റെയിൽവേ സ്റ്റേഷൻ നവീകരണത്തിന് തുടക്കം; മേൽപ്പാലങ്ങൾക്ക് തറക്കല്ലിട്ടു
1395954
Tuesday, February 27, 2024 7:47 AM IST
കണ്ണൂര്‍: കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ അമൃത് ഭാരത് പദ്ധതിയിലുള്‍പ്പെടുത്തി നടപ്പാക്കുന്ന നവീകരണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനവും വിവിധ മേൽപ്പാലങ്ങളുടെ തറക്കല്ലിടൽ കർമവും വീഡിയോ കോണ്‍ഫറന്‍സിലൂടെ പ്രധാനമന്ത്രി നരേന്ദ്രമോദി നിർവഹിച്ചു. രാജ്യത്തെ 550 റെയില്‍വേ സ്റ്റേഷനുകളിലെയും കേരളത്തിലെ 35 സ്റ്റേഷനുകളിലെയും പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനമാണ് പ്രധാനമന്ത്രി നിര്‍വഹിച്ചത്.
31.34 കോടി രൂപയുടെ നവീകരണ പ്രവര്‍ത്തനങ്ങളാണ് കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നടക്കുന്നത്. സ്റ്റേഷന്റെ പടിഞ്ഞാറ് ഭാഗത്ത് റിസര്‍വേഷന്‍ കൗണ്ടറിനടുത്ത് നിന്ന് ബുക്കിംഗ് ഓഫീസിന് സമീപം വരെ നീളുന്ന ആറടി വീതിയുള്ള പുതിയ മേല്‍പ്പാലം, എസ്കലേറ്റര്‍, ലിഫ്റ്റ്, പ്രത്യേക പരിഗണന അര്‍ഹിക്കുന്നവര്‍ക്കായി വാഹനം, ശൗചാലയം, ടിക്കറ്റ് എടുക്കല്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍, മുഴുവന്‍ പ്ലാറ്റ്ഫോമും മേല്‍ക്കൂര ഇടല് തുടങ്ങിയ പ്രവൃത്തികളാണ് നടക്കുന്നത്. ആയിരം വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാവുന്ന പുതിയ പാര്‍ക്കിംഗ് ഏരിയയും സ്റ്റേഷന്റെ പ്രധാന കവാടവും നവീകരിക്കും. മാഹി, തലശേരി, പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷനുകളില്‍ വിവിധ പ്രവൃത്തികളുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കും തുടക്കം കുറിച്ചു.
ഉദ്ഘാടനത്തോടനുബന്ധിച്ച് കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനില്‍ നടന്ന ചടങ്ങില്‍ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന് മുഖ്യാതിഥിയായി. കോര്പറേഷന് കൗണ്‍സിലര്‍ സുരേഷ് ബാബു എളയാവൂര്, റെയില്‍വെ പാസഞ്ചേഴ്സ് ആമിനിറ്റിസ് കമ്മിറ്റി മുന്‍ ചെയര്മാന് പി.കെ. കൃഷ്ണദാസ്, പദ്മശ്രീ എസ്.ആര്.ഡി. പ്രസാദ്, റെഡ് ക്രോസ് ചെയര്മാന് കെ.ജി. ബാബു എന്നിവർ പ്രസംഗിച്ചു. ചടങ്ങിനോടനുബന്ധിച്ച് വിദ്യാര്‍ഥികളുടെ വിവിധപരിപാടികളും നടന്നു.
കണ്ണൂർ ജില്ലയില്‍ എട്ട് റെയില്‍വേ മേല്‍പ്പാലങ്ങളുടെയും അടിപ്പാതകളുടെയും നിര്‍മാണത്തിനും തുടക്കമായി. റെയിൽവേ സ്റ്റേഷന്റെ മുഖച്ഛായ മാറ്റുന്ന പദ്ധതിയിൽ തലശേരി, പയ്യന്നൂർ, മാഹി റെയിൽവേ സ്റ്റേഷനുകളും ഇടംപിടിച്ചിട്ടുണ്ട്. ഇവയുടെ ഉദ്ഘാടനവും പ്രധാനമന്ത്രി ഓൺലൈനായി നിർവഹിച്ചു. ജനപ്രതിനിധികൾ ഉൾപ്പെടെ നിരവധി പേർ ചടങ്ങിന് സാക്ഷികളായി.
