മുട്ടിൽ ഈട്ടിത്തടി ലേലം: ഡിഎഫ്ഒയുടെ ഹർജി ഇന്ന് പരിഗണിക്കും
1424416
Thursday, May 23, 2024 6:03 AM IST
കൽപ്പറ്റ: മുട്ടിൽ സൗത്ത് വില്ലേജിലെ റവന്യു പട്ടയഭൂമികളിൽനിന്നു അനധികൃതമായി മുറിച്ചതിനെത്തുടർന്ന് പിടിച്ചെടുത്ത് കുപ്പാടി വനം ഡിപ്പോയിൽ സൂക്ഷിച്ചിരിക്കുന്ന ഈട്ടിത്തടികൾ ലേലം ചെയ്യുന്നതിനു അനുവാദം തേടി സൗത്ത് വയനാട് ഡിഎഫ്ഒ സമർപ്പിച്ച ഹർജി ജില്ലാ അഡീഷണൽ സെഷൻസ് കോടതി ഇന്ന് പരിഗണിക്കും.
തടികളുടെ സംരക്ഷണച്ചുമതല വിട്ടുകിട്ടുന്നതിന് മരംമുറിക്കേസിലെ പ്രതികളിൽപ്പെട്ട അഗസ്റ്റിൻ സഹോദരൻമാർ സമർപ്പിച്ച ഹർജിയും ഇതോടൊപ്പം പരിഗണിക്കും. ഈട്ടിത്തടികൾ കണ്ടുകെട്ടിയതിനെതിരേ അഗസ്റ്റിൻ സഹോദരൻമാർ ഫയൽ ചെയ്ത ഹർജി മേയ് 27ന് കോടതിയുടെ പരിഗണനയ്ക്കു വരും.
മുട്ടിൽ സൗത്ത് വില്ലേജിൽ മുറിച്ച മരങ്ങൾ 2021 ജൂണിലാണ് വനം വകുപ്പ് കസ്റ്റഡിയിലെടുത്ത് ഡിപ്പോയിലേക്ക് മാറ്റിയത്. മുട്ടിൽ സൗത്ത് വില്ലേജിൽനിന്നു മുറിച്ച 231 ക്യുബിക് മീറ്റർ ഈട്ടിയാണ് കുപ്പാടി വനം ഡിപ്പോയിലുള്ളത്.
സുൽത്താൻ ബത്തേരി പുത്തൻകുന്നിൽനിന്നു മുറിച്ച 18.75 ക്യുബിക് മീറ്റർ തേക്കും ഇതേ ഡിപ്പോയിലുണ്ട്. മഴയും വെയിലുമേറ്റ് തടികളുടെ ഗുണനിലവാരം കുറയുകയാണ്. ഈ സാഹചര്യത്തിലാണ് തടികൾ ലേലം ചെയ്യുന്നതിനു അനുമതി തേടി സൗത്ത് വയനാട് ഡിഎഫ്ഒ കോടതിയെ സമീപിച്ചത്.
റവന്യു പട്ടയ ഭൂമിയിലെ വൃക്ഷവില അടച്ചതും സ്വയം കിളിർത്തതും നട്ടുവളർത്തിയതുമായ മരങ്ങളിൽ ചന്ദനം ഒഴികെയുള്ളവ മുറിച്ചെടുക്കുന്നതിനു കൈവശക്കാരെ അനുവദിച്ച് റവന്യു പ്രിൻസിപ്പൽ സെക്രട്ടറി 2020 ഒക്ടോബർ 24നു ഉത്തരവായിരുന്നു. ഇതിന്റെ മറവിലാണ് വയനാട്ടിലടക്കം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ റവന്യു പട്ടയഭൂമികളിൽ ഈട്ടി, തേക്ക് മുറി നടന്നത്. 1964ലെ കേരള ഭൂപതിവ് ചട്ടമനുസരിച്ച് കൈവശക്കാർക്കു പട്ടയം ലഭിച്ച സ്ഥലങ്ങളാണ് റവന്യു പട്ടയ ഭൂമിയെന്നു അറിയപ്പെടുന്നത്.
ഈട്ടിത്തടികൾ കണ്ടുകെട്ടിയ വനം വകുപ്പ് നടപടിക്കെതിരേ മരംമുറിക്കേസിൽ ഉൾപ്പെട്ട അഗസ്റ്റിൻ സഹോദരൻമാർ ജില്ലാ കോടതിയിൽനിന്നു സ്റ്റേ സന്പാദിച്ചിരുന്നു. ഡിപ്പോയിൽ സൂക്ഷിച്ച തടികൾ കേസിൽ കക്ഷികളായ അഗസ്റ്റിൻ സഹോദരൻമാർ വിലയ്ക്കു വാങ്ങിയതാണെന്നു കണ്ടെത്തുന്ന സാഹചര്യം ഉണ്ടാകുന്നതും പരിഗണിക്കേണ്ടതുണ്ടെന്ന് നിരീക്ഷിച്ച് മരംമുറി കേസ് തീർപ്പാകുന്നതുവരെയാണ് കണ്ടുകെട്ടൽ നടപടികൾ സ്റ്റേ ചെയ്തത്.
