ADVERTISEMENT
ADVERTISEMENT
19
Saturday
July 2025
5:04 AM IST
IST
Deepika.com
The Largest Read Malayalam Internet Daily
ADVERTISEMENT
GET IT ON
TODAY'S E-PAPER
TODAY'S E-PAPER
SECTIONS
Home
News
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
VIDEOS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
SHORTS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
CLASSIFIEDS
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
ADVERTISEMENT
Local News
കാസര്‍ഗോഡ്
KL14
select District
കാസര്‍ഗോഡ്
തിരുവനന്തപുരം
കൊല്ലം
പത്തനംതിട്ട
ആലപ്പുഴ
കോട്ടയം
ഇടുക്കി
എറണാകുളം
തൃശൂര്‍
പാലക്കാട്
മലപ്പുറം
കോഴിക്കോട്
വയനാട്
കണ്ണൂര്‍
കാസര്‍ഗോഡ്
യോഗം നാളെ
1282386
Thursday, March 30, 2023 12:47 AM IST
X
കാസര്‍ഗോഡ്: ജില്ലാ നിര്‍മിതികേന്ദ്രയുടെ ഗവേണിംഗ് ബോഡി യോഗം നാളെ വൈകുന്നേരം നാലിന് ഓണ്‍ലൈനായി ചേരും.
ADVERTISEMENT
പുഴ വീണ്ടും ഗതിമാറി; അജാനൂർ ഫിഷ് ലാൻഡിംഗ് സെന്റർ അപകടമുനമ്പിൽ
കാഞ്ഞങ്ങാട്: കടലേറ്റം ശക്തമായി തുടരുന്ന അജാനൂർ കടപ്പുറത്ത് ചിത്താരിപ്പുഴ വീണ്ടും ഗതിമാറിയൊഴുകി. അജാനൂർ ഫിഷ് ലാൻഡിംഗ് സെന്റർ കെട്ടിടത്തെ തൊട്ടു വലംവച്ചുകൊണ്ടാണ് ഇപ്പോൾ പുഴ ഒഴുകുന്നത്. ഇതോടെ കെട്ടിടത്തിന്റെ അടിത്തറയോടു ചേർന്ന മണ്ണിളകി തറയുടെ കല്ലുകൾ പുറത്തുകാണാവുന്ന വിധത്തിലായി. കെട്ടിടത്തിന്റെ വടക്കേയറ്റത്ത് തറയുടെ ഒരു ഭാഗം ഇടിഞ്ഞുതാഴ്ന്നു. ഈ ഭാഗത്തേക്കും പുഴ ഇരച്ചുകയറിയ നിലയിലാണ്. കെട്ടിടം അപകടാവസ്ഥയിലായതോടെ ആളുകൾ ഇവിടേക്ക് പ്രവേശിക്കുന്നത് വടംകെട്ടി തടഞ്ഞു. ചിത്താരിപ്പുഴ ഗതിമാറിയൊഴുകിയതുമൂലം ഫിഷ് ലാൻഡിംഗ് സെന്ററിനു സമീപം രൂപപ്പെട്ട അഴിമുഖം മണൽ നിറച്ച ജിയോ ട്യൂബുകൾ കൊണ്ട് അടച്ച് പുഴയുടെ ഗതി പൂർവസ്ഥിതിയിലാക്കാനുള്ള പ്രവൃത്തികൾ തുടങ്ങുന്നതിനിടെയാണ് പുഴ വീണ്ടും ഗതിമാറിയൊഴുകിയത്. ഫിഷ് ലാൻഡിംഗ് സെന്ററിലേക്കുള്ള റോഡും ഇതിനു സമീപം പഞ്ചായത്ത് സ്ഥാപിച്ച കോൺക്രീറ്റ് സംരക്ഷണഭിത്തിയും നേരത്തേ കടലേറ്റത്തിൽ തകർന്നിരുന്നു. ഫിഷ് ലാൻഡിംഗ് സെന്ററിന്റെ ഗേറ്റുണ്ടായിരുന്ന ഭാഗത്ത് അവശേഷിച്ചിരുന്ന കോൺക്രീറ്റ് തൂണും കഴിഞ്ഞ ദിവസം നിലംപൊത്തി. ഇതിനടുത്തുള്ള ഹൈമാസ്റ്റ് ലൈറ്റും അപകടാവസ്ഥയിലായി. ജിയോ ട്യൂബ് സ്ഥാപിക്കുന്നതിനു മുന്നോടിയായി സാൻഡ് പമ്പ് ഡ്രഡ്ജർ ഉപയോഗിച്ച് മണൽ കൂട്ടിയിടുന്ന പ്രവൃത്തിയാണ് ഇപ്പോൾ നടക്കുന്നത്. അഞ്ചുദിവസത്തിനകം ജിയോ ട്യൂബുകൾ സ്ഥാപിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. പക്ഷേ അതിനുമുമ്പ് ഫിഷ് ലാൻഡിംഗ് സെന്റർ കെട്ടിടം തകർന്നുവീഴുമോ എന്ന ആശങ്കയും നിലനിൽക്കുകയാണ്.
ഉമ്മൻചാണ്ടിയെ അനുസ്മരിച്ച് നാട്
വെള്ളരിക്കുണ്ട്: ബളാൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന ഉമ്മൻചാണ്ടി അനുസ്മരണം ഡിസിസി ജനറൽ സെക്രട്ടറി ഹരീഷ് പി. നായർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എം.പി. ജോസഫ് അധ്യക്ഷതവഹിച്ചു. ഷോബി ജോസഫ്, കെ.ആർ. വിനു, സുകുമാരൻ അരിങ്കല്ല്, ജോർജ് മൈലാഡൂർ എന്നിവർ പ്രസംഗിച്ചു. കെഎസ്എസ്പിഎ പരപ്പ നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഉമ്മൻചാണ്ടി അനുസ്മരണവും നവാഗതർക്ക് വരവേൽപ്പും നടത്തി. വെള്ളരിക്കുണ്ട് ദർശന ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി സംസ്ഥാന സെക്രട്ടറിയേറ്റംഗം പി.സി. സുരേന്ദ്രൻ നായർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗം ടി.കെ. എവുജിൻ അനുസ്മരണ പ്രഭാഷണം നടത്തി. മാത്യു സേവ്യർ അധ്യക്ഷതവഹിച്ചു. പി.പി. കുഞ്ഞമ്പു മുഖ്യപ്രഭാഷണം നടത്തി. ഡോ. അനുശ്രീ, ഡോ.വി. അമൃത, സെബിൻ സെബാസ്റ്റ്യൻ എന്നിവരെ ജില്ലാ സെക്രട്ടറി തോമസ് മാത്യു ആദരിച്ചു. ശാന്തമ്മ ഫിലിപ്പ്, എം.യു. തോമസ്, ബി. റഷീദ എം.കെ. ദിവാകരൻ, ജി. മുരളീധരൻ, പി.എം. ഏബ്രഹാം, പി.എ. ജോസഫ്, കെ. കുഞ്ഞമ്പു നായർ, ഷേർളി ഫിലിപ്പ്, ജോസുകുട്ടി അറയ്ക്കൽ, മിനി ജോസഫ്, ബാലൻ കക്കാണത്ത് എന്നിവർ സംസാരിച്ചു. ബളാൽ: മണ്ഡലം മൂന്നാം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഉമ്മൻചാണ്ടി അനുസ്മരണം നടത്തി. വാർഡ് പ്രസിഡന്റ് സി.വി. ശ്രീധരൻ അധ്യക്ഷതവഹിച്ചു. ഡിസിസി ജനറൽ സെക്രട്ടറി ഹരീഷ് പി. നായർ അനുസ്മരണപ്രഭാഷണം നടത്തി. ഭീമനടി: എളേരി-ഭീമനടി മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഉമ്മൻ ചാണ്ടി അനുസ്മരണ സമ്മേളനം ഡിസിസി പ്രസിഡന്റ് പി.കെ. ഫൈസൽ ഉദ്ഘാടനം ചെയ്തു. എളേരി മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് എ.വി. ഭാസ്കരൻ അധ്യക്ഷത വഹിച്ചു. ഡിസിസി ജനറൽ സെക്രട്ടറി ടോമി പ്ലാച്ചേരി, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ജോയി ജോസഫ്, ഭീമനടി മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് സി.എ. ബാബു, പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ മോഹനൻ, മുൻ പഞ്ചായത്ത് പ്രസിഡന്റ് കെ.ജെ. വർക്കി, രാജേഷ് തമ്പാൻ, ജോയി മാരൂർ, പി.കെ. അബൂബക്കർ, ഷെരീഫ് വാഴപ്പള്ളി, എം. അബൂബക്കർ, ജോബിൻ പറമ്പ, പി.ടി. ജോസഫ്, മാത്യു വർക്കി, പഞ്ചായത്ത് അംഗങ്ങളായ കെ.കെ. തങ്കച്ചൻ, ടി.എ. ജെയിംസ്, മോളിക്കുട്ടി ടീച്ചർ, ലില്ലിക്കുട്ടി എന്നിവർ പ്രസംഗിച്ചു. ചിറ്റാരിക്കാൽ: ഈസ്റ്റ് എളേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഉമ്മൻ ചാണ്ടി അനുസ്മരണം മുതിർന്ന കോൺഗ്രസ് നേതാവ് എം.സി. ജോസ് ഉദ്ഘാടനം ചെയ്തു.മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ജോർജ് കരിമഠം അധ്യക്ഷത വഹിച്ചു. കെപിസിസി അംഗം ശാന്തമ്മ ഫിലിപ്പ്, പഞ്ചായത്ത് പ്രസിഡന്റ് ജോസഫ് മുത്തോലി, മാത്യു പടിഞ്ഞാറേൽ, എം.കെ. ഗോപാലകൃഷ്ണൻ, ബെന്നി കോഴിക്കോട്ട്, മനോജ് ജോസഫ് എന്നിവർ പ്രസംഗിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ജോസഫ് മുത്തോലിയെയും ഭരണസമിതി അംഗങ്ങളെയും 120 തവണ രക്തദാനം നടത്തിയ വി.ജെ. ജോസഫ് വടക്കേപറമ്പിൽ, മദ്യനിരോധന പ്രവർത്തകൻ തങ്കച്ചൻ കൊല്ലക്കൊമ്പിൽ എന്നിവരെയും ചടങ്ങിൽ ആദരിച്ചു. കള്ളാർ: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ രണ്ടാം ചരമവാർഷിക ദിനത്തിൽ കള്ളാർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും സംഘടിപ്പിച്ചു. മണ്ഡലം പ്രസിഡന്റ് എം.എം. സൈമൺ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. നാരായണൻ മുഖ്യപ്രഭാഷണം നടത്തി. സുരേഷ് കൂക്കൾ, ഗിരീഷ് നീലിമല, ബി. അബ്ദുള്ള, പി.എ. ആലി, വി. കുഞ്ഞിക്കണ്ണൻ, റോയി ആശാരികുന്നേൽ, ബാബു കാരക്കുന്നേൽ, രാജേഷ് പെരുമ്പള്ളി, ശശിധരൻ മൊടക്കട്ട്, കുഞ്ഞിക്കണ്ണൻ കുരംകയ എന്നിവർ പ്രസംഗിച്ചു. കടുമേനി: ഉമ്മൻ ചാണ്ടിയുടെ രണ്ടാം ചരമവാർഷിക ദിനത്തിൽ മലയോര മേഖല ഉമ്മൻ ചാണ്ടി ഫൗണ്ടേഷന്റെ നേതൃത്വത്തിൽ കടുമേനി ഹോളി ഫാമിലി കോൺവെന്റ് ശാന്തിഭവനിലെ അമ്മമാർക്ക് ഭക്ഷണവും വസ്ത്രങ്ങളും നല്കി. ഉമ്മൻ ചാണ്ടി അനുസ്മരണ പരിപാടി ചെറുപുഴ ജെഎം യുപി സ്കൂൾ മാനേജർ കെ.കെ.വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. ഫൗണ്ടേഷൻ പ്രസിഡന്റ് കെ.വി.സന്തോഷ് അധ്യക്ഷത വഹിച്ചു. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ജോർജുകുട്ടി കരിമഠം, വാർഡ് പ്രസിഡന്റ് ജോസഫ് വാഴയിൽ, സൈമൺ പള്ളത്തുകുഴി, ശാന്തിഭവൻ മദർ സുപ്പീരിയർ സിസ്റ്റർ ഇസബെൽ, പഞ്ചായത്ത് അംഗങ്ങളായ പ്രശാന്ത് പാറേക്കുടിലിൽ, സോണിയ വേലായുധൻ, തേജസ് ഷിന്റോ, വി.ബി. ബാലചന്ദ്രൻ, മേഴ്സി മാണി, സിന്ധു ടോമി, ഫൗണ്ടേഷൻ ഭാരവാഹികളായ ജോഷി തെങ്ങുംപള്ളി, ദിലീപ് മുനയംകുന്ന്, സോണി പൊടിമറ്റം എന്നിവർ സംബന്ധിച്ചു. രാജപുരം: പത്താം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ രാജപുരം ടൗണിൽ ഉമ്മൻ ചാണ്ടി അനുസ്മരണവും പുഷ്പാർച്ചനയും നടത്തി. മണ്ഡലം പ്രസിഡന്റ് എം.എം. സൈമൺ, വാർഡ് പ്രസിഡന്റ് ഒ.സി. ജെയിംസ്, ബ്ലോക്ക് വൈസ് പ്രസിഡന്റ് എം.യു. തോമസ്, സെക്രട്ടറി റോയ് ആശാരികുന്നേൽ, പി.എ. ആലി, പി.എൽ. റോയ്, കർഷക കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ബേബി ജോസഫ്, കെ.ടി. മാത്യു എന്നിവർ പ്രസംഗിച്ചു.
ലഹരിവിരുദ്ധ ബോധവത്കരണ കാമ്പയിന്
കുണിയ: മില്‍മ കാസര്‍ഗോഡ് ഡയറിയുടെ നേതൃത്വത്തില്‍ കുണിയ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജുമായി ചേര്‍ന്ന് മയക്കുമരുന്ന് വിരുദ്ധ ബോധവത്കരണ കാമ്പയിന് നടത്തി. പ്രിന്‍സിപ്പല്‍ ഡോ. ഫായിസ് അബ്ദുള്ള ഉദ്ഘാടനം ചെയ്തു. മില്‍മ കാസര്‍ഗോസ് ഡയറി മാനേജര്‍ സ്വീറ്റി വര്‍ഗീസ് അധ്യക്ഷതവഹിച്ചു. ഡോ.ടി.സി. ജീന, അസി. പ്രഫസര്‍ മന്ഷാന, ആശിഷ് ഉണ്ണി എന്നിവര്‍ പ്രസംഗിച്ചു. സിവില്‍ എക്സൈസ് ഓഫീസര്‍ ചാള്‍സ് ജോസ് ക്ലാസ് നയിച്ചു.
അനധികൃത വയറിംഗ് തടയാൻ നടപടി വേണം: വയർമാൻ അസോസിയേഷൻ
തൃക്കരിപ്പൂർ: വീടുകളിലും വാണിജ്യ കെട്ടിടങ്ങളിലും നടക്കുന്ന അനധികൃത വയറിംഗ് തടയാൻ കർശന നടപടികളെടുക്കണമെന്ന് ഇലക്ട്രിക്കൽ വയർമാൻ ആൻഡ് സൂപ്പർവൈസേഴ്സ് അസോസിയേഷൻ ഓഫ് കേരള (സിഐടിയു) തൃക്കരിപ്പൂർ ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു. തൃക്കരിപ്പൂർ ഫൈൻ ആർട്സ് ഹാളിൽ നടന്ന സമ്മേളനം കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് വി. ജനാർദനൻ ഉദ്ഘാടനം ചെയ്തു. കെ.വി. ദീപു അധ്യക്ഷത വഹിച്ചു. പി.വി. പ്രീജു, എൻ. പുരുഷോത്തമൻ, ടി.പി. ചന്ദ്രൻ, എം.വി. സുകുമാരൻ, പി. സനൽ എന്നിവർ പ്രസംഗിച്ചു. ഭാരവാഹികൾ: ടി. സുബൈർ(പ്രസിഡന്റ്), കെ.വി. ദീപു(സെക്രട്ടറി).
എഎച്ച്എസ്ടിഎ പ്രതിഷേധസംഗമം 26ന്
കാസര്‍ഗോഡ്: ഹയര്‍സെക്കന്‍ഡറി മേഖലയോടുള്ള അവഗണനക്കെതിരെ എയ്ഡഡ് ഹയര്‍സെക്കന്‍ഡറി ടീച്ചേഴ്സ് അസോസിയേഷന് 26നു രാവിലെ 10നു പ്രതിഷേധസംഗമം നടത്തും. കാസര്‍ഗോഡ് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് നടക്കുന്ന പരിപാടി ഡിസിസി പ്രസിഡന്റ് പി.കെ. ഫൈസല്‍ ഉദ്ഘാടനം ചെയ്യും. അഞ്ചുവര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ ജൂണിയര്‍ അധ്യാപകര്‍ക്ക് സീനിയര്‍ തസ്തിക നല്‍കുക, ജൂണിയര്‍ സര്‍വീസ് പ്രിന്‍സിപ്പല്‍ പ്രമോഷന് പരിഗണിക്കുക, പ്രിന്‍സിപ്പല്‍ തസ്തികയില്‍ ഹയര്‍സെക്കന്‍ഡറി അധ്യാപകരെ മാത്രം നിയമിക്കുക, ആശ്രിത നിയമനം അട്ടിമറിക്കാനുള്ള നീക്കം ഉപേക്ഷിക്കുക, ശമ്പള പരിഷ്കരണ കുടിശിക പൂര്‍ണമായും അനുവദിക്കുക, അധ്യാപകരുടെ ന്യായമായ സര്‍വീസ് ആനുകൂല്യങ്ങള്‍ നല്‍കുക, 12-ാം ശമ്പള പരിഷ്കരണ കമ്മീഷനെ ഉടന്‍ പ്രഖ്യാപിക്കുക, മെഡിസെപ്പ് പദ്ധതി കാര്യക്ഷമമാക്കുക, സ്റ്റാറ്റിയൂട്ടറി പെന്ഷന് സമ്പ്രദായം പുനഃസ്ഥാപിക്കുക, അധ്യാപക നിയമനങ്ങള്‍ അംഗീകരിക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് പരിപാടി സംഘടിപ്പിക്കുന്നത്. സമരപ്രഖ്യാപന കണ്വെന്ഷന് സംസ്ഥാന ഓര്‍ഗനൈസിംഗ് സെക്രട്ടറി ജിജി തോമസ് ഉദ്ഘാടനം ചെയ്തു. എ.ബി. അന്‍വര്‍ അധ്യക്ഷതവഹിച്ചു. മെജോ ജോസഫ്, ഷിനോജ് സെബാസ്റ്റ്യന്‍, റിന്‍സി, സി.പി. ശ്രീജ, കെ. ബാലചന്ദ്രന്, കെ.പ്രേമലത, സുബിന് ജോസ് എന്നിവര്‍ സംസാരിച്ചു. പ്രവീണ്‍കുമാര്‍ സ്വാഗതവും റംസാദ് അബ്ദുള്ള നന്ദിയും പറഞ്ഞു.
