മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. ഒരു കോടിയിലധികം രൂപയുടെ സ്വർണവുമായി രണ്ടുപേരെ കസ്റ്റംസ് പിടികൂടി. ചൊവ്വാഴ്ച രാവിലെ അബുദാബിയിൽനിന്ന് ഗോ എയർ വിമാനത്തിൽ എത്തിയ കാസർഗോഡ് സ്വദേശി ഷുഹൈബ് റഹ്മാനിൽനിന്ന് 550 ഗ്രാം സ്വർണാഭരണങ്ങളും ദുബായിൽനിന്ന് ഗോ എയർ വിമാനത്തിലെത്തിയ വടകര സ്വദേശി അർഷാദിൽനിന്ന് 1632 ഗ്രാം സ്വർണവുമാണ് കണ്ടെടുത്തത്.
കസ്റ്റംസ് കണ്ണൂർ പ്രിവന്റീവ് വിഭാഗവും വിമാനത്താവളത്തിലെ കസ്റ്റംസും നടത്തിയ പരിശോധനയിലാണ് സ്വർണം കണ്ടെത്തിയത്.
ബാഗേജിന്റെ സൈഡ് പോക്കറ്റിലാണ് സ്വർണ ചെയിനുകൾ ഒളിപ്പിച്ചിരുന്നത്. ഇതുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തിവരികയാണ്. പിടികൂടിയ 550 ഗ്രാം സ്വർണത്തിന് 31,26,750 രൂപ വരും. വാതിലിന്റെ ഡോറിന് ഘടിപ്പിക്കുന്ന ലോക്കിനുള്ളിലാണ് അർഷാദ് സ്വർണം ഒളിപ്പിച്ചു കടത്താൻ ശ്രമിച്ചത്.
ബാഗേജിലാണ് ഇയാൾ സ്വർണം സൂക്ഷിച്ചിരുന്നത്. പിടികൂടിയ സ്വർണത്തിന് 92,69,768 രൂപ വരും.
അസി. കമ്മീഷണർ ഇ. വികാസ്, സൂപ്രണ്ടുമാരായ ഹരിദാസൻ, അസീബ്, ശ്രീവിദ്യ, പി.സി. ചാക്കോ, ഇൻസ്പെക്ടർമാരായ റോയ്, നിഖിൽ, സന്ദീപ്, സുരേന്ദ്രർ, വില്യംസ്, ഹവിൽദാർ വത്സല തുടങ്ങിയവരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് സ്വർണം പിടികൂടിയത്.