രാജപുരം വൈദ്യുത സെക്ഷന്‍ ഓഫീസിന് സ്വന്തം കെട്ടിടമൊരുങ്ങും
1396264
Thursday, February 29, 2024 2:47 AM IST
രാജപുരം: രാജപുരം വൈദ്യുതി സെക്ഷന്‍ ഓഫീസിന് സ്വന്തം കെട്ടിടമൊരുങ്ങും. രാജപുരം ഹോളിഫാമിലി ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ റിട്ട. മുഖ്യാധ്യാപകനും പൊതുപ്രവർത്തകനുമായ രാജപുരത്തെ കുഴിക്കാട്ടില്‍ കെ.ടി. മാത്യു കെട്ടിടം നിർമിക്കുന്നതിനായി സ്ഥലം സൗജന്യമായി നല്‍കിയതോടെയാണ് കെട്ടിടനിർമാണത്തിന് വഴിതെളിഞ്ഞത്. രാജപുരം ബിഎസ്എന്‍എൽ ഓഫീസിനു സമീപമുള്ള 15 സെന്റ് സ്ഥലമാണ് സൗജന്യമായി കൈമാറിയത്.
സമ്മതപത്രം കള്ളാര്‍ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. നാരായണന് വൈദ്യുത വകുപ്പ് കാഞ്ഞങ്ങാട് ഇലക്ട്രിക്കല്‍ സെക്ഷൻ എക്സി. എന്‍ജിനിയര്‍ ടി.പി. ആശയ്ക്ക് കൈമാറി. കാലങ്ങളായി രാജപുരം ടൗണിൽ വാടകകെട്ടിടത്തിലാണ് സെക്ഷന്‍ ഓഫീസ് പ്രവൃത്തിക്കുന്നത്. വൈദ്യുതീകരണത്തിന് അവശ്യമായ സാധനങ്ങള്‍ സൂക്ഷിക്കാന്‍ യാര്‍ഡ് പോലും ഇല്ലാതെ ബുദ്ധിമുട്ടുന്ന അവസ്ഥയിലാണ് ഓഫീസ് ഉണ്ടായിരുന്നത്.
നിലവിൽ സാധനങ്ങൾ പാതയോരത്ത് കൂട്ടിയിടുകയാണ്. ഓഫീസിനായി മൂന്നുവര്‍ഷം മുന്‍പ് തന്നെ 10 സെന്റ് കൈമാറാന്‍ കെ.ടി. മാത്യു സന്നദ്ധത അറിയിച്ചിരുന്നു. എന്നാല്‍ സ്ഥലത്തേക്ക് റോഡില്ലാത്തതിനാലും സ്ഥലം കുറവായതിനാലും കൈമാറ്റം നടന്നില്ല.
പിന്നീട് റോഡ് സൗകര്യമടക്കം ഒരുക്കിയാണ് സ്ഥലം കൈമാറുന്നത്. സ്ഥലപരിമിതി കാരണം ഓഫീസ് രാജപുരത്ത് നിന്നും ഒടയംചാലിലേക്ക് മാറ്റാനുള്ള ആലോചനയും വകുപ്പ് തലത്തില്‍ ഉണ്ടായിരുന്നു. ഇതേതുടർന്ന് രാജപുരം വികസന സമിതിയുടെ നേതൃത്വത്തില്‍ വൈദ്യുത സെക്ഷന്‍ ഓഫീസ് മാറ്റരുതെന്ന് ആവശ്യപ്പെട്ട് അധികൃതര്‍ക്ക് നിവേദനം നല്‍കിയിരുന്നു. ഇന്നലെ ഡെപ്യൂട്ടി ചീഫ് എന്‍ജിനിയര്‍ കെ.എസ്. സഹിദയുടെ നേതൃത്വത്തില്‍ സ്ഥല പരിശോധന നടത്തി അംഗീകരിച്ചതോടെയാണ് സമ്മതപത്രം കൈമാറിയത്.
അസി. എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ പി. സന്തോഷ് കുമാര്‍, അസി. എന്‍ജിനീയര്‍ കെ. ഭാസ്കരന്, സബ് എന്‍ജിനിയര്‍ കെ. അനില്‍ കുമാര്‍, കെ.ടി. മാത്യു, ഫാ. ബേബി കട്ടിയാങ്കല്‍, രാജപുരം വികസന സമിതി ഭാരവാഹികള്‍, വൈദ്യുത സെക്ഷൻ ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു.