കണ്ണൂരിലെ കമ്യൂണിസ്റ്റ് പാർട്ടി തസ്കര സംഘങ്ങളുടെ താവളം: എം.എം. ഹസൻ
1435584
Saturday, July 13, 2024 1:38 AM IST
കണ്ണൂർ: പിണറായിയിൽ ജന്മമെടുത്ത കമ്യൂണിസ്റ്റ് പാർട്ടി ഇന്ന് തസ്കര സംഘങ്ങളുടെ താവളമായി മാറിയെന്ന് യുഡിഎഫ് കൺവീനർ എം.എം. ഹസൻ. പാർട്ടിയിലെ ഏറ്റവും സന്പന്നരുള്ള ജില്ലയായി കണ്ണൂർ മാറി. എന്നാൽ സാധാരണ ജനങ്ങൾക്ക് ഇവിടെ ജീവിക്കാൻ കഴിയാത്ത അവസ്ഥയാണ്. നല്ലതായാലും ചീത്തയായാലും എന്ത് പരിപാടി നടത്തുന്നതിനും ക്വട്ടേഷൻ സംഘത്തിന്റെ സഹായം ആവശ്യമായിരിക്കുന്നു. മട്ടന്നൂർ വിമാനത്താവളം കമ്യൂണിസ്റ്റ് സ്വർണ കള്ളക്കടത്തുകാരുടെ കേന്ദ്രമായി മാറിയെന്നും ഡിസിസി ആസ്ഥാനത്ത് വിളിച്ചുചേർത്ത പത്രസമ്മേളനത്തിൽ എം.എം. ഹസൻ ആരോപിച്ചു.
ജയരാജൻമാരോ എം.വി. ഗോവിന്ദനോ അല്ല ഇന്ന് കണ്ണൂരിലെ പാർട്ടിയെ നിയന്ത്രിക്കുന്നത്. ആകാശ് തില്ലങ്കേരിയേയും കൊടി സുനിയേയും പോലുള്ള ആളുകളാണ്. മുഖ്യമന്ത്രിയുടെ ഓഫീസിൽനിന്ന് അദ്ദേഹത്തിന്റെ വിശ്വസ്തനാണ് ഇവരെ നിയന്ത്രിക്കുന്നതെന്നും ഹസൻ ആരോപിച്ചു. കഥയറിയാ തെ ആട്ടം കാണുന്ന ആളാണ് എം.വി. ഗോവിന്ദൻ. പിഎസ്സി അംഗത്തെ നിയമിക്കുന്നതിന് കോഴ വാങ്ങിയിട്ടും തെറ്റ് ചെയ്തിട്ടില്ല, നടപടി വേണ്ട, പ്രശ്നം പരിഹരിച്ചു എന്നാണ് പാർട്ടി പറയുന്നത്. കവർച്ച നടത്തിയ മുതലുകൾ ഉടമകൾക്ക് തിരിച്ചുനൽകിയാൽ കളവല്ലാതാകുന്നു. കളവ് മുതലുകൾ തിരിച്ചുകിട്ടിയാൽ ഇനി കേരളാ പോലീസ് കേസെടുക്കില്ലേ എന്നും ഹസൻ ചോദിച്ചു.
വിഴിഞ്ഞം തുറമുഖം മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ കുട്ടിയാണെന്നും അതിനാൽ തുറമുഖത്തിന് ഉമ്മൻചാണ്ടിയുടെ പേരിടണമെന്നും എം.എം. ഹസൻ ആവശ്യപ്പെട്ടു. ഇക്കാര്യം ഉന്നയിച്ച് യുഡിഎഫ് മുഖ്യമന്ത്രിയെ കാണും. 6000 കോടിയുടെ പദ്ധതിയിൽ 5000 കോടി രൂപയുടെ അഴിമതിയും കടൽക്കൊള്ളയാണ് നടക്കുന്നതെന്ന് ആരോപിച്ച സിപിഎം ഇപ്പോൾ അതിന്റെ പിതൃത്വവുമായി രംഗത്തെത്തിയത് വിരോധാഭാസമാണെന്നും ഹസൻ പറഞ്ഞു.
ട്രയൽ റണ്ണിൽ പ്രതിപക്ഷ നേതാവിനെ മാറ്റി നിർത്തിയത് അംഗീകരിക്കാനാവില്ല. കേരളത്തിന്റെ വികസനത്തിന് മുതൽകൂട്ടാവുന്ന പദ്ധതിക്ക് തുടക്കം കുറിച്ച ഉമ്മൻ ചാണ്ടിക്ക് അഭിവാദ്യമർ പ്പിച്ച് ഇന്നു വൈകുന്നേരം യുഡിഎഫ് വിജയദിനമായി ആചരിച്ച് പ്രകടനം നടത്തുമെന്ന് ഹസൻ പറഞ്ഞു. പത്രസമ്മേളനത്തിൽ ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജും പങ്കെടുത്തു.