തലശേരിയില്‍ നിയമസഭാ സ്പീക്കര്‍ എ.എൻ. ഷംസീര്‍, കെ. മുരളീധരന് എംപി , മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ കെ.എം. ജമുനാ റാണി, മുന്‍സിപ്പല്‍ കൗണ്‍സിലര്‍ ഷബാന ഷാനവാസ് എന്നിവര്‍ പങ്കെടുത്തു.
അഡീഷണല്‍ റെയില്‍വേ ഡിവിഷണല്‍ മാനേജര്‍ കെ. ജയകൃഷ്ണന് അധ്യഷത വഹിച്ചു. 9.99 കോടിയുടെ നിര്‍മാണ പ്രവര്‍ത്തികളാണ് സ്റ്റേഷനില്‍ നടപ്പിലാക്കുന്നത്.
പദ്ധതിയുടെ ഭാഗമായി മുഴപ്പിലങ്ങാട്ടെയും ചൊവ്വ സ്പിന്നിംഗ് മില്ലിനു മുന്നിലെയും റെയിൽവേ മേൽപ്പാലത്തിന്റെ ശിലാസ്ഥാപനവും ഓൺലൈനായി പ്രധാനമന്ത്രി നിർവഹിച്ചു. മുഴപ്പിലങ്ങാട് മഠത്തിനും കുളത്തിനും ഇടയിൽ നിന്നാരംഭിച്ച ബീച്ചിലെത്തുന്ന വിധമാണ് മേൽപ്പാലം പണിയുക. 31.52 കോടിയാണ് ചെലവ് കണക്കാക്കുന്നത്. എടക്കാട് റെയിൽവേ സ്റ്റേഷനിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ പങ്കെടുത്തു.
തെഴുക്കിലെപീടിക-സിറ്റി റോഡിൽ സ്പിന്നിംഗ് മില്ലിനു മുന്നിലെ റെയിൽവേ ഗേറ്റിനും സൗത്ത് റെയിൽവേ സ്റ്റേഷനും ഇടയിലാണ് മേൽപ്പാലം പണിയുന്നത്. 32.70 കോടി രൂപയാണ് മേൽപ്പാലത്തിന് ചെലവ് കണക്കാക്കുന്നത്. സൗത്ത് സ്റ്റേഷനിൽ നടന്ന ചടങ്ങിൽ കൗൺസിലർമാർ ഉൾപ്പെടെ ജനപ്രതിനിധികൾ പങ്കെടുത്തു.
ഏഴിമല, കണ്ണപുരം, പന്നേൻപാറ, എടക്കാട്, തലശേരി എന്നിവിടങ്ങളിലാണ് റെയിൽവേ മേൽപ്പാലം വരുന്നത്. ഇതിന്റെ ഭാഗമായി എടക്കാട്, പന്നേൻപാറ ഗേറ്റ്, കണ്ണപുരം, ഏഴിമല എന്നിവിടങ്ങളിൽ പരിപാടികൾ നടന്നു. മാഹി: മാഹി റെയിൽവേ സ്റ്റേഷനിൽ നടന്ന ചടങ്ങ് രമേശ് പറമ്പത്ത് എംഎൽഎ ഉദ്ഘാടനം ചെയ്തു.
അഴിയൂർ പഞ്ചായത്ത് പ്രസിഡന്റ് ആയിഷ ഉമ്മർ, പ്രസിഡന്റ് ശശിധരൻ തോട്ടത്തിൽ, മാഹി റീജണൽ അഡ്മിനിസ്ട്രേറ്റർ ഡി. മോഹൻ കുമാർ, പഞ്ചായത്തംഗം ഫിറോസ് കാളാണ്ടി, സീനിയർ ഡിവിഷണൽ ഇലക്ട്രിക്കൽ എൻജിനിയർ സന്ദീപ് ജോസഫ്, റെയിൽവേ സീനിയർ സൂപ്രണ്ട് അജിത്ത്, റിട്ട. സൂപ്രണ്ട് വത്സലൻ കുനിയിൽ എന്നിവർ പ്രസംഗിച്ചു. വിവിധ സ്കൂൾ, കോളജ് എൻസിസി കേഡറ്റുകളുമായും കഥാകാരൻ എം. മുകുന്ദനുമായിയും സംവദിച്ചു.
