ചെറുപുഴ: തുടർച്ചയായ പ്രളയങ്ങളും കോവിഡ് മഹാമാരിയും മൂലം പ്രതിസന്ധിയിലായ കർഷകരുടേയും സാധാരണക്കാരുടേയും രണ്ടു ലക്ഷം രൂപ വരെയുള്ള കടങ്ങൾ പൂർണമായും എഴുതിത്തള്ളണമെന്നും രണ്ടു ലക്ഷത്തിന് മുകളിലുള്ളവ ആനുപാതികമായി എഴുതിത്തള്ളണമെന്നും ഇൻഫാം ദേശീയ ചെയർമാൻ മോൺ. ജോസഫ് ഒറ്റപ്ലാക്കൽ ആവശ്യപ്പെട്ടു.
കോർപറേറ്റുകളുടെ കോടികൾ എഴുതിത്തള്ളുന്ന ബാങ്കുകൾ കർഷകരേയും സാധാരണക്കാരേയും പീഡിപ്പിക്കുകയാണെന്നും ഇത് ഒരിക്കലും അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
ബാങ്കുകളുടെ ജപ്തി നടപടികൾക്കെതിരേ രാഷ്ട്രീയ കിസാൻ മഹാസംഘ് നടത്തുന്ന ജപ്തിവിരുദ്ധ പ്രക്ഷോഭങ്ങൾക്ക് തുടക്കമായി സംസ്ഥാന ഭാരവാഹികൾ സ്റ്റേറ്റ് ബാങ്ക് ഇന്ത്യ ചെറുപുഴ ബ്രാഞ്ചിനു മുന്പിൽ നടത്തിയ ഏകദിന ഉപവാസത്തിന്റെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ജില്ലാ ചെയർമാൻ സുരേഷ് കുമാർ ഓടാപ്പന്തിയിൽ അധ്യക്ഷത വഹിച്ചു.
സംസ്ഥാന ചെയർമാൻ അഡ്വ.ബിനോയ് തോമസ് മുഖ്യപ്രഭാഷണം നടത്തി. നാഷണൽ കോ-ഓർഡിനേറ്റർ കെ.വി. ബിജു, സണ്ണി തുണ്ടത്തിൽ (ഇൻഫാം), എം.എം. ജോസ് (എകെസിസി), സതീശൻ കെ.വി. (ജയ് കിസാൻ ആന്ദോളൻ ), ജയിംസ് പന്ന്യാംമാക്കൽ (കർഷക ഐക്യവേദി), ജോസഫ് വടക്കേക്കര (ഐഫ), ഡോ.ജോസ് കുട്ടി ഒഴുകയിൽ (മലനാട് കർഷക രക്ഷാസമിതി), കുര്യാക്കോസ് പുതിയേടത്തുപറന്പിൽ (എൻഎഫ്ആർപിഎസ്), ജോബിൾ വടാശേരി, മാത്യു ജോസഫ്, മുരളീധരൻ തെക്കേക്കുറ്റ്, ലാലിച്ചൻ ശാലോം, വർഗീസ് പള്ളിച്ചിറ, രാജു കാരക്കാട്ടിൽ, ജോബി പന്തലാനിക്കൽ തുടങ്ങിയവർ പ്രസംഗിച്ചു.