വിമാനത്താവളത്തിന്റെ ചുറ്റുമതിൽ തകർന്നു; വെള്ളം കുത്തിയൊഴുകി വീടുകൾക്ക് നാശം
1424710
Saturday, May 25, 2024 1:32 AM IST
മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിന്റെ ചുറ്റുമതിൽ തകർന്നു. വെള്ളം കുത്തിയൊഴുകി വീടുകളിലും ബൈക്ക് വർക്ക് ഷോപ്പിലും വെള്ളം കയറി നാശനഷ്ടമുണ്ടായി. വ്യാഴാഴ്ച അർധരാത്രിയിലുണ്ടായ ശക്തമായ മഴയിൽ കല്ലേരിക്കരയിൽ വിമാനത്താവള കവാടത്തിന് സമീപത്തായിരുന്നു സംഭവം. വിമാനത്താവളത്തിൽ നിന്ന് ഡ്രെയ്നേജിലൂടെ ഒഴുകിയെത്തിയ വെള്ളത്തിന്റെ സമ്മർദ്ദം കാരണം ചെങ്കല്ല് കൊണ്ട് നിർമിച്ച ചുറ്റുമതിൽ തകരുകയായിരുന്നു. മതിൽ തകർന്ന ഭാഗത്തൂടെ വെള്ളം റോഡിലൂടെ കുത്തിയൊഴുകി സമീപത്തെ വീടുകളിലും ബൈക്ക് വർക്ക് ഷോപ്പിലും വെള്ളം കയറുകയായിരുന്നു.
ഓട്ടോ ഡ്രൈവർ കെ. മോഹനന്റെ വീട്ടിനുള്ളിലേക്ക് വെള്ളം ഇരച്ചു കയറിയതിനാൽ വീട്ടുപകരണങ്ങളും വീട്ടുമുറ്റത്ത് പാകിയ ഇന്റർ ലോക്ക് അടക്കം നശിച്ചു. വീട്ടുമുറ്റത്ത് നിർത്തിയിട്ട ഓട്ടോയ്ക്കും കാറിനും കേടുപാടുകളുണ്ടായി. സമീപത്തെ കെ.സുമേഷിന്റെ വീട്ടിലും വെള്ളം കയറി. റോഡരികിലെ ബിജുവിന്റെ ഉടമസ്ഥതയിലുള്ള ബൈക്ക് വർക്ക് ഷോപ്പിൽ വെള്ളം കയറിയതിനാൽ സാധനങ്ങൾ ഒഴുകി പോകുകയും പിൻഭാഗത്തെ ചുറ്റുമതിൽ തകരുകയും ചെയ്തു.
വർഷങ്ങൾക്ക് മുമ്പും ഇതേ സ്ഥലത്ത് ചുറ്റുമതിൽ തകർന്നതിനാൽ സമീപത്തെ വീടുകളിൽ വെള്ളം കയറി നാശനഷ്ടമുണ്ടായിരുന്നു. ഡ്രെയ്നേജ് നിറഞ്ഞു കവിഞ്ഞൊഴുകിയതാണ് മതിൽ തകരാൻ ഇടയായത്.
മട്ടന്നൂർ നഗരസഭ ചെയർമാൻ എൻ.ഷാജിത്ത്, കൗൺസിലർ നിഷ, കിയാൽ എംഡി സി.ദിനേശ്, ജനപ്രതിനിധികൾ തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു. വീടുകളിൽ കയറിയ ചെളി നീക്കം ചെയ്തു.