ആധുനിക അമ്മത്തൊട്ടിൽ: സംസ്ഥാനത്ത് നടപ്പിലായത് മൂന്നു ജില്ലകളിൽ മാത്രം
1425231
Monday, May 27, 2024 1:36 AM IST
അനുമോൾ ജോയ്
കണ്ണൂര്‍: സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ആധുനിക അമ്മത്തൊട്ടില്‍ സ്ഥാപിക്കുമെന്ന സർക്കാർ പ്രഖ്യാപനം അഞ്ചു വർഷം കഴിഞ്ഞിട്ടും നടപ്പിലായത് മൂന്നു ജില്ലകളിൽ മാത്രം. പത്തനംതിട്ട, എറണാകുളം ജില്ലകളിൽ മാത്രമാണ് അമ്മത്തൊട്ടിൽ ഹൈടെക് ആക്കി മാറ്റിയത്. മറ്റുള്ള ജില്ലകളിൽ പലയിടത്തും അമ്മത്തൊട്ടിലിന്റെ പ്രവർത്തനം തന്നെ നിലച്ച നിലയിലാണ്. പദ്ധതിക്കാവശ്യമായ ഫണ്ട് കണ്ടെത്താന്‍ സാധിക്കാത്തതാണ് പദ്ധതി നടപ്പിലാക്കാൻ വൈകാന്‍ കാരണമെന്നാണ് അധികൃതര്‍ പറയുന്നത്.
ആധുനിക അമ്മത്തൊട്ടില്‍ നിര്‍മാണത്തിന് 15 ലക്ഷത്തോളം രൂപയാണ് ആവശ്യം. എംപി, എംഎല്‍എ ഫണ്ട് ഉപയോഗിച്ചോ വ്യക്തികളോ സന്നദ്ധസംഘടനകളോ നല്കുന്ന സഹായം ഉപയോഗിച്ചോ ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തിൽ ആധുനിക അമ്മത്തൊട്ടിലൊരുക്കാനുള്ള ശ്രമത്തിലാണ്. എംഎല്‍എ ഫണ്ട് അനുവദിക്കണമെന്നാവശ്യപ്പെട്ട് ശിശുക്ഷേമസമിതി സര്‍ക്കാരിന് കത്തു നല്‍കിയിട്ടുണ്ട്. ഇത്തരത്തില്‍ കോഴിക്കോട് എംഎല്‍എ ഫണ്ട് ഉപയോഗിച്ച് ബീച്ച് ആശുപത്രിയില്‍ നിര്‍മാണം ആരംഭിച്ചിട്ടുണ്ട്. മറ്റുള്ള ജില്ലകളിലും ഫണ്ട് കണ്ടെത്താനായാല്‍ പദ്ധതിയുമായി മുന്നോട്ട് പോകാനാണ് ശിശുക്ഷേമസമിതി തീരുമാനം.
സാങ്കേതിക തകരാറാണ് പ്രശ്നം
2002 നവംബര്‍ 14ല്‍ തിരുവനന്തപുരത്താണ് സംസ്ഥാനത്തെ ആദ്യ അമ്മത്തൊട്ടില്‍ സ്ഥാപിച്ചത്. അതിന് ശേഷം എല്ലാ ജില്ലകളിലും സര്‍ക്കാര്‍ ആശുപത്രികളുടെ സമീപത്തായി അമ്മത്തൊട്ടില്‍ സ്ഥാപിച്ചു. എന്നാല്‍ പിന്നീട് മലപ്പുറം മഞ്ചേരിയിലെ ആശുപത്രി, കണ്ണൂര്‍ ആശുപത്രി തുടങ്ങിയവയെല്ലാം പുതുക്കി പണിതപ്പോള്‍ അമ്മത്തൊട്ടില്‍ ഇല്ലാതായി.
കൊച്ചിയില്‍ എറണാകുളം ജനറല്‍ ആശുപത്രിയില്‍ സ്ഥാപിച്ച അമ്മത്തൊട്ടില്‍ സാങ്കേതിക കാരണങ്ങളാല്‍ മാസങ്ങളായി പ്രവര്‍ത്തിക്കുന്നില്ല. ഇടുക്കി ചെറുതോണിയിലെയും കോട്ടയത്തെയും അമ്മത്തൊട്ടിലുകളും മാസങ്ങളായി പ്രവര്‍ത്തിക്കുന്നില്ല.
ഇടുക്കി, വയനാട് ജില്ലകളിലും തൊട്ടിലുകള്‍ പ്രവര്‍ത്തിക്കുന്നില്ല. കാസർഗോഡ് , പാലക്കാട് എന്നിവിടങ്ങളിലും പ്രവര്‍ത്തനക്ഷമമല്ല. സാങ്കേതിക തകരാറാണ് പലയിടങ്ങളിലെയും പ്രധാന പ്രശ്നം. മിക്കയിടങ്ങളിലും ആശുപത്രിയോടനുബന്ധിച്ചാണ് അമ്മത്തൊട്ടില്‍ എന്നതിനാല്‍ ചിലര്‍ കൗതുകത്തോടെ ഇതിനകത്തേക്ക് വന്നുനോക്കാന്‍ ശ്രമിക്കും. ഇത്തരത്തില്‍ സൈറണ്‍ നിരന്തരം മുഴങ്ങുമ്പോള്‍ ഇത് തകരാറിലാകുമെന്ന് അധികൃതര്‍ പറയുന്നു. സാങ്കേതിക തകരാര്‍ വന്നാല്‍ തിരുവനന്തപുരത്ത് നിന്ന് അധികൃതര്‍ വന്ന് പരിശോധിക്കേണ്ട സാഹചര്യമാണ്.
പ്രവർത്തനം ഇങ്ങനെ
2018ലാണ് അമ്മത്തൊട്ടിലുകള്‍ ആധുനീകരിക്കാന്‍ കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്റര്‍പ്രൈസസുമായി(കെഎസ്ഐഇ) കരാറുണ്ടാക്കിയത്. ആധുനിക അമ്മത്തൊട്ടിലില്‍ കുഞ്ഞിനെ കിടത്തിയാലുടന്‍ സിഡബ്ല്യുസി ചെയര്മാന്, കളക്ടര്‍, ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍, നഴ്സിംഗ് സ്റ്റേഷന് എന്നിവര്‍ക്ക് മൊബൈലില്‍ സന്ദേശമെത്തും. കുട്ടിയെ എടുത്തുമാറ്റുന്നതുവരെ ഇടവിട്ട് സന്ദേശമയയ്ക്കും. കുട്ടിയുടെ ഫോട്ടോ, തൂക്കം, ഓക്സിജന്‍ ലെവല്‍ എന്നിവ രേഖപ്പെടുത്താനും സംവിധാനവുമുണ്ടാകും. കുഞ്ഞിനെ ഉപേക്ഷിക്കാനെത്തുന്നവരോട് പുനര്‍വിചിന്തനം നടത്തണമെന്നാവശ്യപ്പെട്ടുള്ള ബോധവത്കരണസന്ദേശവും നല്‍കും.