ഡിഎഫ് 1974ഉം വോട്ടുകളാണ് നേടിയത്. കാസര്‍ഗോഡ് നഗരസഭയില്‍ 7,898 വോട്ടിന്റെ ഭൂരിപക്ഷം യുഡിഎഫ് നേടി. യുഡിഎഫിന് 16,238ഉം എന്‍ഡിഎക്ക് 8,340ഉം എല്‍ഡിഎഫിന് 3,903ഉം വോട്ടുകളാണ് ലഭിച്ചത്.