കൽപ്പറ്റ: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ വയനാടിന്റെ വികസനത്തിനു കർമരേഖയുമായി വിമൻ ചേംബർ ഓഫ് കൊമേഴ്സ്. വ്യവസായം, കൃഷി, റെയിൽവേ, എയർ കണക്ടിവിറ്റി, ഹൈവേ, മാലിന്യ മാനേജ്മെന്റ്, തോട്ടം മേഖല, വനം സംരക്ഷണം, പ്രകൃതി വാതകം, ടൂറിസം രംഗങ്ങളിൽ സ്ത്രീകളുമായി ബന്ധപ്പെട്ട മേഖലകളിൽ നടപ്പാക്കേണ്ട കാര്യങ്ങളാണ് കർമരേഖയിൽ.
ഇതിന്റെ പകർപ്പ് മണ്ഡലത്തിലെ പ്രധാന സ്ഥാനാർഥികൾക്ക് കൈമാറുമെന്നും തെരഞ്ഞെടുക്കപ്പെടുന്നയാൾ എന്തെല്ലാം ചെയ്യുന്നുവെന്ന് ചേംബർ നിരീക്ഷിക്കുമെന്നും പ്രസിഡന്റ് ബിന്ദു മിൽട്ടണ്‍, സെക്രട്ടറി എം.ഡി. ശ്യാമള, മറ്റു ഭാരവാഹികളായ ലിലിയ തോമസ്, സജിനി ലതീഷ്, ബീന സുരേഷ് എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
വയനാടിനെ വ്യവസായിക രംഗത്തെ സ്ത്രീ സൗഹാർദ ജില്ലയായി പ്രഖ്യാപിക്കണമെന്ന് കർമരേഖയിൽ ആവശ്യപ്പെടുന്നുണ്ടെന്ന് ചേംബർ ഭാരവാഹികൾ പറഞ്ഞു. സ്ത്രീ സംരംഭകർക്കും പ്രഫഷനലുകൾക്കുമായി പ്രത്യേക പദ്ധതികൾ നടപ്പാക്കണം. അഞ്ചു വർഷത്തിനകം കുറഞ്ഞത് 50 വിമൻ സ്റ്റാർട്ടപ്പുകൾ ആരംഭിക്കണം. ഗോത്രവർഗത്തിൽപ്പെട്ടവരെ സംരംഭകരാക്കുന്നതിന് ഗോത്ര വ്യവസായ പ്രമുഖ് എന്ന പേരിൽ പ്രത്യേക പദ്ധതി ആവിഷ്കരിക്കണം.
വയനാടിനെ റെയിൽവേ ഭൂപടത്തിൽ ഉൾപ്പെടുത്തണം. ഇതിനു കോഴിക്കോട് ജില്ലയിൽ തുടങ്ങി പേരാന്പ്ര, തരുവണ, കൽപ്പറ്റ, മീനങ്ങാടി, പുൽപ്പള്ളി, കൃഷ്ണരാജപുരം, എച്ച്ഡി കോട്ട വഴി മൈസൂരുവിലേക്ക് റെയിൽപാത നിർമിക്കണം.
"ഉഡാൻ’ പദ്ധതിയിൽ വയനാട്ടിലേക്ക് ഹെലികോപ്റ്റർ സർവീസ് ആരംഭിക്കണം. ദേശീയപാത 766 ആറുവരിയാക്കണം. വയനാടിനെ സന്പൂർണമായി പ്ലാസ്റ്റിക് മുക്തമാക്കണം. വേസ്റ്റ് ടു എനർജി പദ്ധതി നടപ്പാക്കണം. കാർഷിക മേഖലയിൽ സ്ത്രീകൾക്ക് മുന്തിയ പരിഗണ നൽകണം. സ്ത്രീകൾക്ക് ഡ്രോണ്‍ പൈലറ്റ് പരിശീലനം ലഭ്യമാക്കണം. കർഷക സ്ത്രീകൾക്ക് ഏക്കറിന് 10,000 രൂപ സാന്പത്തിക പിന്തുണ നൽകണം. ചെറുധാന്യക്കൃഷിക്ക് പ്രചാരണം നൽകണം. ഇതിന്റെ പ്രയോജനം സ്തീകൾക്ക് ഉറപ്പുവരുത്തണം.
തോട്ടം മേഖലയിൽ ടൂറിസം പദ്ധതികൾക്ക് നിയമ പരിരക്ഷ ലഭ്യമാക്കണം. പൂട്ടിയതും നഷ്ടത്തിൽ നടക്കുന്നതുമായ തോട്ടങ്ങളിൽ സഫാരി പാർക്കിനു അനുമതി നൽകണം. വനാതിർത്തികളിൽ സ്ത്രീകളെ കാടിന്റെ സംരക്ഷണച്ചുമതല ഏൽപ്പിക്കണം. വയനാട്ടിലേക്ക് അനുവദിച്ച ഗ്യാസ് പൈപ്പ് ലൈൻ പദ്ധതി എത്രയും പെട്ടെന്ന് പൂർത്തിയാക്കണം.
വയനാടിനെ സ്ത്രീ സൗഹൃദ ടൂറിസം ജില്ലയായി പ്രഖ്യാപിക്കണം. വന്യമൃഗ പ്രശ്നങ്ങൾ ഉയർത്തി ടൂറിസം കേന്ദ്രങ്ങൾ അടച്ചിടുന്നത് അവസാനിപ്പിക്കണം തുടങ്ങിയ ആവശ്യങ്ങളും കർമരേഖയിലുണ്ടെന്നു ചേംബർ ഭാരവാഹികൾ പറഞ്ഞു.