വീട്ടുകിണറ്റിൽ വീണ പുള്ളിപ്പുലി രക്ഷിച്ചതിന് പിന്നാലെ ചത്തു
1374761
Thursday, November 30, 2023 8:41 AM IST
തലശേരി: പെരിങ്ങത്തൂർ സൗത്ത് അണിയാരത്ത് കിണറ്റിൽ വീണ പുള്ളിപ്പുലി രക്ഷപ്പെടുത്തി കൂട്ടിലാക്കിയതിന് പിന്നാലെ ചത്തു. മയക്കുവെടിവച്ച് ഇന്നലെ വൈകുന്നേരത്തെടെ കൂട്ടിലാക്കിയെങ്കിലും രാത്രിയോടെയാണ് ചത്തത്. ഇന്ന് വയനാട്ടിലെത്തിച്ച് പോസ്റ്റ്മോർട്ടം നടത്തും.
ഇന്നലെ രാവിലെയാണ് ഭാരത് ഗ്യാസ് ഏജൻസി ജീവനക്കാരൻ മലാൽ സുനിലിന്റെ ഉടമസ്ഥതയിലുള്ള കനകമല താഴ്വരയിലെ നിർമാണത്തിലിരിക്കുന്ന വീട്ടുകിണറ്റിൽ പുള്ളിപ്പുലി അകപ്പെട്ടത്.

വനംവകുപ്പ് ഉദ്യോഗസ്ഥരും പോലീസും ഫയഫോഴ്സ് സംഘവും മണിക്കൂറുകൾ നീണ്ട പരിശ്രമത്തി നൊടുവിൽ വൈകുന്നേരത്തോടെ പുലിയെ കിണറ്റിൽനിന്ന് പുറത്തെത്തിച്ചു. വല ഉപയോഗിച്ച് പാതി ഉയർത്തിയശേഷം മയക്കുവെടിവച്ചാണ് പുറത്തെത്തിച്ചത്. സംഭവസ്ഥലത്ത് വൻജനക്കൂട്ടം എത്തിയത് രക്ഷാപ്രവർത്തനത്തിന് തടസമായി.
ഇന്നലെ പുലർച്ചെ ശബ്ദം കേട്ടതിനെ തുടർന്ന് അയൽവാസികൾ രാവിലെ പത്തോടെ നടത്തിയ പരിശോധയിലാണ് നിർമാണത്തിലിരിക്കുന്ന കിണറിന്റെ വല കീറിയത് ശ്രദ്ധയിൽപ്പെട്ടത്.
തുടർന്ന് കിണറിൽ നോക്കിയപ്പോഴാണ് പുള്ളി പുലിയെ കാണാനായത്. പിന്നീട് വീട്ടുടമസ്ഥനായ സുനിലിനെ വിവരം അറിയിച്ചു. ഇതോടെയാണ് പുലി വീണ വിവരം പുറംലോകം അറിയുന്നത്. പിന്നീട് പുലിയെ കാണാനെത്തുന്നവരുടെ നീണ്ട ഒഴുക്കായിരുന്നു.
പോലീസും പാനൂരിൽനിന്നുള്ള അഗ്നിശമന സേനാംഗങ്ങളും വനം വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയെങ്കിലും പുലിയെ പുറത്തെത്തിക്കാൻ അവർക്കായില്ല. മയക്കുവെടി വയ്ക്കാനുള്ള നിർദ്ദേശം ലഭിച്ചതോടെ വൈകുന്നേരം നാലോടെ വയനാട്ടിൽ നിന്ന് വെറ്ററിനറി സർജൻ ഡോ. അജേഷ് മോഹൻ ദാസിന്റെ നേതൃത്വത്തിലുളള പ്രത്യേക ദൗത്യസംഘമത്തിയാണ് കിണറ്റിലെ വെള്ളംവറ്റിച്ച ശേഷം മയക്കുവെടിവച്ചത്.
പുറത്തെത്തിച്ച പുലിയെ പ്രത്യേകം തയാറാക്കി എത്തിച്ച കൂട്ടിലേക്ക് മാറ്റി. ഇന്ന് വയനാട്ടിലേക്ക് കൊണ്ടുപോകാനിരിക്കെയാണ് ചത്തത്. പുലി എങ്ങനെ ജനവാസ മേഖലയിലെത്തി എന്നതിൽ വ്യക്തതയില്ലെന്ന് കണ്ണൂർ ഡിഎഫ്ഒ പി. കാർത്തിക് പറഞ്ഞു. ചൊക്ലി എസ്ഐ ആർ.എസ്. രഞ്ചുവിന്റെ നേതൃത്വത്തിൽ വൻ പോലിസ് സന്നാഹവും സ്ഥലത്തെത്തിയിരുന്നു.