ഇരിട്ടി: ദിവസങ്ങളായി തുടരുന്ന കടുവാഭീതി ഒഴിയാതെ മലയോര നിവാസികൾ. ഉളിക്കൽ, പായം പഞ്ചായത്തുകളിൽ കണ്ട കടുവ ഇന്നലെ അയ്യൻകുന്ന് പഞ്ചായത്തിലും ഭീതി വിതച്ചിരിക്കുകയാണ്. ഏറ്റവുമൊടുവിൽ അന്തർസംസ്ഥാന പാതയിലെ മാടത്തിൽ 21-ാം മൈലിൽ ബെൻഹിൽ സ്കൂളിന് മുൻവശത്ത് കടുവയെ കണ്ടു. കൂട്ടുപുഴയിൽനിന്ന് ഇരിട്ടിയിലേക്ക് വരികയായിരുന്ന ലോറി ഡ്രൈവറും ക്ലീനറുമാണ് ഇന്നലെ രാത്രി ഒന്പതിന് റോഡ് മുറിച്ചുകടന്ന് സമീപത്തെ എസ്റ്റേറ്റിലേക്ക് കടുവ കയറിപ്പോകുന്നത് കണ്ടത്. ഈ കടുവ എസ്റ്റേറ്റ് വഴി മുണ്ടയാംപറമ്പ് നാട്ടേൽ ഭാഗത്തേക്ക് കടന്നതായാണ് നിഗമനം.
വിവരമറിഞ്ഞ് ഇരിട്ടി സിഐ കെ. ജെ. ബിനോയിയുടെ നേതൃത്വത്തിൽ പോലീസ്, വനംവകുപ്പ്, ജനപ്രതിനിധികൾ തുടങ്ങിയവർ സ്ഥലത്തെത്തി മൈക്കിലൂടെ മുന്നറിയിപ്പ് നൽകി. മേഖലയിൽ പ്രത്യേക പട്രോളിംഗ് ഏർപ്പെടുത്തിയിട്ടുണ്ട്. അതേസമയം, കടുവ പുഴയിലൂടെ കാട്ടിലേക്ക് പോകാൻ സാധ്യതയുണ്ടെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നിഗമനം.
അതേസമയം, ഓരോ ദിവസവും വ്യത്യസ്ത മേഖലകളിലൂടെ കടുവ സഞ്ചരിക്കുന്നതിനാൽ കാമറ സ്ഥാപിച്ച് നിരീക്ഷിക്കാനാകുന്നില്ല. കാമറ സ്ഥാപിക്കുമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞിരുന്നെങ്കിലും എവിടെ സ്ഥാപിക്കുമെന്നതിനെചൊല്ലി ആശയക്കുഴപ്പം തുടരുന്നു. മേഖലയിൽ വനംവകുപ്പും പോലീസും നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ഇന്നലെ പെരിങ്കിരി ഭാഗത്ത് അജ്ഞാതജീവിയെ കണ്ടെന്ന വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ കണ്ടെത്തിയ കാൽപ്പാടുകൾ കാട്ടുപന്നിയുടേതാണെന്ന് സ്ഥിരീകരിച്ചു.
ആശങ്ക വേണ്ട, സുരക്ഷയൊരുക്കും:
വനംമന്ത്രി
ഇരിട്ടി: ഉളിക്കൽ, പായം ഗ്രാമപഞ്ചായത്തുകളിലെ വിവിധ സ്ഥലങ്ങളിൽ കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ച സാഹചര്യത്തിൽ കൂടുതൽ സുരക്ഷാക്രമീകരണങ്ങൾ ഏർപ്പെടുത്തുമെന്ന് വനം മന്ത്രി എ.കെ. ശശീന്ദ്രൻ അറിയിച്ചു. കാമറകളും ഡ്രോൺ നിരീക്ഷണവും ശക്തമാക്കുമെന്നും ആവശ്യമെങ്കിൽ കൂട് സ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ആവശ്യമായ ക്രമീകരണം ഏർപ്പെടുത്താൻ കണ്ണൂർ ഡിഎഫ്ഒയ്ക്ക് നിര്ദേശം നല്കി. പ്രദേശത്ത് ഇന്ന് ഡിഎഫ്ഒ സന്ദർശനം നടത്തും.
സജീവ് ജോസഫ് എംഎൽഎ നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് മന്ത്രിയുടെ ഇടപെടൽ.
ഇന്ന് തെരച്ചിൽ നടത്തുമെന്ന് ഡിഎഫ്ഒ
ഇരിട്ടി: കടുവാഭീതിയുള്ള പ്രദേശങ്ങളിൽ ഇന്ന് വ്യാപകമായി പരിശോധനകൾ നടത്തുമെന്ന് ഡിഎഫ്ഒ പി. കാർത്തിക് അറിയിച്ചു.
കടുവാഭീതിയുടെ പശ്ചാത്തലത്തിൽ വിളമന സെന്റ് ജൂഡ് ദേവാലയ ഹാളിൽ നടന്ന നാട്ടുകാരുടെ യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
വനംവകുപ്പ് നൽകിയ സുരക്ഷാ വാഗ്ദാനങ്ങൾ പാലിച്ചില്ലെന്ന് യോഗത്തിൽ നാട്ടുകാർ ആരോപിച്ചു. ഇടവക വികാരി ഫാ. ഏലിയാസ് എടൂക്കുന്നേൽ, പായം പഞ്ചായത്ത് പ്രസിഡന്റ് പി. രജനി, എം.എസ്. അമർജിത്ത്, ബിജു കോങ്ങാടൻ, കെ. ബാലകൃഷ്ണൻ, അനിൽ എം. കൃഷ്ണൻ, വനംവകുപ്പ് റേഞ്ചർമാരായ പി. രതീശൻ, സുധീർ നരോത്ത് എന്നിവർ പ്രസംഗിച്ചു.