വിവിധ മത്സരങ്ങളിലെ വിജയികളായ വിദ്യാർഥികൾക്കുള്ള പുരസ്കാരങ്ങളും ചടങ്ങിൽ വിതരണം ചെയ്തു.
പാലക്കുന്ന്: അമൃത് ഭാരത് പദ്ധതിയില്‍പ്പെടുത്തി നിര്‍മിക്കുന്ന കോട്ടിക്കുളം റെയില്‍വേ മേല്‍പ്പാലത്തിന്റെ തറക്കല്ലിടല്‍ ചടങ്ങ് പ്രധാനമന്ത്രി നരേന്ദ്രമോദി ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു. 44.12 കോടി രൂപയാണ് കോട്ടിക്കുളം റെയില്‍വേ മേല്‍പ്പാലത്തിന്റെ നിര്‍മാണപ്രവൃത്തിക്കായി അനുവദിച്ചിട്ടുള്ളത്.
സംസ്ഥാനത്ത് റെയില്‍വേ പ്ലാറ്റ് ഫോമിന് കുറുകെ കടന്നുപോകുന്ന റോഡുള്ള ഏക ക്രോസിംഗാണ് കോട്ടിക്കുളത്തേത്. വര്‍ഷങ്ങളായുള്ള ജനങ്ങളുടെ കാത്തിരിപ്പാണ് പദ്ധതിയിലൂടെ യാഥാര്‍ഥ്യമാകുന്നത്. കോട്ടിക്കുളം റെയില്‍വേ സ്റ്റേഷനില്‍ സംഘടിപ്പിച്ച ചടങ്ങ് രാജ്മോഹന്‍ ഉണ്ണിത്താന് എംപി മുഖ്യാതിഥിയായി.
ഉദുമ പഞ്ചായത്ത് പ്രസിഡന്റ് പി. ലക്ഷ്മി ശിലാഫലകം അനാച്ഛാദനം ചെയ്തു. സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സൈനബ അബൂബക്കര്‍ പ്രസംഗിച്ചു. സിഡിഒ ബി. മനോജ് സ്വാഗതവും സീനിയര്‍ സെക്ഷന്‍ എന്‍ജിനിയര്‍ രഞ്ജിത്കുമാര്‍ നീലായി നന്ദിയും പറഞ്ഞു.
തൃക്കരിപ്പൂര്‍: തൃക്കരിപ്പൂര്‍ റെയില്‍വേ സ്റ്റേഷന് പരിധിയിലെ ഒളവറ റോഡ് ഓവര്‍ ബ്രിഡ്ജിന്റെ ശിലാസ്ഥാപന പരിപാടിയില്‍ ജില്ലാപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ എം. മനു, തൃക്കരിപ്പൂര്‍ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. ബാവ, വാര്‍ഡ് മെംബര്‍മാരായ എന്‍. നിധീഷ്, മുഹമ്മദ് കുഞ്ഞി ഹാജി എന്നിവര്‍ പ്രസംഗിച്ചു.
തൃക്കരിപ്പൂര്‍ ഒളവറ റോഡ് ഓവര്‍ ബ്രിഡ്ജിന് 41.9 കോടിയുടെ പ്രവൃത്തിയാണ് നടത്തുക. രാമവില്യം റോഡ് ഓവര്‍ ബ്രിഡ്ജ് ശിലാസ്ഥാപന ചടങ്ങില്‍ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ എം. സൗദ, വാര്‍ഡ് മെംബര്‍ യു.പി. ഫായിസ്, പാലക്കാട് അസി. പേഴ്സണല്‍ ഓഫീസര്‍ ഗണേഷ് മൂര്‍ത്തി, പയ്യന്നൂര്‍ സീനിയര്‍ സെക്ഷന്‍ എന്‍ജിനിയര്‍ സന്ദീപ് എന്നിവര്‍ പ്രസംഗിച്ചു. രാമവില്യം റോഡ് ഓവര്‍ ബ്രിഡ്ജ് 44.52 കോടി രൂപയുടെ നിര്‍മാണ പ്രവൃത്തിയാണ് നടത്തുക.