കണ്ണൂർ: നഗരമധ്യത്തിൽ കവർച്ചക്കാരുടെ വെട്ടേറ്റ് ലോറി ഡ്രൈവർ മരിച്ച സംഭവം നഗരവാസികളെ നടുക്കി. ജില്ലാ പോലീസ് ആസ്ഥാനമടക്കം പോലീസിന്റെ വിവിധ ഓഫീസുകൾ പ്രവർത്തിക്കുന്ന സ്ഥലത്തിനടുത്താണ് യുവാവിനെ കൊല്ലപ്പെട്ട നിലയിൽ കാണുന്നത്. രാത്രിയുടനീളം പോലീസ് റോന്ത് ചുറ്റുന്നു സ്ഥലമാണിവിടം.
സംഭവം പോലീസിന് നാണക്കോടായതോടെ അന്വേഷണം ഊർജിതമാക്കി മണിക്കൂറുകൾക്കകം തന്നെ ഏതാനും പേരെ ടൗൺ പോലീസ് കസ്റ്റഡിയിലെടുക്കുകയും വൈകുന്നേരത്തോടെ അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു. അസി. പോലീസ് കമ്മീഷണർ ടി.കെ. രത്നകുമാറിന്റെ മേൽനോട്ടത്തിലായിരുന്നു അന്വേഷണം.
പ്രതിയായ അൽതാഫ് എട്ടിലധികം ക്രിമിനൽ കേസുകളിൽ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ ഇയാൾക്കെതിരേ കേസുണ്ട്. കഞ്ചാവ്, വധശ്രമം, അടിപിടി, മോഷണം തുടങ്ങിയ കേസുകളിൽ പ്രതിയായ അൽതാഫ് സെൻട്രൽ ജയിലിൽനിന്നും നാലുമാസം മുന്പാണ് പുറത്തിറങ്ങിയത്.
ഇപ്പോൾ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിക്ക് സമീപം തോയമ്മിലിലെ ഇസ്മായിൽ ക്വാർട്ടേഴ്സിൽ താമസിക്കുന്ന വേറ്റുമ്മൽ സ്വദേശി ഷബീറിനെതിരേ കണ്ണൂർ ടൗൺ, കതിരൂർ, ഇരിട്ടി, വളപട്ടണം, കല്ലായി എന്നീ സ്റ്റേഷനുകളിൽ കഞ്ചാവ്, മോഷണം, പിടിച്ചുപറി എന്നീ കേസുകളുണ്ട്.
ഇരുവരും രാത്രിയോടെ കണ്ണൂർ ടൗണിലെത്തി പിടിച്ചുപറി ലക്ഷ്യമിട്ട് ലോറിയിൽ കിടന്നുറങ്ങുകയായിരുന്ന ജിന്റോയെ ആക്രമിച്ചു.
എതിർത്തപ്പോൾ കത്തികൊണ്ട് ജിന്റോയെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ലോറിക്കുസമീപത്ത് നിന്ന് വെട്ടേറ്റതിനെ തുടർന്ന് ഓടി രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ തളർന്നുവീണ് ചോര വാർന്നതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.
പിടികൂടിയ സംഘത്തിൽ എസ്ഐ നസീബ്, എഎസ്ഐമാരായ അജയൻ, രഞ്ജിത്ത്, ഷാജി, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ നാസർ, ഷൈജു, രാജേഷ് എന്നിവരും സ്ക്വാഡ് അംഗങ്ങളുമുണ്ടായിരുന്നു.