കണ്ണൂർ: കണ്ണൂർ നഗരത്തിന് ഒന്പതു ദിവസത്തെ ആഘോഷങ്ങളുടെ രാവുകൾ സമ്മാനിച്ചുകൊണ്ട് കണ്ണൂർ ദസറ ആഘോഷങ്ങൾക്ക് തുടക്കമായി. കണ്ണൂർ ദസറയുടെ ഔപചാരിക ഉദ്ഘാടനം നിലവിളക്ക് തെളിച്ച് രാജ് മോഹൻ ഉണ്ണിത്താൻ എംപി നിർവഹിച്ചു.
കോവിഡ് മഹാമാരിക്ക് ശേഷം ജനങ്ങൾക്ക് ഒരുമിച്ചു കൂടാനുള്ള അവസരമാണ് കണ്ണൂർ ദസറയിലൂടെ കൈവന്നിരിക്കുന്നതെന്നും ഇത്തരം വേദിയൊരുക്കിയ കണ്ണൂർ കോർപറേഷന് അഭിനന്ദനങ്ങൾ നേരുന്നുവെന്നും ഉദ്ഘാടന പ്രസംഗത്തിൽ രാജ്മോഹൻ ഉണ്ണിത്താൻ എംപി പറഞ്ഞു.
നോവലിസ്റ്റ് എം. മുകുന്ദൻ മുഖ്യാതിഥിയായിരുന്നു. ദസറ ആഘോഷങ്ങൾ ഏറ്റവും കൂടുതലായി നടക്കുന്നത് ഉത്തരേന്ത്യയിൽ ആണെന്നും കീഴാളർക്ക് രാമായണ നാടക കഥാപാത്രങ്ങളിലൂടെ ആണെങ്കിലും ദൈവത്തിന്റെ പദവി ലഭിക്കുന്ന അസുലഭ അവസരമാണ് ഉത്തരേന്ത്യയിൽ ദസറ ആഘോഷങ്ങളിലൂടെ കൈവരുന്നതെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങിൽ മേയർ ടി.ഒ. മോഹനൻ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ, ജില്ലാ കളക്ടർ എസ്. ചന്ദ്രശേഖർ, സിറ്റി പോലീസ് കമ്മീഷണർ ആർ. ഇളങ്കോ, സിനിമാതാരം വിനീത് കുമാർ, ഡെപ്യൂട്ടി മേയർ കെ ഷബീന, റഷീദ് കവ്വായി, അബ്ദുൾ കരീം ചേലേരി, വെള്ളോറ രാജൻ, എൻ. ഹരിദാസ്, സുമ ബാലകൃഷ്ണൻ, ഇ.പി. ലത, സി. സീനത്ത്, സുരേഷ് ബാബു എളയാവൂർ, എൻ. സുകന്യ, കെ.എൻ. ജയരാജ്, എ.വി. അജയകുമാർ, സിജി ഉലഹന്നാൻ, കെ.സി. രാജൻ, വി. ജ്യോതിലക്ഷ്മി, കെ. സജീവൻ തുടങ്ങിയവർ പ്രസംഗിച്ചു.
നേരത്തെ കോർപറേഷൻ കൗൺസിലർമാരും ജീവനക്കാരും അവതരിപ്പിച്ച സ്വാഗത ഗാനത്തോടെ
യാണ് ഉദ്ഘാടന പരിപാടി ആരംഭിച്ചത്. ഉദ്ഘാടന ചടങ്ങിന് ശേഷം ധ്വനി അജിത്ത് അവതരിപ്പിച്ച ഭരതനാട്യം കാഞ്ഞങ്ങാട് ദേവഗീതം ചാരിറ്റബിൾ ട്രസ്റ്റ് ഓർക്കസ്ട്രയുടെ ഗാനമേള എന്നിവയും അരങ്ങേറി.