ഏണിച്ചാല്‍ തോട്ടില്‍ വെള്ളംകയറി; നിരവധി കുടുംബങ്ങള്‍ ഒറ്റപ്പെട്ടു
Sunday, May 16, 2021 1:25 AM IST
പാലാവയല്‍: പുതിയ പാലത്തിന്‍റെ നിർമാണം പാതിവഴിയില്‍ നില്‍ക്കേ കനത്ത മഴയില്‍ ഏണിച്ചാല്‍ തോട്ടില്‍ വെള്ളം കയറിയതോടെ നൂറുകണക്കിന് കുടുംബങ്ങള്‍ തൊട്ടടുത്ത ടൗണായ പാലാവയലുമായി ബന്ധപ്പെടാനാവാതെ ദുരിതത്തിലായി.

ചെറുവത്തൂര്‍-ചീമേനി-ഓടക്കൊല്ലി പൊതുമരാമത്ത് റോഡ് നവീകരണത്തിന്‍റെ ഭാഗമായി ഏണിച്ചാല്‍ തോടിന് കുറുകെ പുതിയ പാലം നിര്‍മിക്കുന്നതിനായി പഴയപാലം പൊളിച്ചുനീക്കിയപ്പോള്‍ പ്രദേശവാസികള്‍ക്ക് മറുകര കടക്കാന്‍ താത്ക്കാലിക സംവിധാനങ്ങളൊന്നും ഒരുക്കാതിരുന്നതാണ് ദുരിതമായി മാറിയത്. 1986-ല്‍ നിര്‍മിച്ച പഴയ പാലത്തില്‍ വര്‍ഷകാലത്ത് വെള്ളംകയറി ഗതാഗതം തടസപ്പെടുന്നത് പതിവായിരുന്നു. നാട്ടുകാരുടെ നിരന്തരമായ പരിശ്രമങ്ങളുടെ ഫലമായാണ് കാസര്‍ഗോഡ് വികസന പാക്കേജില്‍ ഉള്‍പ്പെടുത്തി 3.60 ലക്ഷം രൂപ ചെലവില്‍ ഇവിടെ പാലം നിര്‍മിക്കാന്‍ അനുമതിയായത്.

പുതിയ പാലത്തിന്‍റെ നിർമാണം തുടങ്ങിയിട്ട് മാസങ്ങള്‍ കഴിഞ്ഞെങ്കിലും ഏതാനും തുണുകള്‍ക്കാവശ്യമായ പൈലിംഗ് പ്രവൃത്തി മാത്രമാണ് പൂര്‍ത്തിയായിട്ടുള്ളത്. തോട്ടില്‍ വെള്ളം കയറിയതോടെ ഇതുവഴി കാല്‍നടയാത്ര പോലും സാധ്യമല്ലാതായി. ഇന്നലെ രാവിലെ മുതല്‍ ഗതാഗതം തടസപ്പെട്ടതോടെ നിരത്തുംതട്ട്, ഏണിച്ചാല്‍, തോട്ടയംചാല്‍, കണ്ണിവയല്‍ പ്രദേശങ്ങളില്‍ നിന്നുള്ളവര്‍ക്ക് പാലാവയല്‍, പുളിങ്ങോം ടൗണുകളുമായും പാലാവയല്‍, ഓടക്കൊല്ലി, ചാവറഗിരി, മെയ്യല്‍, മലാങ്കടവ് ഭാഗത്തുള്ളവര്‍ക്ക് ഈസ്റ്റ് എളേരി പഞ്ചായത്ത് ആസ്ഥാനമായ ചിറ്റാരിക്കാലിലും കുടുംബാരോഗ്യ കേന്ദ്രത്തിലും എത്തിച്ചേരാന്‍ കഴിയാത്ത അവസ്ഥയിലായി.

വാഹന ഗതാഗതം സാധ്യമായില്ലെങ്കിലും കാല്‍നടയാത്രക്കുള്ള താത്ക്കാലിക സംവിധാനമെങ്കിലും ഒരുക്കാന്‍ അധികൃതര്‍ തയാറാകണമെന്നതാണ് നാട്ടുകാരുടെ ആവശ്യം. മഴക്കാലമെത്താറായിട്ടും ഏണിച്ചാലില്‍ പാലംപണി ഇഴയുന്നത് കടുത്ത യാത്രാദുരിതത്തിന് ഇടയാക്കുമെന്ന് ചൂണ്ടിക്കാട്ടി നേരത്തേ ദീപിക വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു.