ക്ഷേത്രമുറ്റത്ത് തായമ്പക കൊട്ടി അഞ്ചാംക്ലാസുകാരി
1415457
Wednesday, April 10, 2024 1:41 AM IST
നീലേശ്വരം: സ്ത്രീകൾ ചെണ്ടമേളമൊരുക്കുന്നത് പൊതുപരിപാടികളിൽ ഇപ്പോൾ ഒരു സാധാരണ കാഴ്ചയാണ്. കൊട്ടുന്നതിലേറെയും ജനപ്രിയ വാദ്യകലയായ ശിങ്കാരിമേളത്തിന്റെ ശൈലിയിലുമായിരിക്കും.
എന്നാൽ, ശാസ്ത്രീയമായ അനുഷ്ഠാനകല മാത്രം അവതരിപ്പിക്കേണ്ട ക്ഷേത്രമുറ്റത്ത് ഒരു പെൺകുട്ടി വാദ്യകല അവതരിപ്പിക്കുന്നത് അപൂർവ സംഭവം തന്നെയായിരിക്കും. അധികമൊന്നും കൈത്തഴക്കം വന്നിട്ടില്ലാത്ത ഒരു അഞ്ചാംക്ലാസുകാരിയാകുമ്പോൾ പ്രത്യേകിച്ചും.
നീലേശ്വരം തളിയിൽ ക്ഷേത്രമുറ്റത്താണ് കഴിഞ്ഞദിവസം രാജാസ് ഹയർ സെക്കൻഡറി സ്കൂളിലെ അഞ്ചാംക്ലാസ് വിദ്യാർഥിനി വൈഗ തായമ്പകയിൽ പങ്കാളിയായത്.
ചെമ്പടവട്ടവും ചെമ്പക്കൂറും ഇടവട്ടവും ഇടകാലവുമൊക്കെയായി മുതിർന്ന വാദ്യകലാകാരന്മാർക്കൊപ്പം മുക്കാൽ മണിക്കൂറോളം നേരം വൈഗയും കൊട്ടിത്തകർത്തു. ബന്ധുക്കളും നാട്ടുകാരുമുൾപ്പെടെ നിരവധി പേർ ആസ്വാദകരായി എത്തിയിരുന്നു.
വാദ്യകലാകാരനും മാധ്യമപ്രവർത്തകനുമായ പി. വിജയകുമാറിന്റെയും ഗായത്രിയുടെയും മകളായ വൈഗ കുഞ്ഞായിരിക്കുമ്പോൾ തന്നെ വാദ്യമേളങ്ങൾ കണ്ടാണ് വളർന്നത്. അച്ഛനും സഹപ്രവർത്തകർക്കുമൊപ്പം ചെണ്ടയിൽ കൈവച്ചപ്പോഴും പെൺകുട്ടിയാണെന്നു പറഞ്ഞുള്ള മാറ്റിനിർത്തലുകളുണ്ടായില്ല.
പിന്നീട് നീലേശ്വരം സജിത് മാരാർക്കു കീഴിലാണ് ശാസ്ത്രീയമായിത്തന്നെ തായമ്പക അഭ്യസിച്ചത്. ഔപചാരികമായ അരങ്ങേറ്റമാണ് തളിയിൽ ക്ഷേത്രമുറ്റത്ത് നടത്തിയത്. ഇനിയും വാദ്യകലയിൽ സജീവമാകാൻ തന്നെയാണ് വൈഗയുടെയും അച്ഛനമ്മമാരുടെയും തീരുമാനം.