ബസ് സ്റ്റാൻഡ് നിര്‍മാണം; മാര്‍ച്ച് ഒന്നുമുതല്‍ നീലേശ്വരത്ത് ഗതാഗത ക്രമീകരണം
1396034
Wednesday, February 28, 2024 1:34 AM IST
നീലേശ്വരം: പുതിയ ബസ് സ്റ്റാൻഡിന്റെ നിര്‍മാണം തുടങ്ങുന്നതിനാൽ മാര്‍ച്ച് ഒന്ന് മുതല്‍ നഗരത്തില്‍ ഗതാഗത ക്രമീകരണം ഏര്‍പ്പെടുത്താന്‍ നഗരസഭ ട്രാഫിക് നിയന്ത്രണ കമ്മിറ്റി യോഗം തീരുമാനിച്ചു. കാഞ്ഞങ്ങാട്, പയ്യന്നൂര്‍ ഭാഗങ്ങളില്‍ നിന്ന് ദേശീയപാത വഴി വരുന്ന ബസുകള്‍ പതിവുപോലെ രാജാറോഡ് വഴി നഗരത്തില്‍ പ്രവേശിച്ച് ബസാറില്‍ നിന്ന് തളിയില്‍ അമ്പലം റോഡിലേക്ക് പ്രവേശിക്കണം. ഈ റോഡിലൂടെ വണ്‍വേ ആയി വന്ന് രാജാ റോഡിലെ പെട്രോള്‍ പമ്പിന് സമീപത്തെത്തി ആളുകളെ ഇറക്കുകയും കയറ്റുകയും ചെയ്ത് തിരിച്ച് രാജാറോഡ് വഴി ദേശീയപാതയിലേക്ക് മടങ്ങണം. ബസ്സ്റ്റാൻഡ് പരിസരത്തേക്ക് ഈ ബസുകൾ പ്രവേശിക്കേണ്ടതില്ല.
മലയോര മേഖലയില്‍ നിന്ന് വരുന്ന വാഹനങ്ങള്‍ ബസ്സ്റ്റാൻഡിന് മുന്നിലൂടെ വന്ന് പെട്രോള്‍ പമ്പിന് സമീപം നിര്‍ത്തി ആളുകളെ കയറ്റുകയും ഇറക്കുകയും ചെയ്യണം. ദേശീയപാത വഴി വന്ന് കിഴക്കന്‍ മേഖലയിലേക്ക് പോകുന്ന ബസുകള്‍ തളിയില്‍ അമ്പലം റോഡ് വഴി വന്ന് ബസ്സ്റ്റാൻഡിന് മുന്നില്‍ ആളുകളെ ഇറക്കുകയും കയറ്റുകയും ചെയ്ത് പോകേണ്ടതാണ്. നീലേശ്വരത്ത് യാത്ര അവസാനിപ്പിക്കുന്ന ബസുകള്‍ കോണ്‍വന്റ് ജംഗ്ഷന് സമീപം നിര്‍ത്തിയിടണം.
നിലവില്‍ ബസ്സ്റ്റാറ്റാൻഡിൽ പാര്‍ക്ക് ചെയ്യുന്ന ഓട്ടോറിക്ഷകള്‍ രാജാറോഡിലെ പെട്രോള്‍ പമ്പിന് എതിര്‍വശമുള്ള പാര്‍ക്കിംഗ് സ്ഥലത്തേക്ക് മാറണം. മെയിന്‍ ബസാര്‍ മുതല്‍ ബസ്സ്റ്റാൻഡ് വരെ സ്വകാര്യ പാര്‍ക്കിംഗ് പൂര്‍ണമായും നിരോധിക്കും. പകരം പട്ടേന റോഡ് ജംഗ്ഷന് മുതല്‍ ചിറപ്പുറം വരെയുള്ള ഭാഗങ്ങള്‍ പ്രയോജനപ്പെടുത്താം. തളിയില്‍ അമ്പലം റോഡില്‍ പാര്‍ക്ക് ചെയ്യുന്ന ഓട്ടോകള്‍ തെരു റോഡിലേക്ക് മാറണം. സ്വകാര്യ വാഹനങ്ങള്‍ ഉള്‍പ്പെടെ എല്ലാ വാഹനങ്ങള്‍ക്കും ഈ ക്രമീകരണം ബാധകമായിരിക്കുമെന്നും ട്രാഫിക് നിയന്ത്രണ കമ്മിറ്റി അറിയിച്ചു.
നഗരസഭാ ചെയർപേഴ്സൺ ടി.വി. ശാന്തയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വൈസ് ചെയര്മാന് പി.പി. മുഹമ്മദ് റാഫി, സ്ഥിരം സമിതി അധ്യക്ഷരായ കെ.പി. രവീന്ദ്രന്, ടി.പി. ലത, നഗരസഭാ സെക്രട്ടറി കെ. മനോജ്കുമാര്‍, അസി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ സുധീഷ്, നഗരസഭാ എൻജിനിയര്‍ വി.വി. ഉപേന്ദ്രന്, ജനമൈത്രി പോലീസ് ബീറ്റ് ഓഫീസര്‍ കെ.വി. പ്രദീപ്കുമാര്‍, പിഡബ്ല്യുഡി റോഡ് വിഭാഗം ഓവര്‍സിയര്‍ വിക്ടോറിയ, കെട്ടിട വിഭാഗം ഓവര്‍സിയര്‍ പി.വി. സജിന എന്നിര്‍ പങ്കെടുത്തു.