തെരച്ചിൽ ഊർജിതമാക്കണം: ജനകീയ കമ്മിറ്റി
1450775
Thursday, September 5, 2024 5:15 AM IST
കൽപ്പറ്റ: പുഞ്ചിരിമട്ടം ഉരുൾപൊട്ടൽ ദുരന്തബാധിതർ ജനകീയ കമ്മിറ്റി രൂപീകരിച്ചു. ദുരന്തത്തിൽ കാണാതായവർക്കായി സൂചിപ്പാറ മുതൽ ചാലിയാർ വരെ തെരച്ചിൽ ഊർജിതമാക്കണമെന്ന് കമ്മിറ്റി രൂപീകരണയോഗം ആവശ്യപ്പെട്ടു.
മുഴുവൻ ദുരന്തബാധിതരുടെയും പുനരധിവാസം ഉറപ്പാക്കുക, പരിക്കേറ്റവർക്ക് തക്കതായ നഷ്ടപരിഹാരം നൽകുക, തുടർ ചികിത്സ സർക്കാർ ഏറ്റെടുക്കുക, കൃഷിഭൂമി നഷ്ടപ്പെട്ടവർ, വ്യാപാരികൾ, ടാക്സി-ഓട്ടോ തൊഴിലാളികൾ, വളർത്തുമൃഗങ്ങൾ നഷ്ടപ്പെട്ടവർ എന്നിവർക്ക് അർഹമായ നഷ്ടപരിഹാരം നൽകുക,
പുത്തുമലയിലെ പൊതു ശ്മശാനത്തിലേക്കുള്ള റോഡ് ഗതാഗത യോഗ്യമാക്കി വൈദ്യുതി ലഭ്യമാക്കുക, ശ്മശാനം സ്മാരകമായി പ്രഖ്യാപിക്കുക, മേപ്പാടി പഞ്ചായത്തിലെ 10, 11, 12 വാർഡുകളിൽ താമസിക്കുന്നവരുടെ കടങ്ങൾ എഴുതിത്തള്ളുക, ദുരന്തത്തിൽ മരിച്ചവരുടെ ആശ്രിതർക്ക് സർക്കാർ ജോലി നൽകുക,
ലയങ്ങളിൽ താമസിച്ചവരെയും പുനരധിവാസ പദ്ധതിയിൽ ഉൾപ്പെടുത്തുക, മാതാപിതാക്കൾ നഷ്ടപ്പെട്ട കുട്ടികളുടെ സംരക്ഷണം സർക്കാർ ഏറ്റെടുക്കുക, പുനരധിവാസവുമായി ബന്ധപ്പെട്ട ചർച്ചകളിൽ ജനകീയ കമ്മിറ്റി പ്രതിനിധികളെ ഉൾപ്പെടുത്തുക,
സർക്കാർ പുനരധിവാസ പദ്ധതിയിൽ താത്പര്യമില്ലാത്തവർക്ക് നഷ്ടപരിഹാരവും സ്വന്തം നിലയിൽ വീട് വയ്ക്കുന്നതിനു അനുവാദവും നൽകുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു.ഭാരവാഹികളായി കെ. മൻസൂർ (ചെയർമാൻ), സി. മനോജ് (കണ്‍വീനർ),
വിജയൻ മഠത്തിൽ (ട്രഷറർ), എ. നസീർ(വൈസ് ചെയർമാൻ), പ്രശാന്ത്, സി.എച്ച്. സുലൈമാൻ (ജോയിന്റ് കണ്‍വീനർമാർ), ജോജോ ജോസഫ്, ജിജിത്ത്(എക്സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങൾ) എന്നിവരെ തെരഞ്ഞെടുത്തു. മേപ്പാടി എംഎസ്എ ഓഡിറ്റോറിയത്തിൽ ചേർന്ന യോഗത്തിൽ 600 ഓളം പേർ പങ്കെടുത്തു.