മഞ്ഞടുക്കം പാലത്തിൽ ബൈക്ക് യാത്രികൻ ഒഴുക്കിൽപ്പെട്ടതായി സംശയം
പാണത്തൂര്‍: മഞ്ഞടുക്കം പാലത്തിലൂടെ സഞ്ചരിച്ച കർണാടക സ്വദേശിയായ ബൈക്ക് യാത്രികൻ ഒഴുക്കിൽപ്പെട്ടതായി സംശയം. പാണത്തൂരിലെ പ്ലാന്റേഷന് കോര്‍പ്പറേഷന്റെ കശുമാവിന് തോട്ടത്തില്‍ പ്രവൃത്തികൾ നടത്താനെത്തിയ ഹിറ്റാച്ചി ഓപ്പറേറ്ററുടെ സഹായി ബെല്‍ഗാം സ്വദേശി ദുർഗപ്പ (അനില്‍-18) യെയാണ് കാണാതായത്. വ്യാഴാഴ്ച ജോലിചെയ്യുന്നതിനിടെ ഉച്ചഭക്ഷണം എടുക്കാനായി ബൈക്കിൽ കരിക്കെയിലെ താമസസ്ഥലത്തേക്ക് പോയതായിരുന്നു. ഏറെനേരം കഴിഞ്ഞിട്ടും താമസ സ്ഥലത്തോ ജോലിസ്ഥലത്തോ എത്താതിരുന്നതിനെ തുടർന്നാണ് ഹിറ്റാച്ചി ഓപ്പറേറ്റര്‍ കുടക് സ്വദേശി യുവാനന്ദ പോലീസില്‍ പരാതി നല്‍കിയത്. പാലത്തിനു മുകളിൽ ബൈക്ക് ഒഴുക്കിൽപ്പെട്ടതിന്റെ അടയാളങ്ങൾ കണ്ടതോടെയാണ് ആശങ്കയുയർന്നത്. സമീപപ്രദേശങ്ങളിൽ കനത്ത മഴ പെയ്തതിനാൽ ഉച്ചസമയത്ത് പുഴയില്‍ ജലനിരപ്പ് ഉയർന്നിരുന്നതായി നാട്ടുകാർ പറയുന്നു. അഗ്നിരക്ഷാസേനയും സ് കൂബ ടീമും രാജപുരം പോലീസിന്റെ സഹായത്തോടെ പുഴയിൽ തെരച്ചിൽ നടത്തി. തഹസിൽദാർ പി.വി. മുരളി, പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന പ്രസാദ്, കരിക്കെ പഞ്ചായത്ത് പ്രസിഡന്റ് എൻ. ബാലചന്ദ്രൻ എന്നിവരും സ്ഥലത്തെത്തി. ഇന്നും തെരച്ചിൽ തുടരാനാണ് തീരുമാനം.
ഉപ്പള ഗേറ്റിലെ തുടര്‍ച്ചയായ അപകടങ്ങള്‍: ശാശ്വത പരിഹാരം വേണമെന്ന് എംഎല്‍എ
ഉപ്പള: ദേശീയപാതയുടെ നിര്‍മാണം പൂര്‍ത്തിയായതോടെ ഉപ്പള ഗേറ്റില്‍ അപകടങ്ങള്‍ അനുദിനം വര്‍ധിച്ചു വരുന്നതിനാല്‍ ഇവിടെ അപകടസാധ്യത ഇല്ലാതാക്കാന്‍ അടിയന്തിരമായി ശാശ്വതപരിഹാരം ഉണ്ടാക്കണമെന്ന് ആവശ്യപ്പെട്ട് എ.കെ.എം. അഷ്റഫ് എംഎല്‍എ ദേശീയ പാത അതോറിറ്റി റീജ്യണല്‍ ഓഫീസര്‍ക്ക് കത്ത് നല്കി. ഉപ്പള ഗേറ്റിലെ അപകട പാരമ്പരകളുടെ ആദ്യ ഘട്ടത്തില്‍ തന്നെ പ്രശ്നം ജില്ലാ വികസന സമിതിയില്‍ ഉന്നയിക്കുകയും തുടര്‍ന്ന് ഇവിടെ 7 എംഎം തിക്ക്നസ് ഉള്ള മഞ്ഞ കളർ തെര്‍മോപ്ലാസ്റ്റിക് സ്ട്രിപ്പ് സ്ഥാപിക്കുകയും എല്‍എച്ച്എസ് ആന്‍ഡ് ആര്‍എച്ച്എസ് മെയിന്‍ ക്യാരേജ് വേ തുറന്നതായും ദേശീയ പാത അതോറിറ്റി അറിയിച്ചിട്ടും അപകടങ്ങള്‍ക്ക് ശമനമുണ്ടായിട്ടില്ല. ഇതിനാല്‍ ഈ റോഡിന്റെ മിനുസമുള്ള ഏരിയയിലെ ടാര്‍ മാറ്റി നിര്‍മ്മിച്ചോ മറ്റും അപകടങ്ങള്‍ തടയുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് എംഎല്‍എ കത്തില്‍ ആവശ്യപ്പെട്ടു,ഇതുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടറുടെ സാന്നിധ്യത്തില്‍ ഒരു യോഗം സംഘടിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കളക്ടര്‍ക്കും എംഎല്‍എ കത്ത് നല്കി.
അശാസ്ത്രീയ റോഡ് നിര്‍മാണം; മൂലക്കണ്ടത്ത് അപകടം പതിവാകുന്നു
കാഞ്ഞങ്ങാട്: അശാസ്ത്രീയമായ റോഡ് നിര്‍മാണം മൂലം ദേശീയപാതയിലെ മാവുങ്കാല്‍ മൂലക്കണ്ടത്ത് അപകടം തുടര്‍ക്കഥയാവുന്നു. വ്യാഴാഴ്ച വൈകുന്നേരം നാലോടെ ഇവിടെ പിക്കപ്പ് ജീപ്പ് നിയന്ത്രണംവിട്ട് മറിഞ്ഞു. ആര്‍ക്കും പരിക്കില്ല. കഴിഞ്ഞ രണ്ടാഴ്ചക്കുള്ളില്‍ നടക്കുന്ന അഞ്ചാമത്തെ അപകടമാണിത്. കഴിഞ്ഞ തിങ്കളാഴ്ച രാവിലെ മാവുങ്കാല്‍ ഇലക്ട്രിസിറ്റിയിലെ ജീപ്പ് ഇവിടെ മറിഞ്ഞിരുന്നു. കുതിരക്കാളിയമ്മ ക്ഷേത്രത്തിലേക്ക് പോകുന്ന ഇറക്കത്തിലാണ് അപകടം വര്‍ധിപ്പിക്കുന്നത്. കഴിഞ്ഞ ആഴ്ചയിൽ മൂന്നു കാറുകള്‍ ഇവിടെ കുഴിയില്‍ വീണു അപകടം സംഭവിച്ചിട്ടും നിരവധി തവണ കുതിരക്കാളിയമ്മ ക്ഷേത്ര കമ്മിറ്റി തഹസില്‍ദാര്‍ക്കും ഹൈവേ അതോറിക്കും പരാതി നല്‍കിയിട്ടും ഇതുവരെയായി യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. ഇതു കടുത്ത പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. ഇവിടെ നിലവിലുള്ള റോഡില്‍ സ്വകാര്യവ്യക്തി കയ്യേറി റോഡ് നിര്‍മിച്ചതും അപകടത്തിന് കാരണമാകുന്നു. ഉടനടി ഇതിന് പരിഹാരം കണ്ടില്ലെങ്കില്‍ റോഡ് തടസപ്പെടുത്തുന്നതുള്‍പ്പെടെയുള്ള സമര പരിപാടിക്ക് നാട്ടുകാര്‍ നിര്‍ബന്ധിതരാകുമെന്ന് നാട്ടുകാര്‍ പറയുന്നു.
മലയോരത്ത് വീണ്ടും ബ്ലേഡ് മാഫിയ പിടിമുറുക്കുന്നു
ചിറ്റാരിക്കാൽ: മലയോരമേഖലയിൽ വീണ്ടും ബ്ലേഡ് മാഫിയകൾ പിടിമുറുക്കുന്നു. കാലവർഷക്കെടുതിയും വ്യാപാരമേഖലയിലെ പ്രതിസന്ധികളും വിദ്യാർഥികളുടെ ഉപരിപഠനച്ചെലവുമൊക്കെയാണ് പലിശക്കാർക്ക് വളമാകുന്നത്. ഇടക്കാലത്ത് ഓപ്പറേഷൻ കുബേര ശക്തമായതോടെ ബ്ലേഡ് സംഘങ്ങളുടെ പ്രവർത്തനം കുറച്ചെങ്കിലും മന്ദീഭവിച്ചിരുന്നു. പിന്നീട് പോലീസിന്റെ പരിശോധനകൾ ഏറെക്കുറെ നിലച്ചതോടെ വിവിധ മേഖലകളിൽ പലിശക്കാർ വീണ്ടും തലപൊക്കി. വാഹന വായ്പകളുടെയും ബാങ്ക് വായ്പകളുടെയും തിരിച്ചടവ് മുടങ്ങുമ്പോഴും മക്കളുടെ ഉപരിപഠന ആവശ്യങ്ങൾക്ക് വിദ്യാഭ്യാസവായ്പ കിട്ടാതെ വലയുമ്പോഴുമെല്ലാം ബ്ലേഡ് സംഘങ്ങൾ രക്ഷകരായി അവതരിക്കുന്നു. പിന്നീട് തിരിച്ചടവ് മുടങ്ങിയാൽ ഇടപാടുകാരിൽ നിന്നു വാങ്ങിയ ബ്ലാങ്ക് ചെക്കുകൾ ഉപയോഗിച്ച് കള്ളക്കേസുകൾ സൃഷ്ടിച്ച് ഭീമമായ തുക കൈപ്പറ്റുന്ന സംഘങ്ങളുണ്ട്. ഭീമമായ പലിശ കിട്ടാതെ വരുമ്പോൾ ഗുണ്ടാസംഘങ്ങളെ ഉപയോഗിച്ച് വീട്ടിലും വ്യാപാരസ്ഥാപനങ്ങളിലും കയറി ഭീഷണിപ്പെടുത്തുന്നതും പതിവാണ്. എന്തിനും തയാറായി കൂടെയുള്ള സംഘങ്ങളെ ഉപയോഗിച്ചാണ് പണപ്പിരിവ് നടത്തുന്നത്. ഒരുതവണ ഇവരുടെ പക്കൽ നിന്ന് പണം വാങ്ങിച്ചാൽ പലിശയും കൂട്ടുപലിശയുമായി വാങ്ങിയ തുകയുടെ പതിന്മടങ്ങ് നൽകിയാലും കടം തീരാത്ത നിലയാകും. കേസുകളുടെ നൂലാമാലകളിൽ പെടുമെന്നു ഭയന്ന് ഇടപാടുകാർ മിക്കവാറും മറ്റൊരു പലിശക്കാരനിൽ നിന്ന് കടം വാങ്ങി ആദ്യത്തെയാളിന് പലിശ നല്‍കും. വസ്തു ഈടായി വാങ്ങി കൈവശപ്പെടുത്തുന്നവരുമുണ്ട്. ഇങ്ങനെ കിടപ്പാടം നഷ്ടപ്പെട്ട് വാടക വീടുകളിലേക്ക് മാറേണ്ടിവന്നവരും നാട്ടിൽ നിന്നുതന്നെ പോയവരും നിരവധിയാണ്. പലരും പെട്ടെന്ന് പ്രതിസന്ധിയിലായതായി കാണുമ്പോൾ മാത്രമാണ് അവർ ബ്ലേഡ് മാഫിയയുടെ വലയിൽ പെട്ടിട്ടുണ്ടെന്ന് ബന്ധുക്കളും അയൽക്കാരും പോലും മിക്കവാറും അറിയുക. ടാക്സി ഡ്രൈവർമാരും സർക്കാർ ഉദ്യോഗസ്ഥരും ജോലിയിൽ നിന്ന് വിരമിച്ചവരുമടക്കം ബ്ലേഡ് മാഫിയയുടെ നടത്തിപ്പുകാരും ഏജന്റുമാരുമായി രംഗത്തുണ്ട്. നാട്ടുകാർക്ക് പുറമേ തമിഴ്നാട്ടിൽനിന്നും ഉത്തരേന്ത്യയിൽ നിന്നുമുള്ള പലിശ ഇടപാടുകാരും ഉൾനാടുകളിൽ പോലും സജീവമാണ്. ആവശ്യക്കാർക്ക് ഒരു ഫോൺകോളിൽ തുക വീട്ടിലെത്തിച്ച് കൊടുക്കുമെന്നതാണ് ഇവരുടെ വാഗ്ദാനം. ഒറ്റ ഫോൺ കോൾ കൊണ്ട് ജീവിതം തന്നെ മാറിമറിയുന്ന തരത്തിലുള്ള കുരുക്കുകളിലേക്കാണ് പോകുന്നതെന്ന് തുടക്കത്തിൽ പലരും മനസിലാക്കുന്നില്ല. സാധാരണക്കാരാണ് സംഘങ്ങളുടെ വലയിൽ ഏറ്റവുമധികം വീഴുന്നതെന്ന് അനുഭവസ്ഥർ റയുന്നു.
പോക്സോ: യുവാവിന് ജീവപര്യന്തം തടവും പിഴയും
കാഞ്ഞങ്ങാട്: പട്ടികവര്‍ഗവിഭാഗത്തില്‍പ്പെട്ട പതിനഞ്ചുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ യുവാവിന് ജീവപര്യന്തം തടവും 11,000 രൂപ പിഴയും ശിക്ഷ വിധിച്ചു. ബേഡകം മുന്നാട് വട്ടംതട്ടയിലെ ബി.ആദര്‍ശിനെയാണ് (28) കാഞ്ഞങ്ങാട് ഫാസ്റ്റ് ട്രാക്ക് സ്പെഷല്‍ കോര്‍ട്ട് ജഡ്ജ് പി.എം.സുരേഷ് ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കില്‍ ആറുമാസവും ഒരാഴ്ചയും അധികതടവ് അനുഭവിക്കണം. 2023 ജൂലൈ നാലിനാണ് കേസിനാസ്പദമായ സംഭവം. ബേഡകം പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ അന്വേഷണം നടത്തി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത് അന്നത്തെ കാസര്‍ഗോഡ് എസ്എംഎസ് ഡിവൈഎസ്പി ആയിരുന്ന സതീഷ്കുമാര്‍ ആലക്കല്‍ ആയിരുന്നു. പ്രോസിക്യൂഷന് വേണ്ടി സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എ.ഗംഗാധരന് ഹാജരായി.
ജില്ലയിൽ കനത്ത മഴ; നിരവധി വീടുകൾ തകർന്നു
കാസർഗോഡ്:ചെമ്മനാട് കളനാട് നടക്കാലിൽ കൂറ്റൻ പാറക്കല്ല് വീണ് വീട് തകർന്നു. നടക്കാലിലെ മിതേഷിന്റെ വീടാണ് തൊട്ടടുത്ത പറമ്പിൽ നിന്നുള്ള പാറക്കല്ല് ഉരുണ്ടുവീണ് തകർന്നത്. ഈ പാറക്കല്ല് വീടിന് ഭീഷണിയാണെന്നു ചൂണ്ടിക്കാട്ടി മിതേഷ് നേരത്തേ കളനാട് വില്ലേജ് ഓഫീസർക്കും ചെമ്മനാട് പഞ്ചായത്തിനും പരാതി നല്‍കിയിരുന്നു. ബന്ധപ്പെട്ടവരുടെ ഭാഗത്തുനിന്ന് നടപടികളൊന്നും ഉണ്ടാകാതിരുന്നതാണ് വീട് തകരുന്ന നിലയിലെത്തിച്ചതെന്ന ആക്ഷേപമുയർന്നിട്ടുണ്ട്. ബുധനാഴ്ച വൈകുന്നേരത്തോടെയാണ് പാറക്കല്ല് വീടിനുമേൽ ഉരുണ്ടുവീണത്. ഓടിട്ട വീടിന്റെ ഒരുവശത്തെ ഭിത്തി പാടേ തകർന്നു. ചെങ്കല്ലും മണ്ണും കൊണ്ട് നിർമിച്ച വീടിന്റെ മറ്റു ഭാഗങ്ങളിലും വിള്ളൽ വീണിട്ടുണ്ട്. അപകടസമയത്ത് മിതേഷിന്റെ ഭാര്യ ചൈത്ര മാത്രമാണ് വീടിനകത്തുണ്ടായിരുന്നത്. ഇവർ പുറത്തേക്കോടി രക്ഷപ്പെട്ടു. മിതേഷ് തൊട്ടടുത്തുതന്നെയുള്ള വർക്ക് ഷോപ്പിലെ ജോലിസ്ഥലത്തും ഇവരുടെ കുട്ടിയും മിതേഷിന്റെ പ്രായമായ അമ്മയും അടുത്തുള്ള ക്ഷേത്രത്തിലുമായിരുന്നു. ആകെയുള്ള വീട് തകർന്നതോടെ പെരുമഴയത്ത് എങ്ങോട്ട് പോകുമെന്നറിയാത്ത നിലയിലാണ് കുടുംബം. കുന്നുംകൈ: കുന്നുംകൈ മുള്ളിക്കാട് പടിഞ്ഞാറേട്ട് ജോസഫ് മാത്യുവിന്റെ വീടിന്റെ മുറ്റത്തിന്റെ പാർശ്വഭിത്തി പൂർണമായി ഇടിഞ്ഞുതാണു. കഴിഞ്ഞ ദിവസം രാത്രി 10.30ഓടെയാണ് സംഭവം. റോഡ് ഗതാഗതം പൂർണമായി തടസ്സപ്പെട്ടിരുന്നു. വീട് അപകടഭീഷണിയിലാണ്. രണ്ടു ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.വില്ലേജ്, പഞ്ചായത്ത് അധികൃതർ സ്ഥലം സന്ദർശിച്ചു. ബിരിക്കുളം: ഇന്നലെയുണ്ടായ കനത്ത മഴയിലും കാറ്റിലും പുലിയംകുളം ആർടിഒ ടെസ്റ്റിംഗ് ഗ്രൗണ്ടിലെ കാത്തിരിപ്പ് പന്തൽ തകർന്നുവീണു. രാത്രി തകർന്നു വീണതിനാൽ വൻ ദുരന്തം ഒഴിവായി. പകൽ സമയങ്ങളിൽ ഗ്രൗണ്ടിൽ ടെസ്റ്റിന് എത്തുന്നവർ കാത്തുനിൽക്കുന്ന കാത്തിരുപ്പ് കേന്ദ്രമാണ് കാറ്റിൽ തകർന്നു വീണത്. വൈകുന്നേരം ഡ്രൈവിംഗ് സ്കൂളുകാരുടെ ചില വാഹനങ്ങൾ പന്തലിനടിയിൽ പാർക്ക് ചെയ്തിരുന്നത് വിഴുന്നതിനടിയിൽ പെട്ട് ഭാഗികമായി തകർന്നു .
