കാസർഗോഡിന് ആഹ്ലാദമായി രാഹുലും അനുഷയും
1416804
Wednesday, April 17, 2024 1:52 AM IST
കാഞ്ഞങ്ങാട്: സിവില്‍ സര്‍വീസ് പരീക്ഷയില്‍ ജില്ലയ്ക്ക് അഭിമാനമായി ഉദുമ സ്വദേശി രാഹുല്‍ രാഘവനും ഒടയംചാല്‍ ചെന്തളം സ്വദേശി അനുഷ ചന്ദ്രനും. രാഹുല്‍ 714-ാം റാങ്കും അനുഷ 791-ാം റാങ്കുമാണ് കരസ്ഥമാക്കിയത്. തന്റെ അഞ്ചുവര്‍ഷത്തെ കഠിനാധ്വാനത്തിനൊടുവിലാണ് രാഹുല്‍ വിജയം കൈവരിക്കുന്നത്. ഉദുമ ജിഎച്ച്എസ്എസിലായിരുന്നു ഒന്നു മുതല്‍ പ്ലസ്ടു വരെ പഠനം. ഇതിനുശേഷം തിരുവനന്തപുരം കോളജ് ഓഫ് എന്‍ജിനിയറിംഗില്‍ മെക്കാനിക്കല്‍ എന്‍ജിനിയറിംഗിന് ചേര്‍ന്നു.
ഇക്കാലത്താണ് സിവില്‍ സര്‍വീസ് എന്ന ആഗ്രഹം മനസില്‍ കയറിയത്. പഠനശേഷം മറ്റു ജോലിക്കൊന്നും ശ്രമിക്കാതെ മുഴുവന്‍ സമയവും സിവില്‍ സര്‍വീസ് കോച്ചിംഗിനായി നീക്കിവെച്ചു. തിരുവനന്തപുരത്തെ ഐ ലേണ്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലായിരുന്നു പഠനം. ഇവിടെ പഠനത്തോടൊപ്പം അധ്യാപകനായും ജോലി ചെയ്തു. ഇതിനു മുമ്പ് നാലുതവണയും ഇന്റര്‍വ്യുവില്‍ പങ്കെടുത്തിരുന്നു. ഐഎഎസ് ജീവിതലക്ഷ്യമായി കൊണ്ടുനടക്കുന്ന രാഹുല്‍ അടുത്ത തവണയും പരീക്ഷയെഴുതി റാങ്ക് നില മെച്ചപ്പെടുത്താനാണ് ശ്രമിക്കുന്നത്. ഉദുമയിലെ റേഷന്‍കട ഉടമ എം.രാഘവന്റെയും ഉദുമ കുടുംബാരോഗ്യകേന്ദ്രത്തിലെ സ്റ്റാഫ് നഴ്സ് ടി.ചിന്താമണിയുടെയും മകനാണ്. ചേച്ചി രചന ജില്ലാ വ്യവസായകേന്ദ്രത്തിലെ റിസോഴ്സ് പേഴ്സണ്‍ ആണ്.
തന്റെ രണ്ടാമൂഴത്തില്‍ തന്നെ മികച്ച വിജയം നേടി മലയോരത്തിന്റെ അഭിമാനമായിരിക്കുകയാണ് അനുഷ ചന്ദ്രന്. ഒന്നു മുതല്‍ പ്ലസ്ടു വരെ കോടോത്ത് ഡോ.അംബേദ്കര്‍ ജിഎച്ച്എസ്എസിലായിരുന്നു പഠനം. പ്ലസ്ടു ഹ്യുമാനിറ്റീസ് പഠനത്തിനുശേഷം തിരുവനന്തപുരം ഗവ.വുമന്‍സ് കോളജില്‍ ബിഎ ഇക്കണോമിക്സിന് ചേര്‍ന്നു. കേരള സര്‍വകലാശാലയില്‍ രണ്ടാം റാങ്കോടെയാണ് പഠനം പൂര്‍ത്തിയാക്കിയത്. പിന്നീട് പോണ്ടിച്ചേരി സര്‍വകലാശാലയില്‍ ഇക്കണോമിക്സില്‍ ബിരുദാനന്തരബിരുദവും പൂര്‍ത്തിയാക്കി. 2021 മുതല്‍ തിരുവനന്തപുരം ഫോര്‍ച്യൂണ്‍ അക്കാദമിയില്‍ സിവില്‍ സര്‍വീസ് പരിശീലനം ആരംഭിച്ചു. തയ്യല്‍ തൊഴിലാളിയായ സി.രാമചന്ദ്രന്റെയും കൂലിപ്പണിക്കാരിയായ വനജയുടെയും മകളാണ്. ജ്യേഷ്ഠന് അഖില്‍ കാനറ ബാങ്ക് പൈവളിഗെ ബ്രാഞ്ചിലെ ഉദ്യോഗസ്ഥനാണ്.