മട്ടന്നൂർ: കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് വിദേശ സർവീസിന് കേന്ദ്ര സർക്കാർ അനുമതി നൽകാത്തത് കേരളത്തോടും എൽഡിഎഫ് സർക്കാരിനോടുമുള്ള വെറുപ്പ് കാരണമാണെന്ന് സിപിഎം കേന്ദ്ര കമ്മിറ്റിയംഗം കെ.കെ. ശൈലജ എംഎൽഎ. കണ്ണൂർ വിമാനത്താവളത്തോട് കേന്ദ്ര സർക്കാർ കാണിക്കുന്ന അവഗണന അവസാനിപ്പിക്കുക, വിദേശ വിമാന കമ്പനികൾക്ക് സർവീസ് അനുമതി നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു മട്ടന്നൂരിൽ എൽഡിഎഫിന്റെ നേതൃത്വത്തിൽ നടത്തിയ ബഹുജന സദസ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അവർ.
എന്നാൽ ഇത് ഉന്നയിക്കുന്നതിന് പകരം സംസ്ഥാന സർക്കാരിനെ പ്രതിക്കൂട്ടിൽ നിർത്തുകയാണ് പ്രതിപക്ഷം ചെയ്യുന്നത്. വിമാനത്താവളം പൂട്ടുന്നെങ്കിൽ പൂട്ടിപ്പോകട്ടെ എന്ന ദുഷ്ടലാക്കാണ് ഇതിന് പിന്നിലെന്നും കെ.കെ. ശൈലജ എംഎൽഎ പറഞ്ഞു.
വിമാനത്താവളത്തെ തകർക്കുന്ന കേന്ദ്ര സർക്കാരിന് കൂട്ടുനിൽക്കുന്ന സമീപനമാണ് പ്രതിപക്ഷം സ്വീകരിക്കുന്നത്. വിമാനത്താവളത്തിന്റെ പുരോഗതിക്ക് ഒറ്റക്കെട്ടായി നിൽക്കുന്നതിന് പകരം സംസ്ഥാന സർക്കാരിനെ പഴിചാരുകയാണ്. വിമാനത്താവളം പൂർത്തിയാക്കാൻ മുൻകൈയെടുത്തത് എൽഡിഎഫ് സർക്കാരുകളാണ്.
യുഡിഎഫ് അധികാരത്തിൽ വന്നപ്പോൾ സ്ഥലമേറ്റെടുപ്പ് നടപടികൾ സ്തംഭിക്കുയായിരുന്നു. ഒടുവിൽ ഭരണം തീരാറായപ്പോൾ ഒരു ചെറുവിമാനമിറക്കി പരിഹാസ്യമായ ഉദ്ഘാടന പരിപാടിയാണ് യുഡിഎഫ് സർക്കാർ നടത്തിയെന്നും ശൈലജ എംഎൽഎ പറഞ്ഞു.
ബസ് സ്റ്റാൻഡ് പരിസരത്ത് നടത്തിയ സദസിൽ സിപിഎം ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ, കടന്നപ്പള്ളി രാമചന്ദ്രൻ എംഎൽഎ, എൻ. ചന്ദ്രൻ, മാത്യു കുന്നപ്പള്ളി, സി.എൻ. ചന്ദ്രൻ, സി.പി. സന്തോഷ് കുമാർ, കെ.പി. പ്രശാന്തൻ, ബാബുരാജ് ഉളിക്കൽ, കെ.സുരേശൻ, ഇ.പി.ആർ. വേശാല, ഹമീദ് ചെങ്ങളായി, കെ.സി. ജേക്കബ്, ജോജി ആനിത്തോട്ടം, സി. വൽസൻ, എൻ. ഷാജിത്ത് എന്നിവർ പ്രസംഗിച്ചു.