കാസര്‍ഗോഡ് മുതല്‍ കന്യാകുമാരി വരെ ലഹരിവിരുദ്ധ കാമ്പയിനുമായി മാര്‍ത്തോമ്മാ സണ്‍ഡേ സ്കൂള്‍ സമാജം
കാസര്‍ഗോഡ്: മാര്‍ത്തോമ്മാ സഭയുടെ കുട്ടികളുടെ വിഭാഗമായ സണ്‍ഡേ സ്കൂള്‍ സമാജം സമൂഹത്തില്‍ വര്‍ധിച്ചുവരുന്ന ലഹരിക്കെതിരെ സ്കൂളുകളില്‍ കാമ്പയിന് ആരംഭിച്ചു. കാസര്‍ഗോഡ് മുതല്‍ കന്യാകുമാരി വരെ നീണ്ടു നില്ക്കുന്ന ലഹരിക്കെതിരായ പോരാട്ടങ്ങള്‍ക്ക് ചെര്‍ക്കള മാര്‍ത്തോമ്മാ ബധിരവിദ്യാലയത്തില്‍ എന്‍.എ. നെല്ലിക്കുന്ന് എംഎല്‍എ ഉദ്ഘാടനം ചെയ്തു. കുട്ടികളുടെയും യുവാക്കളുടെയും ഇടയില്‍ ലഹരി ഉപയോഗം വര്‍ധിക്കുന്നതായും ഇതിനുള്ള പണം കുട്ടികള്‍ക്ക് എവിടെ നിന്ന് ലഭിക്കുന്നുവെന്ന് മാതാപിതാക്കള്‍ അന്വേഷിക്കണമെന്നും മതവിശ്വാസം ഈ തിന്മയ്ക്കെതിരെ പോരാടാന്‍ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. മാര്‍ത്തോമ്മാസഭാ കുന്നംകുളം മലബാര്‍ ഭദ്രാസന അധ്യക്ഷനും സണ്‍ഡേ സ്കൂള്‍ പ്രസിഡന്റുമായ ഡോ. മാത്യൂസ് മാര്‍ മക്കാറിയോസ് എപ്പസ്കോപ്പ അധ്യക്ഷത വഹിച്ചു. മുന്‍കാലങ്ങളെക്കാള്‍ ലഹരി ഉപയോഗം വര്‍ധിച്ചുവെന്നും അതു സമൂഹത്തെ കാര്‍ന്നുതിന്നുന്നുവെന്നും ഇതിനെതിരെ കൂട്ടായ പോരാട്ടം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. റവ.അനു ഉമ്മന്‍, റവ. അനീഷ് തോമസ്, ടി.ജി.ജോണ്സണ്, മാത്യുസണ് പി.തോമസ് എന്നിവര്‍ പ്രസംഗിച്ചു. സണ്‍ഡേ സ്കൂള്‍ സമാജം ജനറല്‍ സെക്രട്ടറി റവ.സജേഷ് മാത്യൂസ് സ്വാഗതം പറഞ്ഞു.
കുളങ്ങാട്ട് മലയുടെ പാർശ്വം ഇടിഞ്ഞു
ചെറുവത്തൂർ: നാട്ടുകാരെ ഭീതിയിലാഴ്ത്തി വീണ്ടും കുളങ്ങാട്ട് മലയുടെ പാർശ്വമിടിഞ്ഞ് താഴ്ന്നു. കുന്നിന് താഴെയുള്ള വീടിന് മുകളിലേക്ക് കടപുഴകിയ മരങ്ങളും ചരൽമണ്ണും വീഴുകയായിരുന്നു. വീടിനടുത്ത് നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷക്കും കേടുപാട് പറ്റി. പഴയങ്ങാടി ചെങ്ങൽ സ്വദേശിയും ടാക്സി ഡ്രൈവറുമായ നെല്ലിക്കാലിലെ ടി. മനോജിൻന്റെ വീടിന്റെ പിൻഭാഗത്തേക്കാണ് മലഞ്ചെരുവിലെ മരങ്ങൾ കടപുഴകി വീണത്.വീടിന്റെ അടുക്കള ഭാഗത്ത് ജിഐ ഷീറ്റുകൊണ്ട് നിർമിച്ച ഭാഗം തകർന്നു വീണു. നിരവധി കാർഷിക വിളകളും നശിച്ചു. 15 ൽപ്പരം കമുകുകളും തെങ്ങും ഉൾപ്പെടെ നശിച്ചു. ബുധനാഴ്ച രാത്രിയാണ് സംഭവം. മലയുടെ പടിഞ്ഞാറ് നെല്ലിക്കാൽ ഭാഗത്താണ് പാറക്കല്ലുകൾ ഉരുണ്ടു വീണത്. മണ്ണിനൊപ്പം മരങ്ങളും വീടിന് മുകളിലേക്ക് വീഴുകയായിരുന്നു. മലയിടിഞ്ഞ് വീടിന് മുകളിലേക്ക് വീഴുമ്പോൾ മനോജിന്റെ ഭാര്യ വിനീത, മക്കളായ കിരൺ, കൃഷ്ണപ്രിയ എന്നിവരും ഭാര്യാമാതാവ് നാരായണിയും വീടിന്റെ വരാന്തയിലുണ്ടായിരുന്നു. മനോജിന്റെ കുടുംബവും തൊട്ടടുത്ത വിനോദ്, ഷാജി, അഷ്റഫ് എന്നിവരുടെ കുടുംബങ്ങളെയും മാറ്റി പാർപ്പിച്ചു. എഡിഎം പി. അഖിൽ, തഹസിൽദാർ, ടി. ജയപ്രസാദ്, തൃക്കരിപ്പൂർ എംഎൽഎ എം. രാജഗോപാലൻ, കെ.വി. പ്രഭാകരന്റെ നേതൃത്വത്തിൽ തൃക്കരിപ്പൂർ നിലയത്തിൽ നിന്ന് അഗ്നി രക്ഷാസേന, കെ.എം. സതീഷ് വർമയുടെ നേതൃത്വത്തിൽചന്തേര പോലീസ്, വനം വകുപ്പ് അധികൃതർ തുടങ്ങി വിവിധ മേഖലയിലുള്ളവർ സ്ഥലത്തെത്തി.
തൃക്കണ്ണാട് സംസ്ഥാനപാത തകര്‍ച്ചയിലേക്ക്
ഉദുമ: കനത്തമഴയെ തുടര്‍ന്ന് കാസര്‍ഗോഡ്- കാഞ്ഞങ്ങാട് സംസ്ഥാന പാതയിലെ തൃക്കണ്ണാട്ട് റോഡുവക്കിലെ മണ്ണ് ഒലിച്ചുപോയി, കടലാക്രമണം ഇനിയും ശക്തമായാല്‍ കടല്‍ റോഡിലേയ്ക്കെത്തുമെന്ന് ആശങ്ക. പ്രശ്നത്തിനു ഉടന്‍ പരിഹാരം ഉണ്ടായില്ലെങ്കില്‍ ഗുരുതരമായ സ്ഥിതി വിശേഷം ഉണ്ടാകുമെന്ന് കാണിച്ച് പോലീസ് ജില്ലാ കലക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്കി. ബുധനാഴ്ച്ച രാത്രി ഉണ്ടായ ശക്തമായ മഴയെതുടര്‍ന്ന് കെഎസ്ടിപി റോഡിലെ മിക്ക ഭാഗങ്ങളും വെള്ളത്തിനടിയിലായിരുന്നു. കടലാക്രമണം തുടരുന്ന തൃക്കണ്ണാട് ത്രയംബകേശ്വര ക്ഷേത്രത്തിനു മുന്‍വശത്ത് റോഡരികിലെ മണ്ണ് കടലിലേയ്ക്ക് ഒഴുകിപ്പോയി. സ്ഥലത്ത് വലിയ ഗര്‍ത്തം രൂപം കൊണ്ടിട്ടുണ്ട്. ഇന്നലെ ഉച്ചവരെ മഴ മാറിനിന്നെങ്കിലും ഉച്ചകഴിഞ്ഞ് മഴ ശക്തിപ്രാപിച്ചതോടെ ആശങ്കയേറിയിട്ടുണ്ട്. കനത്ത മഴ തുടരുകയും കടലാക്രമണം കൂടുതല്‍ രൂക്ഷമാവുകയും ചെയ്താല്‍ റോഡിന്റെ നിലനില്‍പ്പ് തന്നെ ഭീഷണിയിലാകുമെന്ന് ആശങ്ക ഉയര്‍ന്നിട്ടുണ്ട്. റോഡില്‍ നിന്നു അഞ്ചു മീറ്റര്‍ അകലെയാണ് ഇപ്പോള്‍ കടലിന്റെ സ്ഥാനം. ചരിത്രത്തില്‍ ആദ്യമായാണ് തൃക്കണ്ണാട്ട് ഇത്തരമൊരു സ്ഥിതിവിശേഷമെന്ന് പ്രദേശവാസികള്‍ പറഞ്ഞു. സ്ഥലത്ത് ബേക്കല്‍ പോലീസ് കാവല്‍ നില്‍ക്കുന്നുണ്ട്.
മുളിയാറിൽ വീണ്ടും പുലിഭീതി; കെട്ടിയിട്ട വളർത്തുനായയെ കൊന്നു
ബോവിക്കാനം: നാലുമാസത്തെ ഇടവേളയ്ക്കു ശേഷം മുളിയാർ പഞ്ചായത്തിൽ വീണ്ടും പുലിഭീതി. ബാവിക്കര അമ്മങ്കല്ലിലെ സിന്ധുവിന്റെ വീട്ടുമുറ്റത്ത് കെട്ടിയിട്ടിരുന്ന വളർത്തുനായയാണ് പുലിയുടെ ഇരയായത്. വ്യാഴാഴ്ച പുലർച്ചെയാണ് കടിച്ചുകീറിയ നിലയിൽ നായയുടെ ജഡം കണ്ടെത്തിയത്. വിവരമറിഞ്ഞ് വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. പുലിയുടേതെന്ന് സംശയിക്കാവുന്ന കാൽപാടുകൾ സംഭവസ്ഥലത്തിനു സമീപം കണ്ടെത്തി. ഇതോടെ നാട്ടുകാർ വീണ്ടും ആശങ്കയിലായി.
പെരുമഴയത്ത് റീടാറിംഗ് നടത്തിയ റോഡ് ദിവസങ്ങൾക്കകം തകർന്നു
കാസർഗോഡ്: പെരുമഴയെ വകവയ്ക്കാതെ റീടാറിംഗ് നടത്തിയ റോഡ് ദിവസങ്ങൾക്കകം തകർന്നു. പുതിയ ബസ് സ്റ്റാൻഡിൽ നിന്ന് മധൂർ ഭാഗത്തേക്കുള്ള കോട്ടക്കണ്ണി-ബട്ടംപാറ റോഡാണ് നഗരസഭയുടെ ഫണ്ട് ഉപയോഗിച്ച് ലക്ഷങ്ങൾ ചെലവാക്കി റീടാറിംഗ് നടത്തി ദിവസങ്ങൾക്കകം തകർന്നത്. അവിടവിടെ പൊട്ടിപ്പൊളിഞ്ഞ് കിടന്നിരുന്ന റോഡ് റീടാറിംഗ് നടത്തണമെന്ന ആവശ്യം ദീർഘനാളായി ഉണ്ടായിരുന്നെങ്കിലും മഴയത്ത് ടാറിംഗ് നടത്തുന്നതിനെ നാട്ടുകാർ ചോദ്യം ചെയ്തിരുന്നു. അത് വകവയ്ക്കാതെയാണ് കരാറുകാർ പണി പൂർത്തിയാക്കി സ്ഥലംവിട്ടത്. ദിവസങ്ങൾക്കുള്ളിൽ തന്നെ ടാറിംഗും മെറ്റലുകളുമെല്ലാം ഇളകി റോഡ് പഴയതിനേക്കാൾ മോശമായ നിലയിലാവുകയും ചെയ്തു. പേരിനു മാത്രം പ്രവൃത്തികൾ പൂർത്തിയാക്കി ലക്ഷങ്ങൾ തുലച്ചതിനെതിരെ കർശനമായ നടപടികൾ വേണമെന്നാണ് ഇപ്പോൾ നാട്ടുകാരുടെ ആവശ്യം.
നായ്ക്കയംതട്ടില് മലവെള്ളപ്പാച്ചില്‍; മൂന്നു കുടുംബങ്ങളെ മാറ്റിതാമസിപ്പിച്ചു
നായ്ക്കയം: നായ്ക്കയംതട്ടില് മലവെള്ളപ്പാച്ചിലില്‍ വ്യാപകകൃഷിനാശം. ഇരിയ മുട്ടിച്ചരലില്‍ താമസിക്കുന്ന റിട്ട.അധ്യാപകന് കെ.വി. ഗോപാലകൃഷ്ണന്റെ സ്ഥലത്ത് ഇന്നലെ ഉച്ചയ്ക്ക് ഒരുമണിയോടെയാണ് സംഭവം. കല്ലും മണ്ണും ഒഴുകിവന്ന് നിരവധി തേക്കിന്‍തൈകളും റബര്‍മരങ്ങളും നശിച്ചു. ഇതുകൂടാതെ വലിയ പാറക്കല്ലും പ്രദേശത്തേക്ക് ഉരുണ്ടുവന്നു. പാറക്കല്ല് ഭീഷണിയായതിനെതുടര്ന്ന് മൂന്നു കുടുംബങ്ങളെ അധികൃതരുടെ നിര്‍ദേശപ്രകാരം ബന്ധുവീടുകളിലേക്ക് മാറ്റിപാര്‍പ്പിച്ചു. വെള്ളരിക്കുണ്ട് തഹസില്‍ദാര്‍ പി.വി. മുരളി, ബേളൂര്‍ വില്ലേജ് ഓഫീസര്‍ ശ്രീലാല്‍, റവന്യൂ ഉദ്യോഗസ്ഥര്‍ എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു.
കുളങ്ങാട്ട് മലയിലും തൃക്കണ്ണാട് കടപ്പുറത്തും മുന്‍കരുതല്‍ ശക്തിപ്പെടുത്തും
കാസര്‍ഗോഡ്: അതിതീവ്ര മഴ തുടരുന്ന പശ്ചാത്തലത്തില്‍ ജില്ലാ ദുരന്തനിവാരണ അതോറിറ്റി അടിയന്തരയോഗം ഓണ്‍ലൈനില്‍ ചേര്‍ന്നു. ചെറുവത്തൂര്‍ കുളങ്ങാട്ട് മലയില്‍ വിള്ളല്‍ ഉണ്ടായ സാഹചര്യത്തില്‍ മുന്‍കരുതല്‍ നടപടികള്‍ ശക്തിപ്പെടുത്താന്‍ നിര്‍ദേശം നല്കി. ഇവിടെ റവന്യൂ, പോലീസ്, ഫയര്‍ഫോഴ്സ്, വനം, തദ്ദേശസ്വയംഭരണം വകുപ്പുകള്‍ ജാഗ്രത പാലിക്കണം. അപകടാവസ്ഥയിലായ പ്രദേശങ്ങളില്‍ കാഴ്ചക്കാരായി ആളുകള്‍ കൂട്ടംകൂടുന്നത് കര്‍ശനമായും ഒഴിവാക്കേണ്ടതാണ്. രൂക്ഷമായ കടലാക്രമണം നേരിടുന്ന പ്രദേശങ്ങളില്‍ അടിയന്തര നടപടികള്‍ സ്വീകരിക്കാനും യോഗം തീരുമാനിച്ചു. വെള്ളക്കെട്ട് ഉണ്ടായ പ്രദേശങ്ങളില്‍ ആളുകളെ മാറ്റിപ്പാര്‍പ്പിക്കുന്നതിന് ആവശ്യമെങ്കില്‍ ക്യാമ്പുകള്‍ ആരംഭിക്കും. തൃക്കണ്ണട്, കോട്ടിക്കുളം തീരത്ത് കടലേറ്റം തടയാനുള്ള പ്രവര്‍ത്തനങ്ങള്‍ അടിയന്തരമായി സ്വീകരിക്കുന്നതിന് ജലവിഭവ വകുപ്പിന് നിര്‍ദ്ദേശം നല്കി. അപകടനിലയിലുള്ള മരച്ചില്ലകള്‍ വെട്ടി മാറ്റുന്നതിന് നടപടി സ്വീകരിക്കാന്‍ നഗരസഭ, പഞ്ചായത്ത് സെക്രട്ടറിമാര്‍ക്ക് നിര്‍ദേശം നല്കി.
തെരുവുനായശല്യം: ദയാവധ ഉത്തരവ് കണ്ണിൽ പൊടിയിടാനെന്ന് ഡോ. ടിറ്റോ ജോസഫ്
കാഞ്ഞങ്ങാട്: ആവശ്യമായി വന്നാൽ തെരുവുനായ്ക്കളെ ദയാവധം നടത്താമെന്ന സർക്കാരിന്റെ ഉത്തരവ് ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ മാത്രമാണെന്ന് ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ മുൻ സംസ്ഥാന വൈസ് പ്രസിഡന്റും കർഷക കോൺഗ്രസ് നേതാവുമായ ഡോ. ടിറ്റോ ജോസഫ്. നിലവിലുള്ള നിയമം ഒന്നുകൂടി പറയുക മാത്രമാണ് ഉത്തരവിൽ ചെയ്തിരിക്കുന്നത്. ചികിത്സിച്ചു ഭേദമാക്കാൻ പറ്റാത്ത അവസ്ഥയിലുള്ള നായ്കളെ മാത്രമേ ദയാവധം നടത്താനുള്ള സർട്ടിഫിക്കറ്റ് കൊടുക്കാൻ ഡോക്ടർമാർക്ക് സാധിക്കുകയുള്ളൂ. അല്ലാത്തപക്ഷം മൃഗസ്നേഹികളുടെ ഭാഗത്തുനിന്നുള്ള നിയമനടപടികൾ നേരിടേണ്ടിവരും. പാതയോരങ്ങളിലെത്തുന്ന അറവ് മാലിന്യമാണ് തെരുവുനായ്ക്കൾ നാടും നഗരവും കീഴടക്കുന്നതിനുള്ള പ്രധാന കാരണം. സംസ്ഥാനത്ത് അറവ് മാലിന്യം ശാസ്ത്രീയമായി സംസ്കരിച്ച് മറ്റു തരത്തിലുള്ള ഉത്പന്നങ്ങളാക്കുന്നതിനായി തുടങ്ങിയ സ്ഥാപനങ്ങൾ പോലും നിലച്ചു പോകുന്ന അവസ്ഥയിലാണ്. ഇത്തരത്തിലുള്ള സ്ഥാപനങ്ങൾക്ക് സർക്കാരിന്റെ പിന്തുണയും പ്രോത്സാഹനവും വേണ്ടത്ര ലഭിക്കുന്നില്ല. മാലിന്യം തെരുവിലേക്ക് വലിച്ചെറിയുന്നതിന് ശിക്ഷ ഉറപ്പാക്കണം. പേവിഷബാധ മൂലം മരണമുണ്ടാകുമ്പോൾ മാത്രം അധികാരികളും മാധ്യമങ്ങളും ഇടപെട്ടാൽ പോരാ. തെരുവുനായ്ക്കളെ നിയന്ത്രിക്കാൻ ശാസ്ത്രീയമായ സമീപനവും നടപടികൾക്ക് തുടർച്ചയും ഉണ്ടാകണം. മൊബൈൽ എബിസി പദ്ധതി നല്ല നിർദേശമാണ്. പക്ഷേ അത് കൃത്യമായി നടപ്പാക്കപ്പെടുന്ന കാര്യത്തിൽ സർക്കാരിന്റെ ഇടപെടലുകൾ ഉണ്ടാകണം. വാക്സിനേഷൻ, ലൈസൻസ്, മൃഗസ്നേഹികളുടെ ഭാഗത്തുനിന്ന് തെരുവ് നായ്ക്കളെ ദത്തെടുക്കൽ തുടങ്ങിയവ പ്രോത്സാഹിപ്പിക്കണമെന്നും അദ്ദേഹം നിർദേശിച്ചു.