പിടിച്ചെടുത്ത് ഡിപ്പോയിലേക്ക് മാറ്റിയ തടികൾ മരക്കച്ചവടക്കാരയ തങ്ങൾ കർഷകരിൽനിന്നു വിലയ്ക്കു വാങ്ങിയതാണെന്നും ലൈസൻസും രജിസ്ട്രേഷൻ മാർക്കും വനം വകുപ്പിൽനിന്നു ലഭിച്ചിട്ടുണ്ടെന്നും ഹർജിക്കാർ വാദിച്ചിരുന്നു. ഹർജിയെ എതിർത്തെങ്കിലും കസ്റ്റഡിയിലുള്ള തടികൾ ഹർജിക്കാർ ഭൂവുടമകളിൽനിന്നു വിലയ്ക്കുവാങ്ങിയതാണെന്നു ഡിഎഫ്ഒ കോടതിയിൽ സമ്മതിക്കുകയുണ്ടായി. തടികൾ വെയിലും മഴയുമേറ്റ് നശിക്കാൻ സാധ്യതയുണ്ടന്നും അറിയിച്ചു.
തടികൾ മേൽക്കൂരയുള്ള ഷെഡിൽ നിലത്തുനിന്നു മതിയായ ഉയരത്തിൽ വെയിലോ മഴയോ ഈർപ്പമോ തട്ടാതെ കേസ് തീർപ്പാകുന്നതുവരെ സൂക്ഷിക്കണമെന്നു കഴിഞ്ഞ വർഷം ജനുവരി 12നു കോടതി വനം വകുപ്പിനു നിർദേശം നൽകിയിരുന്നു. എന്നാൽ തടികളുടെ സംരക്ഷണത്തിനു വനം വകുപ്പ് മതിയായ നടപടികൾ സ്വീകരിച്ചിട്ടില്ല.
ഡിപ്പോയിലുള്ള തടികളുടെ സംരക്ഷണത്തിനു തക്കതായ നടപടികൾ സ്വീകരിക്കാതെ ലേലത്തിനു അനുമതി തേടി ഡിഎഫ്ഒ കോടതിയെ സമീപിച്ചതിൽ വൈരുധ്യം കാണുന്നവർ കുറവല്ല. തടികൾ കണ്ടുകെട്ടിയതിനെതിരായ ഹർജിയിൽ, സ്റ്റേ അനുവദിച്ചതിനുശേഷം വാദം നടന്നിട്ടില്ല.
വാദം നടക്കുകയും സർക്കാർ വക്കീൽ നിലപാട് അറിയിക്കുകയും ചെയ്തിരുന്നുവെങ്കിൽ ഹർജി തീർപ്പാകുകയും ലേലത്തിനു അനുമതി തേടി ഡിഎഫ്ഒ കോടതിയെ സമീപിക്കേണ്ട സാഹചര്യം ഒഴിവാകുകയും ചെയ്യുമായിരുന്നുവെന്ന് അഭിപ്രായപ്പെടുന്നവർ നിയമരംഗത്തുണ്ട്.
മുട്ടിൽ സൗത്ത് വില്ലേജിലെ മരംമുറിയുമായി ബന്ധപ്പെട്ട് ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയിലുണ്ടായിരുന്ന കേസുകൾ അഡീഷണൽ സെഷൻസ് കോടതിയിലേക്ക് മാറ്റിയിട്ടുണ്ട്. മുട്ടിൽ സൗത്ത് വില്ലേജിലെ നിയമവിരുദ്ധ ഈട്ടി മുറിയുമായി ബന്ധപ്പെട്ട പോലീസ് കേസിൽ പ്രത്യേക അന്വേഷണ സംഘം 2023 ഡിസംബർ നാലിന് സുൽത്താൻ ബത്തേരി ജുഡീഷൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ തടികളുടെ ഡിഎൻഎ പരിശോധനാഫലവും ഉൾപ്പെടുത്തി കുറ്റപത്രം സമർപ്പിച്ചിരുന്നു.
കേസ് കൈകാര്യത്തിന് സ്പെഷൽ പ്രോസിക്യൂട്ടറായി മുൻ ജില്ലാ ഗവ.പ്ലീഡറും പബ്ലിക് പ്രോസിക്യൂട്ടറുമായ അഡ്വ.ജോസഫ് മാത്യുവിനെയാണ് സർക്കാർ നിയോഗിച്ചത്. 86,000 പേജുള്ള കുറ്റപത്രം പ്രതികൾക്ക് ശിക്ഷ ഉറപ്പുവരുത്താൻ പര്യാപ്തമല്ലെന്ന് സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ കേസ് അന്വേഷിച്ച മുൻ ബത്തേരി ഡിവൈഎസ്പിയെയും മേൽനോട്ടച്ചുമതലയുള്ള എഡിജിപിയെയും(ക്രൈംബ്രാഞ്ച്) കത്ത് മുഖേന അറിയിച്ചിരുന്നു.
കേസിൽ തുടരന്വേഷണത്തിനു അനുമതിക്ക് കോടതിയിൽ അപേക്ഷ നൽകാനും അഡീഷണൽ കുറ്റപത്രം സമർപ്പിക്കുന്നതിനും ബന്ധപ്പെട്ട പോലീസ് അധികാരികളെ ഉപദേശിക്കുകയുമുണ്ടായി. ഇതിന്റെ അടിസ്ഥാനത്തിൽ കേസ് അന്വേഷണ ഉദ്യോഗസ്ഥനോട് ദിവസങ്ങൾ മുന്പ് എഡിജിപി റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. 10 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് എഡിജിപിയുടെ നിർദേശം. കേസ് അന്വേഷിച്ച വി.വി. ബെന്നി നിലവിൽ താനൂർ ഡിവൈഎസ്പിയാണ്.