കൽപ്പറ്റ: കടൽമീനുകളുടെ തീവില വളർത്തുമത്സ്യങ്ങളുടെ ഡിമാൻഡ് വർധിക്കുന്നതിനു സഹായകമായി. മത്സ്യമാർക്കറ്റുകളിൽ വളർത്തുമത്സ്യങ്ങളും ഭേദപ്പെട്ട നിലയിൽ വിറ്റഴിയുന്നുണ്ട്. ഡിമാൻഡ് വർധിച്ചപ്പോൾ വളർത്തുമത്സ്യങ്ങളുടെ വില കൂടി. ഇത് ശുദ്ധജല മത്സ്യക്കർഷകർക്ക് ഒരളവോളം ആശ്വാസമായി.
കുടുംബ ബജറ്റിന്റെ താളം തെറ്റിക്കുന്ന വിധത്തിലാണ് സമീപകാലം കടൽ മത്സ്യങ്ങളുടെ വില കുതിച്ചുകയറിയത്. മത്തി കിലോഗ്രാമിനു 300 രൂപയാണ് ഇപ്പോൾ മത്സ്യ വിപണികളിൽ ശരാശരി വില. ട്രോളിംഗ് നിരോധനം പ്രാബല്യത്തിലാകും മുന്പ് മത്തി കിലോഗ്രാമിനു 230-240 രൂപയായിരുന്നു വില. ഇതാണ് 300 രൂപയിലേക്ക് എത്തിയത്.
അയല ഉൾപ്പെടെ മറ്റു കടൽമീൻ ഇനങ്ങളുടെ വിലയും ചെറിയ വരുമാനക്കാർക്കു വാങ്ങാൻ കഴിയാത്ത വിധമാണ് വർധിച്ചത്. വെള്ളൂരി, അയല എന്നിവയ്ക്കു 300 ഉം മാന്തൽ 400 ഉം കൊഞ്ച് 460 ഉം രൂപയാണ് കിലോഗ്രാമിനു വില.
ജില്ലയിലെ മിക്ക ചെറുകിട ഹോട്ടലുകളിലും മെസ് ഹൗസുകളിലും മത്തിയും അയലയും കറിവച്ചതും വറുത്തതും കിട്ടാത്ത സ്ഥിതിയാണ്. ഉപഭോക്താക്കൾക്കു സ്വീകാര്യമായ വിലയിൽ നൽകാൻ കഴിയാത്തതിനാലാണ് മത്തിയും അയലയും മറ്റും പാകം ചെയ്ത് വിൽപനയ്ക്കു വയ്ക്കാത്തതിനു കാരണമെന്ന് ചെറുകിട ഹോട്ടൽ, മെസ് ഹൗസ് ഉടമകൾ പറയുന്നു.
ഉപജീവനമാർഗമെന്ന നിലയിൽ മത്സ്യക്കൃഷി നടത്തുന്ന നിരവധിയാളുകൾ ജില്ലയിലുണ്ട്. കട്ല, രോഹു, ചെന്പല്ലി, ഗ്രാസ്കാർപ്, അസംവാള, ഗിഫ്റ്റ് തിലാപ്പിയ, ചിത്രാലാട, ചെന്പല്ലി, വരാൽ, കാളാഞ്ചി തുടങ്ങിയ മീൻ ഇനങ്ങളാണ് കർഷകർ ചെറുതും വലുതും അടക്കം കുളങ്ങളിൽ വളർത്തുന്നത്.
2005 മുതൽ ഫിഷറീസ് വകുപ്പും മറ്റ് ഏജൻസികളും നടത്തിയ ഇടപെടലുകളാണ് ജില്ലയിൽ ശുദ്ധജല മത്സ്യക്കൃഷി വ്യാപനത്തിനു വഴിയൊരുക്കിയത്. ജലസേചനത്തിനു നിർമിച്ച കുളങ്ങളിൽ ഉദ്യോഗസ്ഥരുടെ നിർബന്ധത്തിനു വഴങ്ങി മീൻ കൃഷി തുടങ്ങിയ കർഷകർ കൈവശഭൂമിയിൽ കൂടുതൽ കുളങ്ങൾ നിർമിച്ച് മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കുന്നതാണ് പിന്നീടുകണ്ടത്. നാലും അഞ്ചും കുളങ്ങളിൽ മത്സ്യക്കൃഷി നടത്തുന്നവർ ജില്ലയിലുണ്ട്.