തീപിടിത്തം: ഗൃഹോപകരണങ്ങൾ കത്തിനശിച്ചു
രാജപുരം: കള്ളാർ പഞ്ചായത്തിലെ അരയാർപള്ളത്തെ പി.കെ. വെള്ളച്ചിയുടെ വീട് ഷോട്ട് സർക്യൂട്ട് മൂലം തീ പിടിച്ചു. ടിവി, ഫാൻ, മേശ എന്നിവ കത്തി നശിക്കുകയും വിടിന് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. കുറ്റിക്കോൽ ഫയർഫോഴ്സിലെ സീനിയർ ഫയർ ആൻഡ് റസ്ക്യൂ ഓഫിസർ ദീലീപിന്റെ നേതൃത്വത്തിലുള്ള സംഘവും രാജപുരം എസ്ഐ ബിജുവിന്റെ നേതൃത്വത്തിലുള്ള സംഘവും സ്ഥലത്തെത്തി തീയണച്ചു. പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. നാരായണൻ, മെമ്പർ പി. ഗീത എന്നിവരും സ്ഥലത്തെത്തി.
മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചു
രാജപുരം: മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കോളിച്ചാൽ കോഴിചിറ്റ ഉന്നതിയിലെ നാരായണിയുടെ മകൻ എസ്. സുനിൽ (36) കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ മരിച്ചത്. ഭാര്യ: സുകന്യ, മകൾ: നിഹ, സഹോദരൻ: സുരേഷ് (യൂണിയൻ ബാങ്ക്, വെള്ളരിക്കുണ്ട്).
ബസില്‍ ബൈക്കിടിച്ച് പരിക്കേറ്റ യുവാവ് മരിച്ചു
പൊയിനാച്ചി: സ്വകാര്യബസ് പെട്ടെന്ന് ബ്രേക്കിട്ടപ്പോള്‍ പിന്നില്‍നിന്നും വന്നിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന ബൈക്ക് യാത്രികന് മരിച്ചു. കുണിയ കാനത്തില്‍ ഹൗസിലെ കെ.വി. അബ്ദുള്ള-താഹിറ ദമ്പതികളുടെ മകന് അബ്ദുള്‍ റഹ്മാന് ഫാരിസ് (19) ആണ് മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയോടെ ദേശീയപാതയില്‍ പൊയിനാച്ചിക്ക് സമീപം ബട്ടത്തൂരിലാണ് അപകടമുണ്ടായത്. ഇന്നലെ പുലര്‍ച്ചെ കാസര്‍ഗോട്ടെ സ്വകാര്യാശുപത്രിയിലാണ് മരിച്ചത്. മംഗളൂരുവില്‍ ഡിഗ്രി വിദ്യാര്‍ഥിയാണ്. സഹോദങ്ങള്‍: ഹുസൈന്, മുജ്തബ, ആയിഷ, ബുഷ്റ, ഫാത്തിമ.
മരുന്ന് ക്ഷാമം പരിഹരിക്കണം: എകെസിസി
കടുമേനി: സർക്കാർ ആശുപത്രികളിലെ മരുന്നുകളുടെയും പ്രതിരോധ വാക്സിനുകളുടെയും ക്ഷാമം അടിയന്തരമായി പരിഹരിക്കണമെന്ന് കത്തോലിക്ക കോൺഗ്രസ് കടുമേനി യൂണിറ്റ് കൺവൻഷൻ ആവശ്യപ്പെട്ടു. തോമാപുരം ഫൊറോന ഡയറക്ടർ ഫാ. മാത്യു വളവനാൽ ഉദ്ഘാടനം ചെയ്തു. ഫൊറോന പ്രസിഡന്റ് സാജു പടിഞ്ഞാറേട്ട് അധ്യക്ഷതവഹിച്ചു. യൂണിറ്റ് പ്രസിഡന്റ് ടോമി കുന്നിപ്പറമ്പിൽ, സോജോ ചക്കാലയ്ക്കൽ, തോമസ് മാത്യു മണ്ണനാനിക്കൽ, സിന്ധു ടോമി, സെബാസ്റ്റ്യൻ വട്ടപ്പറമ്പിൽ എന്നിവർ പ്രസംഗിച്ചു.
ഏഴാംക്ലാസിലെ അധ്യാപകന്റെ ഓർമകളിലേക്ക് എഴുപതാം വയസിലൊരു മടക്കയാത്ര
സ്വന്തം ലേഖകൻ ഭീമനടി: ദീർഘകാലം മുംബൈയിൽ ജോലിചെയ്ത ശേഷം നാട്ടിലെത്തി ജോലിയും വിശ്രമവുമായി കഴിയുന്ന തിരുവല്ല തടിയൂർ സ്വദേശി പി.കെ. പ്രേമചന്ദ്രൻ തന്റെ എഴുപതാം വയസിൽ കാസർഗോഡ് ജില്ലയിലെ ഭീമനടിയിലേക്കൊരു യാത്ര നടത്തിയത് അത്രമേൽ അമൂല്യമായ ഓർമകളുടെ മധുരം മനസിൽ സൂക്ഷിച്ചുകൊണ്ടാണ്. കാഞ്ഞിരപ്പള്ളി ഉപജില്ലയിലെ കനകപ്പലം എംടി യുപി സ്കൂളിൽ അഞ്ചാം ക്ലാസ് മുതൽ ഏഴാം ക്ലാസ് വരെ തന്നെ പഠിപ്പിച്ച കാരിയ്ക്കൽ ജോർജ് ജോസഫ് സാറിന്റെ ഓർമകളിലേക്കായിരുന്നു ആ മടക്കയാത്ര. തന്റെ ഏറ്റവും പ്രിയപ്പെട്ട അധ്യാപകനെ തേടി മാസങ്ങളായി നടത്തിയ അന്വേഷണത്തിന്റെ പര്യവസാനമായിരുന്നു അത്. അദ്ദേഹം ജീവിച്ചിരിക്കുന്നില്ലെന്നറിഞ്ഞെങ്കിലും ഭീമനടി ക്രിസ്തുരാജാ പള്ളിയിലെ അദ്ദേഹത്തിന്റെ കബറിടത്തിൽ നിറഞ്ഞ കണ്ണുകളോടെ പ്രാർഥിക്കാനെത്തിയപ്പോൾ പ്രേമചന്ദ്രന്റെ മനസും നിറഞ്ഞുകവിയുകയായിരുന്നു. ജോർജ് ജോസഫ് എന്ന അധ്യാപകന്റെ പേരും അദ്ദേഹത്തിന്റെ മകന്റെ പേരും മാത്രമാണ് പ്രേമചന്ദ്രന് അറിയാമായിരുന്നത്. കിട്ടിയ വിവരങ്ങൾ വച്ച് പല സ്ഥലങ്ങളിലും അന്വേഷണം നടത്തി. തന്റെ ജീവിതത്തിൽ അത്രമേൽ സ്വാധീനിച്ച വ്യക്തിയാണ് ജോർജ് ജോസഫ് സാറെന്ന് പ്രേമചന്ദ്രൻ പറയുന്നു. ഏറെ നാളത്തെ അന്വേഷണങ്ങൾക്ക് ശേഷമാണ് കാസർഗോഡ് ജില്ലയിലെ കല്ലംചിറ കെഐ എഎൽപി സ്കൂളിൽ 1977 കാലഘട്ടത്തിൽ അദ്ദേഹം മുഖ്യാധ്യാപകനായിരുന്നുവെന്ന് അറിയുന്നത്. ഇതിന്റെ ചുവടുപിടിച്ചുള്ള അന്വേഷണമാണ് ഒടുവിൽ പ്രേമചന്ദ്രനെ ജോർജ് സാറിന്റെ മക്കളുടെ അടുത്തും ഭീമനടിയിലുമെത്തിച്ചത്. ജോർജ് ജോസഫ് സാറിന്റെ ഓർമകൾ ഉറങ്ങുന്ന കല്ലംചിറ കെഐ എഎൽപി സ്കൂളും സാർ താമസിച്ചിരുന്ന വീടും കാണാനെത്തിയ പ്രേമചന്ദ്രൻ സാറിനോടുള്ള സ്നേഹസൂചകമായി സ്കൂളിലേക്ക് ഒരു സംഭാവനയും നല്കി. ജോർജ് സാറിന്റെ മക്കളുടെ വീടുകളിലുമെത്തി സ്നേഹബന്ധത്തിന്റെ തുടർച്ച ഉറപ്പാക്കിയാണ് മടങ്ങിയത്.
വനിത ഫുട്ബോളിനോട് അവഗണന: പി. മാളവിക
കാഞ്ഞങ്ങാട്: വനിത ഫുട്ബോളിനോടുള്ള അധികൃതരുടെ അവഗണന ഇപ്പോഴും തുടരുന്നുണ്ടെന്നും പുരുഷ ഫുട്ബോള്‍ താരങ്ങള്‍ക്കുള്ള സൗകര്യങ്ങള്‍ വനിത ഫുട്ബോള്‍ ടീമിന് ചിന്തിക്കാന്‍ പോലും കഴിയില്ലെന്നും ഇന്ത്യന്‍ ഫുട്ബോള്‍ താരം പി. മാളവിക. കാഞ്ഞങ്ങാട് പ്രസ് ഫോറത്തില്‍ നടന്ന മീറ്റ് ദി പ്രസില്‍ സംസാരിക്കുകയായിരുന്നു അവര്‍. ഇത്തവണ ഇന്ത്യന്‍ വനിത ടീം മികച്ച പ്രകടനത്തോടെ ചരിത്രത്തിലാദ്യമായി ഏഷ്യകപ്പിനുള്ള യോഗ്യത നേടാന്‍ കാരണമായതും അവഗണനയ്ക്കെതിരായ വാശിയോടെയുള്ള പോരാട്ടമാണ്. വനിതകള്‍ക്ക് പ്രഫഷണല്‍ ഫുട്ബോള്‍ ഒരു കരിയറായി എടുക്കാന്‍ സാധിക്കുന്ന സാഹചര്യമല്ല നിലവിലുള്ളത്. പരിക്കുപറ്റിയാല്‍ ഒരു പക്ഷേ കായികജീവിതം തന്നെ അവസാനിച്ചേക്കാം. അഞ്ചാംക്ലാസ് മുതല്‍ കാണുന്ന സ്വപ്നമാണ് ഇന്ത്യന്‍ ടീമിന്റെ ജഴ്സി അണിഞ്ഞതോടെ സഫലമായത്. 26 വര്‍ഷത്തിനുശേഷമാണ് ഇന്ത്യന്‍ ഫുട്ബോള്‍ ടീമില്‍ ഒരു മലയാളി പെണ്‍കുട്ടി ബൂട്ടണിയുന്നതെന്ന് എന്നത് ഏറെ അഭിമാനാര്‍ഹമായ നേട്ടമാണ്. വനിത ഫുട്ബോള്‍ ലീഗില്‍ തമിഴ്നാട് മധുരയിലെ സേതു എഫ്സിക്കായി നടത്തിയ മികച്ച പ്രകടനമാണ് ഇന്ത്യന്‍ ടീമിലേക്ക് വഴിതുറന്നത്. അത്യാവശ്യം ഹിന്ദി അറിയാമായിരുന്നതിനാല്‍ സഹകളിക്കാരുമായുള്ള ആശയവിനിമയം അത്ര ബുദ്ധിമുട്ടായിരുന്നില്ലെന്നും മാളവിക പറഞ്ഞു. സെപ്റ്റംബറില്‍ നടക്കുന്ന വനിത ഫുട്ബോള്‍ ലീഗില്‍ സേതു എഫ്സിക്കായി കളത്തിലിറങ്ങും. അടുത്തവര്‍ഷം ഓസ്ട്രേലിയയിലാണ് എഎഫ്സി ഫുട്ബോള്‍ ടൂര്‍ണമെന്റ് നടക്കുക. സ്വീകരണത്തിരക്കുകള്ക്കിടയിലും അടുത്ത ടൂര്‍ണമെന്റുകള്‍ക്കായുള്ള പരിശീലനത്തില്‍ മാളവിക യാതൊരു മുടക്കവും വരുത്തുന്നില്ല. പ്രസ്ഫോറം പ്രസിഡന്റ് ഫസലു റഹ്മാന് ഉപഹാരം സമ്മാനിച്ചു.
ഓട്ടോറിക്ഷയുടെ മുകളിലേക്ക് മരംവീണ് ഡ്രൈവര്‍ക്ക് സാരമായ പരിക്ക്
മുള്ളേരിയ: ഓട്ടോറിക്ഷയുടെ മുകളിലേക്ക് മരംവീണ് ഡ്രൈവര്‍ക്ക് സാരമായ പരിക്ക്. ആദൂര്‍ സിഎ നഗറിലെ അബ്ദുള്ളക്കുഞ്ഞിക്കാണ് (42)പരിക്കേറ്റത്. ഇദ്ദേഹത്തിന്റെ കൈകാലുകള്‍ക്ക് ഒടിവുപറ്റി. ഇന്നലെ രാവിലെ എട്ടോടെ ചെര്‍ക്കള-ജാല്‍സൂര്‍ അന്തര്‍സംസ്ഥാനപാതയിലെ മുള്ളേരിയ ആലന്തടുക്ക ഇറക്കത്തിലാണ് അപകടമുണ്ടായത്. ആദൂരില്‍ നിന്നും മുള്ളേരിയിലേക്ക് പോവുകയായിരുന്ന ഓട്ടോയുടെ മുകളിലേക്ക് റോഡരികിലെ കൂറ്റന്‍ അക്കേഷ്യമരം കടപുഴകിവീഴുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാര്‍ കാസര്‍ഗോഡ് അഗ്നിരക്ഷാ സേനയെ വിവരമറിയിക്കുകയായിരുന്നു. സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്ക്യൂ ഓഫീസര്‍ വി.എം. സതീശന്റെ നേതൃത്വത്തില്‍ സേന എത്തി ഓട്ടോറിക്ഷയ്ക്ക് മുകളില്‍ വീണിരുന്ന മരം മുറിച്ചു നീക്കുകയായിരുന്നു. ഓട്ടോ പൂര്‍ണമായി തകര്‍ന്നുപോയി. അബ്ദുള്ളക്കുഞ്ഞിയെ നാട്ടുകാര്‍ വളരെ പണിപ്പെട്ടു പുറത്തെടുത്ത് തൊട്ടടുത്ത സ്വകാര്യ ആശുപത്രി ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. സേനാഗംങ്ങളായ ജിത്തു തോമസ്, കെ.വി. ജിതിന് കൃഷ്ന, ഒ.കെ. പ്രജിത്ത്, വി.വി. ഉണ്ണികൃഷ്ണന് എന്നിവര്‍ സംഘത്തില്‍ ഉണ്ടായിരുന്നു.
ഇ-മാലിന്യം ശേഖരിക്കാന്‍ ഹരിതകര്‍മസേന
കാഞ്ഞങ്ങാട്: ഇ-മാലിന്യം ഇനി തലവേദനയാകില്ല, മാത്രമല്ല കാശുമാക്കാം. വീടുകളില്‍ നിന്നും സ്ഥാപനങ്ങളില്‍നിന്നും വിലനല്‍കി ശേഖരിക്കാന്‍ ഒരുങ്ങുകയാണ് ഹരിതകര്‍മസേന. ഓരോ ഇനത്തിനും പ്രത്യേകം വിലനല്‍കിയാണ് ശേഖരിക്കുക തദ്ദേശവകുപ്പിന്റെ നേതൃത്വത്തിലുള്ള ഇ-മാലിന്യശേഖരണത്തിനുള്ള ഒരുക്കങ്ങള്‍ ജില്ലയില്‍ തുടങ്ങി. ആദ്യഘട്ടത്തില്‍ ജില്ലയിലെ നീലേശ്വരം, കാഞ്ഞങ്ങാട്, കാസര്‍ഗോഡ് നഗരസഭ പരിധിയിലെ വീടുകള്‍, സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുമായിരിക്കും ഇ-മാലിന്യംശേഖരിക്കുക. 15 മുതല്‍ 31 വരെയാണ് കാമ്പയിന് നടക്കുന്നത്. ഇതിനു മുന്നോടിയായി നഗരസഭാ ഉദ്യോഗസ്ഥരുടെ യോഗം ചേരുകയും തുടര്‍ന്ന് ഹരിത കര്‍മസേനയ്ക്ക് ക്ലീന്കേരളകമ്പനി പരിശീലനം നല്‍കുകയും ചെയ്തു. പുനഃചംക്രമണ സാധ്യമായവ, അപകടകരമായവ, ശേഖരിക്കുമ്പോഴും കൊണ്ടുപോകുമ്പോഴും പാലിക്കേണ്ട സുരക്ഷാമാനദണ്ഡങ്ങള്‍, ഇ-മാലിന്യത്തിന്റെ വില, ഭവിഷ്യത്തുകള്‍ എന്നിവ കേന്ദ്രീകരിച്ചാണ് പരിശീലനം നല്‍കിയത്. ഹരിതകര്‍മസേന ശേഖരിക്കുന്ന ഇ-മാലിന്യം ക്ലീന്‍കേരള കമ്പനിക്ക് നല്‍കുകയും കമ്പനി ഹരിതകര്‍മസേനയ്ക്ക് തുക കൈമാറുകയുംചെയ്യും. ക്ലീന്‍കേരള കഴിഞ്ഞ സാമ്പത്തികവര്‍ഷത്തില്‍ 59 ടണ്‍ പുനഃചംക്രമണമായ ഇ-മാലിന്യവും അപകടകരമായ 210 കിലോമാലിന്യവും ശേഖരിച്ചു. കാസര്‍ഗോഡ് നഗരസഭയില്‍ നെല്ലിക്കുന്നില്‍ നഗരസഭ ചെയര്മാന് അബ്ബാസ് ബീഗവും നീലേശ്വരം നഗരസഭയില്‍ ചിറപ്പുറത്ത് നഗരസഭ ചെയര്‍പേഴ്സണ്‍ ടി.വി. ശാന്തയും കാഞ്ഞങ്ങാട് നഗരസഭാതല ഉദ്ഘാടനം ആലാമിപ്പള്ളിയില്‍ നഗരസഭ ചെയര്‍പേഴ്സണ്‍ കെ.വി. സുജാതയും ഉദ്ഘാടനം നിര്‍വ്വഹിച്ചു.
