പുനരധിവാസത്തിന് സമ്മതപത്രം കൈമാറിയത് 235 ഗുണഭോക്താക്കൾ
1536412
Tuesday, March 25, 2025 8:37 AM IST
കൽപ്പറ്റ: പുഞ്ചിരിമട്ടം ദുരന്തം അതിജീവിതർക്കായി സർക്കാർ ഒരുക്കുന്ന പുനരധിവാസത്തിലേക്ക് സമ്മതപത്രം കൈമാറിയത് 235 ഗുണഭോക്താക്കൾ. പുനരധിവാസത്തിനായുള്ള ആദ്യഘട്ട ഗുണഭോക്ത്യ പട്ടികയിലുൾപ്പെട്ട 242 പേരിൽ 235 ആളുകളാണ് കളക്ടറേറ്റിലെത്തി സമ്മതപത്രം കൈമാറിയത്.
കൽപ്പറ്റ എൽസ്റ്റണ്‍ എസ്റ്റേറ്റിൽ ഏറ്റെടുത്ത 64 ഹെക്ടർ ഭൂമിയിൽ നിർമ്മിക്കുന്ന ടൗണ്‍ഷിപ്പിലേക്ക് ഒന്നാംഘട്ട ഗുണഭോക്ത്യ പട്ടികയിൽ ഉൾപ്പെട്ട 170 പേർ വീടിനായും 65 പേർ സാന്പത്തിക സഹായത്തിനും സമ്മതപത്രം കൈമാറി. സമ്മതപത്രം കൈമാറാന്നുള്ള അവസാന ദിനമായ ഇന്നലെ 113 ഗുണഭോക്താക്കളാണ് കളക്ടറേറ്റിലെത്തി സമ്മതപത്രം കൈമാറിയത്. ഇതിൽ 63 പേർ ടൗണ്‍ഷിപ്പിൽ വീടിനായും 50 പേർ സാന്പത്തിക സഹായത്തിനുമാണ് ഓപ്ഷൻ നൽകിയത്.
കൽപ്പറ്റ ബൈപാസിനോട് ചേർന്ന് നിർമിക്കുന്ന ടൗണ്‍ഷിപ്പിൽ 1,000 ചതുരശ്രയടിയിൽ ഒറ്റ നിലയിലാണ് വീട് നിർമിക്കുക. പ്രധാന മുറി, രണ്ട് മുറികൾ, സിറ്റൗട്ട്, ലിവിംഗ്, സ്റ്റഡിറൂം, ഡൈനിംഗ്, അടുക്കള, സ്റ്റോർ ഏരിയ എന്നിവയാണ് വീടിൽ ഉൾപ്പെടുന്നത്. ആരോഗ്യ കേന്ദ്രം, ആധുനിക അങ്കണവാടി, പൊതു മാർക്കറ്റ്, കമ്മ്യൂണിറ്റി സെന്റർ എന്നിവ ടൗണ്‍ഷിപ്പിന്റെ ഭാഗമായി നിർമിക്കും. ടൗണ്‍ഷിപ്പിൽ ലഭിക്കുന്ന വീടിന്റെ പട്ടയം 12 വർഷത്തേക്ക് കൈമാറാൻ പാടില്ലെന്നതാണ് വ്യവസ്ഥ. പാരന്പര്യ കൈമാറ്റം നടത്താം.
സാന്പത്തിക സഹായം തെരഞ്ഞെടുക്കുന്നവർക്ക് 15 ലക്ഷം രൂപ സഹായം ലഭിക്കും. ഗൃഹനാഥന്റെയും ഗൃഹനാഥയുടെയും കൂട്ടായ പേരിലാണ് വീടും സാന്പത്തിക സഹായവും ലഭിക്കുക. പ്രായപൂർത്തിയാകാത്ത കുട്ടികളാണെങ്കിൽ പ്രായപൂർത്തിയായശേഷം കുട്ടിയുടെ പേരിലേക്കും ഉടമസ്ഥാവകാശം ലഭിക്കും. സംഘടനകൾ, സ്പോണ്‍സർമാർ, വ്യക്തികൾ വീടുവച്ച് നൽകുന്നവർക്ക് സർക്കാർ നിശ്ചയിച്ച നിശ്ചിത തുക സാന്പത്തിക സഹായമായി ലഭിക്കും.