ചിറ്റാരിക്കാല്‍: നിങ്ങള്‍ എന്നെങ്കിലും കൂലംകുത്തിയൊഴുകുന്ന പുഴയ്ക്ക് കുറുകേ ഒരു പാണ്ടിയില്‍ അക്കര കടന്നിട്ടുണ്ടോ..? ചോദ്യം പുതുതലമുറയോടാണെങ്കില് പാണ്ടിയെന്നുവച്ചാല് എന്താണെന്ന മറുചോദ്യമാകും മിക്കവാറും കിട്ടുക.
കാട്ടില്‍ നിന്നും നീളന്‍ മുളകള്‍ വെട്ടിയെടുത്ത് പരന്ന പ്രതലത്തിന്റെ ആകൃതിയില്‍ ബലവത്തായി കൂട്ടിക്കെട്ടിയുണ്ടാക്കിയിരുന്ന നാടന്‍ ചങ്ങാടങ്ങളെയാണ് മുന്‍കാലങ്ങളില്‍ പാണ്ടി എന്ന് വിളിച്ചിരുന്നത്.
കമ്പിപ്പാലങ്ങള്‍ പോലും വരുന്നതിനു മുമ്പുള്ള കാലത്ത് മലയോരമേഖലയില്‍ പുഴ കടക്കാന്‍ വ്യാപകമായി ആശ്രയിച്ചിരുന്നത് ഇത്തരത്തിലുള്ള പാണ്ടികളെയായിരുന്നു. കുടിയേറ്റ കാലത്ത് ചെറുപുഴ, ചിറ്റാരിക്കാല്‍, കമ്പല്ലൂര്‍, കടുമേനി, പുളിങ്ങോം, പാലാവയല് തുടങ്ങിയ മേഖലകളിലുള്ളവര്‍ തേജസ്വിനിപ്പുഴയ്ക്ക് കുറുകേ അങ്ങോട്ടുമിങ്ങോട്ടും കടന്നിരുന്നത് ഇത്തരത്തിലുള്ള പാണ്ടികളിലായിരുന്നു. പുളിങ്ങോം, ജോസ്ഗിരി, തിരുമേനി, കോഴിച്ചാല്‍, താബോര്‍ ഭാഗങ്ങളില്‍ നിന്നുള്ള കുട്ടികള്‍ പാലാവയല് സെന്റ് ജോണ്‍സ് സ്കൂളിലേക്ക് സ്ഥിരമായി പാണ്ടിയില്‍ വന്നിരുന്ന കാഴ്ച ഇപ്പോഴും ഏതാനും ദശകങ്ങള്‍ക്കു മുമ്പുള്ള തലമുറകളുടെ മനസിലുണ്ട്.
കാലക്രമത്തില്‍ കമ്പിപ്പാലങ്ങളും പിന്നെ സിമന്റ് പാലങ്ങളുമൊക്കെ വന്നതോടെ പാണ്ടിയാത്ര മെല്ലെ വിസ്മൃതിയിലായി. 1997 ഓടെയാണ് പാണ്ടിക്കടത്ത് ഏറെക്കുറെ പൂര്‍ണമായും നിലച്ചതെന്ന് അന്നത്തെ തലമുറക്കാര്‍ ഓര്‍ക്കുന്നു.സാഹസികമായ അന്നത്തെ പാണ്ടിയാത്ര പുതുതലമുറയ്ക്ക് അനുഭവവേദ്യമാക്കാനൊരുങ്ങുകയാണ് മുനയന്‍കുന്നിലെ ഒരു കൂട്ടായ്മ. വ്യാവസായികാടിസ്ഥാനത്തിലൊന്നുമല്ലെങ്കിലും വിനോദസഞ്ചാരികളെ ലക്ഷ്യമിട്ടാണ് തേജസ്വിനിപ്പുഴയിലൂടെ പാണ്ടിയാത്ര ഒരുക്കുന്നത്. കര്‍ണാടക വനത്തില്‍നിന്നും കൂറ്റന്‍ മുളകള്‍ വെട്ടിയെടുത്താണ് 20000 ലേറെ രൂപ ചെലവില്‍ പാണ്ടി നിര്‍മിച്ചത്. ഈ മേഖലയില്‍ മുന്‍പരിചയമുള്ള ചെന്തറ രാഘവന്, കുന്നുമ്മല്‍ മോഹനന്, സി.വി.വിനോദ്, ചെന്തറ ദാമോദരന്‍ എന്നിവരാണ് ഇതിന് നേതൃത്വം നല്‍കിയത്. കഴിഞ്ഞ ദിവസം പരീക്ഷണാടിസ്ഥാനത്തില്‍ പാണ്ടി നീറ്റിലിറക്കിയപ്പോള്‍ പഞ്ചായത്ത് പ്രസിഡന്റ് ജയിംസ് പന്തമാക്കല്‍, വൈസ് പ്രസിഡന്റ് ഫിലോമിന ജോണി, വാര്‍ഡ് അംഗം വിനീത് ടി. ജോസഫ് എന്നിവര്‍ കാണാനെത്തിയിരുന്നു. സമീപപ്രദേശങ്ങളിലെ കൗമാരക്കാരായ കുട്ടികളാണ് പാണ്ടിയാത്രയുടെ അനുഭവം നേരിട്ടറിയാനെത്തിയത്.സ്ഥിരമായി നീറ്റിലിറക്കുമ്പോള്‍ സേഫ്റ്റി ജാക്കറ്റ് ഉള്‍പ്പെടെയുള്ള സുരക്ഷാ ക്രമീകരണങ്ങളോടെയാകും പാണ്ടിയില്‍ ആളുകളെ കയറ്റുക.
വിനോദസഞ്ചാരികള്‍ക്കൊപ്പം വിവാഹങ്ങളുടെ സേവ് ദ ഡേറ്റ് ചിത്രങ്ങളും വീഡിയോകളും ഒരുക്കുന്നവര്‍ക്കും വ്യത്യസ്തമായ കാഴ്ചകള്‍ സമ്മാനിക്കാന്‍ പാണ്ടിയാത്രയ്ക്കാവുമെന്നാണ് പ്രതീക്ഷ.