സഹകരണപ്രസ്ഥാനം സാധാരണക്കാരുടെ അത്താണി: രമേശ് ചെന്നിത്തല
കാഞ്ഞങ്ങാട്: കേരളത്തിലെ സഹകരണപ്രസ്ഥാനം സാധാരണക്കാരുടെ ജീവിതത്തില്‍ എന്നും സ്ഥാനം പിടിച്ച ഒരു മേഖലയും സാധാരണക്കാര്‍ക്ക് അവരുടെ സാമ്പത്തിക ആവശ്യങ്ങള്‍ പെട്ടെന്ന് നിറവേറ്റുന്നതിന് സമീപിക്കാന്‍ പറ്റുന്ന ഒരു സ്ഥാപനമാണെന്നും മുന്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. കോട്ടച്ചേരി കോ-ഓപ്പറേറ്റീവ് മാര്‍ക്കറ്റിംഗ് സൊസൈറ്റിയുടെ പുതിയ ബഹുനില കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംഘം പ്രസിഡന്റ് കുഞ്ഞിരാമന് അയ്യങ്കാവ് അധ്യക്ഷതവഹിച്ചു. എം. ലത, എം. ശോഭന, പി.കെ. ഫൈസല്‍, വി. ചന്ദ്രന്. പി. ലോഹിതാക്ഷന്, പി.കെ. ജനീഷ്, കെ. നീലകണ്ഠന്, പി.വി. സുരേഷ്, എം. രാഘവന്, കെ.വി. ഗോപാലന്, വി. കമ്മാരന്, ശങ്കരന് വാഴക്കോട്, എം. അസൈനാര്‍, കെ. രാജ്മോഹന്‍, കെ.വി. കൃഷ്ണന്, സി.ഇ.ജ യന്‍, കെ.വി. വിശ്വനാഥന്, കെ. ബാലകൃഷ്ണന് നായര്‍, രവീന്ദ്രന് ചേടിറോഡ്, നാരായണന് വയമ്പ്, കെ. അനിത.നസീമ അബ്ദുള്ള എന്നിവര്‍ സംസാരിച്ചു. വേലിക്കോത്ത് അസൈനാര്‍ ഹാജി സ്വാഗതവും പി. ബാലകൃഷ്ണന് നന്ദിയും പറഞ്ഞു.
ദേലംപാടിയിൽ കാട്ടാന വീട്ടുപറമ്പിൽ; മതിലിന്റെ ഒരു ഭാഗം തകർത്തു
കാസർഗോഡ്: ചെറിയൊരു ഇടവേളയ്ക്കു ശേഷം ദേലംപാടി പഞ്ചായത്തിൽ വീണ്ടും കാട്ടാനയിറങ്ങി. ദേലംപാടി പഞ്ചിക്കല്ലിനു സമീപം ബെള്ളിപ്പാടിയിലെ കെ. രത്നാകരൻ നായരുടെ വീട്ടുപറമ്പിലാണ് കാട്ടാനയെത്തിയത്. കഴിഞ്ഞദിവസം പുലർച്ചെ ഒന്നരയോടെ വീടിന്റെ പിറകുവശത്ത് പന്തലിട്ടിരുന്ന ഷീറ്റ് ഇളകിവീഴുന്ന ശബ്ദം കേട്ട് വീട്ടുകാർ ഉണർന്നുനോക്കിയപ്പോഴാണ് ആനയെ കണ്ടത്. പന്തലിനു സമീപത്തുകൂടി ആന കടന്നപ്പോഴാണ് ഷീറ്റ് ഇളകിവീണത്. അതിന്റെ ശബ്ദവും വീട്ടുകാർ ഉണർന്ന് ലൈറ്റിട്ടതിന്റെ വെളിച്ചവും മൂലം അല്പം പരിഭ്രാന്തിയിലായ ആന വീടിനു സമീപത്തുകൂടി മുറ്റത്തെത്തിയശേഷം മുൻവശത്തെ മതിലിന്റെ ഒരു ഭാഗം തകർത്ത് പുറത്തുകടക്കുകയായിരുന്നു. ആന പുറത്തുകടക്കുന്നതുവരെ രത്നാകരൻ നായരും ഭാര്യ നിർമലയും മകൻ ഋതുരാജും ഭയന്ന് വീടിനകത്തുതന്നെ നിൽക്കുകയായിരുന്നു. ദേലംപാടി പഞ്ചായത്തിൽ കർണാടക വനാതിർത്തിയോടുചേർന്ന കൃഷിയിടങ്ങളിൽ ഇടയ്ക്കിടെ ആനയിറങ്ങാറുണ്ടെങ്കിലും വീടുകൾക്കു സമീപമെത്തുന്നത് ആദ്യമായിട്ടാണ്.
അഴിത്തലയിൽ വീണ്ടും പേപ്പട്ടി ഭീതി; അഞ്ചു പേർക്കു കടിയേറ്റു
നീലേശ്വരം: ഒരാഴ്ചയുടെ ഇടവേളയിൽ തൈക്കടപ്പുറം, അഴിത്തല ഭാഗങ്ങളിൽ വീണ്ടും പേപ്പട്ടി ഭീതി. വാർഡ് കൗൺസിലറുടെ മകനുൾപ്പെടെ അഞ്ചുപേർക്കാണ് കഴിഞ്ഞ ദിവസം തെരുവുനായയുടെ കടിയേറ്റത്. നായയെ പിന്നീട് സമീപപ്രദേശത്ത് ചത്ത നിലയിൽ കണ്ടെത്തി. ഒരാഴ്ച മുമ്പ് പ്രദേശത്ത് ഭീതി പരത്തിയ പേപ്പട്ടി നിരവധി തെരുവുനായ്ക്കളെ കടിച്ചിരുന്നു. ഇതിൽ ഒരു നായയാകാം പേയിളകി അക്രമം നടത്തിയതെന്ന് കരുതുന്നു. ആദ്യത്തെ പേപ്പട്ടിയേയും പിന്നീട് ചത്ത നിലയിൽ കണ്ടെത്തുകയായിരുന്നു. അഴിത്തല ബോട്ടുജെട്ടിക്ക് സമീപത്തെ രാജേഷ് നാരായണനെ വീടിനകത്തുവച്ചാണ് നായ കടിച്ചത്. വാതിൽ തുറന്നിട്ട വീടിന്റെ അകത്തേക്ക് നായ ഓടിക്കയറുകയായിരുന്നു. തൊട്ടടുത്ത വീടിനുള്ളിലേക്കും നായ ഓടിക്കയറിയെങ്കിലും വീട്ടുകാർ ചൂടുവെള്ളമൊഴിച്ച് തുരത്തി. വാർഡ് കൗൺസിലർ പി.കെ. ലതയുടെ മകൻ ദിലീപ്, ഗിരിജ ബാലൻ, അനിത സുഗുണദാസ്, അഴിത്തലയിൽ വിനോദസഞ്ചാരവകുപ്പിനു കീഴിൽ കരാർ ജോലി ചെയ്യുന്ന ബദിയടുക്ക സ്വദേശി അനീസ് എന്നിവരാണ് കടിയേറ്റ മറ്റുള്ളവർ. എല്ലാവരും കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. തൈക്കടപ്പുറം-അഴിത്തല റോഡും പരിസരപ്രദേശങ്ങളും തെരുവുനായ്ക്കൾ കൈയടക്കിയ നിലയിലാണ്. വീടുകളുടെ സിറ്റൗട്ടിൽ പോലും നായ്ക്കൾ പതിവു സാന്നിധ്യമാണ്. ഇവയിൽ പലതിനും പേപ്പട്ടികളുടെ കടിയേറ്റിരിക്കാനുള്ള സാധ്യത നാട്ടുകാർക്ക് ആശങ്കയാവുകയാണ്.
കന്നുകാലിത്തൊഴുത്തായി കാസര്‍ഗോഡ് ബസ്സ്റ്റാന്‍ഡ്
കാസര്‍ഗോഡ്: ജില്ലാ ആസ്ഥാനത്തെ ബസ്സ്റ്റാന്‍ഡിലെത്തുന്ന യാത്രക്കാരെ സ്വീകരിക്കുന്നത് പശുക്കള്‍. യാത്രക്കാരെയും ബസുകളെയും വകവയ്ക്കാതെ അവര്‍ വിലസുകയാണ്. ബസ് നിര്ത്തുന്നയിടങ്ങളിലാണ് ഇവ കൂട്ടമായി നടക്കുന്നത്. ഉടമസ്ഥര്‍ ഉപേക്ഷിച്ചവയാണ് അധികവും. 15 ലധികം പശുക്കളാണ് ദിവസവും ഇത്തരത്തില്‍ സ്റ്റാന്‍ഡിലെത്തുന്നത്. ഹോണടിച്ചാലും പശുക്കള്‍ എഴുന്നേറ്റുമാറില്ലെന്നാണ് ബസ് ജീവനക്കാര്‍ പറയുന്നു. പശു കിടക്കുന്ന ഭാഗത്തേക്ക് പോകാതെ ബസ് നിര്‍ത്തിയാണ് യാത്രക്കാരെ കയറ്റുന്നത്. മംഗളൂരു ഭാഗത്തുനിന്ന് സ്റ്റാന്‍ഡിലേക്ക് ബസ് കയറുമ്പോള്‍ പശുക്കള്‍ അലഞ്ഞുനടക്കുന്നത് ഭീതിപ്പെടുത്തുന്നുണ്ട്. ഇവയെ ഓടിക്കാന്‍ ശ്രമിച്ചാല്‍ ബസ് ജീവനക്കാരെയും യാത്രക്കാര്‍ കുത്താന്‍ വരും. ചിലവ ആക്രണകാരികളാണെന്നു വ്യാപാരികള്‍ പറയുന്നു. വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ ഭയന്നാണ് ഇവിടെനില്‍ക്കുന്നത്. കടവരാന്തകളിലും മറ്റും ചാണകമിട്ടും മൂത്രമൊഴിച്ചും വൃത്തികേടാക്കുന്നത് പതിവാണ്. മഴക്കാലമായതോടെ യാത്രക്കാര്‍ നില്ക്കുന്ന സ്ഥലം കൂടുതല്‍ മലിനമായിരിക്കുകയാണ്. പൊതുസ്ഥലങ്ങളില്‍ കന്നുകാലികള്‍ അലയുന്നതായി ശ്രദ്ധയില്‍ പെട്ടാല്‍ ഉടമസ്ഥരില്‍ നിന്നും പിഴ ഈടാക്കുമെന്ന് കാസര്‍ഗോഡ് നഗരസഭ പലതവണ മുന്നറിയിപ്പ് നല്‍കിയിരുന്നു. കന്നുകാലികളെ അതാത് ഉടമസ്ഥര്‍ കെട്ടി പരിപാലിക്കാത്ത പക്ഷം ഉടമസ്ഥര്‍ക്കെതിരെ പിഴ ഈടാക്കുകയും പിടിച്ചെടുത്ത കന്നുകാലികളെ ലേലം ചെയ്തു വില്‍ക്കുകയും അതിനു വരുന്ന ചെലവുകള്‍ ഉടമസ്ഥരില്‍ നിന്ന് ഈടാക്കുകയും ചെയ്യുമെന്നും അറിയിച്ചിരുന്നു. എന്നാല്‍, നഗരസഭയുടെ ഭാഗത്തുനിന്നും പ്രായോഗികതലത്തില്‍ യാതൊരു നടപടിയും നാളിതുവരെയായിട്ടും ഉണ്ടായിട്ടില്ല.
നവാഗതർക്ക് വരവേൽപ്പും കുടുംബ സംഗമവും
ചിറ്റാരിക്കാൽ: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ (കെഎസ്എസ്പിഎ) ഈസ്റ്റ് എളേരി മണ്ഡലം നവാഗതർക്കുള്ള വരവേൽപും കുടുംബസംഗമവും ചിറ്റാരിക്കാലിൽ നടന്നു. ജില്ലാ പ്രസിഡന്റ് പി.പി. കുഞ്ഞമ്പു ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പി.ജെ. ജോസ് അധ്യക്ഷത വഹിച്ചു. പി.എം. ഏബ്രഹാം, ശാന്തമ്മ ഫിലിപ്പ്, തോമസ് മാത്യു, മാത്യു സേവ്യർ, ജോസുകുട്ടി അറയ്ക്കൽ, കെ.എ. റോസിലി, കെ.സി. സെബാസ്റ്റ്യൻ, രാജു മാത്യു, ടി.എസ്. ജോസ് എന്നിവർ പ്രസംഗിച്ചു. മുൻ ആരോഗ്യവകുപ്പ് ജില്ലാ മാസ് മീഡിയ ഓഫീസർ വിൻസന്റ് ജോൺ ക്ലാസ് നയിച്ചു.
തൊഴില്‍ പരിശീലനം നല്കി
കാഞ്ഞങ്ങാട്: 32 കേരള ബറ്റാലിയന് പടന്നക്കാട് നെഹ്റു കോളജ് എന്‍സിസി യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ലോക യുവജന നൈപുണ്യദിനത്തില്‍ കേഡറ്റുകള്‍ക്ക് സൗജന്യ തൊഴില്‍ പരിശീലനം നല്കി. മനോഹരമായ പുരസ്കാരങ്ങള്‍ നിര്‍മിക്കുന്നതിലാണ് പരിശീലനം നല്‍കിയത്. രണ്ടുമണിക്കൂര്‍ നേരംകൊണ്ട് സ്വര്ണകളറുള്ള പ്ലാസ്റ്റിക് കൊണ്ടുള്ള മുത്തുകളും മഞ്ഞ, പച്ച, ചുവപ്പ് നിറങ്ങളുള്ള നൂലും ഉപയോഗിച്ച് നിരവധി പുരസ്കാരങ്ങളാണ് കേഡറ്റുകള്‍ തയാറാക്കിയത്. ഉദുമ ജിഎച്ച്എസ്എസിലെ ആറാം ക്ലാസ് വിദ്യാര്‍ഥിനി എ.ആര്. ആത്മികയും അച്ഛന് കെ.ജി. രാജേഷുമാണ് പരിശീലനം നല്‍കിയത്. ക്യാപ്റ്റന്‍ ഡോ. നന്ദകുമാര്‍ കോറോത്ത്, അണ്ടര്‍ ഓഫീസര്‍ കെ. ദര്‍ശന എന്നിവര്‍ നേതൃത്വം നല്കി.
തോരാമഴയിലും ആവേശം ചോരാതെ ലഹരിവിരുദ്ധ റാലി
കാഞ്ഞങ്ങാട്: കനത്ത മഴയിലും ആവേശം ചോരാതെ കാഞ്ഞങ്ങാട് രമേശ് ചെന്നിത്തല നയിച്ച ലഹരിവിരുദ്ധ റാലി വന്‍ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. പ്രൗഡ് കേരള ഇനിഷ്യേറ്റീവിന്റെ നേതൃത്വത്തില്‍ നടന്ന ലഹരിക്കെതിരെ സമൂഹനടത്തം എന്ന പരിപാടിയില്‍ സമൂഹത്തിന്റെ നാനാതുറകളില്‍ നിന്നുള്ളവര്‍, സാംസ്കാരിക പ്രവര്‍ത്തകര്‍, രാഷ്ട്രീയ പ്രവര്‍ത്തകര്‍, കലാകാരന്മാര്, വിദ്യാര്‍ഥികള്‍, വീട്ടമ്മമാര്‍ തുടങ്ങി വന്‍ ജനസഞ്ചയമാണ് ലഹരിക്കെതിരേ ജനകീയ പ്രതിരോധം തീര്‍ക്കുന്നതിന്റെ ഭാഗമായി എത്തിച്ചേര്‍ന്നത്. കോട്ടച്ചേരിയില്‍ നിന്ന് ആരംഭിച്ച നടത്തം മാന്തോപ്പ് മൈതാനത്ത് എത്തി ലഹരിവര്‍ജന സന്ദേശം നല്കി പ്രതിജ്ഞ ചൊല്ലി സമാപിച്ചു. ലഹരിക്കെതിരെ സര്‍ക്കാര്‍ സംവിധാനങ്ങള്‍ മാത്രം ഫലവത്താവില്ലെന്നും വിശാലമായ ജനകീയ പിന്തുണയോട് കൂടി മാത്രമേ സമ്പൂര്‍ണ പ്രതിരോധം സാധ്യമാകൂ എന്നും രമേശ് ചെന്നിത്തല പറഞ്ഞു. പ്രൗഡ് കേരള സംസ്ഥാന ചെയര്മാന് മലയിന്‍കീഴ് വേണുഗോപാല്‍ അധ്യക്ഷത വഹിച്ചു. രാജ്മോഹന്‍ ഉണ്ണിത്താന് എംപി, സ്വാമി പ്രേമനന്ദ, അബ്ദുള്‍ അസീസ് അഷ്റഫി, അബ്ദുൾ റഹ്മാന് അഷ്റഫി, ഡിസിസി പ്രസിഡന്റ് പി.കെ. ഫൈസല്‍, ഡോ. ഖാദര്‍ മാങ്ങാട്, ഡോ. അജയകുമാര്‍ കോടോത്ത്, കെ. നീലകണ്ഠന്, ഹക്കീം കുന്നില്‍, എം. അസിനാര്‍, മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് എന്‍.എ. ഖാലിദ്, കൂക്കള്‍ ബാലകൃഷ്ണന്, ടി.കെ. സുധാകരന്, വി. കമ്മാരന്, സി. മുഹമ്മദ്കുഞ്ഞി, സുരൂര്‍ മൊയ്ദു ഹാജി, ബഷീര്‍ വെള്ളിക്കോത്ത്, ബഷീര്‍ ആറങ്ങാടി, കെ.ആര്. കാര്ത്തികേയന്, ജോമോന് ജോസ്, ഗംഗാധരന് കുട്ടമത്ത്, കെ.കെ.രാജേന്ദ്രന്, ബി.പി. പ്രദീപ്കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
കെഎസ്ഇബി നടപടി നിയമവിരുദ്ധവും സാമ്പത്തിക ക്രമക്കേടും: പെന്‍ഷനേഴ്സ് കൂട്ടായ്മ
കാഞ്ഞങ്ങാട്: കേരളാ സ്റ്റേറ്റ് ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മിഷന് അംഗീകരിച്ച ഡിഎ/ഡിആര്‍ കുടിശിക ഉള്‍പ്പെടെയുള്ള ആനൂകൂല്യങ്ങള്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും വിതരണം ചെയ്യാതെ സര്‍ക്കാര്‍ നിര്‍ദേശപ്രകാരം തടഞ്ഞുവച്ചിരിക്കുന്ന കെഎസ്ബിയുടെ നടപടി നിയമലംഘനവും സാമ്പത്തിക ക്രമക്കേടും ആണെന്ന് കെഎസ്ഇബി പെന്‍ഷനേഴ്സ് കൂട്ടായ്മ ജില്ലാ വാര്‍ഷികസമ്മേളനം ആരോപിച്ചു. ക്ഷാമാശ്വാസത്തിന്റെ കുടിശിക അടിയന്തരമായി വിതരണം ചെയ്യണമെന്നും പെന്‍ഷന്‍കാര്‍ക്ക് കുടിശികയുള്ള ആറു ഗഡു ക്ഷാമാശ്വാസം വിതരണം ചെയ്യാന്‍ ഉള്ള നടപടി സ്വീകരിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. പുതിയകോട്ട ഫോര്‍ട്ട് വിഹാര്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടി സംസ്ഥാന പ്രസിഡന്റ് ജയിംസ് എം. ഡേവിഡ് ഉദ്ഘാടനം ചെയ്തു. രാഘവന് കുളങ്ങര അധ്യക്ഷത വഹിച്ചു. വടക്കന്‍ മേഖലാ സെക്രട്ടറി പി.വി. ദിനേശ്ചന്ദ്രന് മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ജനറല്‍ സെക്രട്ടറി എ.വി. വിമല്‍ചന്ദ്, വൈസ് പ്രസിഡന്റ് കെ. വിജയന്, നിര്‍വാഹകസമിതി അംഗം ജോസഫ് കളരിമുറിയില്‍, ജില്ലാ സെക്രട്ടറി കെ.വി. സുരേശന്, പി. ജയചന്ദ്രന്, രാജന് മുടിക്കാനം, കെ.വി. മോഹന, ശശി തോമസ്, എം. ബാലചന്ദ്രന്, കെ.വി. സുരേശന്, കെ.വി. ജനകന് എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികള്‍: പി. കുമാരന്-പ്രസിഡന്റ്, കെ.വി. സുരേശന്-സെക്രട്ടറി, യു. ആനന്ദന്-ട്രഷറര്‍.
