കാറഡുക്ക: സൗരോർജവേലി കെട്ടിയതോടെ കാട്ടാനക്കൂട്ടങ്ങളുടെ ഭീഷണിയിൽനിന്ന് അല്പം ആശ്വാസം കിട്ടുമ്പോഴും മുളിയാർ മേഖലയിൽ പുലിഭീതിക്ക് ശമനമില്ല. കർമംതൊടിയിൽ കച്ചവടം നടത്തുന്ന കൊട്ടംകുഴിയിലെ ജയരാജനാണ് ഏറ്റവുമൊടുവിൽ പുലിയെ കണ്ടതായി പറയുന്നത്.
തിങ്കളാഴ്ച രാത്രി കടയടച്ച് ജീപ്പിൽ മടങ്ങുമ്പോൾ പുലി ജീപ്പിന് കുറുകെ ചാടിയതായാണ് പറയുന്നത്. ജൈവവൈവിധ്യ സംരക്ഷണകേന്ദ്രമായ നെയ്യംകയത്തും പലരും കഴിഞ്ഞ ദിവസങ്ങളിൽ പുലിയെ കണ്ടതായി പറയുന്നു.
മൂന്നുമാസം മുമ്പ് പള്ളഞ്ചി ഭാഗത്തേക്കുള്ള റോഡിലും ഇരിയണ്ണിയിലും രാത്രികാലങ്ങളിൽ വാഹനങ്ങളിൽ പോയ പലരും പുലിയെ കണ്ടിരുന്നു. വളർത്തുമൃഗങ്ങളെയും പട്ടികളെയും കാണാതായ സംഭവങ്ങളുമുണ്ടായി. എന്നാൽ വാഹനങ്ങൾക്കു കുറുകെ ചാടിയതും ചെറുജീവികളെ പിടിച്ചതും പുലിയാകാനിടയില്ലെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്. കാറഡുക്ക വനമേഖലയിൽ കഴുതപ്പുലിയുടെയും ഒറ്റനോട്ടത്തിൽ പുലിയോട് സാമ്യമുള്ള പട്ടിപ്പുലിയുടെയും സാന്നിധ്യമുള്ളതായി സ്ഥിരീകരിച്ചിട്ടുണ്ടെന്നും ഇതിലേതെങ്കിലും ജീവിയെയാകാം നാട്ടുകാർ കണ്ടതെന്നും അവർ പറയുന്നു. എങ്കിലും നാട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തിൽ പരിശോധന തുടരുകയാണെന്ന് അധികൃതർ അറിയിച്ചു.