വരൾച്ച, കുടിവെള്ള ക്ഷാമം: മന്ത്രിമാർക്കും കളക്ടർക്കും കത്ത് നൽകി
1416186
Saturday, April 13, 2024 5:48 AM IST
പുൽപ്പള്ളി: വരൾച്ചയും കുടിവെള്ളക്ഷാമവും രൂക്ഷമായ പശ്ചാത്തലത്തിൽ മുള്ളൻകൊല്ലി പഞ്ചായത്ത് പ്രസിഡന്റ് പി.കെ. വിജയൻ കൃഷി, ജല വിഭവ മന്ത്രിമാർക്കും ജില്ലാ കളക്ടർക്കും കത്ത് നൽകി. പ്രദേശം സന്ദർശിക്കണമെന്നും പഞ്ചായത്തിനെ വരൾച്ച ബാധിതമായി പ്രഖ്യാപിച്ച് അടിയന്തര സഹായം എത്തിക്കണമെന്നുമാണ് കത്തിലെ ആവശ്യം.
സംസ്ഥാനത്ത് മഴക്കുറവിന്റെ തിക്തഫലങ്ങൾ ഏറ്റവും കൂടുതൽ അനുഭവപ്പെടുന്ന പഞ്ചായത്താണ് കർണാടകയുമായി അതിര് പങ്കിടുന്ന മുള്ളൻകൊല്ലി. പഞ്ചായത്തിലെ എല്ലാ പ്രദേശങ്ങളും മാർച്ച് മുതൽ വരൾച്ചയുടെ പിടിയിലാണ്.
പഞ്ചായത്തിന്റെ അതിരിലൂടെ ഒഴുകുന്ന കബനി നദിയും മറ്റു ജല സ്രോതസുകളും വറ്റി. വിതരണത്തിന് ആവശ്യമായ കുടിവെള്ളം കബനി നദിയിൽനിന്നു പന്പ് ചെയ്യാൻ കഴിയാത്ത സ്ഥതിയാണ്. കൃഷികൾ ഉണങ്ങി നശിക്കുകയാണ്. വരൾച്ച ക്ഷീരമേഖലയേയും ബാധിച്ചു. വലിയ പ്രയാസത്തിലാണ് ക്ഷീര കർഷകർ.
മുൻകാലങ്ങളിൽ ജലസേചനം മുൻനിർത്തി കബനി നദിയിൽ തടയണകൾ നിർമിച്ചിരുന്നു. നിലവിൽ നദിയിൽ ഒഴുക്ക് നിലച്ചതിനാൽ തടയണ നിർമിക്കാൻ കഴിയുന്നില്ല. ഈ സാഹചര്യം മറികടക്കുന്നതിന് ബാണാസുര സാഗർ, കാരാപ്പുഴ അണക്കെട്ടുകളിൽനിന്നു കബനി നദിയിലേക്ക് വെള്ളം തുറന്നുവിടണമെന്നും കത്തിൽ ആവശ്യപ്പെട്ടു.