പ്രവാസികളോടുള്ള അവഗണന സര്‍ക്കാര്‍ അവസാനിപ്പിക്കണം: പി.കെ. ഫൈസല്‍
കാസര്‍ഗോഡ്: പ്രവാസികളോടുള്ള സര്‍ക്കാര്‍ അവഗണന അവസാനിപ്പിക്കണമെന്ന് ഡിസിസി പ്രസിഡന്റ് പി.കെ. ഫൈസല്‍. പ്രവാസി കോണ്‍ഗ്രസ് സംസ്ഥാന എക്സിക്യുട്ടീവ് കമ്മിറ്റിയോഗം ഡിസിസി ഓഫീസില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. നിര്‍ധനരായ പ്രാസികൾക്ക് ലഭിക്കേണ്ടതായ മരണാനന്തര ധനസഹായം ഉള്‍പ്പെട അതുപോലെ വാര്‍ധക്യകാല പെന്‍ഷനുകള്‍ ലഭിക്കാതെ ദുരിതമനുഭവിക്കുന്നവരെ പരിഗണിക്കാതെ സര്‍ക്കാര്‍ വലിയ ധൂര്‍ത്തും അഴിമതിയും നടത്തുകയാണ്. കഴിഞ്ഞ രണ്ടുവര്‍ഷമായി പ്രവാസി ക്ഷേമ രംഗത്ത് യാതെരുവിധ സാമ്പത്തിക സഹായ പ്രവര്‍ത്തനവും നടത്താന്‍ കഴിയാത്ത ഇടതുപക്ഷ സര്‍ക്കാറിന്റെ നയം ഇതുപോലെ തുടരാനാണ് ഭാവമെങ്കില്‍ പ്രവാസി കോണ്‍ഗ്രസ് ശക്തമായ സമരവുമായി രംഗത്തിറങ്ങുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംസ്ഥാന പ്രസിഡന്റ് എല്‍.വി. അജയകുമാര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് ദിവാകരന് കരിച്ചരി, സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് അബ്ദുള്‍ റസാഖ്, വൈസ് പ്രസിഡന്റ് കുഞ്ഞൂട്ടി പൊന്നാട്, ജനറല്‍ സെക്രട്ടറി വാവൂട്ടി ചിറമനങ്ങാട്, സെക്രട്ടറി കെ.കെ. അലവി, രാമനാഥന്, ഷാഹുല്‍ പണിക്കവീട്ടില്‍, എം.പി.എം. ഷാഫി, രഘു തയ്യില്‍, ഇബാദ് ഹാജി, മുനീര്‍ ഇടശേരി, കുഞ്ഞുഹാജി, ബാബു കറിപ്പാല, ജോര്‍ജ് കരിമഠം, കണ്ണന് കരുവാക്കോട്, അഹമ്മദ് ചൗക്കി, കെ. ഫിറോസ്, നസീര്‍ കോളിയടുക്കം, രാഘവന് കരിച്ചേരി, സലാം ബേക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.
ഇടതുഭരണം കേരളത്തെ പിന്നോട്ടടിച്ചു: രമേശ് ചെന്നിത്തല
പാണത്തൂർ: കഴിഞ്ഞ ഒമ്പതുവര്‍ഷത്തെ ഇടതുഭരണം കേരളത്തെ പിന്നോട്ടടിച്ചതായി എഐസിസി വർക്കിംഗ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല. കോൺഗ്രസ് പനത്തടി മണ്ഡലം പ്രവർത്തക കൺവൻഷൻ പാണത്തൂർ സെഹിയോൻ ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ 30 സീറ്റുകള്‍ യുഡിഎഫിന് നഷ്ടമായത് ചെറിയ വോട്ട് മാര്‍ജിനാണ്. ഈ പ്രാവശ്യം ഒരുമിച്ചുള്ള പ്രവര്‍ത്തനം 2026 ലെ തിരഞ്ഞെടുപ്പ് യുഡിഎഫിന്റെ ശക്തമായ തിരിച്ചുവരവിന് കളമൊരുക്കും. കേരളത്തിലെ മുക്കിലും മൂലയിലും ബീവറേജും ബാറുകളും അനുവദിച്ചതിലൂടെ യുവാക്കളെ മദ്യത്തിനും മയക്കുമരുന്നിനും അടിമകളാക്കുകയാണ് സര്‍ക്കാര്‍. വനാതിര്‍ത്തികളില്‍ താമസിക്കുന്ന ജനങ്ങളുടെ പ്രശ്നങ്ങള്‍ യുഡിഎഫ് ഭരണം വരുമ്പോള്‍ പരിഹരിയ്ക്കുമെന്നും ആശിയ്ക്കുന്ന ഭൂമി ആദിവാസികള്‍ക്ക് സ്വന്തം പദ്ധതി വീണ്ടും നടപ്പിലാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എം. കുഞ്ഞമ്പു നായര്‍ അഞ്ജനമുക്കൂട്, തെയ്യംകലാകാരന്‍ കുമാരന് കര്‍ണമൂര്‍ത്തി, കര്ഷകന് മോഹനന് ബാപ്പുങ്കയം എന്നിവരെ ആദരിച്ചു. മണ്ഡലം പ്രസിഡന്റ് കെ.ജെ. ജയിംസ് അധ്യക്ഷത വഹിച്ചു. ഡിസിസി പ്രസിഡന്റ് പി.കെ. ഫൈസൽ, കെപിസിസി സെക്രട്ടറി കെ. നീലകണ്ഠൻ, കെപിസിസി മെംബർ കരിമ്പിൽ കൃഷ്ണൻ, ഡിസിസി വൈസ് പ്രസിഡന്റ് പി.ജി. ദേവ്, കരിക്കൈ പഞ്ചായത്ത് പ്രസിഡന്റ് ബാലചന്ദ്രൻ നായർ, ജോണി തോലമ്പുഴ, എം.ബി. ഇബ്രാഹിം, എം. അബ്ബാസ്, രാധ സുകുമാരൻ, ശ്രീധരൻ, പി.സി. അജീഷ്കുമാർ, കെ. സുകുമാരൻ, ജോസ് നഗരോലിൽ, വിനോദ് ഫിലിപ്പ്, എം. ജയകുമാർ, സണ്ണി കുന്നകുളം എന്നിവർ പ്രസംഗിച്ചു.
വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാൾ
കമ്പല്ലൂർ വിശുദ്ധ അൽഫോൻസാമ്മ തീർഥാടന പള്ളിയിൽ കമ്പല്ലൂർ: വിശുദ്ധ അൽഫോൻസാമ്മയുടെ തീർഥാടന പള്ളിയിലെ തിരുനാൾ 19ന് തുടങ്ങും. വൈകുന്നേരം 4.15ന് ഇടവക വികാരി ഫാ. മാത്യു പ്രവർത്തുംമലയിൽ കൊടിയേറ്റും. 4.30നു വിശുദ്ധ കുർബാന, വചനസന്ദേശം, നൊവേന-ഫാ. ജോസഫ് കൂനത്താൻ. 20 മുതൽ 27 വരെയുള്ള നവനാൾ ദിനങ്ങളിൽ വൈകുന്നേരം 4.30ന് ആരംഭിക്കുന്ന തിരുക്കർമങ്ങൾക്ക് ഫാ. ജോസ് മാണിക്കത്താഴെ, ഫാ. തോമസ് ചക്കിട്ടമുറിയിൽ, ഫാ. ജോസഫ് ജോൺ ആട്ടുകാരൻ, ഫാ. ജോസഫ് കൊട്ടാരത്തിൽ, ഫാ. ചെറിയാൻ ചെമ്പകശേരിൽ, ഫാ. കുര്യാക്കോസ് മീൻപുഴ, ഫാ. സെബാസ്റ്റ്യൻ കണിപറമ്പിൽ, ഫാ. ജോസഫ് കാക്കരമറ്റത്തിൽ എന്നിവർ കാർമികത്വം വഹിക്കും. സമാപനദിനമായ 28നു വൈകുന്നേരം 4.30നു മാനന്തവാടി രൂപത സഹായമെത്രാൻ മാർ അലക്സ് താരാമംഗലത്തിന്റെ കാർമികത്വത്തിൽ ആഘോഷമായ വിശുദ്ധ കുർബാന, വചനസന്ദേശം, ലദീഞ്ഞ്. തുടർന്ന് പ്രദക്ഷിണം, സ്നേഹവിരുന്ന്. കാര വിശുദ്ധ അൽഫോൻസ കപ്പേളയിൽ ചിറ്റാരിക്കാൽ: കാര വിശുദ്ധ അൽഫോൻസ കപ്പേളയിൽ തിരുനാളാഘോഷത്തിന് 20ന് തുടക്കമാകും. 3.30നു ജപമാല, നാലിനു തിരുനാൾ കൊടിയേറ്റ്, ലദീഞ്ഞ്. 4.30നു വിശുദ്ധ കുർബാന, വചനസന്ദേശം, നൊവേന-റവ. ഡോ. മാണി മേൽവെട്ടം. 21 മുതൽ 27 വരെയുള്ള നവനാൾ ദിനങ്ങളിൽ വൈകുന്നേരം 4.15ന് ആരംഭിക്കുന്ന തിരുനാൾ തിരുക്കർമങ്ങൾക്ക് ഫാ. സെബാസ്റ്റ്യൻ കണിപറമ്പിൽ, ഫാ. ബിജു മീൻപുഴ, ഫാ. അഗസ്റ്റിൻ ചെറുനിലം, ഫാ. ജോസഫ് മടപ്പാംതോട്ടുകുന്നേൽ, ഫാ. ടിൻസൺ കാനാട്ട്, ഫാ. ജോസഫ് ഇടശേരിപവ്വത്ത്, ഫാ. ജോർജ് തെങ്ങുംപള്ളിൽ എന്നിവർ കാർമികത്വം വഹിക്കും. സമാപന ദിനമായ 28നു വൈകുന്നേരം നാലിന് ജപമാല, 4.30ന് ആഘോഷമായ തിരുനാൾ കുർബാന, തിരുനാൾസന്ദേശം, നൊവേന, ലദീഞ്ഞ്-ഫാ. കുര്യാക്കോസ് പ്ലാവുനിൽക്കുംപറമ്പിൽ. തുടർന്ന് സ്നേഹവിരുന്ന്.
കടല്‍ക്ഷോഭം രൂക്ഷം; തീരദേശവാസികള്‍ ആശങ്കയില്‍
കാസര്‍ഗോഡ്: മഴ ശക്തിയായി തുടരുമ്പോള്‍ കടല്‍ക്ഷോഭവും രൂക്ഷം. അതിശക്തമായ തിരയടിയാണ് തീരമേഖലകളില്‍ ഉണ്ടാകുന്നത്. ജില്ലയില്‍ മഞ്ചേശ്വരം മുതല്‍ വലിയപറമ്പ് വരെയുള്ള 87.65 കിലോമീറ്റര്‍ തീരമേഖലയില്‍ കടല്‍ക്ഷോഭം രൂക്ഷമാണ്. ജില്ലയില്‍ തൃക്കണ്ണാട് കടപ്പുറം രൂക്ഷമായ കടല്‍ക്ഷോഭമാണ് നേരിടുന്നത്. ശക്തമായി തുടരുന്ന കടല്‍ക്ഷോഭം കാരണം തീരദേശ മേഖലയില്‍ തീരവും വീടും നഷ്ടപ്പെടുമെന്ന അവസ്ഥയിലാണ് മത്സ്യത്തൊഴിലാളികള്‍. കാസര്‍ഗോഡ്-കാഞ്ഞങ്ങാട് സംസ്ഥാനപാതയ്ക്ക് ആറുമീറ്റര്‍ വരെ അരികിലേക്കു കടല്‍ ഇരച്ചുകയറി തുടങ്ങി. തൃക്കണ്ണാട് ക്ഷേത്രത്തിനു പടിഞ്ഞാറുള്ള കൊടുങ്ങല്ലൂര്‍ ഭഗവതി മണ്ഡപത്തിന്റെ തെക്കു-പടിഞ്ഞാറു ഭാഗത്തെ ചുമരുകള്‍ കടലേറ്റത്തില്‍ തകര്‍ന്നു. മണ്ഡപത്തിനകത്തും ഭാഗിക കേടുപാടുകള്‍ സംഭവിച്ചു. സമീപത്തു കൂറുമ്പ ഭഗവതി ക്ഷേത്രത്തിന്റെ രണ്ടുവര്‍ഷം മുന്‍പ് ഭാഗികമായി തകര്‍ന്ന കെട്ടിടത്തിന്റെ കൊടുങ്ങല്ലൂര്‍ മണ്ഡപത്തിനും ബസ് കാത്തിരിപ്പുകേന്ദ്രത്തിനും ഇടയില്‍ റോഡില്‍നിന്ന് അഞ്ചു മീറ്റര്‍ അകലെ വരെ കടല്‍ കയറി. ബസ് കാത്തിരിപ്പു കേന്ദ്രത്തിനു പടിഞ്ഞാറുള്ള ഹൈമാസ്റ്റ് ലൈറ്റ് വീഴാറായ നിലയിലാണ്. ആഴ്ചകള്‍ക്കു മുന്‍പേ നാട്ടുകാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടും അപകടസാധ്യതയുള്ള ഹൈമാസ്റ്റ് ലൈറ്റ് മാറ്റിയിട്ടില്ല. ഒരു പതിറ്റാണ്ടുകാലം പിടിച്ചുനിന്ന കടല്‍ ഭിത്തികള്‍ പോലും ഇത്തവണത്തെ കടല്‍ക്ഷോഭത്തില്‍ തടുത്തുനിര്‍ത്താനായില്ല. അശാസ്ത്രീയമായി നിര്‍മിച്ച കടല്‍ ഭിത്തികളെല്ലാം ഇപ്പോള്‍ കടലെടുത്തുകൊണ്ടിരിക്കുന്നത് തീരമേഖലയില്‍ വലിയ ആശങ്ക സൃഷ്ടിക്കുന്നുണ്ട്. വലുതും ചെറുതുമായ കരിങ്കല്ലുകള്‍ കൊണ്ട് നിര്‍മിച്ച ഒരു കടല്‍ ഭിത്തിയും തീരസംരക്ഷണത്തിന് ഉതകുന്നില്ല. കടല്‍ക്ഷോഭം കാരണം തീരം ഇതിനകം തന്നെ വിവിധ സ്ഥലങ്ങളിലായി 50 മുതല്‍ 300 മീറ്ററുകളോളം കടലെടുത്തിട്ടുണ്ട്. കഴിഞ്ഞ കുറെ വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇത്തരത്തില്‍ ഇത്രയും രൂക്ഷമായ കടല്‍ക്ഷോഭം അനുഭവപ്പെടുന്നതെന്ന് തീരദേശ വാസികള്‍ പറയുന്നു. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഉള്ക്കടവില് രൂപംകൊള്ളുന്ന ന്യൂനമര്‍ദം ഇടയ്ക്കിടെ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് തീരദേശവാസികളെ കുറച്ചൊന്നുമല്ല ഭയാശങ്കയിലാക്കുന്നത്. മഞ്ചേശ്വരം കണ്വതീര്‍ഥ, ഉപ്പള ബേരിക്ക, കണ്ണങ്കുളം, മുസോടി, ആരിക്കാടി കടവത്ത്, കുമ്പള കോയിപ്പാടി, പെര്‍വാഡ്, മൊഗ്രാല്‍ നാങ്കി കടപ്പുറം, ഗാന്ധിനഗര്‍, കൊപ്പളം, ചേരങ്കൈ കടപ്പുറം, കീഴൂര്‍ കടപ്പുറം, ചെമ്പരിക്ക, ഉദുമ, കോട്ടിക്കുളം, ബേക്കല്‍, തൃക്കണ്ണാട്, അജാനൂര്‍ തുടങ്ങിയ തീരമേഖലകളിലൊക്കെ അതിരൂക്ഷമായ കടല്‍ക്ഷോഭമാണ് ഇപ്പോള്‍ അനുഭവപ്പെടുന്നത്. കാസര്‍ഗോഡ് ചേരങ്കൈയില്‍ കടല്‍ക്ഷോഭത്തില്‍ നിരവധി വീടുകള്‍ ഭീഷണിയിലാണ്. കടല്‍ക്ഷോഭം നേരിടാന്‍ നാട്ടുകാര്‍ ഇവിടെ ജിയോബാഗ് വച്ച് സുരക്ഷ ഒരുക്കാന്‍ ശ്രമം നടത്തുന്നുണ്ടെങ്കിലും കടലാക്രമണത്തിന്റെ തീവ്രത കാരണം ഇതിനെ തടുത്ത് നിർത്താനാകുന്നില്ല. ഇവിടെ മൂന്നുവര്‍ഷം മുമ്പ് നിര്‍മിച്ച ജിയോബാഗ് കടല്‍ഭിത്തിയും ഇപ്പോള്‍ കടലെടുത്തുകൊണ്ടിരിക്കുന്നു. കടലാക്രമണം രൂക്ഷമായി തുടരുകയാണെങ്കില്‍ ഇവിടെനിന്ന് നൂറുകണക്കിന് കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കേണ്ടതായി വരുമെന്നാണ് അധികൃതര്‍ നല്കുന്ന സൂചന. കീഴൂര്‍ കടപ്പുറത്തും സമാനമായ കടലാക്രമണമാണ് നേരിടുന്നത്. ജില്ലാ കളക്ടറുടെ നിര്‍ദേശത്തെ തുടര്‍ന്ന് ഇറിഗേഷന്‍ വകുപ്പ്, റവന്യൂ, തദ്ദേശം, ദുരന്തനിവാരണ അതോറിറ്റി, ഫയര്‍ഫോഴ്സ് വിഭാഗങ്ങളെല്ലാം തീരമേഖലയില്‍ അതീവ ജാഗ്രത പുലര്‍ത്തുന്നുണ്ട്. ജില്ലയിലെ തീര മേഖലയില്‍ ശാസ്ത്രീയമായ ടെട്രോപോഡ് കൊണ്ടുള്ള കടല്‍ ഭിത്തികള്‍ നിര്‍മിക്കണമെന്ന് തീരദേശവാസികളുടെയും, മത്സ്യത്തൊഴിലാളികളുടെയും സന്നദ്ധ സംഘടനകളുടെയും ആവശ്യം പരിഗണിച്ച് ജലസേചന വിഭാഗം പദ്ധതി തയാറാക്കി സര്‍ക്കാറിന് സമര്‍പ്പിച്ചിട്ടുണ്ട്. ഇതില്‍ പ്രതീക്ഷയര്‍പ്പിച്ച് നില്‍ക്കുകയാണ് തീരദേശവാസികള്‍. നേരത്തെ കേന്ദ്രസര്‍ക്കാറിന്റെ തീര ഫണ്ടുകള്‍ ഉപയോഗപ്പെടുത്തി കടല്‍ഭിത്തി പോലുള്ള നിര്‍മാണങ്ങള്‍ക്ക് ധനകാര്യ കമ്മീഷന് ഫണ്ട് അനുവദിച്ചിരുന്നു. എന്നാല്‍, ധനകാര്യ കമ്മീഷനെ കേന്ദ്രസര്‍ക്കാര്‍ പിരിച്ചുവിട്ടതോടെ തീരസംരക്ഷണ പദ്ധതികള്‍ക്ക് ഫണ്ട് അനുവദിക്കുന്നതിന്റെ ഉത്തരവാദിത്വം കൂടി സംസ്ഥാന സര്‍ക്കാരിന്റെ ചുമലിലായി. ഭീമമായ തുകയാണ് തീരെ മേഖലയില്‍ തീര സംരക്ഷണത്തിന് വേണ്ടി വരുന്നത്. സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധിക്കിടയില്‍ പദ്ധതി യാഥാര്‍ഥ്യമാകുമോ എന്ന ആശങ്ക തീരദേശവാസികള്ക്കുണ്ട്.
