വെള്ളരിക്കുണ്ടില്‍ കൂടുതല്‍ ചികിത്സാ സൗകര്യവും ആംബുലന്‍സുകളും അനുവദിക്കണമെന്ന് ആവശ്യം
Sunday, May 16, 2021 1:28 AM IST
വെള്ളരിക്കുണ്ട്: മലയോര താലൂക്ക് ആസ്ഥാനമായ വെള്ളരിക്കുണ്ട് ടൗണില്‍ കോവിഡ് ചികിത്സയ്ക്കായി കൂടുതല്‍ സംവിധാനങ്ങളും മെച്ചപ്പെട്ട ആംബുലന്‍സ് സൗകര്യവും ലഭ്യമാക്കണമെന്ന ആവശ്യം ശക്തമാകുന്നു.
വെള്ളരിക്കുണ്ട് ആരോഗ്യകേന്ദ്രത്തില്‍ 108 ആംബുലന്‍സിന്‍റെ സേവനം ലഭ്യമാണെങ്കിലും ഇത് കോവിഡ് രോഗികളെ ആശുപത്രിയിലെത്തിക്കാന്‍ ഉപയോഗപ്പെടുത്താറില്ല. മലയോരത്ത് കോവിഡ് രോഗികളുടെ എണ്ണം അനുദിനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ അത്യാസന്ന നിലയിലുള്ള രോഗികളെ കൊണ്ടുപോകാന്‍ 108 ആംബുലന്‍സിന് അനുമതി നല്‍കുകയോ അല്ലെങ്കില്‍ അടിയന്തരമായി മറ്റൊരു ആംബുലന്‍സ് കൂടി അനുവദിക്കുകയോ ചെയ്യണമെന്ന ആവശ്യമാണ് ഉയരുന്നത്. കഴിഞ്ഞദിവസം അത്യാസന്ന നിലയിലായ രോഗിയെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ 108 ആംബുലന്‍സ് ലഭിക്കാത്തതിനാല്‍ പിക്കപ്പ് ജീപ്പില്‍ കൊണ്ടുപോകേണ്ടിവന്ന അവസ്ഥ ഇനിയും ആവര്‍ത്തിക്കരുതെന്ന് നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു.
വെള്ളരിക്കുണ്ട് പ്രാഥമികാരോഗ്യകേന്ദ്രം കുടുംബാരോഗ്യകേന്ദ്രമായി ഉയര്‍ത്തിയിട്ടുണ്ടെങ്കിലും ആവശ്യത്തിന് ഡോക്ടര്‍മാരെയോ മറ്റ് ജീവനക്കാരെയോ ഇനിയും അനുവദിച്ചിട്ടില്ല. കോവിഡ് ചികിത്സ പോലുള്ള അടിയന്തരഘട്ടങ്ങളില്‍ പ്രയോജനപ്പെടുത്താവുന്ന ഭൗതിക സാഹചര്യങ്ങളുമില്ല. പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ഇവിടേക്ക് കൂടുതല്‍ ഡോക്ടര്‍മാരെയും ജീവനക്കാരെയും അനുവദിക്കുകയാണെങ്കില്‍ സ്‌കൂളുകളോ മറ്റു കെട്ടിടങ്ങളോ താത്ക്കാലികമായി ഏറ്റെടുത്ത് അവിടെ ഓക്‌സിജന്‍ സൗകര്യം അടക്കമുള്ള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താന്‍ സാധിക്കും. ഇതിനായി സൗജന്യമായി കെട്ടിടങ്ങള്‍ വിട്ടുനല്‍കാന്‍ വ്യക്തികളും സംഘടനകളും സ്ഥാപനങ്ങളും സന്നദ്ധരാണ്.

ഇപ്പോള്‍ മലയോര പഞ്ചായത്തുകളിലെ ആരോഗ്യ വകുപ്പ് ജീവനക്കാരിലധികവും ഓവര്‍ ടൈം ഡ്യൂട്ടി ചെയ്താണ് കോവിഡ് വ്യാപനത്തിന്‍റെ അടിയന്തര സാഹചര്യത്തെ നേരിട്ടുകൊണ്ടിരിക്കുന്നത്. ജീവനക്കാര്‍ക്ക് ആവശ്യമായ പ്രതിരോധ ഉപകരണങ്ങള്‍ പോലും കൃത്യമായി ലഭ്യമാകാത്ത സാഹചര്യമാണ്.

വെള്ളരിക്കുണ്ട് ആരോഗ്യകേന്ദ്രവുമായി ബന്ധപ്പെട്ട് കോവിഡ് രോഗികളെ ആശുപത്രിയിലെത്തിക്കാന്‍ 24 മണിക്കൂര്‍ ആംബുലന്‍സ് സൗകര്യമൊരുക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്‍റ് ജിമ്മി ഇടപ്പാടി ആവശ്യപ്പെട്ടു. ഇതോടൊപ്പം മലയോരത്തെ ഏതെങ്കിലും സ്‌കൂളുകളോ മറ്റു കെട്ടിടങ്ങളോ താത്ക്കാലികമായി ഏറ്റെടുത്ത് അവിടെ അടിയന്തര ചികിത്സാ സൗകര്യത്തോടുകൂടിയ ആശുപത്രി സംവിധാനം സജ്ജമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.