തെരുവോരങ്ങളിലെ നായക്കുട്ടികളും ഇനി വീട്ടുകാരുടെ അരുമയാകും
1417059
Thursday, April 18, 2024 1:48 AM IST
കണ്ണൂർ: തെരുവുകളിൽ ജനിച്ച് വീണ് തെരുവ്നായകളായി മാറേണ്ട നായക്കുഞ്ഞുങ്ങൾ ഇനി വീടുകളിൽ അരുമകളായി വളരും. നാടൻ നായകളുടെയും പൂച്ചകളുടെയും സംരക്ഷണത്തിനായി പീപ്പിൾ ഫോർ ആനിമൽ വെൽഫയർ കേരള ഗവ. വെറ്ററിനറി ഓഫീസേഴ്സ് അസോസിയേഷനുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കിയത്. നാടൻ നായകുഞ്ഞുങ്ങളെയും പൂച്ചക്കുഞ്ഞുങ്ങളെയും വളർത്താൻ താത്പര്യമുള്ളവർത്ത് ദത്ത് നൽകുന്നതാണ് പദ്ധതി.
നായ, പൂച്ച സ്നേഹികളായവരിൽ നിന്ന് നായക്കുഞ്ഞുങ്ങളെയും പൂച്ചക്കുഞ്ഞുങ്ങളെയും ശേഖരിച്ച് വളർത്താൻ താത്പര്യമുള്ളവർക്ക് നൽകുകയാണ് ചെയ്യുന്നത്. മഹാത്മാ മന്ദിരത്തിൽ നടന്ന ദത്ത് ക്യാന്പിൽ വച്ച് 18 നായക്കുഞ്ഞുങ്ങളെയും പൂച്ചക്കുഞ്ഞുങ്ങളെയും ദത്ത് നൽകി. വാക്സിനേഷൻ ഉൾപ്പെടെയുള്ളവ നൽകിയാണ് വളർത്താൻ കൈമാറിയത്. തുടർ വാക്സിനേഷൻ സംബന്ധിച്ച നിർദേശങ്ങളും നൽകി. ആറു മാസം പ്രായമാകുന്പോഴേക്കും നായകളെ വന്ധ്യംകരണം നടത്താനുള്ള സംവിധാനവും ഒരുക്കും. വളർത്താൻ താത്പര്യമുള്ളവരെ രജിസ്ട്രേഷനിലൂടെ കണ്ടെത്തിയാണ് നായക്കുട്ടികളെയും പൂച്ചക്കുട്ടികളെയും കൈമാറിയത്. പീപ്പിൾ ഫോർ ആനിമെൽ വെൽഫെയർ കണ്ണൂരിൽ സംഘടിപ്പിക്കുന്ന മൂന്നാമത്തെ ദത്ത് നൽകലാണ് നടന്നത്.
ജില്ലാ പഞ്ചായത്ത്, കോർപറേഷൻ എന്നിവയുമായി സഹകരിച്ചാണ് ഇതിനു മുന്പു രണ്ട് ക്യാന്പുകൾ നടത്തിയത്. മഹാത്മാ മന്ദിരത്തിൽ നടന്ന ദത്ത് നല്കൽ പരിപാടി ചീഫ് വെറ്ററിനറി ഓഫീസർ ഡോ. ബിജോയ് വർഗീസ് ഉദ്ഘാടനം ചെയ്തു. പീപ്പിൾ ഫോർ ആനിമൽ വെൽഫെയർ പ്രസിഡന്റ് ഡോ. സുഷമ പ്രഭു അധ്യക്ഷത വഹിച്ചു. പ്രവർത്തകരായ അസി. പ്രഫ, ആർ. നിത്യന, രമ്യ എന്നിവർ പ്രസംഗിച്ചു.