2006-07ൽ 128 ടണ് ആയിരുന്നു ജില്ലയിൽ ശുദ്ധജല മത്സ്യോത്പാദനം. ഏകദേശം 50 ഹെക്ടറിലായിരുന്നു കൃഷി. നിലവിൽ ജില്ലയിൽ ഏകദേശം 400 ഹെക്ടറിൽ മത്സ്യക്കൃഷിയുണ്ട്. 5000നു അടുത്താണ് മത്സ്യക്കർഷകരുടെ എണ്ണം. ഏകദേശം 450 ടണ് ആണ് പ്രതിവർഷ മത്സ്യ ഉത്പാദനം. കുളങ്ങൾക്കുപുറമേ പ്രവർത്തനം നിലച്ച ക്വാറികളിലെ വെള്ളക്കെട്ടുകളിലും റിസർവോയറുകളിലും മീൻകൃഷിയുണ്ട്.
ഏതാനും വർഷത്തിനിടെ ജില്ലയിൽ വളർത്തുമത്സ്യങ്ങളുടെ ഡിമാൻഡിൽ വൻഇടിവ് സംഭവിച്ചിരുന്നു. ഇത് വില കുത്തനെ കുറയുന്നതിനു കാരണമായി. അസംവാള, ഗിഫ്റ്റ് തിലാപ്പിയ, ചെന്പല്ലി തുടങ്ങിയ ഇനങ്ങൾക്ക് കിലോഗ്രാമിനു ശരാശരി 300 രൂപ വില ലഭിച്ചിരുന്നു. വരാൽ, കാളാഞ്ചി തുടങ്ങിയ ഇനങ്ങൾക്കു കിലോഗ്രാമിനു 500 രൂപയ്ക്കും മുകളിലായിരുന്നു വില.
എന്നാൽ പിന്നീട് മിക്ക ഇനം മീനുകളുടെയും വില കിലോഗ്രാമിനു 150-200 രൂപയായി കുറഞ്ഞു. ശുദ്ധജലാശയങ്ങളിൽനിന്നു എത്തുന്ന മത്സ്യങ്ങൾക്കു രുചിയും ഗുണനിലവാരവും കുറവാണെന്ന അഭിപ്രായം ഉപഭോക്താക്കൾക്കിടയിൽ പ്രചരിച്ചതാണ് ഡിമാൻഡ് കുറയാൻ കാരണമായതെന്നു പൊഴുതനയിലെ മത്സ്യക്കർഷകൻ അബ്ദുൾ റഷീദ് പറഞ്ഞു.
അശാസ്ത്രീയമായും കോഴിവേസ്റ്റും മറ്റും തീറ്റയായി നൽകിയും നടത്തുന്ന കൃഷിയാണ് മത്സ്യങ്ങളുടെ രുചിക്കുറവിനും അതുവഴി ഡിമാൻഡ് നഷ്ടത്തിനും ഇടയാക്കിയതെന്നു അദ്ദേഹം അഭിപ്രായപ്പെട്ടു.
കടൽമീൻ ഇനങ്ങൾ പ്രാദേശിക വിപണികളിൽ നന്നായി വിറ്റഴിയുന്പോൾ ശുദ്ധജലാശയങ്ങളിൽ വിളയുന്ന മത്സ്യങ്ങളോടു ഉപഭോക്താക്കൾ മുഖം തിരിക്കുന്ന സാഹചര്യമാണ്. ഇതിനാണ് കടൽമീനുകളുടെ വിലക്കയറ്റത്തോടെ മാറ്റമായത്. നിലവിൽ വളർത്തുമത്സ്യങ്ങൾക്ക് കിലോഗ്രാമിനു 180-300 രൂപ വിലയുണ്ട്. കരിമീനാണ് 300 രൂപയ്ക്കു വിറ്റുപോകുന്നത്.