കര്‍ക്കടകക്കഞ്ഞി, ചക്ക ഫെസ്റ്റുകളുമായി കുടുംബശ്രീ
കാസര്‍ഗോഡ്: കുടുംബശ്രീ ജില്ലാ മിഷന് കാസര്‍ഗോഡിന്റെ നേതൃത്വത്തില്‍ കര്‍ക്കടകക്കഞ്ഞി ഫെസ്റ്റും ചക്ക ഫെസ്റ്റും സംഘടിപ്പിക്കുന്നു. 17, 18 തിയതികളില്‍ ചക്ക ഫെസ്റ്റും 18 മുതല്‍ 26 വരെ കര്‍ക്കിടകക്കഞ്ഞി ഫെസ്റ്റും ജില്ലാ പഞ്ചായത്ത് പരിസരത്ത് നടക്കും. 17നു രാവിലെ സിഡിഎസ് തല മത്സരങ്ങളാണ് നടക്കുന്നത്. ചക്കയപ്പം മുതല്‍ ചക്കപ്പശ കൊണ്ടുള്ള കണ്മഷി വരെ 60 ലധികം ചക്കയുടെ വിഭവങ്ങളുടെ പ്രദര്‍ശനവും വിപണനവും ഉണ്ടാകും. പരിപാടിയില്‍ പങ്കെടുക്കാന്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണം. ചക്ക ഉപയോഗിച്ചുള്ള ഭക്ഷ്യ ഉത്പന്നങ്ങള്‍ മാത്രമാണ് പരിഗണിക്കുന്നത്. ഉത്പന്നങ്ങള്‍ ഹോംമെയ്ഡ്/സുരക്ഷിതമായ രീതിയില്‍ തയാറാക്കിയതായിരിക്കണം. മാലിന്യം കുറയ്ക്കാന്‍ പായ്ക്കിംഗ് പരിസ്ഥിതി സൗഹൃദമായിരിക്കണം. സ്റ്റാളുകള്‍ നിര്ദിഷ്ടസമയത്തിനു മുന്‍പ് ഒരുക്കി തീര്‍ക്കണം. സ്ഥലത്ത് ശുചിത്വം നിലനിര്‍ത്തണം. ജഡ്ജിംഗ് നിബന്ധനകള്‍ പ്രഖ്യാപിക്കപ്പെട്ടതിനനുസൃതമായിരിക്കും വിലയിരുത്തല്‍. വിഭവങ്ങളുടെ എണ്ണം, രുചി, പുതുമ, അവതരണം മുതലായ ഘടകങ്ങള്‍ പരിഗണക്കും. ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കണം. വിജയികള്‍ക്കും പങ്കെടുക്കുന്നവര്‍ക്കും മുന്‍കൂട്ടി പ്രഖ്യാപിച്ച രീതിയില്‍ സമ്മാനങ്ങള്‍ നല്‍കും.
വിദ്യാഭ്യാസമെന്നത് ജീവിതപഠനം കൂടിയാണ്: സി. രവീന്ദ്രനാഥ്
പരപ്പ: വിദ്യാഭ്യാസം എന്നത് കേവലം വിഷയപഠനം മാത്രമല്ല മറിച്ച് ജീവിത പഠനം കൂടിയാണെന്ന് മുന്‍ വിദ്യാഭ്യാസമന്ത്രി പ്രഫ. സി. രവീന്ദ്രനാഥ്. വിദ്യാഭ്യാസവകുപ്പിന്റെ സമഗ്ര ഗുണമേന്മ വിദ്യാലയ വികസന പദ്ധതിയുടെ ഭാഗമായി പരപ്പ ജിഎച്ച്എസ്എസില്‍ സംഘടിപ്പിച്ച വിഷന്‍ 2030 ശില്പശാല ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. രവി അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ കെ.എസ്. സുരേഷ്, മുഖ്യാധ്യാപിക ഡി.ബിന്ദു, പിടിഎ പ്രസിഡന്റ് എ.ആര്. വിജയകുമാര്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. ലക്ഷ്മി, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ കെ. ശകുന്തള, ബ്ലോക്ക് വൈസ് പ്രസിഡന്റ് കെ. ഭൂപേഷ്, പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷന്‍ സി.എച്ച്. അബ്ദുള്‍ നാസര്‍, വാര്‍ഡ് മെംബര്‍ കെ. രമ്യ, ബിപിസി സി. ഷൈജു, എസ്എംസി ചെയര്മാന് ബാലകൃഷ്ണന് മാണിയൂര്‍, ആയിഷ ഗഫൂര്‍, കെ. രാജി, വി.കെ. പ്രഭാവതി, കെ.വി. രാഗേഷ്, വിജയന് കോട്ടക്കല്‍, ദാമോദരന്‍, വി. ബാലകൃഷ്ണന്, റോയി ജോര്‍ജ്, ഡോ. താജുദ്ദീന്, സി. സുകുമാരന്‍, ഭാസ്കരന് അടിയോടി, മധു വട്ടിപ്പുന്ന, യു.വി. മുഹമ്മദ്കുഞ്ഞി, കെ. വിനോദ്കുമാര്‍, പ്രാര്‍ഥന അനില്‍ എന്നിവര്‍ പ്രസംഗിച്ചു.
സ്ഥലമേറ്റെടുക്കാനുള്ള നടപടികൾ അന്തിമഘട്ടത്തിൽ
നീലേശ്വരം: നഗരത്തിന്റെ ജീവനാഡിയായ രാജാ റോഡ് വീതികൂട്ടി നവീകരിക്കാനുള്ള പദ്ധതിക്ക് വീണ്ടും ജീവൻ വയ്ക്കുന്നു. റോഡ് വീതി കൂട്ടുന്നതിനായി ഇരുവശത്തുമുള്ള കെട്ടിടങ്ങളും സ്ഥലങ്ങളും നഷ്ടപരിഹാരം നല്കി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് ഉടമകൾക്ക് നോട്ടീസ് നല്‍കിത്തുടങ്ങി. മാർക്കറ്റ് ജംഗ്ഷൻ മുതൽ റെയിൽവേ മേൽപ്പാലം വരെ 1.3 കിലോമീറ്റർ നീളത്തിലാണ് റോഡ് നവീകരിക്കുന്നത്. ഇതിനായുള്ള സർവേ നടപടികൾ നേരത്തേ പൂർത്തിയായിരുന്നു. തുടർന്ന് സ്ഥല ഉടമകളുടെ യോഗവും വിളിച്ചിരുന്നു. സ്ഥലങ്ങളുടെയും കെട്ടിടങ്ങളുടെയും ഉടമസ്ഥാവകാശം സംബന്ധിച്ച രേഖകൾ ഹാജരാക്കുന്നതിനാണ് നോട്ടീസ് നല്‍കുന്നത്. റെയിൽവേ മേൽപ്പാലത്തിന്റെ മറുവശത്ത് കോൺവന്റ് ജംഗ്ഷൻ മുതൽ താലൂക്ക് ആശുപത്രി വരെയുള്ള ഭാഗം നീലേശ്വരം-ഇടത്തോട് റോഡ് വികസനത്തിന്റെ ഭാഗമായി നവീകരിക്കുന്നതിനുള്ള സ്ഥലമേറ്റെടുപ്പ് അടുത്തിടെ പൂർത്തിയായിരുന്നു. ഉടമകൾക്കുള്ള നഷ്ടപരിഹാര വിതരണം പൂർത്തിയായതോടെ കെട്ടിടങ്ങൾ പൊളിച്ചുമാറ്റുന്നതിനുള്ള നടപടികളും തുടങ്ങി. ഇതേ രീതിയിൽ രാജാറോഡിലും പെട്ടെന്നുതന്നെ സ്ഥലമേറ്റെടുപ്പ് പൂർത്തിയാക്കാനാണ് നീക്കം. നഗരമധ്യത്തിലായതിനാൽ ഉടമകൾക്ക് അല്പം കൂടി ഉയർന്ന നഷ്ടപരിഹാര പാക്കേജ് ലഭിക്കുമെന്നാണ് പ്രതീക്ഷ. നടപ്പാതയും ഓവുചാലുകളും വഴിവിളക്കുകളുമുൾപ്പെടെയാണ് റോഡ് നവീകരണത്തിനായി പദ്ധതി തയാറാക്കിയിട്ടുള്ളത്.
ഇടതുഭരണം സമസ്തമേഖലയെയും തകര്‍ത്തു: സണ്ണി ജോസഫ്
കാസര്‍ഗോഡ്: ഒന്പതുവര്ഷത്തെ ഇടതുഭരണം വിദ്യാഭ്യാസം, ആരോഗ്യം, ഗതാഗതം ഉള്‍പ്പെടെയുള്ള സര്‍വ മേഖലകളും തകര്‍ത്തു തരിപ്പണമാക്കിയെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാസര്‍ഗോഡ് മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ സംഘടിപ്പിച്ച സമരസംഗമം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഏറെ പ്രതീക്ഷയോടെ കണ്ടിരുന്ന ദേശീയപാത നിര്‍മാണം അഴിമതിയുടെ കൂത്തരങ്ങായി മാറ്റിയിരിക്കുകയാണ്. നിര്‍മാണത്തില്‍ ഉണ്ടായ അപാകതകള്‍ മാത്രമല്ല റോഡ് നിര്‍മാണത്തിന്റെ പേരില്‍ വന്‍ പാരിസ്ഥിതിക പ്രത്യാഘാതം ഉണ്ടാക്കിക്കൊണ്ട് അശാസ്ത്രീയമായി കുന്നുകള്‍ നിരപ്പാക്കുകയും കല്ലും മണ്ണും മണലും കുഴിച്ചെടുത്ത് നാട്ടുകാര്‍ക്ക് വന്‍ ഭീഷണിയായി റോഡ് നിര്‍മാണം മാറിയിരിക്കുകയാണ്. കീം പരീക്ഷ നടത്തിപ്പ് ഇടതു സര്‍ക്കാരിന്റെ പിടിപ്പുകേടുകളുടെ നേര്‍ക്കാഴ്ചയായിരുന്നു. ആയിരക്കണക്കിന് വിദ്യാര്‍ഥികളുടെ ഭാവി വച്ചാണ് സര്‍ക്കാര്‍ പന്താടിയത്. രൂക്ഷമായ വിലക്കയറ്റം, തൊഴിലില്ലായ്മ, പിന്‍വാതില്‍ നിയമനം, കാര്‍ഷിക മേഖലയിലെ പ്രതിസന്ധി, വന്യമൃഗ ആക്രമണങ്ങള്‍, പട്ടികജാതി പട്ടികവര്‍ഗ ജനവിഭാഗങ്ങളുടെ ആനുകൂല്യങ്ങള്‍ വെട്ടിക്കുറയ്ക്കല്‍, ആശാവര്‍ക്കര്‍മാരോടുള്ള അവഗണന, ആരോഗ്യ-വിദ്യാഭ്യാസ മേഖലയിലെ തകര്‍ച്ച, തീരദേശ മേഖലയിലെ പ്രശ്നങ്ങള്‍, പെന്ഷന് മുടക്കം, മയക്കുമരുന്ന് മാഫിയകളുടെ വിളയാട്ടം എന്നിങ്ങനെ ഭരണപരാജയത്തിനെ വേലിയേറ്റം തുടരുന്ന കേന്ദ്ര-സംസ്ഥാന ഭരണത്തിനെതിരെയാണ് പതിനാല് ജില്ലകളിലും കെപിസിസി സമരസംഗമം സംഘടിപ്പിക്കുന്നത്. ആസന്നമായ തദ്ദേശസ്ഥാപനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ ഇടതുഭരണത്തിനെതിരെ കേരള ജനത പ്രതികരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഡിസിസി പ്രസിഡന്റ് പി.കെ. ഫൈസല്‍ അധ്യക്ഷത വഹിച്ചു. യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് എംപി, കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റുമാരായ എ.പി. അനില്‍കുമാര്‍ എംഎല്‍എ, ഷാഫി പറമ്പില്‍ എംപി, രാജ്മോഹന്‍ ഉണ്ണിത്താന് എംപി, കെപിസിസി ജനറല്‍ സെക്രട്ടറി സോണി സെബാസ്റ്റ്യന്‍, ഹക്കീം കുന്നില്‍, എം.സി. പ്രഭാകരന്, കരിമ്പില്‍ കൃഷ്ണന്, മീനാക്ഷി ബാലകൃഷ്ണന്, ശാന്തമ്മ ഫിലിപ്പ്, പി.ജി. ദേവ്, ജയിംസ് പന്തമാക്കല്‍, ബി.പി. പ്രദീപ്കുമാര്‍, സോമശേഖര ഷേണി, സി.വി. ജയിംസ്, പി.വി. സുരേഷ്, ഹരീഷ് പി. നായര്‍, ടോമി പ്ലാച്ചേരി, ഗീത കൃഷ്ണന്, ധന്യ സുരേഷ്, എം. രാജീവന് നമ്പ്യാര്‍, മധുസൂദനന് ബാലൂര്‍, ഉമേശന് വേളൂര്‍, ജോയ് ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.
ലഹരി ഉത്പന്നങ്ങളുമായി അറസ്റ്റിൽ
കാസര്‍ഗോഡ്: വില്പനയ്ക്കായി വീട്ടിനുള്ളില്‍ സൂക്ഷിച്ച 23,038 പായ്ക്കറ്റ് നിരോധിത പാന്‍മസാല ഉത്പന്നങ്ങളുമായി യുവാവ് അറസ്റ്റില്‍. കാസർഗോഡ് ബീരന്ത്ബയലിലെ പി. രാമാനന്ദചൗധരി (35) ആണ് പിടിയിലായത്. കഴിഞ്ഞദിവസം കാസര്‍ഗോഡ് ടൗണ്‍ പോലീസ് നടത്തിയ പട്രോളിംഗ് ഡ്യൂട്ടിക്കിടയിലാണ് പാന്‍മസാല ശേഖരം പിടികൂടിയത്. വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് വില്പന നടത്തുന്ന ഇയാള്‍ മുന്‍പും സമാന കേസുകളില്‍ പ്രതിയാണ്. എസ്ഐ എ.സി. ഷാജു, എസ്സിപിഒ പി. സതീശന്, ഗുരുരാജ എന്നിവര്‍ ചേര്‍ന്നാണ് ലഹരി വസ്തുക്കള്‍ പിടികൂടിയത്.
കാപ്പാ നിയമം ലംഘിച്ചതിന് അറസ്റ്റിലായി
കാഞ്ഞങ്ങാട്: കാപ്പാ നിയമം ലംഘിച്ച പ്രതി അറസ്റ്റില്‍. സൗത്ത് ചിത്താരിയിലെ സി.കെ. ഷഹീറിനെയാണ് (22) കണ്ണൂര്‍ റേഞ്ച് ഡിഐജിയുടെ കാപ്പാ ഉത്തരവ് ലംഘിച്ച് പോലീസ് സ്റ്റേഷനില്‍ തുടര്‍ച്ചയായി ഹാജരാകാത്തതിനാല്‍ ഹൊസ്ദുര്‍ഗ് ഇന്‍സ്പെക്ടര്‍ പി. അജിത് കുമാര്‍, എസ്ഐ എ.ആര്. ശാര്‍ങധരന്‍ എസ് സിപിഒ രാകേഷ് എന്നിവര്‍ ചേര്‍ന്ന് അറസ്റ്റ് ചെയ്തത്. കാപ്പാ നിയമ പ്രകാരം കഴിഞ്ഞ ഫെബ്രുവരി മുതല്‍ ആറു മാസക്കാലത്തേക്ക് എല്ലാ ഞായറാഴ്ചയും സ്റ്റേഷന് ഹൗസ് ഓഫീസര്‍ മുന്‍പാകെ ഹാജരായി ഒപ്പ് രേഖപ്പെടുത്തേണ്ടിയിരുന്ന പ്രതി തുടര്‍ച്ചയായി സ്റ്റേഷനില്‍ ഹാജരാകാത്തതിനെ തുടര്‍ന്നാണ് നടപടി. അറസ്റ്റ് ചെയ്ത പ്രതിയെ കോടതി ഉത്തരവ് പ്രകാരം റിമാന്‍ഡില്‍ പാര്‍പ്പിച്ചു.
എം.കെ. വിജയന് കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി എം.കെ. വിജയനെ തെരഞ്ഞെടുത്തു. എല്‍ഡിഎഫിലെ വിജയന് എട്ടു വോട്ടും യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിച്ച കോണ്‍ഗ്രസിലെ എം.കെ. ബാബുരാജിന് നാലു വോട്ടും ലഭിച്ചു. കല്യോട്ട് ഇരട്ടക്കൊലപാതക കേസില്‍ കോടതി അഞ്ചുവര്‍ഷത്തേയ്ക്ക് ശിക്ഷിച്ചതിനെതുടര്ന്ന് കെ. മണികണ്ഠന് പ്രസിഡന്റ് സ്ഥാനവും ബ്ലോക്ക് പഞ്ചായത്ത് അംഗത്വവും രാജിവച്ച ഒഴിവിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. 13 അംഗ ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയില്‍ നിലവില്‍ 12 അംഗങ്ങളാണുള്ളത്. സിപിഎം ഉദുമ എരിയാ കമ്മിറ്റിയംഗമായ എം.കെ. വിജയന് ഉദുമ ഡിവിഷനില്‍ നിന്നാണ് തെരഞ്ഞെടുക്കപ്പെട്ടത്.
