കാട്ടാനയുടെ താവളമായി മണ്ണാത്തിക്കുണ്ട് പ്രദേശങ്ങൾ
1415470
Wednesday, April 10, 2024 1:41 AM IST
ആലക്കോട്: കുടക് വനത്തിലെ മുണ്ട്റോട്ട് റേഞ്ച് അതിർത്തിയിലൂടെ ഉദയഗിരി പഞ്ചായത്തിലെ ത്തി കൃഷിയിടങ്ങളിൽ കാട്ടാന അതിക്രമം നടത്തുന്നു. വ്യാപകമായ അതിക്രമത്തെ തുടർന്ന് അരിവിളഞ്ഞപൊയിൽ, മണ്ണാത്തിക്കുണ്ട്, ജോസ്ഗിരി, മാമ്പൊയിൽ പ്രദേശങ്ങളിലെ ജനങ്ങൾക്ക് ഭയം മൂലം രാത്രിയും പകലും പുറത്തിറങ്ങാൻ കഴിയുന്നില്ല. നേരത്തേ പൈതൽമലയടിവാരത്തെ മഞ്ഞപ്പുല്ല് മുതൽ മുട്ടത്താംവയൽ, മുരിക്കടവ്, ചീക്കാട്, നമ്പ്യാർമല, വായിക്കമ്പ മാമ്പൊയിൽ ഭാഗംവരെ സൗരോർജവേലി പണിത് വന്യമൃഗങ്ങൾ അതിർത്തി കടക്കുന്നതിന് പ്രതിരോധം തീർത്തിരുന്നു. എന്നാല്‍ സംരക്ഷണമില്ലാതെയും മരങ്ങളും മറ്റും പൊട്ടിവീണ് കമ്പി പൊട്ടിയും ദുർബലപ്പെട്ടും പ്രവർത്തനരഹിതമായി ചിലയിടങ്ങളിൽ ആനതന്നെ മരങ്ങൾ ലൈനിലേക്ക് വലിച്ചിഴച്ചെത്തിച്ച് ഷോക്കേൽക്കാതെ മറികടന്നിരുന്നു. ഇതിന് പ്രതിവിധിയായാണ് സൗരോർജ തൂക്കുവേലി പണിയാൻ നടപ്പടികളായത്.
വനംവകുപ്പ് അധികൃതർ ഇതിന് സഹായകരമായ നടപടി കൾ സ്വീകരിക്കുകയും ജനകീയ കൂട്ടായ്മ കാടു തെളിക്കാനും മറ്റും മുന്നോട്ടുവരികയും ചെയ്തു. ഇതോടെ വൈദ്യുതവേലി വരുന്നതിന് മുൻപുതന്നെ ശല്യം അൽപ്പം കുറഞ്ഞിരുന്നു. എന്നാൽ ചെറുപുഴ പഞ്ചായത്തിൽ വൈദ്യുതവേലിയില്ലാത്തതും കുടക് വനത്തിലെ വൻമരങ്ങൾ നിറഞ്ഞ ഭാഗത്തു കൂടി അരിവിളഞ്ഞപൊയിൽ, മണ്ണാത്തിക്കുണ്ടിലേക്ക് കുട്ടിയാനകൾ ഉൾപ്പെടെ കടന്നുകയറിയാണ് ഇപ്പോൾ നാശമുണ്ടാക്കുന്നത്. വനത്തിൽ ജലക്ഷാമവും ഭക്ഷണം കിട്ടാത്തതുമാണ് ആനക്കൂട്ടങ്ങൾ കൃഷിയിടങ്ങളിൽ തമ്പടിക്കാൻ കാരണം.