ചക്കയ്ക്ക് വീണടിയാൻ തന്നെ വിധി
കാസർഗോഡ്: മികച്ച വിപണിസാധ്യതകൾക്ക് വഴിതുറക്കാനായി ചക്കയെ ജില്ലയുടെ തനത് ഉത്പന്നമായി പ്രഖ്യാപിച്ച് മൂന്നുവർഷം കഴിഞ്ഞിട്ടും പദ്ധതികൾ കടലാസിലൊതുങ്ങി. ഇത്തവണ ജില്ലയിൽ മുൻവർഷങ്ങളേക്കാളധികം ഉത്പാദനമുണ്ടായിട്ടും ചക്കകളിലേറെയും പ്ലാവിൻ ചുവട്ടിൽ വീണടിഞ്ഞു. മുൻവർഷങ്ങളിൽ തദ്ദേശസ്ഥാപനങ്ങളുടെയും മറ്റും നേതൃത്വത്തിൽ പലയിടങ്ങളിലും ചക്ക മേളകൾ സംഘടിപ്പിച്ചിരുന്നു. ഇത്തവണ ഇത്തരം മേളകളുടെയും എണ്ണം കുറഞ്ഞു. വിഷുവിനോടടുത്ത സമയത്തു മാത്രമാണ് ചക്കയ്ക്ക് കുറച്ചെങ്കിലും വിപണി ലഭിച്ചത്. മേയ് പകുതിയോടെതന്നെ കാലവർഷമെത്തിയതോടെ ചക്കകൾ കൂട്ടത്തോടെ വീണടിയുന്ന നിലയായി. കേന്ദ്രസർക്കാരിന്റെ ഒരു ജില്ല ഒരു ഉത്പന്നം പദ്ധതിയിൽ ജില്ലയുടെ ഉത്പന്നമായി 2022 ലാണ് ജില്ലാ വ്യവസായ കേന്ദ്രം ചക്കയെ നിർദേശിച്ചത്. ഈ പദവി കിട്ടുന്നതോടെ ചക്കയുമായി ബന്ധപ്പെട്ട മൂല്യവർധിത ഉത്പന്നങ്ങൾക്കും ചെറുകിട വ്യവസായ സംരംഭങ്ങൾക്കും കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ പ്രത്യേക സഹായവും മികച്ച വിപണി സാധ്യതകളും ലഭിക്കുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ, തുടക്കത്തിൽ ഏതാനും സെമിനാറുകളും ചക്ക മേളകളും സംഘടിപ്പിച്ചതിനപ്പുറം കാര്യമായ നടപടികളൊന്നും ജില്ലാ ഭരണകൂടത്തിന്റെയോ വ്യവസായ വകുപ്പിന്റെയോ തദ്ദേശ സ്ഥാപനങ്ങളുടെയോ ഭാഗത്തുനിന്ന് ഉണ്ടായില്ലെന്ന് കർഷകർ പറയുന്നു. ജില്ലയുടെ പല ഭാഗങ്ങളിലും കുടുംബശ്രീ യൂണിറ്റുകളുടെയും മറ്റും കീഴിൽ ചക്കപ്പൊടിയും ചക്ക വറുത്തതും ജാമുമൊക്കെ ഉത്പാദിപ്പിച്ച് വിപണിയിലിറക്കിയെങ്കിലും അധികൃതരുടെ ഭാഗത്തുനിന്ന് യാതൊരു പ്രോത്സാഹനമൊന്നും കിട്ടിയില്ല. ചക്കച്ചുളയും കുരുവുമൊക്കെ വൃത്തിയായി ഉരിഞ്ഞ് വേർതിരിക്കുന്നതിനുള്ള കാര്യമായ മനുഷ്യാധ്വാനവും ഉണക്കിപ്പൊടിക്കുന്നതിനും ജാമും മറ്റും ഉത്പാദിപ്പിക്കുന്നതിനുമുള്ള യന്ത്രസംവിധാനങ്ങളുടെ ചെലവും കേടുകൂടാതെ സൂക്ഷിക്കുന്നതിനുള്ള ബുദ്ധിമുട്ടുമെല്ലാം പരിഗണിക്കുമ്പോൾ അതിനുമാത്രമുള്ള വിപണി എങ്ങും കിട്ടുന്നില്ലെന്ന് സംരംഭകർ പറയുന്നു. ബദിയടുക്കയ്ക്ക് സമീപം ഏത്തടുക്ക സദാശിവക്ഷേത്രത്തിൽ എല്ലാവർഷവും മിഥുനമാസത്തിലെ ഒരുദിവസം എല്ലാ വീടുകളിൽ നിന്നും പഴുത്ത ചക്കകൾ സമർപ്പിച്ച് നാട്ടുകാരുടെ കൂട്ടായ്മയിൽ ഉണ്ണിയപ്പമുണ്ടാക്കി നിവേദ്യമായി വിതരണം ചെയ്യാറുണ്ട്. പഴുത്ത ചക്കയും അരിപ്പൊടിയും ശർക്കരയും പശുവിൻപാലിൽ നിന്നുള്ള നെയ്യും ചേർത്തുണ്ടാക്കുന്ന ഉണ്ണിയപ്പത്തിന്റെ സ്വാദ് നാടെങ്ങും കേൾവികേട്ടതാണ്. ജില്ലയിലെ ഗ്രാമീണമേഖലകളിൽ പരമ്പരാഗത രീതിയിൽ ഉണ്ടാക്കുന്ന ചക്ക പപ്പടത്തിനും ആവശ്യക്കാരേറെയാണ്. തമിഴ്നാട്ടിൽ നിന്നെത്തുന്ന ചക്കപ്പൊടിക്കും സംസ്കരിച്ച ചക്കക്കുരുവിനും വരെ ഇവിടെ ആവശ്യക്കാരുണ്ട്. പക്ഷേ ഇത്തരം ഉത്പന്നങ്ങളൊന്നും വ്യാവസായികാടിസ്ഥാനത്തിൽ നിർമിക്കാനും വിപണനം ചെയ്യാനുമുള്ള കാര്യമായ പ്രോത്സാഹനമോ സഹായമോ ഇവിടെ കിട്ടാത്തതാണ് പ്രശ്നമെന്ന് കർഷകർ പറയുന്നു. ഇവിടെ അതിനുള്ള സംവിധാനങ്ങളില്ലെങ്കിൽ കൃഷിവകുപ്പിന്റെയോ മറ്റു സർക്കാർ സംവിധാനങ്ങളുടെയോ മുൻകൈയിൽ ന്യായമായ വിലയ്ക്ക് സംഭരിച്ച് ആവശ്യമായ ഇടങ്ങളിലേക്ക് കയറ്റിയയയ്ക്കാനുള്ള ക്രമീകരണങ്ങളെങ്കിലും ഉണ്ടാകണം. വരുംവർഷത്തേക്കെങ്കിലും ഇക്കാര്യത്തിൽ ബന്ധപ്പെട്ടവരുടെ ഭാഗത്തുനിന്ന് വേണ്ട നടപടികളുണ്ടാകണമെന്നാണ് കർഷകരുടെ ആവശ്യം.
കയ്റോസ് ലീഡേഴ്സ് മീറ്റ്
കാഞ്ഞങ്ങാട്: കയ്റോസ് കാഞ്ഞങ്ങാട് മേഖല ലീഡേഴ്സ് മീറ്റ് അപ്പോസ്തലറാണി ദേവാലയ ഹാളില്‍ കാഞ്ഞങ്ങാട് ഫെഡറേഷന് കിഴിലുള്ള 36 സ്വാശ്രയ സംഘങ്ങളുടെ ഭാരവാഹികള്‍ക്ക് പോസ്റ്റല്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ്, ബുക്ക് കീപ്പിംഗ് തുടങ്ങിയ വിഷയത്തില്‍ ട്രെയിനിംഗ് നല്കി. കോള്‍പിംഗ് നാഷണല്‍ ബോര്‍ഡ് മെംബര്‍ മരിയ ഗൊരേത്തി ഉദ്ഘാടനം ചെയ്തു. കാഞ്ഞങ്ങാട് ഫെഡറേഷന് പ്രസിഡന്റ് ജോര്‍ജ് ജേക്കബ് അധ്യക്ഷതവഹിച്ചു. കണ്ണൂര്‍ രൂപത കെഎല്‍എം പ്രസിഡന്റ് പീറ്റര്‍ കോളക്കാട്, കാഞ്ഞങ്ങാട് മേഖല കോഓര്‍ഡിനേറ്റര്‍ ബിന്‍സി ഷാജു എന്നിവര്‍ പ്രസംഗിച്ചു. പഴയങ്ങാടി മേഖല കോഓര്‍ഡിനേറ്റര്‍ എം.വി. ചന്ദ്രന് ക്ലാസ് നയിച്ചു. ജോയ് ഫെര്‍ണാണ്ടസ് സ്വാഗതവും നിത ഗില്‍ബര്‍ട്ട് നന്ദിയും പറഞ്ഞു.
നിലയ്ക്കാത്ത മഴയിൽ കമുകിനും തെങ്ങിനും രോഗങ്ങൾ പടരുന്നു
പാലാവയൽ: പതിവിലും നേരത്തേ എത്തി നിലയ്ക്കാതെ പെയ്യുന്ന മഴയിൽ കമുകിനും തെങ്ങിനും രോഗങ്ങൾ പടരുന്നത് മലയോര കർഷകർക്ക് ദുരിതമാകുന്നു. കമുകിൻ തോട്ടങ്ങളിൽ മഹാളി രോഗവും മഞ്ഞളിപ്പും പൂർവാധികം ശക്തിയോടെ വ്യാപകമാവുകയാണ്. കായ്കളിലും പൂക്കളിലും ചൂടുവെള്ളം വീണ് പൊള്ളിയത് പോലെയുള്ള പാടുകൾ പ്രത്യക്ഷപ്പെടുന്നതാണ് രോഗബാധയുടെ ആദ്യ ലക്ഷണം. ദിവസങ്ങൾക്കകം തന്നെ പെൺപൂക്കളും പാകമാകാത്ത കായ്കളും അഴുകി കൊഴിഞ്ഞുവീഴുന്നത് നിസ്സഹായതയോടെ നോക്കിനിൽക്കേണ്ട അവസ്ഥയിലാണ് കർഷകർ. കാലവർഷം നേരത്തേ എത്തിയതുമൂലം മിക്ക തോട്ടങ്ങളിലും ഇത്തവണ പ്രതിരോധ മരുന്നുകൾ തളിക്കാൻ കഴിയാതെ വന്നതാണ് പ്രശ്നം രൂക്ഷമാക്കിയത്. വിട്ടുമാറാത്ത മഴയും തണുപ്പും ഫംഗസിന്റെ വളർച്ചയ്ക്ക് അനുകൂലമായ അന്തരീക്ഷമൊരുക്കുന്നു. ഒരു കമുകിൽ രോഗം പ്രത്യക്ഷപ്പെട്ട് ദിവസങ്ങൾക്കുള്ളിൽ തോട്ടത്തിലെ മറ്റ് കമുകുകളിലേക്കും അടുത്തുള്ള മറ്റ് തോട്ടങ്ങളിലേക്കും പടരുന്നു. കുറച്ചുദിവസമെങ്കിലും മഴ വിട്ടുമാറിയാൽ കമുകുകളിൽ ബോര്‍ഡോ മിശ്രിതം തളിച്ച് രോഗം പടരുന്നത് നിയന്ത്രിക്കാൻ കഴിയുമായിരുന്നുവെന്ന് കർഷകർ പറയുന്നു. മരുന്നു തളിക്കുന്നതിന് വേണ്ടിവരുന്ന ഭാരിച്ച ചെലവും കര്‍ഷകര്‍ക്ക് ബാധ്യതയാകുന്നുണ്ട്. മഴയും തണുപ്പും നിറഞ്ഞ കാലാവസ്ഥയിൽ തെങ്ങുകളിൽ മണ്ടചീയൽ രോഗവും വ്യാപകമായി. തെങ്ങിന്റെ നാമ്പോലയിലും ചുറ്റുമുള്ള ഒന്നോ രണ്ടോ ഓലകളിലും മഞ്ഞനിറത്തിലോ ഇളം കറുപ്പുനിറത്തിലോ ഉള്ള പാടുകള്‍ പ്രത്യക്ഷപ്പെടുമ്പോഴാണ് രോഗബാധ തിരിച്ചറിയുന്നത്. നാമ്പോല വലിച്ചാല്‍ എളുപ്പത്തില്‍ ഊരിപ്പോരുകയും ചെയ്യും. രോഗാരംഭത്തില്‍ തന്നെ ചികിത്സിച്ചാല്‍ തെങ്ങിനെ രക്ഷപ്പെടുത്താൻ കഴിയുമെന്നാണ് കൃഷി വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്. നാമ്പോലയില്‍ കേടു ബാധിച്ചു കാണുന്ന ഭാഗം മുറിച്ചുമാറ്റിയ ശേഷം മുറിപ്പാടിനുചുറ്റും ബോര്‍ഡോ മിശ്രിതം പുരട്ടി പോളിത്തീന്‍ കവര്‍ കൊണ്ട് പൊതിഞ്ഞ് സൂക്ഷിക്കണമെന്നാണ് അവരുടെ നിർദേശം. എന്നാൽ രോഗം മൂർഛിച്ച് നാമ്പോല ചീഞ്ഞുവീഴുമ്പോൾ മാത്രമാണ് പലപ്പോഴും കർഷകർ തെങ്ങിന് രോഗം ബാധിച്ച വിവരം മനസ്സിലാക്കുന്നത്. തേങ്ങയിടാൻ തന്നെ തൊഴിലാളികളെ കിട്ടാത്ത കാലത്ത് തെങ്ങിന്റെ മണ്ട വൃത്തിയാക്കാൻ വഴിയൊന്നും കാണാത്ത നിലയാണെന്നും കർഷകർ പറയുന്നു.
അമ്പിലാടി തൂക്കുപാലം അപകടാവസ്ഥയില്‍
താന്നിയടി: നടപ്പാതയും പാര്‍ശ്വഭാഗവും തകര്‍ന്ന് ബേഡഡുക്കയിലെ അമ്പിലാടി തൂക്കുപാലം അപകടാവസ്ഥയില്‍. നിത്യവും ജീവന് പണയംവച്ച് പാലം കടക്കുന്നത് സ്കൂള്‍ വിദ്യാര്‍ഥികളടക്കം ഒട്ടേറെപ്പേര്‍.ബേഡുക്ക പഞ്ചായത്തിലെ അമ്പിലാടി-താന്നിയടി പൂഴയ്ക്കു കുറുകെ നിര്‍മിച്ച തൂക്കുപാലമാണ് കാലപ്പഴക്കത്താല്‍ ദ്രവിച്ച് യാത്രക്കാരുടെ ജീവനുതന്നെ ഭീഷണിയായത്. യാത്രക്കാര്‍ നടന്നുപോകുന്ന കോണ്‍ക്രീറ്റ് പലകകള്‍ പൊളിഞ്ഞ് വലിയ ദ്വാരമുണ്ടായിട്ടുണ്ട്. യാത്രക്കാരുടെ സുരക്ഷയ്ക്കായി പാര്‍ശ്വഭാഗങ്ങളില്‍ പിടിപ്പിച്ച ഇരുമ്പ് കമ്പിവല തുരുമ്പെടുത്ത് പൂര്‍ണമായും മുറിഞ്ഞുപോയി. കാലു തെറ്റിയാല്‍ പുഴയിലേക്ക് പതിക്കും. ബേഡഡുക്ക പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയില്‍ ജില്ലാ പഞ്ചായത്ത്, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത്, പുല്ലൂര്‍-പെരിയ പഞ്ചായത്തുകളുടെ ഫണ്ടുപയോഗിച്ച് ജനപങ്കാളിത്തത്തോടെ നിര്‍മിച്ച പാലം 2002ല്‍ ആണ് ഉദ്ഘാടനം ചെയ്തത്. നൂറോളം പട്ടികജാതി വിഭാഗക്കാരും മറ്റുള്ളവരും താമസിക്കുന്ന പ്രദേശമാണ് അമ്പിലാടി. പാലം കടന്നുവേണം അമ്പിലാടി നിവാസികള്‍ക്ക് കല്യോട്ട്, പെരിയ, കാഞ്ഞങ്ങാട് എന്നിവിടങ്ങളിലെത്താന്‍. തൂക്കുപാലത്തിലൂടെയല്ലാതെ ലക്ഷ്യസ്ഥാനത്തെത്താന്‍ കിലോമീറ്ററുകള്‍ സഞ്ചരിക്കണം. പാലത്തിന്റെ അറ്റകുറ്റപ്പണികള്‍ നടത്തണമെന്ന് പലതവണ ആവശ്യപ്പെട്ടെങ്കിലും നടപടിയായില്ലെന്ന് നാട്ടുകാര്‍ പറയുന്നു.
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ADVERTISEMENT
More from other section
1
ഉമ്മന്‍ ചാണ്ടി രാഷ്ട്രീയഗുരു: രാഹുല്‍
Kerala
2
"യെമനിലേക്കുള്ള യാത്രാനുമതിക്ക് കേന്ദ്രത്തെ സമീപിക്കണം'; നിമിഷപ്രിയ കേസ് ആക്ഷൻ കൗണ്‍സിലിനോട് സുപ്രീംകോടതി
National
3
ടിആർഎഫിനെ ഭീകരസംഘടനയായി പ്രഖ്യാപിച്ചു
International
4
വിപണിയിൽ ഇടിവ്
Business
5
ട്വിസ്റ്റ്: ഇന്റർ കാശി ഐ-ലീഗ് ചാന്പ്യൻമാർ
Sports
ADVERTISEMENT
LATEST NEWS
യുപിയിൽ കൊടുംക്രിമിനലിനെ പോലീസ് വെടിവച്ചുകൊന്നു
പഹല്‍ഹാം ഭീകരാക്രമണം: കണ്ണീര്‍തോരാതെ രാജേഷ് നര്‍വാള്‍
യുവതിയെ പീഡിപ്പിച്ച് നഗ്നചിത്രങ്ങൾ പകർത്തിയ കേസ്; ബസ് ജീവനക്കാരൻ അറസ്റ്റിൽ
ദക്ഷിണകൊറിയയിൽ വെള്ളപ്പൊക്കം; നാല് പേർ മരിച്ചു
വാഹനം പാര്‍ക്ക് ചെയ്തതിലെ വീഴ്ച ചോദ്യം ചെയ്തു; വനിതാ ഹോം ഗാര്‍ഡിന് നേരെ ആസിഡ് ആക്രമണം
ADVERTISEMENT
ADVERTISEMENT
Latest News
Local News
Back
Local News
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
Kerala
National
International
Business
Sports
Obituary
Editorial
Leader Page
NRI
Back
NRI
GULF EDITION
AMERICAS
Europe
Australia & Oceania
Middle East & Gulf
Delhi
Banglore
Health
Back
Health
Family Health
Fitness
Ayurveda
Women's Corner
Doctor Speaks
Sex
University News
Samskarikam
Back
Samskarikam
Short Story
Article
Poetry
Book Review
Movies
Career
Travel
Agri
Book Review
TODAYS STORY
Special Feature
Special News
Charity News
Tax News
Religion
Cartoon
Maveli Nadu
Jeevitha Vijayam
Daily Quiz
Smart Student
Out of Range
Videos
Shorts
Viral
Back
Viral
Viral
Kauthukam
Special
Video
Letters
Responses
Trade Rate
Exchange Rate
Technology
Auto Spot
E-Shopping
Allied Publications
E-Paper
RASHTRA DEEPIKA
SUNDAY DEEPIKA
Back
SUNDAY DEEPIKA
Sunday Special
Vayanasala
Chintavishayam
Kauthukam
Feature
Family Vision
Special News
Youth Special
STHREEDHANAM
CAREER DEEPIKA
Chocolate
Student Reporter
Smart Student
English Edition
Deepika Matrimony
Deepika Calendar
Online Advertising
Classifieds
Back Issues
Court Notice
RDLERP
About Us
Send Your Greetings
Stringer Login
KIIFB
Government Inauguration
Follow
Today's E-paper
Read Now
©2025 Deepika. All Rights Reserved
Powered by
RASHTRA DEEPIKA LTD